സംവരണാനുകൂല്യമില്ലാത്ത സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും 10 ശതമാനം സീറ്റുകൾ സംവരണം ചെയ്യാനുള്ള നടപടികൾ കേരളത്തിൽ ഏതാണ്ട് പൂർത്തിയായി. ഒക്ടോബർ 23നു നിയമം പ്രാബല്യത്തിൽ വരുമെന്നു കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നേരത്തേ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോൾ ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്.
ഇന്ത്യയിൽ പൊതുവേ 50 ശതമാനത്തോളം ഒഴിവുകളും സീറ്റുകളും സംവരണം ചെയ്തിരിക്കുകയാണ്. പട്ടികജാതിക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് 7.5 ശതമാനവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 27 ശതമാനവും നീക്കിവച്ചിരിക്കുന്നു. സാമുദായിക സംവരണം 50 ശതമാനത്തിൽ കൂടരുതെന്നു സുപ്രീംകോടതി നിർദേശമുണ്ട്. പൊതുവിഭാഗത്തിലുള്ള 50 ശതമാനം സീറ്റുകളുടെ 10 ശതമാനമാണ് ഇപ്പോൾ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്തിരിക്കുന്നത്. പിന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം അതേപടി തുടരുമെന്നർഥം.
ഈ സാഹചര്യത്തിൽ പുതിയ സംവരണത്തെ ആരും എതിർക്കേണ്ട കാര്യമില്ല. പക്ഷേ, സംവരണത്തിന്റെ ആനുകൂല്യം അനുഭവിച്ചുവന്ന ചില സമുദായങ്ങൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. മുസ്ലിം സംഘടനകളാണ് എതിർപ്പുമായി മുന്നിലുള്ളത്. ഈ എതിർപ്പ് ഒട്ടുംതന്നെ യുക്തിസഹമല്ലെന്നു പറയണം. ഭരണഘടനയുടെ 103-ാം ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് പുതിയ സംവരണം കൊണ്ടുവന്നിരിക്കുന്നത്. സുപ്രീംകോടതി അതു റദ്ദാക്കാത്തിടത്തോളം അതു രാജ്യത്തിന്റെ നിയമമാണ്. പത്തു ശതമാനമെന്നതു കൂടുതലാണ് എന്നാണു ചിലരുടെ വാദം.
എന്തിന് അസഹിഷ്ണുത?
എതിർപ്പുകാർ ഉയർത്തുന്ന വാദങ്ങളുടെ പൊള്ളത്തരം എടുത്തുകാട്ടേണ്ടതുണ്ട്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നിൽ നിൽക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്. കേരളത്തിൽ ഇപ്പോൾ മുസ്ലിംകൾ പോലുള്ള സമുദായങ്ങൾക്കു പിന്നാക്കാവസ്ഥയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സാന്പത്തികമായി ആ സമുദായം വളരെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ബിസിനസ് രംഗത്ത് അവർ വളരെ മുന്നിലാണ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും എത്രയോ സ്ഥാപനങ്ങൾ അവർ നടത്തുന്നു. വിദ്യാഭ്യാസപരമായും അതിവേഗം മുന്നിലെത്തിക്കൊണ്ടിരിക്കുകയാണ്. എസ്എസ്എൽസി, ഹയർസെക്കൻഡറി തലങ്ങളിൽ ഉയർന്ന റാങ്കുകൾ പലതും മുസ്ലിം കുട്ടികൾക്കാണ്. നീറ്റ്, ജെഇഇ തുടങ്ങിയ ദേശീയ പരീക്ഷകളിലും അവർ മുന്നിട്ടുനിൽക്കുന്നു. ഇക്കാര്യത്തിൽ അവർ തീർച്ചയായും അഭിനന്ദനമർഹിക്കുന്നുണ്ട്.
എന്നാൽ, ജനറൽ വിഭാഗത്തിലെ 10 ശതമാനം സീറ്റുകൾ മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു കൊടുക്കുന്നതിൽ എന്തിന് അസഹിഷ്ണുത കാണിക്കണം. ജനറൽ വിഭാഗത്തിൽ പരമാവധി സീറ്റുകൾ തങ്ങൾക്കു കിട്ടണം, സംവരണം വഴി ലഭിക്കുന്നവയ്ക്ക് ഒരു കുറവും വരരുത് എന്ന ചിന്താഗതിയല്ലേ ഇതിനു പിന്നിൽ? മറ്റുള്ളവരുടെ ന്യായമായ അവകാശങ്ങൾ നിരാകരിച്ചുകൊണ്ട് എല്ലാം തങ്ങൾക്കു വേണമെന്ന മനോഭാവം സമൂഹത്തിൽ അസ്വസ്ഥത പരത്തുകയേയുള്ളൂ.
കേരളത്തിലെ സുറിയാനി ക്രൈസ്തവരിലെ പാവപ്പെട്ടവർക്കു പുതിയ സംവരണാനുകൂല്യം തീർച്ചയായും സഹായകമാണ്. മെച്ചപ്പെട്ട സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കാനും സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാനും അതു സഹായിക്കും. എങ്കിലും സംവരണം ഒരു ഊന്നുവടി മാത്രമാണെന്ന് അവർ തിരിച്ചറിയണം. സ്വന്തം കാലിൽ നില്ക്കാൻ കെല്പില്ലാതെ വരുന്പോഴാണ് ഊന്നുവടി ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഈ സമുദായത്തിന് ആ കെല്പു നഷ്ടപ്പെട്ടതെന്നു ഗൗരവമായി ആലോചിക്കണം.
