ഇടതുപക്ഷ മുന്നണിയിലേക്കുള്ള ചുവടുമാറ്റം ജോസ് കെ. മാണിക്ക് ഒരു പരീക്ഷണമാണ്. അതിൽ വിജയിച്ചാൽ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വിലപിടിപ്പുള്ള താരമാകും. പരാജയപ്പെട്ടാൽ രാഷ്ട്രീയഭാവിക്കുമേൽ കരിനിഴൽ വീഴാം.
രണ്ടു തെരഞ്ഞെടുപ്പുകളാണ് ഉടനടി വരാനിരിക്കുന്നത്. രണ്ടു മാസത്തിനകം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ആറു മാസത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും. ഇടതുമുന്നണിയും സർക്കാരും രാഷ്ട്രീയമായി പ്രതിരോധത്തിൽ നിൽക്കുന്പോൾ ജോസ് കെ. മാണിക്കു കരുത്തു കാണിച്ചു കൊടുത്തേ പറ്റൂ. അദ്ദേഹത്തിന് അതു നിലനിൽപ്പിന്റെ വിഷയമാണ്.
തെരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചാൽ ഇടതുമുന്നണിയിലെതന്നെ സംശയാലുക്കൾക്കും ജോസ് കെ. മാണിയെയും കേരള കോണ്‍ഗ്രസിനെയും അംഗീകരിക്കാതിരിക്കാൻ കഴിയാതെ വരും.
ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ കൃത്യമാണ്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ തൃശൂർ പോലുള്ള ജില്ലകൾ തൂത്തുവാരിയപ്പോഴും കോട്ടയം അവർക്കു പിടിതരാതെ നിൽക്കുകയാണ്. ഇടതുശക്തി കേന്ദ്രമായ കോട്ടയം നിയമസഭാ മണ്ഡലം പുനർവിഭജനത്തോടെ ആർക്കും ജയിക്കാവുന്ന സ്ഥിതിയായി. തിരുവഞ്ചൂർ രാധാകൃഷ്ണനാകട്ടെ കോട്ടയത്തെ യുഡിഎഫ് കോട്ടയാക്കി മാറ്റി. ഏറ്റുമാനൂരിൽ കഴിഞ്ഞ രണ്ടു തവണയായി സിപിഎം ജയിക്കുന്നു. വൈക്കത്തു സ്ഥിരമായും ഇടതുപക്ഷത്തിനാണു വിജയം. അതിനപ്പുറം നേട്ടമുണ്ടാക്കണമെങ്കിൽ കേരള കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തിന്റെ പിന്തുണ വേണമെന്ന് അവർക്കു ബോധ്യമുണ്ട്. അതിനായി നാളുകളായി നടത്തുന്ന കരുനീക്കങ്ങളാണ് ഇപ്പോൾ കേരള കോണ്‍ഗ്രസ് - ജോസ് പക്ഷത്തിന്റെ മുന്നണിയിലേക്കുള്ള വരവോടെ യാഥാർഥ്യമാകുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫിൽ നിൽക്കുന്പോൾ മത്സരിക്കുന്ന സീറ്റുകളിൽ ഏറ്റുമാനൂർ മാത്രമാണ് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ്. ഉപതെരഞ്ഞെടുപ്പിൽ പാലായിൽനിന്നു മാണി സി. കാപ്പൻ ജയിച്ചതോടെ അതും ഇടതുപക്ഷത്തായി. എന്നാൽ, ജോസ് കെ. മാണിയെ കിട്ടിയാൽ കാപ്പനെ കൈവിടാൻ സിപിഎം തയാറാണ്. പാലാ സീറ്റിന്റെ കാര്യത്തിൽ ധാരണയിലെത്തിയ ശേഷമാണ് ജോസ് കെ. മാണി ഇടതുപക്ഷത്തിനു കൈകൊടുത്തത്. കോട്ടയം ജില്ലയിൽ അവർക്ക് അഞ്ചു സീറ്റുകൾവരെ മത്സരിക്കാൻ ഇടതുമുന്നണി വിട്ടുകൊടുത്തേക്കും.
