ഇന്ത്യ
കമല ഹാരീസ് വൈസ് പ്രസിഡന്റ് പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാര്‍ക്കു വലിയ അഭിമാനത്തിനും ആഘോഷത്തിനും വക നല്കിയിരിക്കുന്നു. അതേസമയം ട്രംപ് ഭരണകൂടം ഇന്ത്യയോടു കാട്ടിയ മമത ബൈഡന് തുടരുമോയെന്നാണ് അറിയേണ്ടത്.
ഇന്ത്യ-പസഫിക് മേഖലയില്‍ ചൈനയെ ചെറുക്കാനുള്ള വിശ്വസ്തപങ്കാളിയെന്ന നിലയിലും ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നെന്ന നിലയിലും ഇന്ത്യയോടുള്ള നയത്തില്‍ ബൈഡന് ഭരണകൂടം വലിയ പൊളിച്ചെഴുത്തിനു തയാറായേക്കില്ല. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്നും ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനു മുൻഗണന നല്‍കുമെന്നുമാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ബൈഡൻ വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ കാലത്ത് സുരക്ഷാ, വാണിജ്യ കാര്യങ്ങളിൽ വർധിച്ച സഹകരണം ബൈഡനും തുടരുമെന്നു പ്രതീക്ഷിക്കാം.
പക്ഷേ, കാഷ്മീർ വിഷയം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യക്കു ട്രംപിൽനിന്നു ലഭിച്ച പരിഗണന ബൈഡനിൽനിന്നുണ്ടായേക്കില്ല. മനുഷ്യാവകാശം സംബന്ധിച്ച് ബൈഡനും കമലയ്ക്കും അവരുടേതായ നിലപാടുകളുണ്ട്. കാഷ്മീർ പ്രശ്നത്തിൽ ഇരുവരും ഇന്ത്യയെ എതിർക്കാൻ ഇതു ധാരാളം മതിയാകും. കാഷ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെന്നും അതു പുനഃസ്ഥാപിക്കണമെന്നും ബൈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണ വെബ്സൈറ്റില്‍ പറയുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിങ്ങനെ ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നിയമനിർമാണങ്ങളെയും വിമർശിക്കുന്നുണ്ട്. ഇന്ത്യയിലെ മോദി ഭരണകൂടത്തോട് അത്ര പ്രതിപത്തിയില്ലാത്ത വ്യക്തിയാണു കമല ഹാരീസും.
മറ്റൊരു പ്രധാന വിഷയം ബൈഡൻ പാക്കിസ്ഥാനോടു പുലർത്തുന്ന സമീപനമായിരിക്കും. മോദിയോടു ചായ്വു കാട്ടിയ ട്രംപ് പാക്കിസ്ഥാനുള്ള സഹായങ്ങൾ വെട്ടിക്കുറയ്ക്കുകയാണു ചെയ്തത്. ഇപ്പോൾ ബൈഡന്റെ ജയത്തിൽ ആഹ്ലാദിക്കുന്ന രാജ്യങ്ങളിലൊന്നു പാക്കിസ്ഥാനായിരിക്കും. ട്രംപിൽനിന്നു നേരിട്ടത്ര അവഗണന ബൈഡനിൽനിന്ന് ഉണ്ടാകില്ലെന്നു പാക്കിസ്ഥാനു പ്രതീക്ഷിക്കാം. പാക്കിസ്ഥാനിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഹിലാൽ-ഇ-പാക്കിസ്ഥാൻ 2008-ൽ ബൈഡനു ലഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയോടും ബൈഡൻ മമതക്കുറവ് കാട്ടിയിട്ടില്ല. 2008ല്‍ ഇന്ത്യ-യുഎസ് സിവിലിയന്‍ ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സെനറ്റ് വിദേശകാര്യ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ബൈഡൻ വലിയ പങ്കുവഹിച്ചിട്ടുള്ളത് ഇതിനുദാഹരണമാണ്.
എന്തായാലും ഓരോ സമയത്തെ ലാഭം നോക്കി മോദി അടുത്ത സുഹൃത്താണെന്നു പറയുകയും ഇന്ത്യ ഒരു വൃത്തികെട്ട രാജ്യമാണെന്നു പറയുകയും ചെയ്യുന്ന ട്രംപിന്റെ രീതി ബൈഡനിൽനിന്നുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം.
