യുഎസില്‍ നാലു വര്‍ഷത്തിലൊരിക്കലാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇത്തവണത്തേത് 59-ാം തെരഞ്ഞെടുപ്പാണ്. സവിശേഷവും ഒട്ടൊക്കെ സങ്കീര്‍ണവുമാണ് അവിടത്തെ തെരഞ്ഞെടുപ്പു സമ്പ്രദായം. പൊതുവോട്ടെടുപ്പിൽ ജയിക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് പിന്നീട് വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. 538 അംഗ ഇലക്ടറല്‍ കോളജില്‍ ജയിക്കാന്‍ വേണ്ടത് 270 വോട്ടാണ്. ആരായിരിക്കും ജയിക്കുക എന്നറിയാന്‍ ഇലക്ടറല്‍ കോളജ് വോട്ടെടുപ്പു വരെ കാക്കേണ്ട. പൊതുവോട്ടെടുപ്പിലെ ഫലം വരുമ്പോള്‍ തന്നെ വിജയി ആരെന്നു വ്യക്തമാകും.
യാഥാസ്ഥിതിക നിലപാടുകള്‍ പുലര്‍ത്തുന്ന റിപ്പബ്ലിക്കന്‍ പാർട്ടി, ലിബറല്‍ നിലപാടുകളുള്ള ഡെമോക്രാറ്റിക് പാർട്ടി എന്നിങ്ങനെ രണ്ടു പ്രമുഖ പാര്‍ട്ടികളാണുള്ളത്. ട്രംപ് റിപ്പബ്ലിക്കനും ബൈഡന് ഡെമോക്രാറ്റും. ഗ്രീന്‍, ലിബര്‍ട്ടേറിയന്‍ എന്നിങ്ങനെയുള്ള ചെറുകിട പാര്‍ട്ടികളും സ്വതന്ത്രരും മത്സരരംഗത്തുണ്ട്. പക്ഷേ, അവര്‍ക്ക് എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
ഏതാണ്ട് ഒരു വര്‍ഷം നീളുന്നതാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പു പ്രക്രിയ. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് പ്രൈമറി അല്ലെങ്കില്‍ കോക്കസ് എന്നു വിളിക്കുന്ന ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെയാണ്. ഇതും പൊതുവോട്ടിംഗ് പോലെ പരോക്ഷ വോട്ടിംഗാണ്. ജനുവരി മുതല്‍ ജൂണ്‍ വരെ ഓരോ സംസ്ഥാനത്തും പ്രൈമറിയോ അല്ലെങ്കില്‍ കോക്കസോ നടക്കും. സ്ഥാനാര്‍ഥിത്വം തീരുമാനിക്കപ്പെട്ടാല്‍ നേരിട്ട് പ്രചാരണം ആരംഭിക്കുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലും സംവാദങ്ങളും നടക്കുന്നു. പ്രചാരണകാലത്തിനിടയ്ക്കു നടക്കുന്ന വിവിധ അഭിപ്രായസര്‍വേകള്‍ ആരാണു മുന്നിലെന്നതിന്റെ സൂചനകള്‍ നല്കുന്നു. സര്‍വേ പ്രവചനങ്ങള്‍ പൊതുവോട്ടെടുപ്പിനും പ്രതിഫലിക്കാം. പക്ഷേ, പൊതുവോട്ടില് മുന്നിലെത്തിയാലും സ്ഥാനാര്‍ഥി ജയിക്കണമെന്നില്ല. ഇലക്ടറല്‍ കോളജില്‍ കൂടുതല്‍ വോട്ട് നേടുന്നയാളായിരിക്കും വിജയിക്കുക.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഇതിനുദാഹരണമാണ്. അഭിപ്രായ സര്‍വേകളില്‍ ട്രംപിനെതിരേ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് മുന്നിലായിരുന്നു. പൊതുവോട്ടില് അവര്‍ക്കു 30 ലക്ഷത്തിനടുത്ത് വോട്ടിന്റെ ലീഡ് ലഭിച്ചു. പക്ഷേ, ഇലക്ടറല്‍ വോട്ടുകള്‍ കൂടുതല്‍ കിട്ടിയത് ട്രംപിനാണ്. ഇക്കുറിയും ട്രംപ് അഭിപ്രായ സര്‍വേകളില്‍ പിന്നിലാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികള്‍ വിര്‍ച്വലായി നടത്തിയത് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. കോവിഡ് കാരണം ഒരുപാടു പേര് വീട്ടിലിരുന്നു തപാല്‍വോട്ട് ചെയ്തു. അതിനാല്‍ പൊതുവോട്ട് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനം ഉണ്ടായേക്കില്ല. ഫലത്തിന് ദിവസങ്ങള്‍തന്നെ കാത്തിരിക്കേണ്ടിവരാം.
സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകള്‍, ജനപ്രതിനിധി സഭയിലെ 435 സീറ്റുകള്‍, സംസ്ഥാന നിയമസഭകൾ എന്നിവയിലേക്കടക്കമുള്ള തെരഞ്ഞെടുപ്പുകളും നവംബര്‍ മൂന്നിനു നടക്കുന്നുണ്ട്.
വോട്ടെടുപ്പ് ഘട്ടങ്ങള്‍ ഒന്നാം ഘട്ടം
തെരഞ്ഞെടുപ്പ്: നാലു വര്‍ഷത്തിലൊരിക്കല്‍
തീയതി: നവംബറിലെ ആദ്യ തിങ്കള്‍ കഴിഞ്ഞുള്ള ചൊവ്വ(ഇത്തവണ നവംബര്‍ മൂന്ന്)
വോട്ടു ചെയ്യുന്നത്: 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെയും വോട്ടര്‍മാര്‍.
തെരഞ്ഞെടുക്കപ്പെടുന്നത്: ഇലക്ടറല്‍ കോളജ് പ്രതിനിധി (സ്ഥാനാര്‍ഥിയുടെ വിശ്വസ്തനും വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഇലക്ടറല്‍ കോളജ് പ്രതിനിധിയായി മത്സരിക്കുക)
ഫലപ്രഖ്യാപനം: ഇക്കുറി തപാല്‍ വോട്ടുകളുടെ ആധിക്യം മൂലം വൈകാം
രണ്ടാം ഘട്ടം
തീയതി: ഡിസംബറിലെ രണ്ടാം ബുധനാഴ്ചയ്ക്കു ശേഷമുള്ള തിങ്കള്‍ (ഇത്തവണ ഡിസംബര്‍ 14)
വോട്ട് ചെയ്യുന്നത്: ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ (അവരവരുടെ സംസ്ഥാന തലസ്ഥാനങ്ങളില്‍).
തെരഞ്ഞെടുക്കപ്പെടുന്നത്: പ്രസിഡന്റ്, വൈസ് പ്രസിഡന്റ്.
ഫലപ്രഖ്യാപനം: ജനുവരി ആറിന് യുഎസ് കോണ്‍ഗ്രസ്(പാര്‍ലമെന്റ്) സംയുക്ത സമ്മേളനം ചേര്‍ന്ന് വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കുന്നു.
(രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭ വോട്ട് ചെയ്ത് പ്രസിഡന്റിനെയും സെനറ്റ് സഭ വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. (ഇങ്ങനൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല- ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ അപൂര്‍വമായി കൂറു മാറാറുണ്ടെങ്കിലും.)
വിജയികള്‍ 2020 ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത നാലു വര്‍ഷത്തേക്കു പ്രസിഡന്റ്, വൈസ് പ്രസിഡന്റ പദവികളില്‍ അധികാരമേല്‍ക്കുന്നു. ഈ ദിവസത്തെ ഇനാറേഷന് ഡേ എന്നു വിളിക്കും.
ഇലക്ടറല്‍ കോളജ്
പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുക എന്ന ഒറ്റ ദൗത്യം മാത്രമേ ഇലക്ടറല്‍ കോളജിനുള്ളൂ.
ഓരോ സംസ്ഥാനവും കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റ് സഭയിലേക്കും അയയ്ക്കുന്ന അംഗങ്ങളുടെ എണ്ണത്തിനു തുല്യമായ ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണു തെരഞ്ഞെടുക്കുന്നത്.
