അനന്തപുരി / ദ്വിജൻ
ഒരു യുവതി പ്രധാനകണ്ണിയായി നടന്ന സ്വർണക്കള്ളക്കടത്ത് കേസിലൂടെ കേരളത്തിൽ കുടം തുറന്നു വിടപ്പെട്ട ഭൂതം സംസ്ഥാനത്ത് അതിഭീകരമായ കൊടുങ്കാറ്റാവുമോ അഴിച്ചുവിടുക എന്ന സന്ദേഹം അനുദിനം ശക്തിപ്പെടുകയാണ്. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന അന്വേഷണങ്ങൾ ആരുടെയെല്ലാം അറസ്റ്റിലും ഇമേജ് തകർച്ചയിലുമാവും കലാശിക്കുക എന്നു വീർപ്പടക്കി കാത്തിരിക്കുകയാണു കേരളം. ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പലയിടത്തും കണക്കുകൂട്ടലുകൾ നടക്കുന്നുണ്ട്.
പിണറായിയും സംഘവും
പാർട്ടിയിലും മുന്നണിയിലും കല്ലേൽപ്പിളർക്കുന്ന കല്പന പുറപ്പെടുവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു പതറുന്നുവോ എന്ന സംശയം ശക്തമാകുന്നു. കള്ളക്കടത്തു കേസിൽ പ്രതിയായ സ്ത്രീയെ പരിചയമില്ലെന്ന മട്ടിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങൾ തിരിച്ചടിച്ചു. ആറുവട്ടം ശിവശങ്കറിനോടൊപ്പം താൻ മുഖ്യമന്ത്രിയെ കണ്ടതായി അവർ മൊഴി നല്കി എന്നാണു വാർത്ത. ഒരു പ്രതിയുടെ മൊഴി അപ്പാടെ വിശ്വസിക്കാമോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും അവർ അവകാശപ്പെട്ടതുപോലാണു കാര്യങ്ങൾ എന്നു തെളിഞ്ഞാലോ? സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തം സർക്കാരിന്റെ മറ്റു ചില ഏജൻസികൾ പറഞ്ഞതുപോലെ ഷോർട്ട് സർക്യൂട്ട് വഴി അല്ല എന്ന ഫോറൻസിക് പരിശോധനക്കാരുടെതായി വന്ന കണ്ടെത്തലും മുഖ്യമന്ത്രിക്കാണു പരിക്കുണ്ടാക്കുന്നത്.
സുപ്രീംകോടതിയിൽ ലാവ്ലിൻ കേസ് അനങ്ങിത്തുടങ്ങുകയാണ്. ഏതായാലും കോടതികളുമായുള്ള ബന്ധങ്ങൾക്കായി ഈ അവസാന മണിക്കൂറിൽ അദ്ദേഹം സ്വന്തം ഓഫീസിൽത്തന്നെ ഒരു ലീഗൽ സെൽ കൂടി ഉണ്ടാക്കിയത് എന്തൊക്കെയോ ശരിയാവുന്നില്ല എന്ന ഭയത്തിൽ നിന്നാണെന്നു കരുതാനാണു ന്യായം. സർക്കാരിനു നിയമവകുപ്പുള്ളപ്പോൾ മുഖ്യമന്ത്രി പ്രത്യേക സെല്ലുണ്ടാക്കുന്നു! മരാമത്ത് വകുപ്പുളളപ്പോൾ പാലാരിവട്ടം പാലത്തിനു വേറെ ആണ്‍കുട്ടികൾ നിയോഗിക്കപ്പെടുന്നു! ലൈഫ് മിഷനിൽ പാവങ്ങൾക്കുള്ള ഭവനനിർമാണപദ്ധതിയിലും സർക്കാർസംവിധാനങ്ങൾ നോക്കുകുത്തിയായി.
ഖജനാവിലെ പണം പാഴാക്കുന്നു എന്നതു മാത്രമല്ല പ്രശ്നം. എവിടെയൊക്കെയോ പലതും ശരിയല്ല എന്ന സംശയം ശക്തമാകുകയാണ്. ഇടതുപക്ഷം ശക്തമായി എതിർത്തിരുന്ന ഔട്ട്സോഴ്സിംഗും വ്യാപകമാകുന്നു! മൊത്തം എന്തൊക്കെയോ പന്തികേടുകൾ!