ചൈന
ചൈനയോട് ബൈഡന് വിട്ടുവീഴ്ചയ്ക്കു മുതിരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. വാണിജ്യകാര്യങ്ങളിൽ സമ്മർദം ചെലുത്തി ചൈനയെ ഒതുക്കുക എന്നതായിരുന്നു ട്രംപിന്റെ തന്ത്രം. അമേരിക്കയുടെ പരന്പരാഗത സുഹൃത്തുക്കളുടെ സഹായമില്ലാതെ ഏതാണ്ട് ഒറ്റയ്ക്കാണ് ഈ തന്ത്രം പ്രയോഗിച്ചതും. ചൈനയുടെ പ്രധാന വിപണി അമേരിക്ക ആയതിനാൽ തന്ത്രം വളരെ ഫലം കണ്ടു.
ബൈഡൻ വരുന്പോൾ ചൈനയ്ക്കു ഭയം വർധിക്കാനാണു സാധ്യത. ട്രംപ് ഭരണത്തിൽ പരന്പരാഗത സുഹൃദ്രാജ്യങ്ങൾ അമേരിക്കയോട് അകലുകയാണുണ്ടായത്. ഇത് ആഗോളതലത്തിൽ അമേരിക്കയുടെ സാന്നിധ്യവും ശക്തിയും കുറയാനിടയാക്കുകയും അത് ചൈനയ്ക്കു നേട്ടമാകുകയും ചെയ്തു. ജർമനി, കാനഡ മുതലായ സുഹൃദ്രാജ്യങ്ങളുമായി അടുപ്പം വർധിപ്പിക്കാനായിരിക്കും ബൈഡൻ ശ്രമിക്കുക. അതു ചൈനയുടെ സൂപ്പര്‍ പവര്‍ മോഹങ്ങൾക്കു തടസമാകാം.
റഷ്യ
യുഎസിന്റെ പരമ്പരാഗത ശത്രുവായ റഷ്യക്കും ബൈഡന് പ്രിയപ്പെട്ടവനായിരിക്കില്ല. അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി റഷ്യയാണെന്ന് ബൈഡന് അടുത്തിടെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ട്രംപാണെങ്കില്‍ റഷ്യക്കെതിരേ ഒരു വാക്കു പോലും പറയാത്തയാളാണ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിയായ ഹില്ലരി ക്ലിന്റനെ, ട്രംപ് തോല്പിക്കാനായി റഷ്യ പലവിധ ഇടപെടലുകള്‍ നടത്തിയതായി യുഎസിലെ അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ റഷ്യക്കെതിരേ കൂടുതൽ നടപടികൾക്കു ബൈഡൻ മുതിരുമോയെന്നാണ് അറിയേണ്ടത്. ബൈഡനെന്നാല് കൂടുതല്‍ സമ്മർദവും ഉപരോധവുമാണെന്ന ഭയം റഷ്യക്കുണ്ട്.
ഉത്തര കൊറിയ
ട്രംപിന്റെ കാലത്ത് യുഎസ്- ഉത്തരകൊറിയ ബന്ധം മെച്ചപ്പെടുന്നുവെന്ന പ്രതീതി ഉണ്ടായിരുന്നു. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ട്രംപും തമ്മില്‍ രണ്ടുവട്ടം ഉച്ചകോടി നടത്തി, മൂന്നു വട്ടം നേരില്‍ കണ്ടു. അധികാരത്തിലിരിക്കേ ഉത്തരകൊറിയന്‍ മണ്ണില്‍ ചവിട്ടിയ ആദ്യ പ്രസിഡന്റായി ട്രംപ്. ചരിത്രം കുറിച്ച ഈ നടപടികള്‍ക്കപ്പുറം ലോകത്തിനോ ഇരു രാജ്യങ്ങള്ക്കുമോ ഗുണകരമായ ഒന്നുംതന്നെ ഉണ്ടായില്ല. ഉത്തരകൊറിയ പഴയപോലെ ആയുധപരീക്ഷണങ്ങള്‍ നടത്തിയും വെല്ലുവിളികള്‍ മുഴക്കിയും ലോകത്തില്‍നിന്ന് ഒറ്റപ്പെട്ടും തുടര്‍ന്നു. ചര്‍ച്ച വേണമെങ്കില്‍ ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്ന കര്‍ശന നിലപാട് ബൈഡനില്നിന്നുണ്ടാകാം. ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇറാൻ, പശ്ചിമേഷ്യ
ബൈഡന്റെ പശ്ചിമേഷ്യാ നയമായിരിക്കും ലോകം ഏറ്റവും ശ്രദ്ധയോടെ വീക്ഷിക്കുക. മേഖലയിൽ അമേരിക്കയുടെ മിത്രങ്ങളായ അറബിരാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിൽ ട്രംപ് കൂടുതൽ ശ്രദ്ധ കാണിച്ചു. ഇതിനായി അറബിരാജ്യങ്ങളുടെയും ഇസ്രയേലിന്റെയും അമേരിക്കയുടെയും പൊതുശത്രുവായ ഇറാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികള്‍ പരിമിതപ്പെടുത്താന്‍ മുന്‍ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയെടുത്തു സാധ്യമാക്കിയ ആണവക്കരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങി. ഇറാന്റെ എണ്ണക്കച്ചവടം വിലക്കി അവരെ സാമ്പത്തികഞെരുക്കത്തിലാക്കി.