കോട്ടയം ജില്ലയിലെ കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിൽ സിപിഎം താരതമ്യേന ദുർബലമാണ്. അതുകൊണ്ടുതന്നെ തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടിലൂടെ ഈ മേഖലയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് സിപിഎമ്മും ഇടതുപക്ഷവും കണക്കുകൂട്ടുന്നു. അതു സാധ്യമായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കണക്കുപറഞ്ഞു സീറ്റ് വാങ്ങിയെടുക്കാൻ അവർക്കു സാധിക്കും.
ഇതെല്ലാം ഇടതുപക്ഷത്തിന്റെയും ജോസ് കെ. മാണിയുടെയും കണക്കുകൂട്ടലുകളാണ്. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങൾ പൊതുവേ യുഡിഎഫ് മേഖലകളാണ്. കേരള കോണ്‍ഗ്രസിലെ മാണി വിഭാഗം പ്രവർത്തകർ ആദ്യമായും അവസാനമായും ഇടതുപക്ഷത്തിനു വോട്ടു ചെയ്തത് നാൽപ്പതു വർഷം മുന്‍പാണ്. ഇപ്പോഴത്തെ തലമുറയിലെ കേരള കോണ്‍ഗ്രസ്- മാണി വിഭാഗക്കാരിൽ വലിയ പങ്കും ഇടതുപക്ഷത്തിനൊപ്പം നിന്നു പ്രവർത്തിച്ച ചരിത്രമുള്ളവരല്ല. ഇങ്ങനെയുള്ള പ്രവർത്തകരെ ഇടതുപാളയത്തിലെത്തിക്കാൻ സാധിക്കുമോ എന്നതാണ് ജോസ് കെ. മാണിയും കൂട്ടരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ജോസ് കെ. മാണിയുടെ കൂടുമാറ്റം മധ്യതിരുവിതാംകൂറിൽ യുഡിഎഫിന്റെ സാധ്യതകൾക്കു മങ്ങലേൽപ്പിക്കുമോ എന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. എന്നാൽ, കോട്ടയം ജില്ലയിലെ കോണ്‍ഗ്രസുകാർ ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിൽ പൊതുവേ സന്തുഷ്ടരാണ്. ജില്ലയിലെ ഒട്ടുമിക്ക സീറ്റുകളിലും കാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതു വഴി കോണ്‍ഗ്രസ് നേതാക്കളുടെ സാധ്യതകളാണു നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ജോസ് കെ. മാണി മുന്നണി വിട്ടാൽ കേരള കോണ്‍ഗ്രസിന്റെ ചില സീറ്റുകളെങ്കിലും കോണ്‍ഗ്രസിനു ലഭിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
ജോസ് കെ. മാണിക്കൊപ്പം നിൽക്കുന്ന പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ഒപ്പം നിർത്താൻ ജോസഫ് ഗ്രൂപ്പും കോണ്‍ഗ്രസും പരമാവധി പയറ്റുന്നുണ്ട്. അതിൽ അവർ എത്രത്തോളം വിജയിക്കും എന്നു കാത്തിരുന്നു കാണണം.
പരന്പരാഗത യുഡിഎഫ് വോട്ടർമാരായ കേരള കോണ്‍ഗ്രസ് അണികളെ ഒപ്പം നിർത്തി ജോസ് കെ. മാണിയെ ദുർബലനാക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. പി.ജെ. ജോസഫിനെപ്പോലെ പാരന്പര്യവും അനുഭവ സന്പത്തുമുള്ള മുതിർന്ന നേതാവിനെ മുന്നിൽ നിർത്തി ജോസ് കെ. മാണിയെ തളയ്ക്കാമെന്നും അവർ കണക്കുകൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് മുന്നേറ്റമുണ്ടായാൽ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ബാധിക്കില്ലെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
1980 ൽ കെ.എം. മാണിയും 1989 ൽ പി.ജെ. ജോസഫും യുഡിഎഫ് വിടുകയും എൽഡിഎഫിൽ ചേരുകയും ചെയ്ത കാലത്തെ കേരള കോണ്‍ഗ്രസ് അല്ല ഇന്നുള്ളത്. അന്നു കേരള കോണ്‍ഗ്രസുകൾ ഇന്നത്തേക്കാൾ ശക്തമായിരുന്നു. അതും കണക്കിലെടുക്കേണ്ട കാര്യം തന്നെ. ഏതായാലും കേരള കോണ്‍ഗ്രസ് - ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റം മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ ശക്തമായ ചലനങ്ങളുണ്ടാക്കും. അത് ജോസ് കെ. മാണിയുടെ രാഷ്ട്രീയഭാവിക്കു തന്നെയാകും ഏറ്റവും നിർണായകമാകുക.
