വൈറസ് കാലുവാരുമോ? കാലുമാറ്റത്തിന്റെ ആശാന്മാരായ രാഷ്ട്രീയക്കാരെപ്പോലും അടുത്ത കാലത്തായി പേടിപ്പിച്ചിരുന്ന ചോദ്യം. റാലിയും സമ്മേളനവുമൊക്കെ വൈറസ് കൊണ്ടുപോയി. നാട്ടുനടപ്പായിരുന്ന കുറ്റിപ്പിരിവിനെയും ബക്കറ്റ് പിരിവിനെയുമൊക്കെ ഒറ്റ വരവിൽ കെട്ടുകെട്ടിച്ചു.
ഒടുവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കൂടി പരണത്തു കയറ്റുമോയെന്ന പേടിയിലായിരുന്നു രാഷ്ട്രീയക്കാരിൽ പലരും. എന്നാൽ, വൈറസ് കാലുവാരിയില്ലെന്നു മാത്രമല്ല പലരുടെയും മുഖംകൂടി രക്ഷിച്ചിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. കോവിഡ് കാലത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചട്ടവും മട്ടവും വായിച്ചപ്പോഴാണ് സ്ഥാനാർഥിക്കുപ്പായം ധരിച്ചിരിക്കുന്ന പലരുടെയും മുഖത്തു കള്ളച്ചിരി വിടർന്നത്.
ജയിപ്പിച്ചു വിട്ടതിൽ പിന്നെ തിരിഞ്ഞുനോക്കാതിരുന്നവരെ എങ്ങനെ പോയി കാണുമെന്നോർത്തു വിഷമിച്ചിരിക്കുകയായിരുന്നു ചിലരൊക്കെ. അപ്പോൾ ദേ ഇലക്ഷൻ കമ്മീഷൻ പറയുന്നു, സ്ഥാനാർഥിക്കു മാസ്ക് മസ്റ്റ്! മുഖത്തെ ചമ്മലും ജാള്യതയും നാട്ടുകാർ കാണാതിരിക്കാൻ ഇതിനേക്കാൾ പറ്റിയ സാധനം വേറേയില്ല. മുഖം മറയ്ക്കാൻ തലയിൽ ടവ്വലിട്ടും ഹെൽമറ്റ് വച്ചും പലരും ക്യൂ നിന്നിരുന്ന ബിവറേജ് ഷോപ്പിനു മുന്നിലായിരുന്നു ഇതിനു മുന്പു മാസ്കിന്റെ മാസ് എൻട്രി.
ഇനി വോട്ടു ചോദിച്ചുചെല്ലുന്പോൾ ആരെങ്കിലും ഇത്തിരി മുഖംകറുത്തു പറഞ്ഞാലും ഒരു പ്രശ്നവുമില്ല. കാരണം, വോട്ടർ മുഖം കറുപ്പിച്ചു പറഞ്ഞാലും വെളുപ്പിച്ചു പറഞ്ഞാലും അതു മാസ്ക് കൈകാര്യം ചെയ്തോളും!
മുന്നിൽ കാണുന്നവരെയെല്ലാം ഒരു പരിചയവുമില്ലെങ്കിലും ചിരിച്ചു കാണിക്കണമെന്നതാണ് ഏതൊരു തെരഞ്ഞെടുപ്പു കാലത്തിന്റെയും മറ്റൊരു ഗതികേട്. കാരണം, മുന്നിൽ വന്നു ഗൗരവത്തിൽ നിൽക്കുന്നത് ഒരു വോട്ട് ആണോ എന്നറിയില്ലല്ലോ. ചിരിക്കാതെ വിട്ടാൽ അതു വല്ലിടത്തേക്കും ചരിഞ്ഞുപോയാലോ? നോമിനേഷനു മുന്പേ തുടങ്ങുന്ന ഈ ചിരി ഇലക്ഷൻ ഫലം അറിയുന്നതുവരെ നിർത്താൻ പറ്റില്ല. എന്തായാലും ഇത്തവണ സ്ഥാനാർഥിക്കു പകരം മാസ്ക് ചിരിച്ചോളും! ചിരിക്കുന്ന മുഖം മാസ്കിൽ പതിപ്പിക്കാൻ പലരും ഓർഡർ കൊടുത്തുകഴിഞ്ഞു.
തീർന്നില്ല, പ്രചാരണത്തിനു പോകുന്നതിനു മുന്പ് മുഖം വെളുപ്പിക്കാനും പുട്ടിയിടാനുമൊക്കെ എത്രയോ കാശു പൊടിച്ച സ്ഥാനാർഥികൾ നമ്മുടെ നാട്ടിലുണ്ട്. മാസ്ക് വന്നതോടെ ആ കാശും കീശയിലിരിക്കും. മുഖമില്ലാത്ത സ്ഥാനാർഥിക്ക് എന്തു ഫേഷ്യൽ! എന്തായാലും മാസ്കേ, ഈ തെരഞ്ഞെടുപ്പിൽ നീ മരണമാസ് ആണ്!
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടെ വരാൻ അനുയായികളില്ലാതെ വിഷമിച്ച എത്രയോ സ്ഥാനാർഥികളുണ്ടായിരുന്നു. കുപ്പിയും കപ്പയും കൊടുത്തിട്ടുപോലും ഒപ്പം വരാൻ ആളെ കിട്ടാത്തവരുണ്ട്. ഇത്തവണ അതിനും പരിഹാരമായി. വോട്ടു ചോദിച്ച് അഞ്ചുപേരിൽ കൂടുതൽ പോകരുതെന്നല്ലേ നിർദേശം. തന്റെയൊന്നും കൂടെ വോട്ടുചോദിച്ചു വരാൻ പോലും ആരുമില്ലേയെന്ന് ഇനിയാരും ചോദിക്കില്ലല്ലോ.
കഴിഞ്ഞ പ്രാവശ്യം ജാഥയും കൊട്ടിക്കലാശവും നടത്താൻ ബിരിയാണിയും പണിക്കൂലിയും കൊടുത്തു ബംഗാളികളെ വരെ ഇറക്കേണ്ടി വന്നിരുന്നു. ഇതൊഴിവാക്കുന്ന കാര്യത്തിലും വൈറസ് നൽകിയിരിക്കുന്ന സഹകരണം എടുത്തുപറയേണ്ടതാണ്. സാമൂഹിക അകലം നിർബന്ധമായതിനാൽ ഏതെങ്കിലും വോട്ടർ കയറി കൈവയ്ക്കുമെന്ന പേടിയും ഇത്തവണ വേണ്ട! ഇനി എങ്ങാനും തല്ലുകിട്ടാൻ സാധ്യതയുള്ള ഏരിയയുണ്ടെങ്കിൽ ഒരു പിപിഇ കിറ്റ് വാങ്ങി ഇട്ടാൽ മതി, പിന്നെ ഒരുത്തനും അടുക്കില്ല! ചുരുക്കത്തി, ഇതൊരു സ്ഥാനാർഥിസൗഹൃദ തെരഞ്ഞെടുപ്പാണ്!
മിസ്ഡ് കോൾ
= കോവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറച്ചു.
- വാർത്ത
= വൈറസ്, ഇനിയെങ്കിലും അല്പം മയം കാണിക്കണം!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
വോട്ട് ചോദിക്കാം, വൈറസ് കാലുവാരില്ല!
10:45 PM Oct 23, 2020 | Deepika.com