മുഖം നഷ്ടപ്പെടുന്നവർ
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനശൈലി മൂലം സത്യസന്ധരും പ്രഗത്ഭരുമെന്നു പേരുകേട്ട പല ഉദ്യോഗസ്ഥരും കുടുക്കിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുപറഞ്ഞ് ഒരു ചോദ്യവും കണക്കും ഇല്ലാതെ ഈന്തപ്പഴം വിതരണം ചെയ്ത ടി.വി. അനുപമ. ശിവശങ്കറിന്റെ കല്പന അനുസരിച്ച് വിവാദ എംഒയു കണ്ണടച്ച് ഒപ്പിട്ട ലൈഫ് മിഷന്റെ സിഇഒ യു.വി. ജോസ്. വേറെയുമുണ്ട് ഉദ്യോഗസ്ഥർ. സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിച്ച്, ഷോർട്ട് സർക്യൂട്ട് മൂലം എന്നു പറഞ്ഞവർ. ശിവശങ്കർ പറഞ്ഞിടത്തെല്ലാം ഒപ്പിട്ട പലരും കേസിൽ പ്രതിയാകുമോ എന്നറിയാൻ കാത്തിരിക്കണം. കേന്ദ്ര ഏജൻസികൾ വളരെ സൂക്ഷിച്ചാണു കരുക്കൾ നീക്കുന്നത്.
ശിവശങ്കർ എന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ അല്ല മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെയാണ് ഇവരെല്ലാം ഭയന്നത് എന്ന് ആർക്കാണു സംശയം? ഉമ്മൻ ചാണ്ടിയുടെ കാലത്ത് വല്ലാതെ ധീരത കാണിച്ചവരാണ് ഇവരിൽ പലരും. തട്ടിപ്പുകളെക്കുറിച്ച് തനിക്കോ ഓഫീസിനോ ഒന്നുമറിയില്ല, ശിവശങ്കറിന്റെ മാത്രം പണി എന്ന മുഖ്യമന്ത്രിയുടെയും ന്യായീകരണക്കാരുടെയും രക്ഷാകവചം ജനം അങ്ങ് വിശ്വസിക്കുന്നില്ല !
ബിജെപിയുടെ കളികൾ
കേന്ദ്രഭരണവും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് ബിജെപി വളരെ സമർഥമായി കളിക്കുന്നു. അവർ അനുദിനം മുന്നേറിക്കളിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പു വരെ കള്ളക്കടത്തു വിവാദം കൊഴുപ്പിച്ചുനിർത്തുമെന്നും അവസാനം അന്പരപ്പിക്കുന്ന അറസ്റ്റുകൾ വരെ ഉണ്ടാകുമെന്നുമാണ് അവരുടെ അകത്തളക്കാർ പറയുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലിംപ്രീണന വിരുദ്ധ ചേരിയുടെ നേതൃത്വം തങ്ങൾക്കു മാത്രമാണെന്ന് അവർ തെളിയിക്കുകയാണ്.
ഇടതു ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ഒരുപോലെ മുസ്ലിംപ്രീണനം നടത്തുന്നതിന്റ ഉദാഹരണങ്ങൾ ആർക്കും എന്തും പറയാവുന്ന സോഷ്യൽ മീഡിയ വഴി വളരെ തന്ത്രപൂർവം അവർ പ്രചരിപ്പിക്കുന്നുണ്ട്. ഈ കാർഡുകൾ രണ്ടും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുമുണ്ട്. ഇങ്ങനെയാണു കാര്യങ്ങൾ അല്ലേയെന്നു ചോദിക്കുന്നവർ വർധിക്കുന്നുണ്ട്. ശബരിമല കളിയിൽ സംഭവിച്ച തിരിച്ചടി ഉണ്ടാകാതിരിക്കാൻ വളരെ സൂക്ഷിച്ചാണു കരുക്കൾ നീക്കുന്നത് എന്നുമാത്രം.
