മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു പത്തു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം ചിലർ വിവാദവിഷയമാക്കിയിരിക്കുകയാണ്. പാവപ്പെട്ടവർക്കുള്ള സംവരണത്തെ സവർണ സംവരണം എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുകയും മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയപ്പോൾ സംവരണവിരുദ്ധർ പോലും ഉപയോഗിക്കാത്ത ഭാഷകൾ ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ഇപ്പോൾ ചിലർ ഉറഞ്ഞുതുള്ളുകയാണ്. ഇതൊക്കെ കാണുമ്പോൾ ആദ്യം തോന്നുന്നതു സംവരണം എന്നതു ചിലരുടെ മാത്രം കുത്തകയാണോ എന്നാണ് ? സാമൂഹികനീതി എന്നതുകൊണ്ടു ചില വിഭാഗങ്ങളുടെ മാത്രം അവകാശങ്ങളും നീതികളും ആണോ ലക്ഷ്യമാക്കുന്നത് ?
തുല്യനീതി
സാമൂഹികനീതിക്കൊപ്പം തുല്യനീതി എന്ന മഹത്തായ സങ്കൽപ്പം കൂടിയുണ്ട്. “ ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യം ഈ രാജ്യത്തെ വിശക്കുന്ന വയറുകൾക്കു മുകളിലല്ല അടിച്ചേൽപ്പിക്കേണ്ടത് ” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളിൽ എല്ലാ ജനങ്ങളുടെയും സമഗ്ര വികസനവും തുല്യനീതിയും എന്ന മഹത്തായ ദർശനമുണ്ട് .
സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയുടെയും രാഷ്ട്രപുനർനിർമാണത്തിന്റെയും ആത്യന്തിക ലക്ഷ്യം ഈ തുല്യനീതിയായിരുന്നു. പക്ഷേ ചില അജൻഡകളുടെ ഭാഗമായി തുല്യനീതി എന്ന ആശയം അട്ടിമറിക്കപ്പെടുകയും സാമൂഹികനീതി എന്ന നിർവചനത്തിൽനിന്നു സാമ്പത്തികമായി വളരെ അരക്ഷിതാവസ്ഥ അനുഭവിക്കുകയും എന്നാൽ പേരുകൊണ്ടു സംവരണേതര ജാതികളിൽ ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താൽ എല്ലാത്തരം സംരക്ഷണങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്ന വലിയ വിഭാഗം ഒഴിവാക്കപ്പെട്ടു എന്ന യാഥാർഥ്യത്തെ കണ്ണടച്ച് ഇരുട്ടാക്കുന്നത് ശരിയല്ല. സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകളുടെ അന്തസത്ത പ്രാതിനിധ്യം എന്നാണെങ്കിൽ അതിൽ ജാതി- മത - വർണ- ലിംഗ പരിഗണനകൾ കൂടാതെ എല്ലാവർക്കും തുല്യ പ്രാതിനിധ്യത്തിന് അർഹത ഉണ്ടാകണം. പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് ഒപ്പംതന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രാതിനിധ്യം ഉണ്ടാവണം. സാമ്പത്തികമായ പരിഗണനകൾ സംരക്ഷണത്തിനോ പ്രാതിനിധ്യത്തിനോ പരിഗണിക്കപ്പെടേണ്ട എന്ന വാദം എല്ലാത്തരം മൂല്യസങ്കൽപ്പങ്ങൾക്കും ജനാധിപത്യത്തിന്റെ വിശാല കാഴ്ചപ്പാടുകൾക്കും എതിരാണ്. ജാതി സംവരണത്തിനൊപ്പം സാമ്പത്തിക സംവരണത്തിനുള്ള ചുവടുവയ്പുകളും ഒരു പുരോഗമന പരിഷ്കൃത സമൂഹത്തിന് ആവശ്യമാണ്.
സംവരണം എന്നതു ചില വിഭാഗങ്ങൾക്കു മാത്രമായി എക്കാലവും പരിമിതപ്പെടുത്തുമ്പോൾ സംവരണത്തിന്റെ സാമൂഹിക വിഭജനങ്ങൾ പേറുന്ന ഒരു വ്യവസ്ഥയുടെ ചിരകാല നിർമിതികൂടിയാണു ലക്ഷ്യം വയ്ക്കുന്നത്. വിഭജിക്കപ്പെടുന്നതും വിഭജനത്തിന് ആക്കം കൂട്ടുന്നതുമായ ഒരു സാമൂഹിക നിർമിതിയാണോ നമുക്ക് ആവശ്യം? ജാതിമേൽക്കോയ്മയുടെ പേക്കോലങ്ങളെ വെട്ടിമാറ്റാൻ നാം ആവതും ശ്രമിക്കുമ്പോൾ പാവപ്പെട്ടവനു സംവരണത്തിലൂടെ സംരക്ഷണം നൽകാൻ ശ്രമിക്കുന്നതിനെ സവർണ സംവരണം എന്നൊക്കെ ആക്ഷേപിക്കുന്നത് എന്ത് അജൻഡയുടെ ഭാഗമാണ് ? പിന്നാക്കക്കാരനും പാവപ്പെട്ടവനും എന്നും അങ്ങനെ തന്നെ തുടർന്നാൽ മതി എന്നും അവരുടെ ഉന്നമനത്തെക്കാൾ അവർ പ്രതിനിധീകരിക്കുന്ന അവസ്ഥകളുടെ രാഷ്ട്രീയമാണു പ്രസക്തമെന്നും ചിന്തിക്കുന്നത് ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്?
