ഫ്രഞ്ചുകാരെ ഏറ്റവും ഉത്കണ്ഠാകുലരാക്കുന്ന കാര്യം ‘അവിശ്വാസി’കളെ കൊല്ലാൻ തയാറാകുന്ന തീവ്രവാദികളിൽ ബഹുഭൂരിപക്ഷവും അഭയംതേടിയെത്തിയ ആളുകളാണ് എന്നതാണ്. അഭയം നൽകിയ നാടിനോടോ അവരുടെ തത്വശാസ്ത്രത്തോടോ ശത്രുത പുലർത്താനും നിരപരാധികളെ കൊന്നുതള്ളാനും ഇക്കൂട്ടർക്കു കഴിയുന്നതു ദുർഗ്രഹമാണ്. വെള്ളിയാഴ്ച അധ്യാപകൻ സാമുവൽ പാറ്റിയെ തലവെട്ടിക്കൊന്ന ചെച്നിയക്കാരനായ പതിനെട്ടുകാരന് കഴിഞ്ഞ മാർച്ച് നാലിനാണ് വീസ നീട്ടിനൽകിയത്. റഷ്യയിൽനിന്നുള്ള പീഡനം കാരണമാണു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചെച്നിയയിൽനിന്ന് ആളുകൾ പശ്ചിമയൂറോപ്പിലേക്കു പലായനം ചെയ്യുന്നത് എന്നാണു പറയപ്പെടുന്നത്. എന്നാൽ, അഭയാർഥികളായി വരുന്നവർ യജമാനന്മാരായി പെരുമാറുന്നു എന്നതാണ് യൂറോപ്പിന്റെ അനുഭവം. ഫ്രാൻസ് സമുന്നത മൂല്യങ്ങളായി ആദരിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അർഥം ഗ്രഹിക്കാനോ ആ മൂല്യങ്ങളാണ് തങ്ങൾക്ക് അഭയം നൽകാൻ രാജ്യത്തെ പാകപ്പെടുത്തിയതെന്ന് അംഗീകരിക്കാനോ അവർക്കു കഴിയുന്നില്ല.
സംഭവസ്ഥലത്ത് എത്തിച്ചേർന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഈ കൊലപാതകത്തെ വിശേഷിപ്പിച്ചത് തികച്ചും വ്യക്തമായ വാക്കുകൾകൊണ്ടാണ്. പൊളിറ്റിക്കലി കറക്ട് ആണോ എന്നു വിമർശകർക്കു ചോദിക്കാവുന്നത്ര സുവ്യക്തമായ വാക്കുകൾ. ‘ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖമുദ്ര’ പേറുന്ന കൊലപാതകം. ഇസ്ലാമിക ഭീകരാക്രമണങ്ങളിൽ പതിവുള്ളതുപോലെ ദൈവനാമം അട്ടഹസിച്ചുകൊണ്ടാണ് കൊലപാതകി കഴുത്തറത്തത്. ഇന്നലെ ‘ല് മോന്ത് ’ പത്രം എഴുതി: സർക്കോസിയുടെയും ഒളാന്തിന്റെയും കാലത്ത് ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. മക്രോണിന്റെ കാലത്ത് അതിൽ കുറവുണ്ടായി. മാത്രമല്ല, ഈ ഭീകരതയ്ക്കെതിരേ ഒരു ദേശീയ ഐക്യബോധവും കൈവന്നിരിക്കുന്നു.
ഏതാനും ആഴ്ചകൾക്കു മുന്പ് പ്രസിഡന്റ് മാക്രോൺ ഫ്രാൻസിലെ മുസ്ലിംകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമാന്തര വ്യവസ്ഥിതിക്കെതിരേ നിയമനിർമാണം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത പുതിയ സമൂഹക്രമത്തിൽ വിദ്യാലയത്തിന് പ്രമുഖ സ്ഥാനമാണു നൽകിയിരിക്കുന്നത്. കാരണം രാഷ്ട്രത്തിന്റെ മൂല്യങ്ങൾ വിദ്യാർഥികളിലേക്കു കൈമാറുന്നത് വിദ്യാലയങ്ങളിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ പോലും അധ്യാപകനു സ്വാതന്ത്ര്യമില്ലാതെ വരുന്നത് രാജ്യത്തിന്റെ അടിത്തറയിളക്കുമെന്ന് മക്രോൺ പറയുന്നു. രാഷ്ട്രത്തെയും അതിന്റെ മൂല്യങ്ങളെയും തകർക്കാൻ തീവ്രവാദികൾ ആഗ്രഹിക്കുന്നതുകൊണ്ട് അധ്യാപകരെ ഭയപ്പെടുത്തേണ്ടത് ആവശ്യമാണ്. എന്നാൽ ആത്യന്തികമായി ഈ യുദ്ധത്തിൽ അവരെ പരാജയപ്പെടുത്തുമെന്നാണ് ഫ്രാൻസിന്റെ ദൃഢനിശ്ചയം.
അടുത്ത തെരഞ്ഞെടുപ്പിലും താൻ ജയിക്കുകയാണെങ്കിൽ ഫ്രാൻസിലെ മൗലികവാദികളായ മുസ്ലിംകളുമായി താൻ ഏറ്റുമുട്ടുമെന്ന് മക്രോൺ പറയുകയുണ്ടായി. ഒക്ടോബർ രണ്ടിന് പാരീസിന്റെ നഗരപ്രാന്തത്തിലുള്ള ലെ മ്യൂറോയിൽവച്ചു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തന്റെ പദ്ധതി പ്രഖ്യാപിച്ചു. തീവ്ര ഇടതുപക്ഷക്കാരൊഴികെ എല്ലാവരുംതന്നെ, മിതവാദികളായ മുസ്ലിംകൾ ഉൾപ്പെടെ, അതു സ്വാഗതംചെയ്യുകയും ചെയ്തു.
മക്രോണിന്റെ നിലപാടുകൾ തികച്ചും അടിസ്ഥാനരഹിതമല്ല. ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രാലയം 20 കൊല്ലം മുന്പ് നടത്തിയ ഒരു പഠനമാണ് അദ്ദേഹം ആധാരമാക്കിയത്. ആ റിപ്പോർട്ട് അനുസരിച്ച് മുസ്ലിംകൾ അവർ താമസിക്കുന്ന ‘ഗെറ്റോ’കൾക്കു പുറത്തും സ്വാധീനം വളർത്താൻ ശ്രമിക്കുകയാണ്. ‘ഓബിൻ റിപ്പോർട്ട്’ എന്നറിയപ്പെടുന്ന ഈ രേഖ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തിയ ജീൻപിയർ ഓബിൻ ഫ്രാൻസിലാകമാനം നടത്തിയ ഒരു പഠനത്തിന്റെ ഫലമാണ്. ഫ്രാൻസിന്റെ സാമൂഹ്യജീവിതത്തിൽ ഇഴുകിച്ചേരാൻ മുസ്ലിം സമുദായം മടിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
‘അശുദ്ധരായ’ ഇതരമതസ്ഥരുമായി സന്പർക്കം ഒഴിവാക്കാൻ സ്കൂളുകളിൽ പ്രത്യേകം ശൗചാലയങ്ങളും ഭക്ഷണമുറികളും വേണം, ചരിത്രപഠന ക്ലാസുകളിൽ പള്ളികൾ സന്ദർശിക്കുന്നതും ദേവാലയ ശില്പകലാചരിത്രം പഠിപ്പിക്കുന്നതും നിർത്തണം, പാട്ടും സംഗീതവും നൃത്തവും നിരോധിക്കണം, പരിണാമവാദത്തിനു പകരം സൃഷ്ടിവാദം പഠിപ്പിക്കണം, കുരിശിനോടു വിദൂര സാമ്യമെങ്കിലുമുള്ളതുകൊണ്ട് രേഖകളും മൂലകളും കോണുകളും വരയ്ക്കേണ്ടിവരുന്ന ക്ഷേത്രഗണിതപഠനം നിർബന്ധമാക്കരുത് എന്നിങ്ങനെ പോകുന്നു അവരുടെ ആവശ്യങ്ങൾ. യഹൂദ വിരോധവുമായാണ് പശ്ചിമേഷ്യയിൽനിന്നുള്ള അഭയാർഥി മുസ്ലിംകൾ എത്തുന്നത്. അവരുടെ മർദനത്തിന് ഇരയാകാതിരിക്കാൻ യഹൂദവിദ്യാർഥികൾ മതം മറച്ചുവയ്ക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
മക്രോണിന്റെ പുതിയ വിദ്യാഭ്യാസ നയം പ്രകാരം, വീടുകളിൽവച്ചുള്ള വിദ്യാഭ്യാസം പരിമിതപ്പെടുത്തും. മൂന്നാം വയസുമുതൽ കുട്ടികൾ ‘എക്കോൾ മറ്റേർണൽ’ എന്നറിയപ്പെടുന്ന അങ്കണവാടികളിൽ പോകണം, മദ്രസകളിലല്ല. തീവ്രവാദികളായ മതപണ്ഡിതരിൽനിന്നു കുട്ടികളെ രക്ഷിക്കണമെങ്കിൽ അതു കൂടിയേ തീരൂ. മതവിദ്യാഭ്യാസം നൽകുന്നവർ ഫ്രാൻസിൽതന്നെ പഠിച്ചവരായിരിക്കണമെന്നും മക്രോൺ നിർദേശിക്കുന്നു. ഫ്രാൻസിൽ ഇപ്പോഴുള്ള 2000 ഇമാമുകളിൽ 400 പേരൊഴികെ മറ്റെല്ലാവരും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നോ പശ്ചിമേഷ്യയിൽനിന്നോ വന്നിട്ടുള്ളവരാണ്. ആ രാജ്യങ്ങളാണ് ഫ്രാൻസിലെ മുസ്ലിംകളെ ഏറ്റവുമധികം സ്വാധീനിക്കുന്നതും സാന്പത്തികമായി സഹായിക്കുന്നതും. അവർക്ക് ഫ്രഞ്ചുഭാഷയോ ഫ്രാൻസിന്റെ ചരിത്രമോ സാംസ്കാരിക ഭൂമികയോ അജ്ഞാതമാണ്.
ഫ്രാൻസിലുള്ള മോസ്കുകളും സംഘടനകളും 1905ൽ നിലവിൽവന്ന നിയമമനുസരിച്ചുവേണം ഭാവിയിൽ പ്രവർത്തിക്കാൻ - മറ്റു മതങ്ങളെപ്പോലെ. സ്ഥാപനങ്ങളുടെ ഭരണവും സാന്പത്തിക കാര്യങ്ങളും കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് അത് ഇടയാക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 70,000 കുടിയേറ്റക്കാർ അക്രമത്തിനു തയാറായിട്ടുള്ളവരാണ്. അവരിൽതന്നെ 23,000 പേർ വളരെ അപകടകാരികളും. ഓരോ മാസവും ഒരു ഭീകരാക്രമണമെങ്കിലും തടയുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി ഈയിടെ വ്യക്തമാക്കുകയുണ്ടായി.
ഇസ്ലാം മതകാര്യങ്ങൾക്കുവേണ്ടി സ്ഥാപിച്ച സംഘടനയുമായി ചേർന്ന് ഈ പരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് മക്രോൺ ഉദ്ദേശിക്കുന്നത്. അവർ അതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഫ്രാൻസിലുള്ള 70 ലക്ഷം മുസ്ലിംകളെ ഈ സംഘടന പ്രതിനിധീകരിക്കുന്നുണ്ട്. അവരിൽ 20 ശതമാനം വരെയാണ് ആഴ്ചയിലൊന്ന് മോസ്കിൽ പോകുന്നത്. അവരിൽ അനേകർക്ക് ഫ്രഞ്ച് പൗരത്വമുണ്ട്, വോട്ടവകാശവും. മക്രോണിന്റെ പ്രശ്നം, മുസ്ലിംകളുടെ സാന്നിധ്യം തങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയായി കരുതുന്ന ഫ്രഞ്ചുകാരുടെ അരക്ഷിതാവസ്ഥയാണ്.
തീവ്രവാദ ഇസ്ലാം രാജ്യത്തിനു മുന്പിൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഫ്രഞ്ചു പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് നിയോഗിച്ച 30 പേരുള്ള സമിതി 44 നിർദേശങ്ങൾ വയ്ക്കുകയുണ്ടായി. സാന്പത്തിക വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ ഇസ്ലാംവത്കരണം ഒരു യാഥാർഥ്യമാണെന്നും സമൂഹത്തിന്റെ രൂപീകരണത്തിൽ അതു സ്വാധീനം ചെലുത്തുന്നുവെന്നും റിപ്പോർട്ട് പറയുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന തരത്തിൽ അതു ബഹുമുഖമായ വിധത്തിൽ പ്രത്യക്ഷപ്പെടുകയാണെന്ന് റിപ്പോർട്ട് പറയുന്നതായി ഫ്രഞ്ച് ദിനപത്രമായ ‘ലെ ഫിഗാറോ’ എഴുതി. ഇതിനോട് ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ മേലിൽ ഒരിക്കലും വേണ്ടിവരില്ലെന്ന് സെനറ്റംഗമായ ജാക്വിലിൻ ഓസ്താക് ബ്രിനിയോ പ്രസ്താവിക്കുകയുണ്ടായി.
സമാധാനപൂർണമായ സമൂഹജീവിതത്തിനു തടസമായ ആദർശങ്ങൾ പ്രചരിപ്പിക്കാൻ പൊളിറ്റിക്കൽ ഇസ്ലാം ബദ്ധശ്രദ്ധമാണെന്ന് റിപ്പോർട്ട് പറയുന്നു. മനഃസാക്ഷിസ്വാതന്ത്ര്യം, സ്ത്രീ-പുരുഷ സമത്വം മുതലായവ അവർക്ക് അന്യമാണ്. രാജ്യനിയമങ്ങൾക്കു വിരുദ്ധമായ കൊച്ചുകൊച്ചു റിപ്പബ്ലിക്കുകളായി തീവ്രവാദികളുടെ സ്വാധീനകേന്ദ്രങ്ങൾ വളരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ 150 എണ്ണമെങ്കിലും ഫ്രാൻസിൽ ഉണ്ടത്രേ. ഈ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് ഈ സമിതി 44 നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം കുടുതൽ ജാഗരൂകരാകണമെന്നും മതകാര്യങ്ങളുടെമേൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും പ്രത്യേക ഗ്രൂപ്പുകളുടെ ആവിർഭാവവും വളർച്ചയും നിരീക്ഷിക്കണമെന്നും മനഃസാക്ഷി സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന ആശയസംഹിതകളെ നിലയ്ക്കുനിർത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. സാന്പത്തികകാര്യങ്ങളിലെ സുതാര്യത ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
മക്രോണിന്റെ നിർദേശങ്ങളോട് എതിർപ്പു പ്രകടിപ്പിച്ചവർ പോലും അടുത്തിടെയുണ്ടായ ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തീവ്ര നിലപാടുകൾ വളർന്നുവരുന്നതു തടയണം എന്ന നിലപാടിലേക്കു വന്നിട്ടുണ്ട്. മൂന്നു മേഖലകളിൽ തീവ്രവാദികളെ നേരിടേണ്ടിവരുമെന്നാണ് പാർലമെന്റംഗമായ ബ്രൂണോ റെറ്റായിയോയുടെ അഭിപ്രായം. ജിഹാദിസം, ഭീകരവാദം, പൊളിറ്റിക്കൽ കറക്റ്റ്നെസ്. ഇതുവരെ പൊളിറ്റിക്കൽ ഇസ്ലാമിനും കുടിയേറ്റത്തിനും എതിരേ ഉറക്കെ സംസാരിക്കാൻ പോലും രാഷ്ട്രീയ പ്രവർത്തകർക്കു മടിയായിരുന്നു. ആ അവസ്ഥയ്ക്കു മാറ്റം വന്നു. ബഹുഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളായ മുസ്ലിംകൾ വേണം സമൂഹജീവിതത്തിന്റെ സുസ്ഥിതിക്കുവേണ്ടി നേതൃത്വം കൊടുക്കാൻ എന്ന് അദ്ദേഹം പറയുന്നു.
ആശയസംവാദം സംഘർഷത്തിനു പകരം സമാധാനവും പരസ്പരധാരണയും ഉറപ്പിക്കും. അത്തരത്തിലുള്ള ഒരു പ്രശ്നപരിഹാരത്തിനു തീവ്രവാദപരമായ നിലപാടുകൾ സഹായകമല്ലതന്നെ.
ഡോ. ജോർജുകുട്ടി ഫിലിപ്പ്