ഇറാന്റെ കാര്യത്തില്‍ പരമാവധി സമ്മര്‍ദമെന്ന ട്രംപിന്റെ തന്ത്രം ബൈഡന് പിന്തുടര്‍ന്നേക്കില്ല. നയതന്ത്രത്തിലൂടെ ഇറാനെ ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക. ആണവക്കരാറിൽ പങ്കാളികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അതാണു താത്പര്യം.
അതേസമയം, ഇറാനിലെ യാഥാസ്ഥിതിക നേതൃത്വം ബൈഡനോട് എത്ര പ്രതിപത്തി കാണിക്കുമെന്നു കണ്ടറിയണം. ഉന്നത സൈനിക നേതാവ് ജനറല്‍ ഖാസിം സുലൈമാനിയെ ട്രംപ് ഭരണകൂടം വകവരുത്തിയതിൽ ഇറാനുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ല. യുഎസ് തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും തങ്ങള്ക്കൊരുപോലെയാണെന്നാണ് അവരുടെ പരമോന്നത നേതാവ് ഖമനേയി പറഞ്ഞിട്ടുള്ളത്. എന്തൊക്കെയായാലും ഇറാന് ട്രംപിനേക്കാള്‍ എളുപ്പത്തില്‍ സമീപിക്കാവുന്നത് ബൈഡനെയായിരിക്കും.
ട്രംപിന്റെ കീഴില്‍ അടുപ്പത്തിലേക്കു വളര്‍ന്ന ഇസ്രയേലിനും ഗൾഫ് രാജ്യങ്ങള്‍ക്കും ബൈഡന്റെ വിജയം അസ്വസ്ഥത സൃഷ്ടിക്കാം. ഗൾഫ് രാജ്യങ്ങൾക്ക് ആയുധങ്ങൾ നല്‍കുന്നതിനെ ബൈഡൻ എതിർത്തേക്കാം. ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷമാണ് മറ്റൊരു പ്രധാന വിഷയം. ട്രംപ് ഇസ്രയേലിനു ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഇസ്രയേൽ വെസ്റ്റ്ബാങ്ക് കൈയേറുന്നതിൽ ട്രംപിന് എതിർപ്പില്ലായിരുന്നതാണ്. പക്ഷേ, അറബി രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈയേറ്റപദ്ധതി മാറ്റിവയ്ക്കേണ്ടിവരുകയാണുണ്ടായത്. ഇസ്രയേലിന്റെ കൈയേറ്റവും നിർമാണങ്ങളും ബൈഡൻ എതിർക്കാനാണു സാധ്യത.
യൂറോപ്പ്
യൂറോപ്യന്‍ രാജ്യങ്ങളില്‍, ട്രംപിന്റെ പരാജയം ഏറ്റവും വലിയ ആശ്വാസം നല്‍കുന്നത് ജർമനിക്കാണ്. ചൈനയ്ക്കെതിരേ ട്രംപ് നടത്തിയ വാണിജ്യയുദ്ധം ജര്‍മനിയിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ജര്‍മന്‍ ചാന്‍സലർ ആംഗല മെര്‍ക്കലും ട്രംപും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. ജര്‍മന്‍ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ വാഹനവ്യവസായത്തിനു പ്രതികൂലമായ നടപടികള്‍ ട്രംപില്നിന്നുണ്ടായി.