കുട്ടികൾക്കു മത്സരബുദ്ധി വേണം
മത്സരബുദ്ധിയോടെ പഠിക്കുന്ന കുട്ടികളാണ് ഇന്നു വിജയത്തിൽ മുന്നിലെത്തുന്നത്. പഠിച്ചു രക്ഷപ്പെടണമെന്ന വിചാരമുള്ളവർ മുന്നേറുന്നു. പത്തിരുപതു വർഷങ്ങൾക്കു മുന്പ് ക്രൈസ്തവ കുടുംബങ്ങളിലെ അന്തരീക്ഷവും അതായിരുന്നു. കുട്ടികൾ കൂടുതലുള്ളതുകൊണ്ട് പിതൃസ്വത്തുകൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ല എന്ന് അന്നത്തെ കുട്ടികൾക്കറിയാമായിരുന്നു. അവർ നന്നായി പഠിച്ച് മത്സര പരീക്ഷകൾ പാസായി ഉന്നത ജോലികൾ നേടി. മറ്റു ചിലർ, ആൺകുട്ടികളും പെൺകുട്ടികളും, ജോലിസാധ്യതയുള്ള കോഴ്സുകളിൽ ചേർന്നു പഠിച്ച് ഇന്ത്യക്കകത്തും പുറത്തും ജോലിനേടി. അവർ സന്പാദിച്ച പണമാണ് ക്രൈസ്തവസമുദായത്തിനുണ്ടായ സാന്പത്തികാഭിവൃദ്ധിക്ക് മുഖ്യമായ ഒരു കാരണം.
പിന്നീട് രണ്ടു സംഭവവികാസങ്ങളുണ്ടായി. ഒന്ന്, സാന്പത്തികസൗകര്യങ്ങൾ കൂടിയപ്പോൾ പുതുതലമുറ ജീവിതം ആസ്വദിക്കാൻ തുടങ്ങി. മാതാപിതാക്കന്മാർ അവർക്കു മൊബൈൽ ഫോണുകളും മോട്ടോർ ബൈക്കുകളും വാങ്ങിക്കൊടുത്തു. അവർ ജീവിതം ആഘോഷമാക്കി. അതുപോലെ കുട്ടികളെ പഠിപ്പിച്ചു വലുതാക്കണമെന്ന വാശി മാതാപിതാക്കന്മാരിലേറിവന്നു. അതിനു കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന നിഗമനത്തിലെത്തി. ക്രൈസ്തവ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി. അവർക്കു മാതാപിതാക്കന്മാർ എല്ലാ സംരക്ഷണവും നല്കി.
ഈ അമിതസംരക്ഷണം കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ, പ്രാപ്തിയില്ലാത്തവരാക്കിയെന്നതാണ് വസ്തുത. കടുത്ത മത്സരപ്പരീക്ഷകൾ നേരിടുവാൻ അവർ അശക്തരായി. ഉയർന്ന ഉദ്യോഗങ്ങളിൽനിന്ന് അവർ പുറംതള്ളപ്പെടുകയാണ്.
വിദേശ പഠനം എന്ന എളുപ്പവഴി
അപ്പോൾ പലരും ചെയ്യുന്ന കാര്യം കാനഡപോലുള്ള രാജ്യങ്ങളിൽ പഠിക്കാൻ പോകുകയാണ്. ഇവിടെ പഠിച്ചു നേടാൻ കഴിയാത്തവരാണ് വിദേശത്തു പഠിക്കാൻ പോകുന്നത്. അവർ അവിടെ ജോലിചെയ്തു പഠിക്കണം. അവിടെ നിലവാരമുള്ള കോഴ്സുകൾ പാസാകണമെങ്കിൽ നന്നായി അധ്വാനിക്കണം. അതിനു കഴിയാതെ വരുന്പോൾ കിട്ടുന്ന കോഴ്സിനു ചേർന്ന് അവിടെ പിടിച്ചുനിൽക്കാൻ ശ്രമിക്കും. പലരും അവിടെ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്ന് എത്രപേർക്കറിയാം!
രണ്ടാമത്തെ കാര്യം, കുട്ടികളുടെ ഇന്റർനെറ്റിന്റെ ഉപയോഗമാണ്. വിലകൂടിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സ്റ്റാറ്റസിന്റെ പ്രതീകമാണെന്നു വന്നിരിക്കുന്നു. കുട്ടികൾ അവ വിവേകത്തോടെ ഉപയോഗിക്കുന്നു എന്നതിനു യാതൊരു ഉറപ്പുമില്ല. പഠിക്കുന്ന കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടാൻ ഇതു മുഖ്യകാരണമാകുന്നുണ്ട്.
കുട്ടികളുടെ മത്സരക്ഷമത ഉയർത്തിനിർത്തുകയാണ് സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി ചെയ്യാവുന്ന പ്രധാനപ്പെട്ട കാര്യം. കുടുംബങ്ങളിൽ നഷ്ടപ്പെട്ടുപോയ അച്ചടക്കം വീണ്ടെടുക്കുകതന്നെ വേണം. അമിത സംരക്ഷണവ്യഗ്രത കുട്ടികളെ നശിപ്പിക്കുകയേയുള്ളൂ. ഇത്തരം അടിസ്ഥാനവിഷയങ്ങളിൽ ശ്രദ്ധിക്കാതെ സംവരണത്തിന്റെ പിന്നാലേ മാത്രം പോയാൽ ഒരു സമുദായവും രക്ഷപ്പെടില്ല.
ഡോ. ജോർജ് നെല്ലിശേരി
സംവരണത്തിനുമപ്പുറമുള്ള ചില യാഥാർഥ്യങ്ങൾ
11:22 PM Nov 09, 2020 | Deepika.com