തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ പശ്ചിമ ബംഗാളിൽ പാർട്ടിമാറ്റത്തിന്റെ ആഘോഷം പൊടിപൊടിക്കുകയാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും മുഖ്യ എതിരാളിയായ ബിജെപിയും തമ്മിലാണ് ഇക്കാര്യത്തിലും പ്രധാന മത്സരം. എംപിമാരും എംഎൽഎമാരുമടക്കം മുതിർന്ന നേതാക്കൾവരെ കൂറുമാറിയതിനെത്തുടർന്ന് ഏറെനാളായി കലങ്ങിമറിഞ്ഞു കിടക്കുന്ന ബംഗാൾ രാഷ്ട്രീയത്തിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ഇപ്പോൾ താരങ്ങൾ.
കൂറുമാറ്റം പ്രോത്സാഹിപ്പിക്കുമ്പോൾ സ്വന്തം പാളയത്തിൽ പടയൊരുങ്ങുന്നത് ഇരുകൂട്ടരെയും അസ്വസ്ഥമാക്കുന്നുമുണ്ട്. ഏതൊക്കെ നേതാക്കൾ കൂറുമാറുമെന്നു പ്രവചിക്കാനാവാത്ത നിലയിലേക്കു മാറിയിരിക്കുന്നു സംസ്ഥാന രാഷ്ട്രീയം. രണ്ടാഴ്ചമുമ്പാണ് ഒരു സിപിഎം എംഎൽഎ തൃണമൂൽ കോൺഗ്രസിലേക്കു ചേക്കേറിയത്.
എതിർചേരിയിൽനിന്ന് തങ്ങളുടെ കൂടെയെത്തിയവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തൃണമൂൽ കോൺഗ്രസും ബിജെപിയും മത്സരിക്കുകയാണ്. നോർത്ത് 24 പർഗാനസ് ജില്ലയിലെ ബുദരിയയിൽ ന്യൂനപക്ഷ സമുദായക്കാരായ 100 കുടുംബങ്ങൾ ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നതായി ബിജെപി നേതൃത്വം കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്കു ശക്തിപകരാനാണു തങ്ങൾ തൃണമൂൽ ബന്ധം ഉപേക്ഷിച്ചത് എന്നാണ് അവർ പറഞ്ഞത് എന്നും ബിജെപിയുടെ ട്വീറ്റിൽ വിശദീകരിക്കുന്നു.
അതേദിവസംതന്നെ ഹൂഗ്ളി ജില്ലയിൽ യുവമോർച്ച നേതാവടക്കം 100 ബിജെപി പ്രവർത്തകർ തങ്ങളുടെ കൂടെയെത്തിയെന്നാണ് ടിഎംസി അവകാശപ്പെട്ടത്. ഇതിനു തലേന്ന് വെസ്റ്റ് മിഡ്നാപുർ ജില്ലയിലെ പ്രധാനപ്പെട്ട ചില നേതാക്കൾ ബിജെപി വിട്ട് തങ്ങളുടെ കൂടെ ചേർന്നതായി തൃണമൂൽ കോൺഗ്രസ് പ്രസ്താവന ഇറക്കിയിരുന്നു. ഈ നേതാക്കളില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനു മിഡ്നാപുർ ലോക്സഭാ സീറ്റിൽ ജയിക്കാനാവില്ലെന്നും ടിഎംസി നേതാക്കൾ പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാൽ മണ്ഡലത്തിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി ബലിറാം എക്ക ഓഗസ്റ്റ് ആദ്യം തൃണമൂൽ കോൺഗ്രസിലെത്തി.
വൻസ്രാവുകൾക്കു വലവീശി ബിജെപി
മമതയുടെ വലംകൈയായിരുന്ന മുകുൾ റോയി അടക്കം ജനപിന്തുണയുള്ള ഒരുപിടി നേതാക്കളെ അടർത്തിമാറ്റിയാണ് ബിജെപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയത്. ഉത്തര മേഖലയിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിൽ ഏഴിലും ബിജെപിയാണു വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഉത്തര മേഖലയിലടക്കം നഷ്ടപ്പെട്ടുപോയ ആധിപത്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ടിഎംസി. ഇതിന്റെ ഭാഗമായി കൂച്ച് ബെഹാർ ജില്ലിയലെ പ്രാദേശിക നേതാവടക്കം 250 ബിജെപി പ്രവർത്തകരെ തങ്ങളുടെ പാളയത്തിലെത്തിച്ചതായും ടിഎംസി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാക്കളിലും പ്രവർത്തകരിലും കണ്ണുവയ്ക്കുമ്പോൾ ബിജെപി എംഎൽഎമാരും കൗൺസിലർമാരുമടക്കമുള്ള നേതാക്കൾക്കായാണ് ചൂണ്ടയെറിയുന്നത്. അസംതൃപ്തരെയും പ്രലോഭനങ്ങളിൽ വീഴുന്നവരെയും റാഞ്ചുക എന്ന ബിജെപിയുടെ സ്ഥിരമായ തന്ത്രം പൂർവാധികം ശക്തിയോടെയാണ് ബംഗാളിൽ തുടരുന്നത്. മുകുൾ റോയി എത്തിയതിനു പിന്നാലെ അര ഡസൻ എംഎൽഎമാരാണ് തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയത്. നിരവധി കൗൺസിലർമാരും ടിഎംസി വിട്ട് ബിജെപിയിലെത്തി.