ട്രംപിനെപ്പോലൊരാളെ ഉള്‍ക്കൊള്ളാല്‍ ജര്‍മന്‍ ജനതയ്ക്കും കഴിഞ്ഞിരുന്നില്ല. ജർമനിയിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിനും ട്രംപിനേക്കാൾ കൂടുതൽ സ്വീകാര്യതയുണ്ട്. ഇത്രയൊക്കെയായിട്ടും വാണിജ്യ, സുരക്ഷാ കാര്യങ്ങളില്‍ ജര്‍മനിയുടെ ഏറ്റവും വലിയ പങ്കാളിയായി അമേരിക്ക തുടര്‍ന്നു. ബൈഡന്റെ കീഴില്‍ ജര്‍മനിയോടുള്ള അമേരിക്കൻ നയത്തില്‍ മാറ്റമുണ്ടാവില്ല. ട്രംപിന്റെ കാലത്ത് ആടിയുലഞ്ഞ ബന്ധം ബൈഡനു കീഴിൽ ശക്തിപ്രാപിക്കാം.
ബ്രിട്ടനിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സന്, ബ്രിട്ടനിലെ ട്രംപാണെന്നാണ് ട്രംപിന്റെ തന്നെ അഭിപ്രായം. ജോ ബൈഡനും ഈ അഭിപ്രായത്തോടു യോജിക്കുന്നു. പക്ഷേ, പതിറ്റാണ്ടുകളായി അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ബ്രിട്ടന്. അത് അത്ര പെട്ടനു ദുര്‍ബലമാകുന്ന ബന്ധമല്ല.
അയൽക്കാർ
ക്യൂബയിലെ ജനങ്ങൾക്കു പ്രതീക്ഷ നല്‍കുന്നതാണ് ബൈഡന്റെ വിജയം. ട്രംപിന്റെ ഉപരോധങ്ങളും ശതുത്രാ മനോഭാവവും മൂലം ക്യൂബ ഞെരുക്കത്തിലായിരുന്നു. ഇതിനൊരു മാറ്റമുണ്ടാകുമെന്നും ഒബാമയുടെ കാലത്തെപ്പോലെ യുഎസുമായി ബന്ധം മെച്ചപ്പെടാനുള്ള സാധ്യത ഉണ്ടാകുമെന്നും ക്യൂബന്‍ ജനത പ്രതീക്ഷിക്കുന്നു. കാനഡയ്ക്കും ബൈഡന്റെ ജയം ആശ്വാസം നല്കുന്നു. ട്രംപിന്റെ ഭരണത്തില്‍ ഉലച്ചില്‍ തട്ടിയ യുഎസ്-കാനഡ ബന്ധം മെച്ചപ്പെടും. കാലാവസ്ഥാ വ്യതിയാനം ചെറുക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ബൈഡനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഒരേ നിലപാടുകാരാണ്.
ആഭ്യന്തരതലത്തില്‍ ബൈഡന് എടുക്കുന്ന പ്രധാന നിലപാടുകള്‍ കുടിയേറ്റം, ആരോഗ്യ പരിരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും.
അമേരിക്കയെ വീണ്ടും മഹത്തരമാക്കല്‍ എന്ന ആശയം പ്രചരിപ്പിച്ചാണ് ട്രംപ് 2016ല്‍ അട്ടിമറിജയം നേടിയത്. അധികാരമേറ്റശേഷം അദ്ദേഹം കടുത്ത കുടിയേറ്റവിരുദ്ധ നടപടികള്‍ നടപ്പാക്കി. ചില രാജ്യക്കാർക്കു യുഎസിൽ പ്രവേശനം വിലക്കൽ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റം തടയാൻ മെക്സിക്കൻ അതിര്‍ത്തില്‍ ഇരുമ്പുമതില്‍ നിര്‍മിക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. ട്രംപിന്റെ നയങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നാണ് ബൈഡനും ഡെമോക്രാറ്റുകളും ആരോപിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം കുടിയേറ്റ അനുകൂല നിലപാടുകളാണ് ബൈഡന് സ്വീകരിച്ചത്.
ജയം ഉറപ്പിച്ചശേഷം ബൈഡന് നടത്തിയ പ്രസംഗത്തില്‍ നിലപാടുകള്‍ വ്യക്തമാണ്. ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കയുടെ മുറിവുണക്കുമെന്നും ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും പറഞ്ഞു. കുടിയേറ്റക്കാരുടെ മകളായ കമല ഹാരീസ് അമേരിക്കൻ വൈസ് പ്രസിഡന്റായതിനെ പ്രത്യേകം അഭിനന്ദിച്ചു.
യുഎസ് പൗരത്വം പ്രതീക്ഷിക്കുന്ന ഒരു കോടിയിലധികം പേര്‍ക്ക് അനുകൂലമായ നടപടി ബൈഡനില്‍നിന്ന് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതില്‍ അഞ്ചു ലക്ഷം ഇന്ത്യക്കാരുമുണ്ട്. വര്‍ഷം ഒരു ലക്ഷത്തിനടത്തു പേര്‍ക്ക് യുഎസില്‍ കുടിയേറ്റം അനുവദിക്കുന്നതും ആലോചനയിലുണ്ടെന്നാണു റിപ്പോർട്ട്. യുഎസില്‍ സ്ഥിരതാമസത്തിന് അനുമതി നല്കുന്ന ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതില്‍നിന്ന് ചില വിഭാഗക്കാരെ ഒഴിവാക്കിയ ട്രംപിന്റെ നടപടിയും തിരുത്തപ്പെടാം. ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്രാവിലക്കും നീക്കപ്പെടാം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിലപാടുകളില്‍ ട്രംപിനു കടകവിരുദ്ധമാണ് ബൈഡന്. ആഗോളതാപനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്കയെ പുറത്തുകൊണ്ടുവരികയാണ് ട്രംപ് ചെയ്തത്. ഔദ്യോഗികമായി അമേരിക്ക പുറത്തുവന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് വ്യാഴാഴ്ചയും. തെരഞ്ഞെടുപ്പില്‍ ലീഡ് ഉറപ്പിച്ച ബൈഡന് ആദ്യം പ്രഖ്യാപിച്ച കാര്യം അമേരിക്കയെ തിരിച്ചു പാരീസ് ഉടമ്പടിയില്‍ ചേര്‍ക്കുമെന്നതാണ്.
പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ അഫോർഡബിൽ കെയർ നിയമം (ഒബാമ കെയർ) നിർത്തലാക്കണമെന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഒബാമ കെയർ പദ്ധതി വിപുലമാക്കുമെന്നതാണ് ബൈഡന്റെ നയം.
കമല കുറിച്ച ചരിത്രം
തമിഴ്നാട്ടില്‍നിന്നു കുടിയേറിയ ശ്യാമളയുടെയും ജമൈക്കയില്‍നിന്നു കുടിയേറിയ ഹാരിസിന്റെയും മകളായി കലിഫോർണിയയിലെ ഒക്ലൻഡിൽ ജനനം. അമ്മ ശ്യാമള യുഎസിലെ പൗരാവകാശ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. കമലയുടെ നയങ്ങള്‍ ഇടത് അനുഭാവമുള്ളതും പുരോഗമനപരവുമാണ്.
സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് അറ്റോർണി, കലിഫോർണിയ അറ്റോർണി ജനറൽ പദവികൾ കമല വഹിച്ചിട്ടുണ്ട്. 2016 മുതൽ കലിഫോർണിയ സംസ്ഥാനത്തുനിന്ന് യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ വംശജരിൽനിന്ന് സെനറ്റിലെത്തുന്ന ആദ്യവ്യക്തിയാണ്. ആഫ്രിക്കൻ വംശജരിൽനിന്ന് സെനറ്ററാകുന്ന രണ്ടാമത്തെ വനിതയും.
ജൂത വംശജനായ ഡഗ്ലസ് എംഹോഫ് ആണ് കമലയുടെ ഭര്‍ത്താവ്. ഇവര്‍ക്കു കുട്ടികളില്ല.
സുരേഷ് വർഗീസ്