സാമ്പത്തിക സംവരണം: പശ്ചാത്തലം
2019 ജനുവരിയിലാണ് ഭരണഘടനയുടെ നൂറ്റിമൂന്നാം ഭേദഗതിയിലൂടെ 15, 16 വകുപ്പുകള്‍ ഭേദഗതി വരുത്തിക്കൊണ്ടു സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനത്തില്‍ കൂടാത്ത സംവരണം ലഭ്യമാക്കുക എന്നതായിരുന്നു ഭേദഗതിയിലൂടെ ലക്ഷ്യംവച്ചത്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാകുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകള്‍ തന്നെയാണ് സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്. നിര്‍ദേശക തത്വങ്ങളുടെ ഭാഗമായ ആര്‍ട്ടിക്കിള്‍ 46 ഉം ഇതോടു ചേര്‍ത്തു വായിക്കാം. സംവരണത്തിന് വഴിയൊരുക്കുന്ന ആര്‍ട്ടിക്കിള്‍ 15 (4 ), 16(4 ), 16(5) എന്നീ വകുപ്പുകള്‍ ആര്‍ട്ടിക്കിള്‍ 14 മുന്നോട്ടുവയ്ക്കുന്ന തുല്യതാ സങ്കല്പ്പത്തിന് അനുപൂരകമാണെന്നു സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ മാനദണ്ഡങ്ങള്‍
ഭരണഘടനാ ഭേദഗതി വന്നിട്ടും ഒരു വർഷത്തിനുശേഷമാണ് 2020 ജനുവരി ഒന്നിനു മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കാന്‍ കേരള സർക്കാർ തീരുമാനിച്ചത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനു നിയോഗിച്ച ജസ്റ്റീസ് കെ. ശ്രീധരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദേശിച്ച ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങളിൽ വെള്ളം ചേർത്താണു സംസ്ഥാനം ഇത് അംഗീകരിച്ചത്. സംസ്ഥാന സര്‍വീസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കാനായിരുന്നു തീരുമാനം.
നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്ക്കും സംവരണ ആനുകൂല്യമുണ്ടാകും. എന്നാല്‍ പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് കേരള സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ.
ഇതിന്റെ തുടർച്ചയായി ആണ് സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം 2020 ഓഗസ്റ്റ് 25 നു പിഎസ്സി യോഗം അംഗീകരിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം പിഎസ് സിക്കു സര്‍ക്കാര്‍ അയച്ചിരുന്നു. സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പിഎസ്സി അംഗീകാരം നല്‍കിയത്. ഈ തീരുമാനങ്ങളാണ് ഇപ്പോൾ ചിലരെ ചൊടിപ്പിച്ചതും ഇവിടെ ആരൊക്കെയോ അനർഹമായി എന്തൊക്കെയോ വാരിക്കൂട്ടുന്നു എന്ന കുപ്രചാരണങ്ങൾക്കു വഴിവയ്ക്കുന്നതും.
സംരക്ഷിക്കപ്പെടണം
സംവരണം ഇന്ത്യന്‍ ഭരണഘടനയിലേക്കു കടന്നുവരുന്നത് ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളായ പട്ടികജാതി, പട്ടികവര്‍ഗം അതേപോലെ പിന്നാക്കവിഭാഗം എന്നീ വിഭാഗങ്ങളുടെ സാമൂഹിക ശക്തീകരണത്തിനുവേണ്ടിയും അവരെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതിനുമാണ്. എന്നാൽ, ഇതിനുള്ള മാനദണ്ഡം ജാതി മാത്രമായി മാറ്റപ്പെട്ടു എന്നതും സാമൂഹിക നീതി എന്നത് സംവരണ വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു എന്നതും ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കപ്പുറം ചില താത്പര്യങ്ങളുടെ ഭാഗമായി മാറുന്ന സാഹചര്യമായിരുന്നു ഇവിടെ നിലനിന്നതും ഇപ്പോൾ ഏറെക്കുറെ നിലനിൽക്കുന്നതും സാമൂഹികമായ പിന്നാക്കാവസ്ഥ എന്നത് സാമ്പത്തികമായ പിന്നാക്കാവസ്ഥയും കൂടി ആയി ബന്ധപ്പെട്ടതാണ് എന്ന യാഥാർഥ്യം ഇനിയെങ്കിലും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സാമൂഹികനീതി തുല്യനീതി എന്നതുകൂടിയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 46-ല്‍ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന നിര്‍ദേശം കൃത്യമായി പറയുന്നത് സാമ്പത്തിക പരിഗണനകൾ കൂടിയാണ്.
എല്ലാത്തരത്തിലുമുള്ള പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാല്‍ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിനോടൊപ്പം സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ ആയിപ്പോയ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തണം. അതിനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അതിനെതിരെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിൽ വിഭാഗീയത വളർത്തുന്നത് ആർക്കും ഭൂഷണമല്ല. സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാനും സമൂഹത്തിൽ ബോധപൂർവം ചേരിതിരിവുകൾ ഉണ്ടാക്കാനുമുള്ള കുൽസിത ശ്രമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരണം.
പ്രഫ. റോണി കെ. ബേബി
സാമ്പത്തിക സംവരണം അട്ടിമറിക്കപ്പെടരുത്
12:07 AM Oct 29, 2020 | Deepika.com