രണ്ടു ദിവസം, രണ്ട് അറസ്റ്റ്. കേരളത്തിലെ സിപിഎമ്മും സർക്കാരും വല്ലാതെ പ്രതിരോധത്തിലായിരിക്കുന്നു. എം. ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെയാണു പ്രതിരോധത്തിലാക്കുന്നത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടി സെക്രട്ടറിയെയും പാർട്ടിയെയും വെട്ടിലാക്കുന്നു. ന്യായവാദങ്ങൾ എന്തു നിരത്തിയാലും സർക്കാരിന് ഈ ഇരട്ടപ്രഹരത്തിൽനിന്നു പുറത്തു കടക്കാൻ നന്നേ പ്രയാസപ്പെടേണ്ടി വരും.
പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. സ്വർണക്കടത്തു കേസ് പുറത്തു വന്ന നാൾ മുതൽ അവർ ആവശ്യപ്പെടുന്നതും സിപിഎമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയും തള്ളിക്കളയുന്നതുമായ ആവശ്യമാണത്. എന്നാൽ ഇന്നലെ പ്രതിപക്ഷം കടുത്ത പ്രയോഗങ്ങളാണു നടത്തിയത്. കേരളീയർക്ക് അപമാനം കൊണ്ടു തലതാഴ്ത്തേണ്ട സ്ഥിതി ആയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സർക്കാരും പാർട്ടിയും കസ്റ്റഡിയിലായെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാകട്ടെ മുഖ്യമന്ത്രിയെ കൂടാതെ കോടിയേരി ബാലകൃഷ്ണന്റെ രാജിയും ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്ന ദിവസം അകലെയല്ലെന്ന് അവർ പ്രവചിക്കുന്നു.
കോവിഡ് വിലക്കുകളൊക്കെ പൊട്ടിച്ചെറിഞ്ഞ് പ്രതിപക്ഷം ഇന്നലെ സമരരംഗത്തിറങ്ങി. വരുംദിവസങ്ങളിലും സമരം ശക്തമായി തുടരുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാക്കൾ നൽകുന്നത്.
അകന്നു മാറി സിപിഎം
സ്വർണക്കടത്തു കേസിന്റെ തുടക്കം മുതലേ ശിവശങ്കറിൽനിന്ന് അകന്നു മാറിയാണ് സിപിഎമ്മും സർക്കാരും നിൽക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ സ്വന്തം നിലയിൽ ചെയ്ത കുറ്റകൃത്യം എന്ന നിലയിലാണ് സ്വർണക്കടത്തു കേസിലെ ശിവശങ്കറിന്റെ ഇടപെടലിനെ പാർട്ടിയും സർക്കാരും മുന്നണിയും തുടക്കം മുതലേ വിശേഷിപ്പിക്കുന്നത്. ശിവശങ്കറിനെ ന്യായീകരിക്കാനും അവർ മുതിരുന്നില്ല. തെറ്റു ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്നാണവരുടെ നിലപാട്. സ്വർണക്കടത്ത് കേസ് അന്വേഷണത്തെ തുടക്കം മുതൽ സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ നിലപാട് മുന്നോട്ടു തിരിച്ചടിയാകുമോ എന്ന ഭയം പക്ഷേ പാർട്ടിയിൽ ചിലർക്കെങ്കിലുമുണ്ട്.
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയും സിപിഎമ്മും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. പാർട്ടി സെക്രട്ടറിക്കു തെറ്റുപറ്റിയാൽ അതിൽ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. പാർട്ടി സെക്രട്ടറിയുടെ മകനു തെറ്റുപറ്റിയാൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന് എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ ഇന്നലെ വ്യക്തമാക്കി. മകൻ തെറ്റു ചെയ്തെങ്കിൽ നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കട്ടെ എന്ന് കോടിയേരി ബാലകൃഷ്ണനും നേരത്തേ പറഞ്ഞതാണ്.
