പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഇപ്പോൾ ഭൂപരിഷ്കരണ നിയമങ്ങൾ കൊണ്ടുവന്ന് ജമ്മു-കാഷ്മീരിനെ ഒരിക്കൽക്കൂടി വരുതിയിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫറൂഖ് അബ്ദുള്ളയുടെയും മെഹബൂബ മുഫ്തിയുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ സവിശേഷ അധികാരമായി നിലനിന്നിരുന്ന ഭൂസ്വത്തിന്മേലുള്ള അവകാശം സംബന്ധിച്ച നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു-കാഷ്മീരിലെ ഭൂനിയമങ്ങളിൽ വലിയ മാറ്റങ്ങളാണു വരുത്തിയത്. ചരിത്രപരമായ ഭൂപരിഷ്കരണ നിയമങ്ങൾ ഉൾപ്പെടെ 12 സംസ്ഥാന നിയമങ്ങൾ റദ്ദാക്കുകയും മറ്റ് 14 നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു. ജമ്മു-കാഷ്മീരിലെ ഭൂമി രാജ്യത്തെ ഏതൊരു പൗരനും സ്വന്തമാക്കാനുള്ള അവകാശവും അതിൽ ഉൾപ്പെടുന്നു.
ജമ്മു-കാഷ്മീരിന്റെ കാർഷിക മേഖലയിലടക്കം പുറത്തുനിന്ന് കടന്നുകയറ്റത്തിന് വഴിതുറക്കുന്നതാണ് പരിഷ്കരണങ്ങൾ എന്നാണ് വിമർശനം ഉയരുന്നത്. കേന്ദ്രസർക്കാർ അടുത്തിടെ കൊണ്ടുവന്ന കാർഷിക മേഖലയിലെ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലും കേന്ദ്രഭരണ പ്രദേശത്ത് ആശങ്കയേറുന്നു. പ്രസിദ്ധമായ കാഷ്മീരിലെ ആപ്പിൾത്തോട്ടങ്ങളും ആടുവളർത്തലും കമ്പിളി നിർമാണവുമെല്ലാം കോർപറേറ്റുകൾ കൈപ്പിടിയിലൊതുക്കിയാലും അദ്ഭുതപ്പെടാനില്ലെന്നാണ് വിമർശകരുടെ ആരോപണം.
റദ്ദായ "സ്ഥിര താമസക്കാർ'
ആർട്ടിക്കിൾ 35 എ പ്രകാരം കാഷ്മീരിനു സ്വന്തമായിരുന്ന പ്രത്യേക പദവിയിലെ ഏറ്റവും കാതലായ നിയമമെന്നത് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ആളുകൾക്ക് അവിടെ ഭൂമി വാങ്ങുന്നതിനു വിലക്കുണ്ടായിരുന്നു എന്നതാണ്. “സ്ഥിര താമസക്കാർ”ക്കു മാത്രമായിരുന്നു ഭൂമിക്ക് അവകാശം. എന്നാൽ ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന പരിഷ്കരണത്തിൽ “സ്ഥിര താമസക്കാർ”എന്ന പദം ഇല്ലാതാക്കി. ജമ്മു-കാഷ്മീരിലെ ജനങ്ങളുടെ വ്യതിരിക്തമായ സ്വത്വവും സംസ്കാരവും സംരക്ഷിക്കുന്നതിനാണ് അവിടെ പ്രത്യേക ഭൂനിയമം നിലനിന്നിരുന്നത് എന്നു വിശ്വസിച്ചിരുന്നവർക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് ഇപ്പോഴത്തെ പരിഷ്കരണം. പുതിയ മാറ്റങ്ങൾ കേന്ദ്രഭരണ പ്രദേശമായ ജമ്മു-കാഷ്മീരിൽ മാത്രമേ ബാധകമാകൂ. പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മുറിച്ചുമാറ്റപ്പെട്ട ലഡാക്കിനു ബാധകമല്ല.
