മലയാള സാഹിത്യത്തിലെ സമ്പൂര്‍ണ മനുഷ്യനായിരുന്നു അക്കിത്തത്തുമനയില്‍ അച്യുതന് സമ്പൂതിരിപ്പാട് എന്ന മഹാനായ അക്കിത്തം. ബാല്യകൗമാരങ്ങളിള് കേട്ടു പഠിച്ച അദ്ദേഹത്തിന്റെ കുട്ടിക്കവിതകളില്‍ ആകൃഷ്ടനായി അതു മുഴുവന്‍ വായിച്ചു പഠിച്ചിരുന്നു കാലം ഇന്നും ഓര്‍മയിലുണ്ട്. മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കവിതകളിലൂടെയുള്ള സഞ്ചാരത്തില്‍ അക്കിത്തം എന്ന മഹനീയമായ കാവ്യവ്യക്തിത്വം എന്റെ മനസില്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.
“വെളിച്ചം ദുഃഖമാണുണ്ണി,
തമസല്ലോ സുഖപ്രദം”
എന്ന രണ്ടു വരികളില്‍ അക്കിത്തത്തിന്റെ വിരല്മുദ്രയും ഹൃദയമുദ്രയും പതിഞ്ഞിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത എന്ന വളരെ ചെറിയ ഒരു പുസ്തകമാണെങ്കില്‍ പോലും ഇതിഹാസ ധന്യമായ മാനങ്ങളതിനുണ്ട്. അത് ഒരു കാലഘട്ടത്തിലെ സാഹിത്യ വിദ്യാര്‍ഥികള്‍ക്കു നിരൂപകന്മാര്‍ക്കും സഹൃദയന്മാര്ക്കും വളരെ പ്രിയപ്പെട്ടതും.
“ആന മുട്ടുമടക്കേണ്ടുന്ന ഉത്തുംഗ മേഘഗോപുരം പണിയാം...
കൂനന്‍ കുത്തുകയില്ല ആ ഗോപുരത്തെ...”
എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ കവിത അവസാനിക്കുന്നത്. വളരെ ഹൃദ്യമായിട്ടുള്ളൊരു പരിശോധന ആവര്‍ത്തിച്ചു നടത്തിയാല്‍ വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ പോലെ തന്നെ വിമര്‍ശനാത്മകത ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ആത്യന്തികമായി അത് കമ്യൂണിസ്റ്റ് വിരുദ്ധ കവിതയല്ല. അക്കിത്തത്തിന്റെ കൗമാരയൗവനങ്ങളിലെ തീക്ഷണമായ ദിനങ്ങള്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയടക്കമുള്ള കാല്‍നഖേന്ദു മരീചികളെ പിന്തുടര്ന്നുള്ളതായിരുന്നു. ആ കാലഘട്ടത്തിലാണ് പ്രാണന് തുടിക്കുന്ന പ്രധാന കവിതകളെല്ലാം അദ്ദേഹം രചിച്ചതും.
