ഭൗതികശാസ്ത്രത്തിൽ തുടർച്ചയായി രണ്ടു വർഷങ്ങളിൽ ജ്യോതിശാസ്ത്ര വിഷയത്തിൽത്തന്നെ നൊബേൽ സമ്മാനം നൽകപ്പെട്ടുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. ഭൗതിക ശാസ്ത്ര പുരസ്കാര വിഷയം പ്രപഞ്ചത്തിന്റെ ജീവനുമായി ബന്ധപ്പെട്ടതെങ്കിൽ മറ്റു രണ്ടു വിഷയങ്ങളിലെ അംഗീകാരങ്ങളും പ്രപഞ്ചത്തിലെ ജീവനുമായി ചേർന്നുനിൽക്കുന്നു. പുരസ്കാര വേളയിൽ സൂചിപ്പിക്കപ്പെട്ടതുപോലെ ഒട്ടേറെ മേന്മകൾ നിറഞ്ഞതെങ്കിലും രസതന്ത്ര നൊബേൽ വിഷയം ഏറെ ശ്രദ്ധാപൂർവം മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
പലർക്കും ഇന്നിപ്പോൾ സുപരിചിതമായ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഹാർവി ജെ. ആൾട്ടർ, മൈക്കൾ ഹാട്ടൻ, ചാൾസ് എം. റൈസ്, എന്നീ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം അഥവാ കരൾവീക്കം) വൈറസുകൾ പല വകഭേദങ്ങളുണ്ട്. ഇവയിൽ എ, ഇ വിഭാഗങ്ങൾ ഭക്ഷണം, വെള്ളം, വിസർജ്യവസ്തുക്കൾ തുടങ്ങിയവയിലൂടെയാണ് പകരുന്നതെങ്കിൽ ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയും മറ്റു ശരീരദ്രാവകങ്ങൾ വഴിയുമാണ് സംക്രമിക്കപ്പെടുന്നത്. രക്തദാനമാണ് പലപ്പോഴും ബി, സി, ഡി വൈറസുകൾ പകരുന്നതിനു കാരണമായി ഭവിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് സി കണ്ടുപിടിക്കാതിരുന്നതു മൂലം രക്തത്തിലൂടെ പകർന്ന പല ഹെപ്പറ്റൈറ്റിസ് കേസുകളും പൂർണമായി വിശദീകരിക്കാനോ വേണ്ട രീതിയിൽ ചികിത്സിക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ, ഹെപ്പറ്റൈറ്റിസ് സിയുടെ കണ്ടെത്തൽ ഇവയ്ക്കെല്ലാം ഒരു പരിഹാരമായി എന്ന് മാത്രമല്ല രക്ത പരിശോധന സി വൈറസിലേക്കു കൂടി വ്യാപിപ്പിക്കുവാൻ കാരണമായി.
ഹെപ്പറ്റൈറ്റിസ് സംബന്ധമായ ഗവേഷണത്തിന് നൊബേൽ സമ്മാനം ലഭിക്കുന്നതാദ്യമല്ല. 1976-ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ഹെപ്പറ്റൈറ്റിസ് ബിയുടെ കണ്ടുപിടിത്തത്തിനായിരുന്നു. ഹെപ്പറ്റൈറ്റിസ് എ, ബി, ഡി, ഇ വൈറസുകൾക്കു വാക്സിൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും സി വൈറസിനെതിരെ ഇനിയും വാക്സിൻ കണ്ടെത്താനായിട്ടില്ലെന്നത് ഇന്നും ഒരു ഭീഷണിയായി അവശേഷിക്കുന്നു.
ജനിതക ഘടനയിൽ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതിക വിദ്യയായ ജീനോം എഡിറ്റിംഗിനായുള്ള കൃത്യതയേറിയ ഒരു മാർഗം വികസിപ്പിച്ചെടുത്തതിനാണ് ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവേൽ ഷാർപെന്റിയർ, അമേരിക്കൻ ശാസ്ത്രജ്ഞ ജന്നിഫർ ഡൗഡ്ന എന്നിവർ രസതന്ത്ര നൊബേലിനർഹരായത്. ക്രിസ്പർ കേസ് 9 ജനറ്റിക് സിസർ എന്ന വിദ്യയാണ് ഇവർ 2012ൽ സംഭാവന ചെയ്തത്.
