ലേലം പുരാതന കാലം മുതൽ സമൂഹത്തിലുള്ളതാണ്. ചിട്ടിയിലും മത്സ്യവ്യാപാരത്തിലും കാർഷികോത്പന്നങ്ങളുടെ വിൽപ്പനയിലും മുതൽ മൊബൈൽ ടെലിഫോണിലേക്കുള്ള റേഡിയോ ഫ്രീക്വൻസി ( സ്പെക്ട്രം) അനുവദിക്കുന്നതിൽ വരെ ലേലം നടക്കുന്നു. സർക്കാർ കടപ്പത്രം ഇറക്കുമ്പോൾ പലിശ നിശ്ചയിക്കുന്നതും ലേലത്തിലൂടെ തന്നെ.
ഇങ്ങനെ സർവവ്യാപിയായ ലേലത്തെപ്പറ്റി സിദ്ധാന്തങ്ങൾ ഉണ്ടാക്കുകയും ലേല നടപടിക്രമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തുകയും ചെയ്ത രണ്ടു പേരാണ് ഈ വർഷത്തെ ധനശാസ്ത്ര നൊബേൽ പുരസ്കാരം നേടിയത്. കലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ പ്രഫസർമാരായ റോബർട്ട് വിൽസണും പോൾ മിൽഗ്രോമും. 83 വയസുള്ള വിൽസണും 72 വയസുള്ള മിൽഗ്രോമും ഈ വിഷയത്തിൽ നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ലേലത്തിന് മുമ്പും പുരസ്കാരം
ഇതാദ്യമല്ല ലേല സിദ്ധാന്തം നൊബേൽ പുരസ്കാരം നേടുന്നത്. 1996ൽ വില്യം വിക്രേയ്ക്ക് പുരസ്കാരം ലഭിച്ചത് ലേലങ്ങളിലെ സ്വകാര്യ വില എന്ന സങ്കൽപ്പം വിശദീകരിച്ചതിനാണ്. ഒരു വസ്തുവിനു രണ്ടു തരത്തിൽ വിലയിടാം എന്നു വിക്രേ വിശദീകരിച്ചു. ഒന്ന് സാമാന്യ വില (കോമൺ വാല്യു), രണ്ടാമത്തേത് സ്വകാര്യ (പ്രൈവറ്റ് ) വില. ഇരുമ്പുഖനി ലേലം ഉദാഹരണമായി എടുക്കാം. ഖനിയിലെ ഇരുമ്പിന്റെ അളവനുസരിച്ചുള്ള വില എല്ലാവർക്കും ഒന്നുതന്നെ. അതാണു സാമാന്യവില. ഒരാളുടെ ഫാക്ടറി ഖനിക്കടുത്താണെങ്കിൽ അയാൾ ആ ഖനിയുടെ അവകാശത്തിനു കൂടുതൽ വിലയിടും. ഇതു സ്വകാര്യ വില.
നാഷിന്റെ വഴിയേ
ഗണിത ശാസ്ത്രജ്ഞൻ ജോൺ നാഷ് അവതരിപ്പിച്ച ഗെയിം (കളി) സിദ്ധാന്തത്തിലൂടെയാണ് വിൽസണും മിൽഗ്രോമും തങ്ങളുടെ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചത്. ലേലം നടത്തുന്നവർക്കും കൊള്ളുന്നവർക്കും നഷ്ടം വരാത്തവിധം ലേലം എങ്ങനെ നടത്തണം എന്നാണ് അവർ സിദ്ധാന്തം വഴി വിശദീകരിച്ചത്. 1994 മുതൽ അമേരിക്കയിൽ ടെലികോം സ്പെക്ട്രം വിൽപ്പന ഇവർ നല്കിയ നടപടിക്രമം അനുസരിച്ചാണ്. പിന്നീട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ആ രീതി സ്വീകരിച്ചു. എല്ലായിടത്തും വിജയിച്ചെന്നു പറയാനാവില്ലെങ്കിലും സർക്കാരുകൾക്കു വരുമാനം കൂട്ടാൻ അതു വഴി തെളിച്ചു.
രണ്ടു തരം അപാകത
ലേലങ്ങളിൽ രണ്ടു തരം അപാകതകൾ വരാം. ഒന്നാമത്തേത് സംഘം ചേർന്നു ലേലം വിളിച്ച് കുറഞ്ഞ വിലയിൽ സാധനം കൈവശപ്പെടുത്താം. രണ്ടാമത്തേത് വാശിക്കു വിളിച്ച് അമിതവിലയ്ക്കു ലേലം കൊണ്ടു നഷ്ടത്തിലേക്കു വീഴാം. ആദ്യത്തേതിൽ ലേലം നടത്തിയവർക്ക് നഷ്ടം. രണ്ടാമത്തേതിൽ വാങ്ങിയവർക്കാണു നഷ്ടം.(രണ്ടാമത്തെ സാഹചര്യത്തെ ജേതാവിന്റെ ശാപം എന്നു വിളിക്കും).
സ്പെക്ട്രം ലേലത്തിൽ തുടക്കം
ഈ രണ്ടു സാഹചര്യങ്ങളും വരുന്നതിനു മൂന്നു കാരണങ്ങളാണു വിൽസണും മിൽഗ്രോമും ചൂണ്ടിക്കാണിച്ചത്. ഒന്ന്: ലേല നടപടിയിലും ചട്ടങ്ങളിലുമുള്ള അപാകതയും സുതാര്യതയില്ലായ്മയും. രണ്ട്: ലേല വസ്തുവിന്റെ മൂല്യം സംബന്ധിച്ച അവ്യക്തത. മൂന്ന്: മറ്റു ലേല പങ്കാളികൾ എന്തു വില നൽകും എന്ന് അറിവില്ലാത്തത്.
ഇവയ്ക്കു പരിഹാരം നിർദേശിച്ചാണ് ഈ നൊബേൽ ജേതാക്കളും പിന്നീടു ഗൂഗിളിൽ ചേർന്ന പോൾ മക് ആഫീയും കൂടി അമേരിക്കയിൽ മൊബൈൽ സ്പെക്ട്രം ലേലത്തിനു രൂപം നല്കിയത്. 50 സംസ്ഥാനങ്ങളിലെ സ്പെക്ട്രം ഒരേസമയം ലേലം ചെയ്ത് പല റൗണ്ടുകളിലായി മികച്ച വില കണ്ടെത്തുന്നു. ഓരോരുത്തർക്കും മറ്റുള്ളവരുടെ ഓഫർ വില അറിയാനാകും. ഇംഗ്ലീഷ് ലേല രീതി (ഓരോ റൗണ്ടിലും വില കൂട്ടിക്കൂട്ടി പോകുന്നത് ) ആയതിനാൽ മറ്റുള്ളവർ എവിടം വരെ പോകുമെന്നും മനസിലാക്കാം. അതിനാൽ അമിത വില വരില്ല. തുറന്ന പ്രക്രിയ ആയതിനാൽ സംഘടിത വിലയിടിക്കലും നടക്കില്ല.
ഇവരുടെ ലേല രീതി സ്വീകരിക്കും മുമ്പ് അമേരിക്കയിൽ മൊബൈൽ സ്പെക്ട്രം വളരെ ചെറിയ വിലയ്ക്കാണു കമ്പനികൾ കൈവശപ്പെടുത്തിയിരുന്നത്. കൂടുതൽ ആവശ്യക്കാർ വന്നാൽ നറുക്കിട്ട് നൽകും. ആവശ്യമില്ലാത്തവർ സ്പെക്ട്രം ചുളുവിൽ കൈവശപ്പെടുത്തിയിട്ട് അത്യാവശ്യക്കാരായ കമ്പനികൾക്ക് മറിച്ചുവിറ്റ് ലാഭമെടുക്കുന്ന പ്രവണതയും വളർന്നു. ഇതിനെല്ലാം പരിഹാരം കണ്ടത് ഇവരവതരിപ്പിച്ച സൈമൾടേനിയസ് മൾട്ടിപ്പിൾ റൗണ്ട് ഓക് ഷൻ രീതി നടപ്പാക്കിയപ്പോഴാണ്. സർക്കാരിന്റെ വരുമാനം പല മടങ്ങ് വർധിക്കുകയും ചെയ്തു.
ഓൺലൈൻ പരസ്യത്തിന്റെ നിരക്ക് നിശ്ചയിക്കുന്നതും ഇതിനു സമാനമായ രീതിയിലാണ്. ഇ- ബേ പോലുള്ള ഓൺലൈൻ വിപണനക്കാരും ഇതേ രീതിയിൽ ലേലം വിളിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം, ധാതുക്കൾ തുടങ്ങിയ വിഭവങ്ങളുടെ വിൽപ്പനയിലും വിവിധ രാജ്യങ്ങൾ വിൽസൺ -മിൽഗ്രോം മാതൃക പിന്തുടരുന്നുണ്ട്.
എല്ലായിടത്തും വിജയമായില്ല
അമേരിക്കൻ സ്പെക്ട്രം ലേല രീതി പിന്നീട് മറ്റു രാജ്യങ്ങളും സ്വീകരിച്ചു. എന്നാൽ എല്ലായിടത്തും അത് കമ്പനികൾക്കും ഉപഭോക്താക്കൾക്കും ലാഭകരമായില്ല. ഇന്ത്യയിൽ ലേലം അമിത സ്പെക്ട്രം വിലയിലേക്കു നയിച്ചു. തന്മൂലം കമ്പനികൾക്കു കടം വർധിച്ചു, അവർ വേണ്ടത്ര സ്പെക്ട്രം വാങ്ങാതെയുമിരുന്നു. ഉപഭോക്താക്കൾക്കു ലഭിക്കുന്ന സേവനം മോശവുമായി. ലേലഘടനയെക്കാൾ ലേലത്തിന്റെ മുൻ ഉപാധികളും സർക്കാരിന്റെ അവിഹിത താത്പര്യങ്ങളുമാണു പലപ്പോഴും ഫലം മോശമാകാൻ കാരണം.
ധനശാസ്ത്ര നൊബേൽ മിക്കപ്പോഴും സൈദ്ധാന്തിക സംഭാവനകൾക്കാണു നൽകിയിട്ടുള്ളത്. ഇത്തവണ അതു പ്രായോഗികമായ ഒരു സംഭാവനയ്ക്കു നല്കപ്പെട്ടതു ശ്രദ്ധേയമായി.
റ്റി.സി. മാത്യു
ലേലംവിളിയുടെ തലവര മാറ്റിയവർ
11:52 PM Oct 13, 2020 | Deepika.com