അംഗങ്ങള്‍: 538 (യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലെ 435ഉം സെനറ്റിലെ 100ഉം അംഗങ്ങള്‍ക്കൊപ്പം തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ മൂന്ന് അംഗങ്ങളും കൂടി ചേരുന്നതാണ് ഈ സംഖ്യ).
ഭൂരിപക്ഷത്തിനു വേണ്ടത്: 270
ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുണ്ടാവും. 55 വോട്ടുകളുമായി കലിഫോര്‍ണിയയാണ് ഏറ്റവും മുന്നില്‍. ടെക്സസില്‍ 38 വോട്ടുകളുണ്ട്. ഫ്ലോറിഡ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളില്‍ 29 വീതം. ഈ സംസ്ഥാനങ്ങളിലെ വിജയം സ്ഥാനാര്‍ഥിയുടെ സാധ്യതയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
വോട്ടിംഗ് രീതി
1. ഏര്‍ളി വോട്ടിംഗ്
തപാലിലൂടെയും നേരിട്ടും ചെയ്യാം. തെരഞ്ഞെടുപ്പുദിനം ബൂത്തിലെത്തി വോട്ടു ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്കും അസൗകര്യമുള്ളവര്‍ക്കും അപേക്ഷ നല്കി ഈ സൗകര്യം പ്രയോജനപ്പെടുത്താം.
തെരഞ്ഞെടുപ്പിനു മുമ്പ് പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലെത്തി മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്താനും സാധിക്കും. പ്രസിഡന്റ് ട്രംപ് ഇക്കുറി വോട്ട് ചയ്തത് ഇങ്ങനെയാണ്.
ഇതുവരെ ഏഴു കോടിയിലധികം പേര് ഏര്‍ളി വോട്ടിംഗ് പ്രയോജനപ്പെടുത്തി. 2016ല്‍ മൊത്തം രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ പകുതിയിലധികം വരുമിത്.
2. തെരഞ്ഞെടുപ്പു ദിനത്തിലെ വോട്ടിംഗ്
നവംബർ മൂന്നിന് വോട്ടര്‍മാര്‍ താസമിക്കുന്ന സ്ഥലത്തിനടുത്തുതന്നെ നിശ്ചയിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തുന്നു. ഒരു തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്നിലധികം തവണ വോട്ട് ചെയ്യുന്നതു തടയാൻ സംവിധാനമുണ്ട്.
ബാലറ്റ് പേപ്പര്‍
ഇലക്ടറല്‍ കോളജ് അംഗത്തിന്റെ പേര് ബാലറ്റ് പേപ്പറില്‍ കാണണമെന്നില്ല. പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പേരോ, ചിലപ്പോള്‍ അതിനു താഴെ ഇലക്ടറല്‍ കോളജ് അംഗത്തിന്റെ പേരോ ഉണ്ടാകാം. നവംബർ മൂന്നിനു നടക്കുന്ന മറ്റു തെരഞ്ഞെടുപ്പുകളിലെ
(സെനറ്റര്‍, ജനപ്രതിസഭാംഗം മുതലായവ) സ്ഥാനാര്‍ഥികളുടെ പേരും ബാലറ്റിലുണ്ടാകും. സാമ്പിള്‍ ബാലറ്റ് നേരത്തേതന്നെ വോട്ടര്‍ക്കു ലഭിക്കും. സാമ്പിള്‍ ബാലറ്റില്‍ അടയാളപ്പെടുത്തി പോളിംഗ് ബൂത്തില്‍ കൊണ്ടുപോയി അതു നോക്കി ബാലറ്റ് പേപ്പറില്‍ പകര്‍ത്താം.