ബിജെപിയിൽ കലഹം
കൂറുമാറിയെത്തുന്നവരെ സത്കരിക്കുന്നതിനിടെ ബിജെപിയിൽ കലഹവും മൂർച്ഛിക്കുന്നുണ്ട്. അടുത്തിടെ ദേശീയ ഭാരവാഹികളിൽ അഴിച്ചുപണി നടത്തിയപ്പോൾ കേരളത്തിൽനിന്നുള്ള എ.പി. അബ്ദുള്ളക്കുട്ടിക്കടക്കം മറ്റുപാർട്ടികളിൽനിന്ന് എത്തിയവർക്കായിരുന്നല്ലോ മുൻഗണന കിട്ടിയത്. മുതിർന്ന നേതാക്കൾ തഴയപ്പെട്ടതിൽ കേരളത്തിൽ അസംതൃപ്തി ഉണ്ടായതുപോലെ ബംഗാളിലും ചില അപസ്വരങ്ങൾ ഉയർന്നു. മുകുൾ റോയിക്കു ദേശീയ വൈസ് പ്രസിഡന്റ് പദവി നൽകിയപ്പോൾ ടിഎംസി വിട്ട് ബിജെപിയിലെത്തിയ എംഎൽഎ അനുപം ഹസ്രയ്ക്കു ദേശീയ സെക്രട്ടറി സ്ഥാനമാണ് നൽകിയത്. ഇതിനെതിരെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട രാഹുൽ സിൻഹ പരസ്യമായി പ്രതികരിക്കുകയായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ സിൻഹ ട്വിറ്ററിലൂടെയാണ് തന്റെ അതൃപ്തി അറിയിച്ചത്.
ഏറ്റവും ഒടുവിലായി കഴിഞ്ഞയാഴ്ച യുവമോർച്ചയുടെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ് പ്രസ്താവനയിറക്കിയിരിക്കുകയാണ്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത്ര ഖാൻ എംപിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇതിനുപിന്നിൽ. മുകുൾ റോയിയുടെ അടുപ്പക്കാരനും മുൻ ടിഎംസി നേതാവുമായ ഖാൻ 2017ൽ മുകുൾ റോയിക്ക് ഒപ്പമാണ് ബിജെപിയിലെത്തിയത്. ഏതാനു ആഴ്ചകൾക്കു മുമ്പ് രൂപീകരിച്ച യുവമോർച്ച ജില്ലാ കമ്മിറ്റികളാണ് ഘോഷ് പിരിച്ചുവിട്ടത് എന്നതും തർക്കത്തിന്റെ ആഴം വ്യക്തമാക്കുന്നു.
യുവമോർച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്നു ‘ലെഫ്റ്റ്’ ചെയ്തുകൊണ്ടാണ് ഖാൻ തിരിച്ചടിച്ചത്. പാർട്ടി വിടുമെന്ന ഭീഷണി മുഴക്കിയെങ്കിലും ഒരാളുടെ നിലപാടിന്റെ പേരിൽ താൻ ബിജെപി വിടില്ലെന്ന് പിന്നീട് ട്വീറ്റ്ചെയ്തു. പ്രശ്നം രമ്യമായി തീർക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിജയ് വർജിയ.
പൂജയിൽ കരുതലോടെ മമത
സംസ്ഥാനത്തു വളരാൻ ബിജെപി പലപ്പോഴും അവസരമാക്കിയിരുന്ന ദുർഗാപൂജയിൽ ഇക്കുറി മമത ആധിപത്യം സ്ഥാപിക്കുകതന്നെ ചെയ്തു. മുസ്ലിം പ്രീണനം ആരോപിച്ചായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജ വേളയിൽ ബിജെപി മമതയെ ആക്രമിച്ചിരുന്നത്. ഇക്കുറി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആക്രമണത്തിന് മൂർച്ചകൂട്ടാൻ ബിജെപി നേതൃത്വം പദ്ധതിയിടുകയും ചെയ്തു.
