ന്യൂസിലൻഡിൽ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന ജസിൻഡ ആർഡേൺ വീണ്ടും അധികാരത്തിലേക്ക് എത്തിയത് ഏറെ പുതുമകളുമായാണ്.1996 നുശേഷം ന്യൂസിലൻഡിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്. 1946നുശേഷം ലേബർ പാർട്ടി ഇത്രയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ആദ്യമാണ്.120 അംഗ പാർലമെന്റിൽ 64 സീറ്റുകളാണ് ജസിൻഡ ആർഡേണിന്റെ പാർട്ടിക്കു ലഭിച്ചത്. 61 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.
120 അംഗ പാർലമെന്റിലെ 71 സീറ്റിലേക്കാണ് നേരിട്ടു തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി 49 സീറ്റുകൾ പാർട്ടികൾക്കു ലഭിച്ച വോട്ട് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വീതിച്ചു കൊടുക്കുകയാണ്. കോവിഡ് നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടികൾ ജസിൻഡയ്ക്ക് ന്യൂസിലൻഡിൽ താരപരിവേഷം നൽകിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ കഴിഞ്ഞ വർഷം വംശീയവാദി 51 പേരെ വെടിവച്ചു കൊന്ന സംഭവത്തിലെ ജസിൻഡയുടെ പ്രതികരണവും നടപടികളും അഭിനന്ദനം പിടിച്ചുപറ്റി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ ജസിൻഡ ഹിജാബ് ധരിച്ചെത്തിയതും ശ്രദ്ധേയമായി.
പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം കൊടുത്തതും ജസിൻഡയെ വാർത്തകളിൽ കൊണ്ടുവന്നു. അഗ്നിപർവതം പൊട്ടിത്തെറിച്ചതടക്കമുള്ള പ്രതിസന്ധികളിലും രാജ്യത്തെ ജനങ്ങൾക്കൊപ്പംനിൽക്കുന്ന നിലപാടുകൾ ജസിൻഡയുടെ ജനപ്രീതി വർധിപ്പിച്ചു.
50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. അമ്പതിൽ താഴെ മാത്രമാണ് ന്യൂസിലൻഡിൽ നിലവിലുള്ള കോവിഡ് രോഗികൾ.
കോവിഡ് സമയത്ത് ദിവസവുമുള്ള വാർത്താ സമ്മേളനത്തിനു ശേഷം അതിന്റെ ചെറിയൊരു വിവരണവുമായി എത്തുന്ന ആർഡേണിനെ ലോകം ശ്രദ്ധിച്ചു. നിർമാണമേഖലയ്ക്ക് പ്രാമുഖ്യം നല്കിയ അവർ സൗജന്യ തൊഴിൽ പരിശീലനം നല്കി കോവിഡ് കാലത്തും ജനങ്ങളുടെകൂടെ നിന്നു. കലർപ്പില്ലാത്ത, സത്യസന്ധമായ പെരുമാറ്റം തന്നെയായിരിക്കണം ജനഹൃദയങ്ങളിൽ അവർക്ക് സ്ഥാനമൊരുക്കിയത്.
37 വയസിൽ ഒരു കൂട്ടുകക്ഷി ഭരണത്തിനു നേതൃത്വം നൽകിയതും പാകപ്പിഴകളില്ലാതെ കൊണ്ടുപോയതും അവരുടെ നേതൃഗുണമാണ് തെളിയിക്കുന്നത്.
സന്തോഷ് വേരനാനി
ചരിത്രം സൃഷ്ടിച്ച് ജസിൻഡ ആർഡേൺ
12:53 AM Oct 19, 2020 | Deepika.com