കാഷ്മീരിലെ രാഷ്ട്രീയ നേതാക്കൾ പുതിയ ഉത്തരവിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്ത് “ജമ്മു- കാഷ്മീർ വിൽപ്പനയ്ക്കു വച്ചിട്ടുണ്ട്. ഭേദഗതികൾ ജനസംഖ്യാപരമായ മാറ്റങ്ങളെ ഭയപ്പെടുത്തുന്നു. ഈ സ്ഥലത്തിന്റെ സ്വഭാവം മാറ്റാൻ അവർ ആഗ്രഹിക്കുന്നു” എന്നാണ്. ജമ്മു കാഷ്മീരിലെ പ്രതിപക്ഷ പാർട്ടികൾ ചേർന്നു രൂപീകരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ നിയമപരിഷ്കരണത്തെ “വഞ്ചന” എന്നാണ് വിശേഷിപ്പിച്ചത്. ഓൾ പാർട്ടീസ് ഹുരിയത്ത് കോൺഫറൻസിന്റെ ഒരു വിഭാഗം നാളെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
കൃഷിഭൂമിയിൽ മാറ്റമില്ലെന്ന് ഗവർണർ
ജമ്മു-കാഷ്മീരിന്റെ വ്യാവസായിക വികസനം ലക്ഷ്യമിട്ടാണ് പരിഷ്കരണങ്ങൾ എന്നാണ് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറയുന്നത്. കാർഷിക ഭൂമി പ്രദേശവാസികൾക്കല്ലാതെ വാങ്ങാൻ കഴിയില്ല. മേഖലയിലേക്ക് നിക്ഷേപം കൂടുതയാലി എത്തുന്നതിനും നിഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ ഭേദഗതികൾ ലക്ഷ്യംവയ്ക്കുന്നത്. 27 ന് ശ്രീനഗറിൽ നടത്തിയ പത്രസമ്മേളനത്തിൽ കാർഷിക ഭൂമി കൃഷിക്കാർക്കായി സംരക്ഷിച്ചിരിക്കുകയാണെന്നും പൂർണ ഉത്തരവാദിത്വത്തോടെയാണ് താൻ ഇതു പറയുന്നതെന്നും സിൻഹ പറഞ്ഞു വ്യവസായങ്ങളെ ക്ഷണിക്കാൻ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
കാതലായ മാറ്റങ്ങൾ
ജമ്മു-കാഷ്മീരിന്റെ ഭൂമി അവിടുത്തെ സ്ഥിരതാമസക്കാരുടെ കൈയിൽ സംരക്ഷിക്കപ്പെട്ടിരുന്നതിനു പിൻബലമേകിയത് നാല് സുപ്രധാന ഭൂനിയമങ്ങളായിരുന്നു. 1938ലെ ജമ്മു-കാഷ്മീർ ഭൂവിനിയോഗ നിയമം, 1950ലെ വലിയ ഭൂ വിസ്തൃതിയുള്ള തോട്ടങ്ങൾ നിർത്തലാക്കൽ നിയമം, 1960ലെ ജമ്മു- കാഷ്മീർ ഭൂവിനിയോഗ നിയമം, 1976ലെ ജമ്മു-കാഷ്മീർ കാർഷിക പരിഷ്കരണ നിയമം എന്നിവയാണ് അവ.
ആദ്യത്തെ രണ്ട് നിയമങ്ങൾ റദ്ദാക്കി. മറ്റു രണ്ടെണ്ണത്തിൽനിന്ന് പാട്ടത്തിനെടുക്കുന്നതും ഭൂമി കൈമാറുന്നതും നിയന്ത്രിക്കുന്ന വിഭാഗങ്ങളിൽ നിന്ന് “സ്ഥിര താമസക്കാർ” എന്ന വ്യവസ്ഥ ഇല്ലാതാക്കി.
മാതൃകയായ ഭൂപരിഷ്കരണം
കേരളത്തിനും എത്രയോ മുമ്പേ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കിയ സംസ്ഥാനമായിരുന്നു ജമ്മു-കാഷ്മീർ. 1950 കളിൽ നടപ്പാക്കിയ ഭൂമി പുനർവിതരണ പരിപാടികൾ രാജ്യത്തുതന്നെ ശ്രദ്ധേയമായിരുന്നു. ഷെയ്ഖ് അബ്ദുള്ളയുടെ "നയാ കാഷ്മീർ' അത്തരത്തിൽ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 1952 ആയപ്പോഴേക്കും ജമ്മു മേഖലയിലെ 2,50,000 താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കൾ ഉൾപ്പെടെ 7,90,000 ഭൂരഹിതരായ കർഷകർക്ക് ഭൂമി നൽകിയതായിരുന്നു ഭൂപരിഷ്കരണം. 1970 വരെ നാലര ലക്ഷം ഏക്കർ ഭൂമിയാണ് ഭൂരഹിതരായ കർഷകർക്ക് വിതരണം ചെയ്തത്. സമൂലമായ ഭൂപരിഷ്കരണവും ഭൂമിയുടെ വീതംവയ്പും ജമ്മു-കാഷ്മീരിലെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് കാരണമായെന്നും നിരീക്ഷകർ വിലയിരുത്തിയിരുന്നു.
ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ കാർഷിക പരിഷ്കരണം നിയമമെന്നു വിലയിരുത്തപ്പെട്ട 1950 ലെ വലിയ തോട്ടങ്ങൾ നിർത്തലാക്കൽ നിയമപ്രകാരം 22.75 ഏക്കറിലാണ് ഭൂമിയുടെ പരിധി നിശ്ചയിച്ചിരുന്നത്. അധിക ഭൂമി ഉടമകളിൽനിന്ന് കണ്ടുകെട്ടുകയും ഭൂരഹിതരായ കർഷകർക്കു വിതരണം ചെയ്യുകയും ചെയ്തു. 1976 ലെ ജമ്മു-കാഷ്മീർ കാർഷിക പരിഷ്കരണ നിയമപ്രകാരം, തോട്ടങ്ങൾ ഒഴികെയുള്ള ഭൂവിസ്തൃതി 12.5 ഏക്കറായി ചുരുക്കി.