കേരള കോൺഗ്രസ്: അഞ്ചര പതിറ്റാണ്ടിന്റെ ചരിത്രം
അഞ്ചര പതിറ്റാണ്ടു മുന്‍പ് കോട്ടയം തിരുനക്കര മൈതാനത്തു നടന്ന മഹാസമ്മേളനത്തിലായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി. മന്നത്ത് പദ്മനാഭൻ പുതിയ പാർട്ടിക്കു കേരള കോണ്‍ഗ്രസ് എന്ന പേരു പ്രഖ്യാപിച്ചതോടെ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയചിത്രം മാറിമറിയുകയായിരുന്നു.
കഴിഞ്ഞ അന്പത്താറു വർഷത്തിനിടയിൽ കേരള കോണ്‍ഗ്രസ് കയറ്റിറക്കങ്ങളിലൂടെ പല തവണ കടന്നുപോയി. പല തവണ പാർട്ടി പിളർന്നു. കെ.എം. മാണിയുടെ ഭാഷയിൽ പറഞ്ഞാൽ വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി. കെ.എം. മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇടതുപക്ഷ മുന്നണിയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നു.
ഇന്നും കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീന ശക്തിയായി തുടരുന്ന കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
1964 ഒക്ടോബർ 1: കേരള കോണ്‍ഗ്രസ് രൂപീകരണം
1965: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് 23 സീറ്റ്. നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം
1967: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റ്
1969: കെ.എം. ജോർജ് അച്യുതമേനോൻ മന്ത്രിസഭയിൽ
1970: കേരള കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പിൽ 13 സീറ്റ്
1975: കേരള കോണ്‍ഗ്രസ് അച്യുതമേനോൻ മന്ത്രിസഭയിൽ
1976: കേരള കോണ്‍ഗ്രസിൽ പിളർപ്പ്.
1977 മാണി ഗ്രൂപ്പ് കോണ്‍ഗ്രസിനൊപ്പം, ആർ. ബാലകൃഷ്ണപിള്ള ഗ്രൂപ്പ് ഇടതുപക്ഷത്ത്. മാണി ഗ്രൂപ്പിന് 20 സീറ്റിൽ വിജയം, പിള്ളയ്ക്കു രണ്ടു സീറ്റ്
1977 ഡിസംബർ 21: കെ.എം. മാണിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. അന്നു തന്നെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു. പകരം യുവനേതാവായ പി.ജെ. ജോസഫിനെ മന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചു. സുപ്രീംകോടതി വിധി അനുകൂലമായതോടെ ജോസഫ് മാണിക്കു വേണ്ടി സ്ഥാനമൊഴിഞ്ഞു.
1979: കേരള കോണ്‍ഗ്രസിൽ വീണ്ടും പിളർപ്പ്. മാണി - ജോസഫ് വിഭാഗങ്ങൾ നിലവിൽ വന്നു
1980: മാണി ഗ്രൂപ്പ് ഇടതുപക്ഷത്ത്, നായനാർ മന്ത്രിസഭയിൽ ചേർന്നു. ലോനപ്പൻ നന്പാടനെ രണ്ടാം മന്ത്രിയാക്കി. ഇടതുമുന്നണിയിൽ തന്നെ ഉണ്ടായിരുന്ന പിള്ള ഗ്രൂപ്പും മാണി ഗ്രൂപ്പും ലയിച്ച് ഒന്നായി.
1982: മാണി ഗ്രൂപ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിൽ. ലോനപ്പൻ നന്പാടൻ സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഇടതുപക്ഷത്തു തുടർന്നു.
1985: മാണി- ജോസഫ് വിഭാഗങ്ങൾ ലയിച്ചു
1987: വീണ്ടും മാണി - ജോസഫ് പിളർപ്പ്. ടി.എം. ജേക്കബ് മാണിക്കൊപ്പം. ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും
1989: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ സീറ്റിന്റെ പേരിലുള്ള തർക്കത്തിൽ ജോസഫ് ഗ്രൂപ്പ് യുഡിഎഫ് വിട്ടു. മൂവാറ്റുപുഴയിൽ ഒറ്റയ്ക്കു മത്സരിച്ച പി.ജെ. ജോസഫ് പരാജയപ്പെട്ടു. ബാലകൃഷ്ണപിള്ള യുഡിഎഫിൽ തുടർന്നു, പിള്ള ഗ്രൂപ്പ് നിലവിൽവന്നു.
1989: ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക്
1993: മാണി ഗ്രൂപ്പ് പിളർന്ന് ടി.എം. ജേക്കബും കൂട്ടരും പുറത്ത്. കേരള കോണ്‍ഗ്രസ് - ജേക്കബ് നിലവിൽ വന്നു. എംഎൽഎമാരായിരുന്ന പി.എം. മാത്യു, ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ എന്നിവരും ജേക്കബിനൊപ്പം.
1996: പി.ജെ. ജോസഫ് ഇടതുമന്ത്രിസഭയിൽ.
2001: മാണി ഗ്രൂപ്പിൽ നിന്നു പുറത്തു വന്ന് പി.സി. തോമസ് ഐഎഫ്ഡിപി രൂപീകരിച്ചു. ഐഎഫ്ഡിപി പിന്നീട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചു. 2003 ൽ പി.സി. തോമസ് എൻഡിഎ മുന്നണിയിൽ ചേർന്ന് കേന്ദ്രമന്ത്രിയായി.
2003: പി.സി. ജോർജിനെ പി.ജെ. ജോസഫ് പുറത്താക്കി. ജോർജും ടി.എസ്. ജോണും ഈപ്പൻ വർഗീസും ചേർന്ന് കേരള കോണ്‍ഗ്രസ് - സെക്കുലർ രൂപീകരിച്ചു.
2010: ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണി വിട്ടു. മാണി ഗ്രൂപ്പിൽ ലയിച്ച് ഒറ്റ പാർട്ടിയായി.
2016: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. ഇവർ ഇടതുമുന്നണിയുമായി ധാരണയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. നാലു സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽപോലും ജയിക്കാനായില്ല.
2016 ഓഗസ്റ്റ് 7: കേരള കോണ്‍ഗ്രസ് - എം യുഡിഎഫ് വിട്ടു
2018 മേയ് 22: കേരള കോണ്‍ഗ്രസ്- എം യുഡിഎഫിൽ മടങ്ങിയെത്തി.
2019 ഏപ്രിൽ 9: കെ.എം. മാണി അന്തരിച്ചു
2019 ജൂണ്‍ 16: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് ചെയർമാനായി തെരഞ്ഞെടുത്തു. പി.ജെ. ജോസഫ് പക്ഷം തെരഞ്ഞെടുപ്പ് അംഗീകരിച്ചില്ല. പാർട്ടിയിൽ പിളർപ്പ്. പി.ജെ. ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങൾ നിലവിൽ വന്നു.
2020 ജൂണ്‍ 30: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന യുഡിഎഫ് നിർദേശം അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി പക്ഷത്തെ യുഡിഎഫിൽ നിന്നു പുറത്താക്കുന്നതായി മുന്നണി കൺവീനർ പ്രഖ്യാപിച്ചു.
2020 ഒക്ടോബർ 14: കേരള കോണ്‍ഗ്രസ്- ജോസ് കെ. മാണി പക്ഷം എൽഡിഎഫിൽ ചേരുന്നതായി പ്രഖ്യാപിച്ചു. തീരുമാനം എൽഡിഎഫ് സ്വാഗതം ചെയ്തു.
സാബു ജോണ്‍
പുതിയ രാഷ്ട്രീയ പരീക്ഷണം
11:22 PM Oct 14, 2020 | Deepika.com