അക്കിത്തത്തിന്റെ കാവ്യ ശൈലിയുടെ പ്രത്യേകതയില്‍ നാടോടി വഴക്കത്തിലുള്ള കവിതകളും ഇടംപിടിച്ചിരുന്നു. ഗൗരവപൂര്‍ണമായ ആത്മീയ ദര്‍ശനങ്ങളുടെ അടിമണ്ണില്‍ നിന്നുകൊണ്ടാണ് രണ്ടാം പകുതിയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ പിറന്നത്. ഡ്രൈവര്‍ കുളന്തൈ പോലെയുള്ള ദാര്‍ശനിക ഗരിമയുള്ള കവിതകള്‍ അക്കാലത്തുള്ളതാണ്. ലളിതമായ ദര്‍ശനങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ ചൂടും ചൂരും തേനും ഇലയുമെല്ലാം നിറച്ച് കവിതകള്‍ രചിച്ചു. കോഴിക്കോട്ട് ആകാശവാണി നിലയത്തിലെ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ നിരവധി കവിതകളാണ് രചിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായ സമയത്ത്
“തോക്കിന്റെ കാഞ്ചി വലിക്കാനറിയാത്ത ഞാനും ജവാന് തന്നെ
പോര്‍ക്കളം കാണാന്‍ സംഗതിയാകാത്ത ഞാനും ജവാന് തന്നെ”
തുടങ്ങിയ ദേശഭക്തി പ്രചോദിതമായ വരികളും അദ്ദേഹം കുറിച്ചിട്ടു. മനോഹരങ്ങളായ ലളിത ഗാനങ്ങളും ഒറ്റക്കവിതകളും ചുരുക്കം ചില ദീര്‍ഘ കവിതകളുമെല്ലാം അക്കിത്തത്തിന്റെ കാവ്യ ജീവിതത്തെ മനോഹരമാക്കി. കടവല്ലൂര്‍ അന്യോന്യം എന്ന പരിപാടിയിലെ കവി സമ്മേനത്തില്‍ അദ്ദേഹത്തിനൊപ്പം കവിത വായിക്കുവാനുള്ള അവസരം എനിക്കുമുണ്ടായി. തമിഴകത്തെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയും അന്നവിടെത്തിയിരുന്നു. പച്ചയായ ഗദ്യത്തില്‍ താളത്തിന്റെ ഒരു അംശം പോലുമില്ലാത്ത കവിതകള്‍ വായിച്ച് കസേരയില്‍ വന്നിരിക്കുമ്പോള്‍ പാട്ടിന്റെ ദ്രാവിഡ പാരമ്പര്യമുള്ള കരുണാനിധിയുടെ മകളായിരുന്നിട്ടും താളമില്ലാത്ത കവിത എഴുതുന്നതെങ്ങനെ, ഒരു മടക്കം വേണ്ടേ എന്നു വളരെ സ്നേഹപൂര്‍വം കനിമൊഴിയെ ശാസിച്ച രംഗം ഞാനിപ്പോഴും ഓര്‍ക്കുന്നു.
വയലാര്‍ പുരസ്കാരം എനിക്കു ലഭിച്ച അവസരത്തില്‍ നേരത്തെ കിട്ടേണ്ടതായിരുന്നു, വൈകിപ്പോയി എന്ന വര്‍ത്തമാനം പലരും പറയുകയുണ്ടായി. അക്കിത്തത്തിനു വയലാര്‍ പുരസ്കാരം ലഭിച്ചത് അഞ്ചാറു വര്‍ഷങ്ങള്‍ക്ക് അപ്പുറത്താണ്. അതുകൊണ്ട് ഒട്ടുമേ വൈകിയില്ലെന്നാണ് സ്നേഹപൂര്‍വം ഞാന്‍ മറുപടി പറഞ്ഞത്. അദ്ദേഹത്തിന് ഒടുവില്‍ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. ഒളപ്പമണ്ണയും അക്കിത്തവുമുള്പ്പെട്ട പാലക്കാടന്‍ കവികളുടെ പ്രത്യേകമായ സഞ്ചയം ഒരുകാലത്ത് മലയാള സാഹിത്യത്തിന്റെ തിരുത്തല്‍ ശക്തിയായിരുന്നു. ആ തിരുത്തല്‍ ശക്തിയും പണ്ടത്തെ മേല്ശാന്തിയുമാണ് ഇപ്പോള്‍ കാലവിയോഗം ചെയ്തത്. ധ്യാനധന്യമായ ആത്മാവിന് അക്ഷരാഞ്ജലികള് അര്‍പ്പിക്കുന്ന ഈ അവസരത്തില്‍ അക്കിത്തത്തിന്റെ ആദ്യകാലങ്ങളിലെ തീക്ഷണ സുന്ദരങ്ങളായ കവിതകളുടെ പിന്‍വഴികളിലേക്കു സഞ്ചരിക്കാന്‍ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഏഴാച്ചേരി രാമചന്ദ്രന്
മഹനീയമായ കാവ്യവ്യക്തിത്വം
10:43 PM Oct 15, 2020 | Deepika.com