ജീവജാലങ്ങളുടെ ഡിഎൻഎ ഘടനയിൽ വളരെ കൃത്യതയോടെ മാറ്റങ്ങൾ വരുത്താമെന്നതാണ് ഈ വിദ്യയുടെ മേന്മ. പാരമ്പര്യമായി വന്നു ഭവിക്കുന്ന രോഗങ്ങൾ തുടച്ചുമാറ്റുന്നതിനും പ്രധാനമായും കൃഷി രംഗത്തു മേന്മയേറിയ വിളകൾ സൃഷ്ടിക്കുന്നതിനുമെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനംചെയ്യും. അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ, ജീവന്റെ നിയമാവലി തന്നെ മാറ്റി എഴുതാമെന്നത് ഒട്ടേറെ സാധ്യതകൾ നമുക്കു മുന്നിൽ തുറന്നിടുമ്പോൾ ഇതുയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. 2018-ൽ ചൈനയിൽ ക്രിസ്പർ കേസ് വിദ്യയുപയോഗിച്ചു രണ്ടു പെൺ കുഞ്ഞുങ്ങളെ ജീൻ എഡിറ്റിംഗിന് വിധേയമാക്കിയത് ഹി ജിൻകുയി എന്ന ശാസ്ത്രജ്ഞനെ മൂന്നു വർഷത്തെ ജയിൽ ശിക്ഷയിലേക്കു നയിച്ചുവെന്നത് ഈ രംഗത്ത് നീതിശാസ്ത്രത്തിനുള്ള പ്രസക്തി ചൂണ്ടിക്കാട്ടുന്നു.
ഭൗതികശാസ്ത്ര നൊബേൽ വീണ്ടും ജ്യോതിശാസ്ത്ര വിഷയത്തിൽ
അദ്ദേഹത്തോടൊപ്പം പുരസ്കാരം പങ്കിട്ട ജർമൻ ശാസ്ത്രജ്ഞൻ റെയ്നാർഡ് ഗൺസൽ, അമേരിക്കൻ ശാസ്ത്രജ്ഞ ആൻഡ്രിയ മിയ ഘെസ് എന്നിവർ, നാം ജീവിക്കുന്ന നക്ഷത്ര സമൂഹമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തായി നിലകൊള്ളുന്ന സാജിറ്റേറിയസ് എ സ്റ്റാർ എന്ന തമോഗർത്തം കണ്ടെത്തിയത്, പെൻറോസിന്റെ നിഗമനം ശരിവയ്ക്കുന്നതിനു സഹായിച്ചു.
ഏറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ പ്രവർത്തനശേഷിയെല്ലാം തീർന്നു പ്രായാധിക്യമായി നിൽക്കുന്ന അവസ്ഥയാണ് തമോദ്വാരങ്ങൾ എന്നറിയപ്പെടുന്നത്. വളരെയധികം ദ്രവ്യം ചെറിയൊരു വ്യാപ്തത്തിൽ ഒതുങ്ങിയിരിക്കുന്നുവെന്നതിനാൽ ഇവയുടെ ഗുരുത്വാകർഷണ ബലം അത്യധികമാണ്. ഇക്കാരണങ്ങളാൽത്തന്നെ പരോക്ഷമായ മാർഗങ്ങളാണ് തമോദ്വാരങ്ങൾ കണ്ടെത്തുന്നതിന് ഉപയോഗിക്കപ്പെടുന്നത്.
സൂര്യനെക്കാൾ ഏകദേശം 40 ലക്ഷം മടങ്ങു പിണ്ഡമുണ്ട് സാജിറ്റേറിയസ് എ സ്റ്റാറിന്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് തമോദ്വാരങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനമെങ്കിലും അവ പ്രകൃതിയിൽ നിലനിൽക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഐൻസ്റ്റൈൻ തയാറായിരുന്നില്ല. തമോദ്വാരങ്ങളുടെ ഉത്ഭവം, നിലനിൽപ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനു പെൻറോസ് 1965-ൽ തുടക്കമിട്ടു.
ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്നു 2018-ൽ നമ്മെ വിട്ടകന്ന മഹാത്ഭുതം സ്റ്റീഫൻ ഹോക്കിങ്. ഹോക്കിങ് ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ അദ്ദേഹവും ഇന്നിപ്പോൾ നൊബേൽ നിരയിൽ തിളങ്ങിയേനെ. ശാസ്ത്രലോകവും ഏറെ കൊതിച്ചിരുന്ന ഒന്നായിരുന്നു ഇത്.
ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ
(പാലാ സെന്റ് തോമസ് കോളജ് ഭൗതിക ശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖകൻ)