സാമൂഹ്യനീതിയുടെ പുതുനാമ്പ്
സമകാലിക കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ആത്മാർഥമായി വിലയിരുത്തിയാൽ മുന്നാക്കക്കാർ എന്ന സംവരണേതര വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ തികച്ചും പിന്നാക്കമാണെന്നു മനസിലാക്കാം. തൊഴിലില്ലായ്മ രൂക്ഷമാണ്. ദാരിദ്ര്യം, കടക്കെണി, വിവാഹം നടക്കാത്ത അവസ്ഥ, പ്രവാസി വത്കരണം, ജനസംഖ്യാ ശോഷണം, പ്രാതിനിധ്യക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ ഈ വിഭാഗം വീർപ്പുമുട്ടുകയാണ്. അർഹതയുണ്ടായിട്ടും അവഗണിക്കപ്പെടുന്നവന്റെ വേദന ജനാധിപത്യ ഭരണ സംവിധാനത്തിൽ പോലും വിലമതിക്കപ്പെട്ടിരുന്നില്ല.
എന്നാൽ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലികളിലും പത്തു ശതമാനം സംവരണം (ഇഡബ്ല്യുഎസ്) അനുവദിക്കപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള സംവരണ വിഭാഗങ്ങൾക്ക് യാതൊരു കുറവും വരുത്താതെയാണ് ഇഡബ്ല്യുഎസ് പ്രാവർത്തികമാക്കിയത്. എന്നിട്ടും ഈ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പ്ലസ് വൺ
കേരളത്തിൽ പ്ലസ് വൺ കോഴ്സിന് സർക്കാർ സ്കൂളുകളിൽ അനുവദിച്ച പത്ത് ശതമാനം ഇഡബ്ല്യുഎസ് സീറ്റുകൾ അർഹരായവർ ഇല്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്നു എന്നതാണ് ഒരു പ്രചാരണം. ആരോപണംപോലെ ഈ വിഭാഗങ്ങളിൽ അർഹരായവർ ഇല്ലാത്തതിനാലല്ല, മറിച്ച് ഇവരുടെ പിന്നാക്കാവസ്ഥ മൂലം അർഹമായത് നേടിയെടുക്കാൻ കഴിയാതെപോയി എന്നതാണ് യാഥാർഥ്യം. ഇഡബ്ള്യുഎസ് സംവരണ ആനുകൂല്യത്തെക്കുറിച്ച് അർഹതപ്പെട്ടവർക്ക് യഥാവിധി പറഞ്ഞു മനസിലാക്കിക്കൊടുക്കുവാൻ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്.
കൂടാതെ വില്ലേജ് ഓഫീസിൽ ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റിനായി ചെല്ലുന്ന മാതാപിതാക്കളെയും കുട്ടികളെയും സർക്കാർ നിശ്ചയിക്കാത്ത മാനദണ്ഡങ്ങൾ പോലും നിലവിലുണ്ട് എന്നുപറഞ്ഞ് കബളിപ്പിക്കുകയും സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ നിരവധിയുണ്ട്.
ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങളുടെ പരിധി സംസ്ഥാന സർക്കാർ വളരെ താഴ്ത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽത്തന്നെ കേരളത്തിൽ കൃഷിക്കാർക്ക് ഒരേക്കറിൽനിന്ന് 50,000 രൂപ പോലും വരുമാനം ഇല്ലാതിരിക്കെ, ഭൂപരിധി 2.5 ഏക്കർ ആയി നിശ്ചയിച്ചു. കേരളത്തിലെ സാഹചര്യത്തിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതിരിക്കുകയും ഭൂവിനിയോഗ രീതിയുടെ കാര്യത്തിൽ വേർതിരിവുകൾ ഇല്ലാതിരിക്കുകയും ചെയ്തിട്ടും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഹൗസ് പ്ലോട്ട്- കൃഷിഭൂമി എന്ന വേർതിരിവ് കൊണ്ടുവന്നു. ഇതെല്ലാം അർഹരായ അനേകർക്കു തിരിച്ചടിയായിട്ടുണ്ട്.
പലതരം കൃത്രിമങ്ങൾ
ഓരോ കോഴ്സിനും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഉദ്യോഗസ്ഥ ലോബി പലതരം കൃത്രിമങ്ങളാണ് കാണിക്കുന്നത്. ഇഡബ്ല്യുഎസ് അനുവദിച്ചുകൊണ്ടുള്ള പൊതു ഉത്തരവ് നിലനിൽക്കുമ്പോൾ പോലും ചില കോഴ്സുകൾക്ക് ഇഡബ്ല്യുഎസ് സംവരണം ഉൾപ്പെടുത്താറില്ല.(ഉദാ: ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ) ചില കോഴ്സുകൾക്ക് ഉൾപ്പെടുത്തിയാലും പ്രോസ്പെക്ടസിൽ പരസ്യപ്പെടുത്താറില്ല.(ഉദാ: ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ). ചില കോഴ്സുകൾക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ മതിയായ സമയം അനുവദിക്കാറില്ല.
ഒടുവിലായി പോളിടെക്നിക് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ പ്രാബല്യം നഷ്ടപ്പെട്ട പഴയ ഉത്തരവുകൾ ചേർത്ത് വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കുകയും അർഹരായവർക്ക് നിയമ വിരുദ്ധ മാർഗങ്ങളിലൂടെ സംവരണം നിഷേധിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുമുണ്ടായി. ഇത്തരത്തിൽ വിവിധ നാടകങ്ങളാണ് ഉദ്യോഗസ്ഥ തലത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് . കൂടാതെ ഇഡബ്ള്യുഎസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇതുവരെ ഓൺലൈൻ വഴിയാക്കിയിട്ടില്ല.
പിഎസ്സി
സംസ്ഥാനത്തെ പിഎസ്സി നിയമനങ്ങളിൽ പത്ത് ശതമാനം ഇഡബ്ള്യുഎസ് യാഥാർഥ്യമാകേണ്ടതുണ്ട്. എന്നാൽ ഇതിനെതിരെ സംഘടിതമായ ഗൂഢ നീക്കങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതായി മനസിലാക്കുന്നു. കേന്ദ്ര സർക്കാർ നിയമപ്രകാരം എസ്സി-എസ് ടി സംവരണം 22.5 ശതമാനവും ഒബിസി സംവരണം 27 ശതമാനവും ആയിരിക്കെ കേരളത്തിൽ എസ്സി-എസ് ടി സംവരണം പത്ത് ശതമാനവും ഒബിസി സംവരണം 40 ശതമാനവുമാണ്.
ഇവിടെ യഥാർഥ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുന്നു.
നോൺ ക്രീമിലെയർ പരിധി എട്ടു ലക്ഷം
ഒബിസി സംവരണത്തിന് നോൺ ക്രീമിലെയർ വരുമാനപരിധി എട്ട് ലക്ഷം രൂപയാണെങ്കിലും എൻട്രി കേഡറിൽ തന്നെ ക്ലാസ് വൺ ജീവനക്കാരായി സർവീസിൽ പ്രവേശിച്ചവർ ഒഴികെയുള്ളവരുടെ ശമ്പളം ക്രീമിലെയർ കണക്കാക്കുന്നതിന് പരിഗണിക്കില്ലാത്തതിനാൽ വളരെയധികം ഉയർന്ന വരുമാനവും ആസ്തികളും ഉള്ളവർക്കും ഒബിസി സംവരണം ലഭ്യമാകും.
ഇഡബ്ല്യുഎസ് വിഭാഗത്തിൽ ബ്രാഹ്മണ, നായർ തുടങ്ങിയ വിവിധ ഹിന്ദു വിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികളും മാത്രമല്ല, ജാതി-മത രഹിതരും മാതാപിതാക്കൾ ആരെന്നറിയാത്ത അനാഥർ പോലും ഉൾപ്പെടുന്നുണ്ട്. ഭരണഘടനാപരമായി അനുവദിക്കപ്പെട്ട നീതി നടപ്പിലാക്കുന്നതിനെതിരെ മണി പവറും മസിൽ പവറുമായി സംഘടിച്ചിരിക്കുന്നവർ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിനുനേരെയാണ് വെല്ലുവിളി ഉയർത്തുന്നത്.
കൈയടക്കിയതു ചിലർ
കേരളത്തിലെ സർക്കാർ ജോലികളിലെ 50 ശതമാനം ജാതി സംവരണത്തിൽ 40 ശതമാനവും ഒബിസി വിഭാഗങ്ങൾക്ക് മാത്രമായി ലഭിക്കുന്നതിന് ജനസംഖ്യാനുപാതികമായി എന്ത് അർഹതയാണ് ഉള്ളത്? ഏതെങ്കിലും കാലഘട്ടത്തിൽ കേരളത്തിലെ ഒബിസി ജനസംഖ്യ 80 ശതമാനമായി ഉയർന്നിട്ടുണ്ടോ? ജനസംഖ്യ ഉയരുന്നതനുസരിച്ച് സംവരണാനുപാതം ഉയർത്തി നിശ്ചയിക്കുന്നതിനുള്ള ചരടുവലികൾ നടത്തുന്നത് ചെറിയ സമുദായങ്ങൾക്കു മേലുള്ള കടന്നു കയറ്റമല്ലേ? ദുർബലരായ അവരുടെ പ്രാതിനിധ്യം അതുവഴി നഷ്ടപ്പെടുകയല്ലേ? എന്നാൽ സംവരണേതര വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതം അവർക്ക് അനുവദിക്കപ്പെട്ട 10 ശതമാനം സംവരണത്തിന് ആവശ്യമായ 20 ശതമാനത്തേക്കാൾ അധികമായി 30 ശതമാനത്തോളമാണ് എന്നുകൂടി അറിയണം.
കേന്ദ്രസർക്കാർ രാജ്യത്തെ എല്ലാ ഇതര പിന്നാക്കവിഭാഗങ്ങൾക്കും പൊതുവായി അനുവദിച്ചിരിക്കുന്ന ഒബിസി സംവരണം കേരളത്തിൽ വിവിധ സമുദായങ്ങൾ വീതംവച്ച് ശക്തരായവർ വലിയ പങ്ക് കൈയടക്കുകയും പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ള യഥാർഥ പിന്നാക്ക വിഭാഗങ്ങൾക്ക് പേരിന് ഒരു ശതമാനം വീതം സംവരണം നൽകി കടമ കഴിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ കൃത്യമായ ഉദാഹരണമാണ് രണ്ട് ശക്തമായ സമുദായങ്ങൾക്ക് 14 ശതമാനം,12 ശതമാനം എന്നിങ്ങനെ സംവരണം അനുവദിച്ചപ്പോൾ 77 പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് (ഒബിഎച്ച് -ഒബിസി ) ആകെക്കൂടി മൂന്നു ശതമാനം മാത്രം സംവരണം അനുവദിച്ചിരിക്കുന്നത്.
ഏതെങ്കിലുമൊരു മതത്തിന് പൂർണമായും സംവരണം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമായ തുല്യതയ്ക്ക് എതിരും മറ്റ് മതങ്ങളുടെ നിലനിൽപ്പിനെ ബാധിക്കത്തക്ക അനീതിയും (കാരണം ജാതിയിലേക്കു പരിവർത്തനം സാധ്യമല്ല, എന്നാൽ മതത്തിലേക്കു പരിവർത്തനം സാധ്യമാണ്) മതേതരവിരുദ്ധവും ആയിരിക്കെ കേരളത്തിൽ മാത്രമായി എങ്ങിനെയാണ് ഒരു പ്രത്യേക മതത്തിന്, പൂർണമായും ഒബിസി സംവരണം ലഭിച്ചത്? യഥാർഥത്തിൽ ആ മതത്തിലെ പിന്നാക്കാവസ്ഥയുണ്ടായിരുന്ന ഒരു പ്രാദേശികവിഭാഗത്തിന് അനുവദിച്ച സംവരണം സംഘടിത മത രാഷ്ട്രീയ ശക്തി ഉപയോഗിച്ച് ആ മതക്കാർ പൂർണമായും കൈയേറുകയും കാലക്രമത്തിൽ അതിന്റെ തോത് വർധിപ്പിക്കുകയുമല്ലേ ചെയ്തത് ?