ചുരുക്കത്തിൽ രണ്ട് അറസ്റ്റുകളിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം വിശദീകരിക്കുന്നത്. ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ഇവരുടെ വിശദീകരണങ്ങളൊക്കെ സാധാരണജനത്തിന് എത്ര വിശ്വാസ്യമാണെന്ന പ്രശ്നം നിലനിൽക്കുന്നു.
ആശങ്കയായി അന്വേഷണം
ഒട്ടുമിക്ക കേന്ദ്ര ഏജൻസികളും ഇപ്പോൾ കേരളത്തിലുണ്ട്. എടുക്കുന്പോൾ ഒന്ന്, തൊടുക്കുന്പോൾ നൂറ്, കൊള്ളുന്പോൾ ആയിരം എന്ന മട്ടിലാണ് പോക്ക്. അന്വേഷണം എങ്ങോട്ടൊക്കെ പോകുമെന്നോ ആരിലേക്കൊക്കെ എത്തുമെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. സ്വർണക്കടത്തിൽ തുടങ്ങിയ അന്വേഷണം മയക്കുമരുന്നു കേസ് ആയും ലൈഫ് പദ്ധതി അന്വേഷണമായുമൊക്കെ വിപുലപ്പെട്ടു കൊണ്ടിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു മാസം മിച്ചം മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിനു പരമാവധി ആറു മാസം. സർക്കാരിനും ഭരണപക്ഷത്തിനും ഭീഷണി തന്നെയാണ് അന്വേഷണങ്ങൾ.
പ്രതിരോധ തന്ത്രങ്ങൾ ഫലിക്കുമോ?
സ്വർണക്കടത്തു കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്തപ്പോഴും ലൈഫിലെ സിബിഐ അന്വേഷണത്തെ സിപിഎമ്മും സർക്കാരും നഖശിഖാന്തം എതിർത്തു. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർത്തി വ്യാപക പ്രചാരണമാണ് സിപിഎം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര തലത്തിലും കോണ്ഗ്രസ് നേതാക്കൾക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുന്നതിനു സമാനമായാണ് കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ അവർ അവതരിപ്പിച്ചത്.
ഇതിനു വിരുദ്ധമായ നിലപാടെടുത്ത കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾ ബിജെപിയുമായി സമരസപ്പെട്ടു നിൽക്കുന്നു എന്ന വിമർശനവും സിപിഎം ഉയർത്തുന്നു. വാളയാർ ചുരം കടന്നാൽ കേന്ദ്ര ഏജൻസികൾ നിഷ്പക്ഷരാകുമോ എന്നാണ് ഇന്നലെ പ്രതിപക്ഷനേതാവിനോടു മുഖ്യമന്ത്രി ചോദിച്ചത്. മുസ്ലിം ലീഗും യുഡിഎഫും വെൽഫെയർ പാർട്ടിയും ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയർത്തുന്നതിനു പിന്നിലും സിപിഎമ്മിനു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വർണക്കടത്ത് കേസ് വഴിയുണ്ടാകുന്ന പരിക്ക് ഈ രീതിയിൽ മറികടക്കാമെന്നാണ് സിപിഎം കരുതിയത്. ഒപ്പം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചു വ്യാപകമായ പ്രചാരണവും തുടങ്ങിവച്ചു.
യുഡിഎഫിനൊപ്പം നിന്ന കേരള കോണ്ഗ്രസ്- എം ജോസ് കെ. മാണി പക്ഷം എൽഡിഎഫിനൊപ്പം വന്നതോടെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലും പാർട്ടിക്കുണ്ട്. ഇവരുമായുള്ള ബാന്ധവം മധ്യതിരുവിതാംകൂറിലെ രാഷ്്ട്രീയ ബലാബലത്തിൽ മാറ്റം വരുത്താൻ സഹായിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്. ഇതിനിടെയുണ്ടായ രണ്ട് അറസ്റ്റുകൾ വീണ്ടും സ്വർണക്കടത്തിലേക്കു ചർച്ചകൾ എത്തിച്ചിരിക്കുകയാണ്. ഇതു സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലെത്തിക്കുകയും ചെയ്യുന്നു.