എത്ര ശക്തമായി വേരോടിച്ചാലും നിയമസഭയിൽ ഒരു സ്ഥാനാർഥിയെ ജയിപ്പിച്ചെടുക്കാവുന്ന നിലയിലേക്ക് ആറുമാസത്തിനകം എത്ര നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്കു ജനപിന്തുണ ആർജിക്കാനാവും എന്ന് ഉറപ്പില്ല. എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകൾ ശരിക്കും പിളർത്താനാവും. അതിലൂടെ ഇടതുഭരണം ഒരിക്കൽകൂടി വന്നാലും കോണ്‍ഗ്രസിനെ വല്ലാതെ ദുർബലമാക്കാനും തങ്ങളുടെ ചേരിയെ ശക്തമാക്കാനും സാധിക്കും. ജനാധിപത്യ ചേരിയിൽ ലീഗിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാനുമാവും. വരാനിരിക്കുന്ന ദിവസങ്ങളിൽ അതു തങ്ങളുടെ കളികൾക്ക് കൂടുതൽ കരുത്തുണ്ടാക്കുമെന്ന് അവർക്കറിയാം.
മുസ്ലിംപ്രീണനം നടത്തുന്നുണ്ടെങ്കിലും സിപിഎം കോണ്‍ഗ്രസിനോളം കൈവിട്ട കളിയില്ലെന്നാണ് അവരുടെ വിലയിരുത്തൽ. കോഴിക്കോട് ജില്ലയിലെ തിരുവാന്പാടിയിലെപ്പോലെ കൂടുതൽ സീറ്റുകൾ ലീഗ് ജനാധിപത്യമുന്നണിയോടു വാശിപിടിച്ചു വാങ്ങുകയും മത്സരിക്കുകയുമൊക്കെ ചെയ്യാം. തർക്കം മൂലം വെടക്കാക്കിയ തിരുവാന്പാടിയിൽ സിപിഎം സ്വന്തം നിലയിൽ ജയിച്ചു.
ജനാധിപത്യമുന്നണി
പുതിയ കണ്‍വീനറായി എം.എം. ഹസൻ എത്തിയെങ്കിലും ജനാധിപത്യമുന്നണി പഴയ ചാലിൽക്കൂടി തന്നെയാണു യാത്ര. എംപിമാർ വരെ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. സാക്ഷാൽ എ.കെ. ആന്റണി തന്നെ മത്സരിക്കാൻ ഉണ്ടാകുമെന്നു വരെയാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഈ പ്രചാരണത്തിനെല്ലാം കൃത്യമായ ലക്ഷ്യമുണ്ട്. ജനാധിപത്യ മുന്നണിയുടെ പരന്പരാഗത വോട്ടുബാങ്കുകളിലെല്ലാം ഇന്നു പല തരത്തിലുള്ള സന്ദേഹങ്ങളുണ്ട്. പണ്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പി.പി. തങ്കച്ചനെ കണ്‍വീനർ പദവിയിൽനിന്നു മാറ്റിയില്ലെങ്കിൽ ജനാധിപത്യ മുന്നണിയുടെ ജാതി സന്തുലിതാവസ്ഥ തകരും എന്നു പറഞ്ഞവർ ബെന്നി ബഹനാനു പകരം ഹസനെ കൊണ്ടുവന്നപ്പോൾ ഈ സന്തുലിതാവസ്ഥ എന്തേ കണക്കിലെടുത്തില്ല എന്നു ബെന്നിയോടു സ്നേഹമില്ലാത്തവർ പോലും ചോദിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഒപ്പമുണ്ടായിരുന്ന രണ്ടു പാർട്ടികൾ ഇല്ലാതെയാണു ജനാധിപത്യമുന്നണി ഇക്കുറി മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ്- എമ്മും ജനതാദളും. ഈ രണ്ടു പാർട്ടികളിലെയും ഓരോ വിഭാഗം മാത്രമാണ് ഇപ്പോൾ കൂടെയുള്ളത്. അതിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങളാണ് യഥാർഥ പാർട്ടി എന്ന് അവകാശപ്പെടുന്നുണ്ട്. വീരേന്ദ്രകുമാറിന്റെ കൂടെനിന്നു വന്ന ജനതാദളുകാർ അത്രയും അവകാശവാദം ഉന്നയിക്കുന്നില്ല. രണ്ടു പാർട്ടികളിലെ പ്രബല വിഭാഗം പുറത്തായതുകൊണ്ടു കോണ്‍ഗ്രസിനും ലീഗിനും മത്സരിക്കാൻ കൂടുതൽ സീറ്റ് കിട്ടുമെങ്കിലും പുറത്തായവരുടെ അസാന്നിധ്യം ഇടതു സർക്കാർ ഇത്രയേറെ അനുകൂല സാഹചര്യം ഉണ്ടാക്കുന്പോഴും ജനാധിപത്യമുന്നണിയുടെ ജയസാധ്യതയ്ക്കു മങ്ങലുണ്ടാക്കുന്നുണ്ട്.
