വീണ്ടും ഒരു ‘ലോക പരിസ്ഥിതിദിനം’കൂടി കടന്നുപോയി. കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്ന വ്യഗ്രതകൾക്കിടയിൽ ലോക പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ പത്രത്താളുകളിൽ മാത്രം ഒതുങ്ങി. 2018-ൽ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ മുഖ്യമായ അജൻഡ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്നതായിരുന്നു. ഭാരതത്തിലായിരുന്നു ആ വർഷം പ്രധാനപ്പെട്ട ചർച്ചകളും സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നത്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് എന്ന പേരിൽ നിബന്ധനകളും മറ്റും 2016-ൽ നിലവിൽ വന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അതു നടപ്പിലാക്കിയിട്ടില്ലെന്നും 2019 ഏപ്രിൽ 30-ന് മുന്പ് ഇവയൊക്കെ എങ്ങിനെയാണു നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ ‘ആക്ഷൻ പ്ലാൻ’ തയാറാക്കി സമർപ്പിക്കണമെന്നും ദേശീയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിട്ടുവെങ്കിലും ആ നിർദേശം അവഗണിക്കപ്പെട്ടു. പ്രധാന നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്താൽ പ്ലാസ്റ്റിക് മാലിന്യം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നതു കാണാനാകും. ഭാരതത്തിൽ ഓരോ ദിവസവും 26,000 ടണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തേക്കു തള്ളുന്നുവെന്നും ഇതിൽ പകുതിയിലേറെയും ശരിയായ വിധത്തിൽ ശേഖരിക്കപ്പെടുകയോ റീ സൈക്കിൾ ചെയ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും പറയപ്പെടുന്നു.
ഇവ മൂലം നദികളും ജലാശയങ്ങളും സമുദ്രവും തീരപ്രദേശങ്ങളുമെല്ലാം ദുഷിച്ചുകഴിഞ്ഞു. മത്സ്യബന്ധനത്തിനും ഇതു ഭീഷണിയാണ്. ഈയിടെ കൊച്ചി നഗരത്തിൽ, കലൂരിൽ ഒരു കാന വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ വാർത്തകളിലൂടെ നാം കണ്ടു. പ്ലാസ്റ്റിക് കുപ്പികളുടെ കൂന്പാരങ്ങളാണ് അവിടെ വാരിക്കൂട്ടിയത്. എല്ലാ നഗരങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഫലമോ മഴവെള്ളത്തിന് ഒഴുകി ജലാശയങ്ങളിൽ എത്താൻ കഴിയാതെ ഓരോ മഴ കഴിയുന്പോഴും വെള്ളക്കെട്ടും കൊതുകുകൾക്കു പെറ്റുപെരുകാൻ അനുകൂലമായ അവസ്ഥയും അധികൃതരുടെ അനാസ്ഥമൂലം ഉണ്ടാവുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയാണ്. ഇവശേഖരിക്കാൻ വീപ്പകളോ ചവറ്റുതൊട്ടികളോ കേരളത്തിലെ ഏതെങ്കിലും നഗരപ്രദേശങ്ങളിൽ കാണാനുണ്ടോ? ഇവ ശേഖരിച്ച് റീ സൈക്കിൾ ചെയ്യാൻ എന്തെങ്കിലും പദ്ധതികളുണ്ടോ? വെറുതെ ‘ഗ്രീൻ സിറ്റി, ക്ലീൻ സിറ്റി’ എന്നു പരസ്യം ചെയ്താൽ പോര. പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കിയശേഷം നിശ്ചിത അളവിൽ റോഡ് ടാറിംഗിനുള്ള ബിറ്റുമെൻ തയാറാക്കുന്പോൾ അതിനോടൊപ്പം ചേർക്കാമെന്ന അറിവ് എന്തുകൊണ്ടു പ്രയോജനപ്പെടുത്തുന്നില്ല. പ്ലാസ്റ്റിക് ബക്കറ്റുകൾ, റോപ്പുകൾ മുതലായവയുടെ നിർമാണത്തിന് ഇവ ഉപയോഗിച്ചുകൂടേ? സൂപ്പർ മാർക്കറ്റുകൾ പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ മുതലായവയുടെ കളക്ഷൻ സെന്ററുകൾ ആക്കുവാൻ കഴിയില്ലേ? ഒരു ടോക്കണ് നൽകിയാൽ അതുപയോഗിച്ചു ജനങ്ങൾക്ക് അവിടെനിന്നു സാധനങ്ങൾ വാങ്ങാൻ കഴിയും. നിസാരമായ ഒരു ഡിസ്കൗണ്ട് നൽകിയാൽപോലും പുറത്തേക്കു വലിച്ചെറിയാതെ ജനങ്ങൾ ഇത്തരം പാഴ് വസ്തുക്കൾ കളക്ഷൻ കേന്ദ്രങ്ങളിൽ കൊണ്ടുവരും. പല വിദേശരാജ്യങ്ങളിലും ഈ സ്ഥിതി നിലവിലുണ്ട്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ ഉപഗ്രഹങ്ങൾ അയയ്ക്കത്തക്കവിധം ഇന്ത്യയിലെ ശാസ്ത്രഗവേഷണം പുരോഗമിച്ചിട്ടുണ്ടെങ്കിലും സമാന്യജനജീവിതത്തെ ബാധിക്കുന്ന മാലിന്യസംസ്കരണം, കാർഷികവിളകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളുടെ നിർമാർജനം മുതലായ പ്രശ്നങ്ങൾ കൈകാര്യംചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താൻ കഴിയാത്തത് ഖേദകരമാണ്. ’ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകം എല്ലായിടത്തും എഴുതിവച്ചാൽ കേരളം മാലിന്യമുക്തമാകുമോ?
ഡോ. സിബി മാത്യൂസ്
പരിസ്ഥിതിക്കു ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യം
10:50 PM Oct 08, 2020 | Deepika.com