നവംബര്‍ മൂന്നിലെ മറ്റു തെരഞ്ഞെടുപ്പുകള്‍
സെനറ്റ്
പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ, ഒരു സംസ്ഥാനത്തുനിന്ന് രണ്ട് അംഗങ്ങള്‍ വച്ച് 100 അംഗങ്ങളാണുള്ളത്. സെനറ്ററുടെ കാലാവധി ആറു വര്‍ഷമാണ്. രണ്ടു വര്‍ഷം വച്ച് മൂന്നിലൊന്ന് അംഗങ്ങളുടെ കാലാവധി തീരും. 33 സീറ്റുകളിലേക്കുള്ള പതിവു മത്സരം ഇത്തവണ നടക്കുന്നു. സെനറ്റര്‍ ജോണ്‍ മക്കെയിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവിലേക്ക് അരിസോണ സംസ്ഥാനത്തും ജോണി ഐസക്സണ്‍ ആരോഗ്യകാരണം മൂലം വിരമിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക് ജോര്‍ജിയയിലും പ്രത്യേക തെരഞ്ഞെടുപ്പുകൂടി നടക്കുന്നു. 2014 മുതല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്മാര്ക്കാണു ഭൂരിപക്ഷം(നിലവില്‍ 53 അംഗങ്ങള്‍).
ജനപ്രതിനിധി സഭ
അധോസഭയായ ജനപ്രതിനിധി സഭയിൽ സംസ്ഥാനങ്ങളിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്ന 435 അംഗങ്ങളാണുള്ളത്. രണ്ടു വര്‍ഷമാണ് ഈ സഭയുടെ കാലാവധി. ആകെയുള്ള 435 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ്. ഈ സഭ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായിരുന്നു(232 അംഗങ്ങള്‍).
ഗവര്‍ണര്‍മാര്‍
11 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്ക് തെരഞ്ഞെടുപ്പ്. ഏഴിടത്ത് റിപ്പബ്ലിക്കന്‍ ഗവര്‍ണറും നാലിടത്ത് ഡെമോക്രാറ്റിക് ഗവര്‍ണറുമാണ് അധികാരത്തില്‍. അമേരിക്കന്‍ പ്രദേശങ്ങളായ പ്യൂര്‍ട്ടോ റികോ, അമേരിക്കന്‍ സമോവ എന്നിവിടങ്ങളിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്.
സംസ്ഥാന നിയമസഭകള്‍, നഗരസഭാ മേയര്‍, പ്രാദേശിക സഭകള്‍, ഷരീഫ് തുടങ്ങിയ ഒട്ടനവധി തെരഞ്ഞെടുപ്പുകളും ഇതേ ദിവസം നടക്കുന്നു.
പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങള്‍
1. കോവിഡ്
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു കോവിഡ് പിടിപെട്ടതും മരണം സംഭവിച്ചതും യുഎസിലാണ്. പ്രസിഡന്റ് ട്രംപ് കോവിഡ് ബാധയെ കുട്ടിക്കളിയായിട്ടാണ് എടുത്തതെന്ന് എതിരാളികള്‍ ആരോപിക്കുന്നു.
2. കറുത്തവരുടെ പ്രക്ഷോഭം
പോലീസ് നടപടിയിൽ കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസിനു പുറത്തേക്കും വ്യാപിച്ചതാണ്. കറുത്ത വംശജര്‍ നേരിടുന്ന വിവേചനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി.
3. സുപ്രീംകോടതി ജഡ്ജിയുടെ നിയമനം
ജഡ്ജി റൂത്ത് ഗിന്സ്ബെര്ഗ് മരിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതിയിലുണ്ടായ ഒഴിവിലേക്ക് പ്രസിഡന്റ് ട്രംപ്, എയ്മി ബാരറ്റിനെ ശിപാര്‍ശ ചെയ്തു നിയമിച്ചത് വലിയ ചര്‍ച്ചയായി. ഇതോടെ സുപ്രീംകോടതിയില്‍ യാഥാസ്ഥിതിക ജഡ്ജിമാരുടെ എണ്ണം കൂടിയത് വിധികളെ ദീര്‍ഘകാലം സ്വാധീനിക്കാമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
4. കാലാവസ്ഥാ വ്യതിയാനം
പ്രചാരണ കാലത്ത് കലിഫോര്‍ണിയ അടക്കമുള്ള പടിഞ്ഞാറന്‍ തീര സംസ്ഥനങ്ങളിലുണ്ടായ ഉഗ്രന്‍ കാട്ടുതീകള്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി. കുടിയേറ്റം, ഒബാമ കെയര്‍ തുടങ്ങിയവയും പ്രധാന പ്രചാരണ വിഷയങ്ങളാണ്.
സുരേഷ് വർഗീസ്