ആ രണ്ടു പാർട്ടികളും ഇടതുമുന്നണിയിൽ മത്സരിക്കുമെന്നാണ് ഇപ്പോഴുള്ള സൂചനകൾ. സിപിഎം അതിനുള്ള വഴികളെല്ലാം നേരെയാക്കിയ മട്ടിലാണു സംസാരങ്ങൾ. ജനാധിപത്യ മുന്നണിയിൽ പുതുതായി വന്ന ഫോർവേഡ് ബ്ലോക്കിനു കേരളത്തിലുള്ള ജനപിന്തുണ ആർക്കും അറിയില്ല.
വിധി കാത്തിരിക്കുന്നവർ
കേരള കോണ്‍ഗ്രസ് വഴക്കുകളിൽ വലിയ തീരുമാനങ്ങൾ ഉണ്ടാകാനിരിക്കുകയാണ്. കൂറുമാറ്റ നിയമം അനുസരിച്ച് രണ്ടു വിഭാഗവും സ്പീക്കർക്കു പരാതി കൊടുത്തിട്ടുണ്ട്. തീരുമാനം വരുന്പോൾ ഒരു കൂട്ടരെ അയോഗ്യരാക്കിയാൽ വിവാദം മൂക്കും. സ്വഭാവികമായും കേസ് ഹൈക്കോടതിയിലെത്തും. ഹൈക്കോടതി സ്റ്റേ അനുവദിച്ചാൽ അതു നീക്കംചെയ്യുന്നതുവരെ അവർക്ക് സാധാരണ അംഗത്തെപ്പോലെ പ്രവർത്തിക്കനാകും. അല്ലെങ്കിൽ സ്റ്റേയ്ക്കെതിരെ കോടതിവിധി സന്പാദിക്കണം.
എന്നാൽ, ഹൈക്കോടതി സ്റ്റേ വരുന്നതിനു മുന്‍പ് അയോഗ്യരല്ലാത്ത അംഗങ്ങൾക്കു കൂടി വേണമെങ്കിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കാം. വിവരം സ്പീക്കറെ അറിയിക്കാം. സപീക്കർക്ക് ആ തീരുമാനം അംഗീകരിച്ച് വിജ്ഞാപനം ഇറക്കാം. സഭയ്ക്കുള്ളിലെ സഭാ നാഥന്റെ അത്തരം നടപടികളിൽ കോടതി ഇടപെടുമോ എന്ന് നിയമവൃത്തങ്ങൾക്ക് ഉറപ്പില്ല. എന്തു ചെയ്താലും എല്ലാറ്റിനും ആയുസ് ആറു മാസമാണ്.
കേരള കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ജോസ് പക്ഷത്തിന് അനുകൂലമായി ലഭിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതിയിൽ കേസ് അനുകൂലമായില്ലെങ്കിൽ ജോസ് വിഭാഗത്തിനു സുപ്രീം കോടതിയിൽ പോകേണ്ടി വരും.
ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി വരുന്നതുവരെ സ്പീക്കർ തീരുമാനം വൈകിക്കുമോ എന്നാണു നീരിക്ഷകർ നോക്കുന്നത്. ജോസ് പക്ഷത്തിന്റെ ഇടതു മുന്നണി പ്രവേശനം ഉടനുണ്ടായാൽ അയോഗ്യത സംബന്ധിച്ച തീരുമാനവും വേഗത്തിലാകും എന്നാണു കോണ്‍ഗ്രസ് കരുതുന്നത്.
ഇരന്പുന്നതു കൊടുങ്കാറ്റോ?
11:28 PM Oct 10, 2020 | Deepika.com