എന്നാൽ, ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് 37,000 പൂജാ കമ്മിറ്റികൾക്ക് ധനസഹായം നൽകിയാണ് മമത തിരിച്ചടിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 9,000 കമ്മിറ്റികൾ അധികമായിരുന്നു. ധനസഹായം ഇരട്ടി വർധിപ്പിച്ച് 25,000 രൂപയിൽനിന്ന് 50,000 അക്കുകയും ചെയ്തു. 185 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
മത്സരിച്ച് പൂജാകമ്മിറ്റികൾ ഉണ്ടാക്കുകയും പാർട്ടി അണികളിൽ ആവേശം നിറയ്ക്കുകയും ചെയ്യുന്നതിൽ ബിജെപി ഒട്ടും പിന്നിലായിരുന്നില്ല. പ്രധാനമന്ത്രിയായശേഷം ഇതാദ്യമായി നരേന്ദ്ര മോദി പൂജാവേളയിൽ ബംഗാൾ ജനതയെ അഭിസംബോധന ചെയ്യുകയും ചെയ്തു. മോദിയുടെ വെർച്വൽ സന്ദേശം ബിജെപിക്ക് മുതൽക്കൂട്ടാകും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നതും ബിജെപി ആയുധമാക്കുന്നുണ്ട്. ദുർഗാപൂജ ആഘോഷങ്ങൾ അവസാനിച്ചതോടെ രോഗപ്പകർച്ചയുടെ നിരക്ക് ഗണ്യമായി ഉയരാനും സാധ്യതയുണ്ട്.
ചൗധരിയുടെ കരുത്തിൽ കോൺഗ്രസ്
ലോക്സഭയിലെ പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് പോരാട്ടത്തിനു തയാറെടുക്കുന്നത്. കടുത്ത മമത വിമർശകനും സിപിഎമ്മിനോട് മമതയുള്ള നേതാവുമാണു ചൗധരി. പാർട്ടിയിൽ ശത്രുക്കൾ ഉണ്ടെങ്കിലും പിസിസി പ്രസിഡന്റായി നിയമിതനായ ചൗധരിക്ക് കോൺഗ്രസിന്റെ നില മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നത്. അധീർ രഞ്ജൻ ചൗധരിയെ പിസിസി പ്രസിഡന്റായി നിയമിച്ചതിനെ സിപിഎം സ്വാഗതം ചെയ്തിരുന്നു.
2016ലെ തെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടും 44 സീറ്റും നേടി പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറിയ കോൺഗ്രസിന് പക്ഷേ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിപതറി. രണ്ട് സീറ്റും 5.5 ശതമാനം വോട്ടുമാണ് കിട്ടിയത്. 2011ൽ തൃണമൂൽ കോൺഗ്രസുമായി ചേർന്നു മത്സരിച്ചപ്പോൾ 46 സീറ്റുകളായിരുന്നു കോൺഗ്രസിന്റെ നേട്ടം.
തണൽ തേടി സിപിഎം
കോൺഗ്രസിനെക്കാൾ പരിതാപകരമായ അവസ്ഥയിലാണ് സിപിഎം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയത് 26 സീറ്റുകൾ മാത്രം. ലോക്സഭയിലേക്ക് ആർക്കും എത്താനായില്ല. ഭരണവിരുദ്ധവികാരത്തിന്റെ ഫലം മുഴുവൻ ബിജെപിക്കു പോകാതെ നേട്ടമുണ്ടാക്കാനാണ് ഇടതുപക്ഷവുമായി കോൺഗ്രസ് ചങ്ങാത്തത്തിന് ആഗ്രഹിക്കുന്നത്. സിപിഎം ബംഗാൾ ഘടകത്തിനും കോൺഗ്രസ് സഖ്യത്തോടു താത്പര്യമാണ്. എന്നാൽ, സിപിഎമ്മിൽ മേൽക്കോയ്മയുള്ള കേരളഘടകം അവസാനനിമിഷം തടയിടുമോ എന്നു പറയാനാവില്ല. കേരളത്തിലും അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്നതാണ് കേരളഘടകത്തെ വിഷമിപ്പിക്കുന്നത്. ബംഗാളിലെ കോൺഗ്രസ്-ഇടത് കൂട്ടുകെട്ട് കേരളത്തിൽ ബിജെപി മുതലെടുക്കുകതന്നെ ചെയ്യും.
ബംഗാളിൽ അടുത്തൊന്നും അധികാരം സ്വപ്നംകാണാൻപോലും കഴിയാത്ത അവസ്ഥയിലാണ് സിപിഎം. എന്നിരുന്നാലും ഭരണവിരുദ്ധവികാരത്തിന്റെ തണലിലും കോൺഗ്രസിന്റെ പിന്തുണയിലും സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ഇക്കുറിയെങ്കിലും അതിനു സാധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടുപോകും. കോൺഗ്രസ്-ഇടത് സഖ്യത്തിന് നിർണായക ശക്തിയാകാൻ കഴിഞ്ഞാൽ ബംഗാളിന്റെ ചരിത്രം വീണ്ടും മാറിമറിയുകയും ചെയ്യും.
സി.കെ. കുര്യാച്ചൻ
ബംഗാളിൽ പാർട്ടിമാറ്റത്തിന്റെ ആഘോഷം
12:38 AM Oct 27, 2020 | Deepika.com