ഫാ. ജയിംസ് കൊക്കാവയലിൽ
(ചങ്ങനാശേരി അതിരൂപത കമ്യൂണിറ്റി അവേർനസ് ആൻഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഡയറക്ടറാണു ലേഖകൻ)
ആർക്കും നഷ്ടമില്ല, എന്നിട്ടും എതിർപ്പ്
മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ ഒരു വേർതിരിവ് ഉണ്ടാകരുത് എന്ന ഭരണഘടനാശില്പികളുടെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാകണം മതത്തിന്റെ പേരിൽ മാത്രമായി ഒരു സംവരണം ജോലി -പഠന മേഖലകളിൽ ഭരണഘടന നൽകിയിട്ടില്ല. അതേസമയം പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്കായി പ്രത്യേക സംവരണം ഏർപ്പെടുത്തുകയും ചെയ്തു.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
സംവരണത്തിന്റെ രംഗത്തു പിന്നീടു കാര്യമായ ഒരു മാറ്റത്തിന് ഇടയാക്കിയതു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആണ്. സാമൂഹ്യപരവും വിദ്യാഭ്യാസപരവുമായി പിന്നിലായിരുന്ന സമൂഹങ്ങളെക്കുറിച്ചു പഠിക്കാൻ ദേശീയ കമ്മീഷൻ 1979ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി പാർലമെന്റേറിയൻ ആയിരുന്ന ബി.പി. മണ്ഡലിന്റെ മേൽനോട്ടത്തിൽ നിയമിച്ചു. ആ കമ്മീഷന്റെ പഠനം അനുസരിച്ച് എസ്സി, എസ്ടി എന്നിവയ്ക്കു പുറമെ ഒബിസി ( Other Backward Caste) എന്നൊരു വിഭാഗംകൂടി സംവരണത്തിൽ ഉൾപ്പെടുത്താം എന്നു ശിപാർശ വന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് എസ്സി, എസ്ടി എന്നിവയ്ക്കു പുറമെ രാജ്യത്തെ ഏകദേശം 52 ശതമാനം ജനങ്ങൾകൂടി സംവരണത്തിന് അർഹരാണ് എന്നു പ്രസ്താവിച്ചു.
എന്നാൽ, ദേശവ്യാപകമായ എതിർപ്പിനെതുടർന്ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നിർദേശങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ല. മാത്രമല്ല ആകെയുള്ള സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന സുപ്രീംകോടതി വിധിയും ഈ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനു കാലതാമസം വരുത്തി.
ഒടുവിൽ 1993ൽ ദേശീയതലത്തിൽ ഒബിസിക്കാർക്കായി 27 ശതമാനം സംവരണം നിലവിൽ വന്നു. അങ്ങനെ പട്ടികജാതി(15ശതമാനം)പട്ടികവർഗം(7.5 ശതമാനം) ഒപ്പം ഒബിസി (27ശതമാനം) അടക്കം 49.5 ശതമാനമായി മാറി ദേശീയതലത്തിൽ സംവരണത്തിന്റെ നിലവാരം. എന്നാൽ കേരളത്തിൽ ഒബിസി റിസർവേഷൻ 40 ശതമാനമാണ്. ഇതിൽ നല്ല ഒരു ഭാഗവും ഒരു പ്രത്യേക മതവിഭാഗത്തിനാണു ലഭിക്കുന്നതും.
ഇഡബ്ല്യുഎസ്
1993ൽ നടപ്പിലാക്കിയ ഒബിസി സംവരണത്തിനുശേഷം സംവരണത്തിന്റെ കാര്യത്തിൽ ഉണ്ടായ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് 2019 ജനുവരിയിൽ ഭരണഘടന 103 വകുപ്പ് ഭേദഗതിപ്രകാരം സംവരണ രഹിത വിഭാഗങ്ങളിൽ ( General Category) സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഏർപ്പെടുത്തിയ10 ശതമാനം ഇഡബ്ല്യുഎസ് സംവരണം. കേരള സർക്കാർ 2020 ജനുവരി മൂന്നിനു പുതിയ സാന്പത്തിക സംവരണത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം നോക്കുന്പോൾ ഏകദേശം എല്ലാ മുസ്ലിംകളും 73 ശതമാനത്തോളം ഹിന്ദുക്കളും നിബന്ധനയനുസരിച്ച് സംവരണത്തിന് യോഗ്യരാണ്. എന്നാൽ ക്രൈസ്തവരിൽ 24 ശതമാനത്തിനു മാത്രമാണ് സംവരണത്തിന് അർഹതയുള്ളത്. അതുകൊണ്ട് ഈ സംവരണ ആനുകൂല്യം കൂടുതൽ ഉപയോഗപ്രദമാകുന്ന വിഭാഗങ്ങളിൽ ഒന്ന് ക്രൈസ്തവരാണ്. പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികൾ. എന്നാൽ, നിർഭാഗ്യവശാൽ തങ്ങൾക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഈ അവകാശത്തെക്കുറിച്ച് അവരിൽ ബഹുഭൂരിപക്ഷവും അവബോധമുള്ളവരല്ല എന്നതാണ് യാഥാർഥ്യം.
കാലിക പ്രസക്തി
ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇന്നു ജാതിവ്യവസ്ഥയേക്കാൾ ദുഷ്കരമായിരിക്കുന്നതു സാന്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഓരോ നാളിലും കൂടിക്കൂടിവരുന്നു. ഈ സാഹചര്യത്തിൽ ദരിദ്രന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള സാന്പത്തിക സംവരണത്തിന് ഏറെ പ്രസക്തിയുണ്ട്.
1993ൽ ഒബിസി സംവരണം അനുവദിച്ച കോടതിവിധിയിലെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒരു വ്യക്തിയുടെ കഴിവും( Merit) തുല്യതയും(Equality) ഒരുപോലെ നിശ്ചയിക്കുക എളുപ്പമല്ല. ഉദാഹരണത്തിന് ഒരേ ബുദ്ധിയുള്ള രണ്ടു വ്യക്തികൾ ഒരാൾ ഉയർന്ന ജാതിയിലും മറ്റേയാൾ താഴ്ന്ന ജാതിയിലും ഉണ്ടെന്നിരിക്കട്ടെ. ഉയർന്ന ജാതിയിലുള്ള ഒരാൾക്കു താഴ്ന്ന ജാതിയിലുള്ള ഒരാൾക്കു കിട്ടുന്നതിനെക്കാൾ അവസരങ്ങൾ കൂടുതലുണ്ട് എന്നതിനാൽ അവരെ തുല്യരായി പരിഗണിക്കുക നീതിയല്ല. മറിച്ചു താഴ്ന്ന ജാതിയിൽപ്പെട്ടവനെ തുല്യതയിലേക്ക് ഉയർത്തുന്നതിനുള്ള ഒരു മാർഗമായി സംവരണത്തെ കാണേണ്ടതുണ്ട്.
ഈ അർഥത്തിൽ ചിന്തിക്കുന്പോൾ സാന്പത്തികമായി മുന്നോക്കംനിൽക്കുന്നവർക്കു പിന്നാക്കം നിൽക്കുന്നവരെക്കാൾ അവസരം കൂടുതലുണ്ട്. അതിനാൽ ഇപ്പോൾ നിലവിൽ വന്ന 10 ശതമാനം സംവരണത്തിലൂടെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഉയർത്താനാണു ശ്രമിക്കുന്നത്. മാത്രമല്ല ഉയർന്ന ജാതിയിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ധാരാളം പേർ ഉണ്ടുതാനും. അതുപോലെ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ സാന്പത്തികമായി ഉയർന്നവരും ഉണ്ട്. ഇഡബ്ല്യുഎസ് സംവരണം നിലവിൽ സംവരണമുള്ള വിഭാഗക്കാരുടെ അവസരങ്ങളെ ഒരു വിധത്തിലും നഷ്ടപ്പെടുത്തുന്നുമില്ല.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും താഴ്ന്നുകിടക്കുന്നവർ എന്നു കരുതിയ സമുദായങ്ങളെക്കുറിച്ചു പഠിക്കാൻ നിശ്ചയിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഒബിസി സംവരണം കൊണ്ടുവന്നത്. എന്നു കരുതി ആജീവനാന്തം ആ സംവരണത്തിന് ഇത്തരം വിഭാഗത്തിൽപ്പെട്ടവർ അർഹരാണ് എന്നു കരുതുന്നതിൽ അർഥമില്ല. മറിച്ച് ഭരണഘടന ലക്ഷ്യംവയ്ക്കുന്ന ഉന്നതിയിലേക്ക് അവരെ എത്തിക്കുന്നതിലേക്കുള്ള ഒരു മാർഗം മാത്രമാണ് സംവരണം. അതുകൊണ്ട് ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്ന ജനപ്രതിനിധികളും കൊടിപിടിച്ചും പേപ്പർ കത്തിച്ചും പ്രതിഷേധത്തിനു മുതിരുന്നവരും യാഥാർഥ്യം മനസിലാക്കുകയാണ് വേണ്ടത്.
ഡോ. നൗജിൻ വിതയത്തിൽ
സാമ്പത്തിക സംവരണത്തിനുനേരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം
01:51 AM Oct 12, 2020 | Deepika.com