1956ലെ ജമ്മു- കാഷ്മീർ കോമൺ ലാൻഡ് (റെഗുലേഷൻ) ആക്ട് പ്രകാരമാണ് മേച്ചിൽപ്പുറങ്ങളിൽ സാധാരണക്കാർക്ക് അവകാശം സ്ഥാപിതമായത്. ഷമിലത്ത് ഭൂമി അഥവാ വില്ലേജ് പൊതുസ്ഥലം സംബന്ധിച്ചതടക്കമുള്ള നിയമങ്ങളാണ് റദ്ദായിരിക്കുന്നത്. അതുകൊണ്ടാണ് നിയമപരിഷ്കരണത്തിന്റെ പ്രത്യാഘാതം ഗുരുതരമാകുന്നത്.
വികസന പ്രതീക്ഷകൾ
ലഫ്റ്റനന്റ് ഗവർണർ ചൂണ്ടിക്കാട്ടുന്നതുപോലെ സംസ്ഥാനത്തേക്ക് വ്യവസായ വികസനമെത്താനുള്ള കുറുക്കുവഴിയാണ് ഭൂപരിഷ്കരണം എന്ന വാദവും കഴമ്പില്ലാത്താണ്. കാരണം 1970 ലെ ജമ്മു-കാഷ്മീർ വികസന നിയമപ്രകാരം ഈ മാറ്റങ്ങളിൽ പലതും നടപ്പാക്കിയിട്ടുണ്ട്. സർക്കാർ അനുമതിയോടെ"വികസന മേഖലകൾ'ക്കായുള്ള ഭൂവിനിയോഗത്തിന് നിലവിലുള്ള ഏതെങ്കിലും ഭൂനിയമങ്ങൾ വിധേയമാകില്ലെന്ന് 1970ലെ നിയമഭേദഗതി ഉറപ്പുനൽകുന്നുണ്ട്. പദ്ധതിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഭൂവിനിയോഗം വികസന അതോറിറ്റി നിയന്ത്രിക്കുമെന്നു മാത്രം. കൂടാതെ 1990 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരവും വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ സ്ഥിര താമസക്കാരല്ലാത്ത ആർക്കും പാർപ്പിട ആവശ്യങ്ങൾക്കായി ഒരു ഭൂമിയും അനുവദിക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അത്തരം നിയന്ത്രണങ്ങളില്ലാത്ത ഇപ്പോഴത്തെ പരിഷ്കരണത്തിലൂടെ ഭൂമി സ്വന്തമാക്കാൻ ആർക്കും കഴിയും
ജമ്മു-കാഷ്മീർ വ്യവസായ വികസന കോർപറേഷൻ രൂപീകരിച്ച് വ്യാവസായിക എസ്റ്റേറ്റുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഭൂമി ഏറ്റെടുത്ത് ബിൽഡേഴ്സിനു കൈമാറുക എന്നതും സർക്കാരിന്റെ പദ്ധതിയാണ്. കോർപറേഷന് താത്പര്യമുള്ള ഏതെങ്കിലും സ്വത്ത് വാങ്ങാനും വിൽക്കാനും പാട്ടത്തിനു നൽകാനും അത്തരം ഇടപാടുകൾക്ക് നിബന്ധനകൾ നിശ്ചയിക്കാനും പുതിയ നിയമത്തിൽ അധികാരമുണ്ട്. വ്യവസായികൾക്കും ബിസിനസുകാർക്കും കെട്ടിടങ്ങൾ പാട്ടത്തിന് നൽകാനോ വിൽക്കാനോ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പാർപ്പിടം നിർമിക്കാനോ ഇനി നിയമതടസമില്ല.
വികസന നിയമത്തിലെ നിർണായക ഭേദഗതി വഴി സായുധ സേനയ്ക്ക് എൻക്ലേവുകൾ ഉണ്ടാക്കാനും കഴിയും.
മുമ്പും വികസനത്തിനായി സർക്കാരിന് ഭൂമി ഏറ്റെടുക്കാമായിരുന്നെങ്കിലും വികസനപദ്ധതി നടപ്പായില്ലെങ്കിൽ ഭൂമി സ്ഥിര താമസക്കാർക്കു മാത്രമേ വിൽക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഭേദഗതി ചെയ്ത നിയമത്തിൽ ഇത് ഏത് ഇന്ത്യൻ പൗരനും വിൽക്കാൻ കഴിയും.
സി.കെ. കുര്യാച്ചൻ
കാഷ്മീരിനെ വരുതിയിലാക്കി ഭൂപരിഷ്കരണം
12:01 AM Oct 30, 2020 | Deepika.com