അന്വേഷണം പ്രതിപക്ഷത്തിനെതിരെയും
സർക്കാരും സിപിഎമ്മും കേസുകളുടെ പ്രളയത്തിൽപ്പെട്ടുഴലുന്പോൾ പ്രതിപക്ഷത്തുമുണ്ട് പ്രശ്നങ്ങൾ. ലീഗ് എംഎൽഎമാരായ കെ.എം. ഷാജി, എം. കമറുദ്ദീൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം നടക്കുകയാണ്. ബാർ കോഴ ആരോപണം വീണ്ടും പൊടിതട്ടിയെടുത്ത് ഒരു ത്വരിത പരിശോധന എങ്കിലും നടത്താൻ സർക്കാർ ശ്രമിക്കുന്നു. അങ്ങനെ പ്രതിപക്ഷത്തിനെതിരെ കൊണ്ടു വരുന്ന അന്വേഷണങ്ങളിലൂടെ ഒരു ബാലൻസ് കണ്ടെത്താനും ഭരണപക്ഷം ശ്രമിക്കുന്നുണ്ട്. സ്വർണക്കടത്തു കേസും അനുബന്ധ അന്വേഷണങ്ങളും മുറുകുന്ന മുറയ്ക്ക് ഇപ്പുറത്ത് വിജിലൻസ് അന്വേഷണങ്ങളും എടുത്തുപയറ്റുമെന്ന് ഉറപ്പിക്കാം. തെരഞ്ഞെടുപ്പിലേക്കു പോകുന്പോൾ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ മത്സരിച്ചുള്ള അന്വേഷണമായിരിക്കും കേരളത്തിൽ അരങ്ങേറാൻ പോകുന്നത്.
അന്വേഷണം കുരുക്കാകുമോ?
അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും സർക്കാരുകളെ താഴെയിറക്കിയ ചരിത്രം കേരളത്തിൽ പല കുറി ഉണ്ടായിട്ടുണ്ട്്. പാമോയിൽ, ലാവ്ലിൻ കേസുകൾ ഒന്നിലേറെ തെരഞ്ഞെടുപ്പുകളിൽ എതിരാളികൾക്കു പ്രചാരണായുധമായിരുന്നു. അതതു മുന്നണികൾക്കു രാഷഷ്ട്രീയനേട്ടവുമുണ്ടായിട്ടുണ്ട്. ബാർ കോഴ, സോളാർ കേസുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ വജ്രായുധങ്ങളായിരുന്നു.
ഇക്കുറി സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസും ബിനീഷ് കോടിയേരിക്ക് എതിരായ കേസുമൊക്കെയാകും കത്തി നിൽക്കുക. ബാർ കോഴ കാലത്തും സോളാർ സമരകാലത്തും സിപിഎം ഉയർത്തിയ ആക്ഷേപങ്ങൾക്കു സമാനമായ ആരോപണങ്ങൾ ഇന്നത്തെ പ്രതിപക്ഷം ഉയർത്തുന്പോൾ അതു പ്രതിരോധിക്കാൻ ഇപ്പോൾ പറയുന്ന ന്യായങ്ങൾ പര്യാപ്തമാണോ എന്നതാണു പ്രസക്തമായ ചോദ്യം. പിണറായി വിജയനും ഇടതുസർക്കാരും കഴിഞ്ഞ നാലര വർഷത്തിനിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നത്. സിപിഎം ആകട്ടെ കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും.
സാബു ജോണ്
രണ്ടു ദിവസം, രണ്ട് അറസ്റ്റ്: സർക്കാരും പാർട്ടിയും പ്രതിരോധത്തിൽ
12:04 AM Oct 30, 2020 | Deepika.com