സത്യമന്വേഷിച്ചു കണ്ടെത്തി അറിയിക്കുന്ന സേവനമെന്നതില്‍(service) നിന്നു ജേണലിസം എങ്ങനെ ഒരു ഉത്പന്നമായി (commodity) മാറിയതെന്ന് ജോണ്‍ മക്മാനൂസ് Market-Driven Journalism എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. കൃത്യതയുള്ള വാര്‍ത്തകള്‍ തങ്ങളുടെ മാധ്യമം മുഖേനയറിയിക്കുക എന്ന സേവന സംവിധാനത്തില്‍(service model) നിന്നു പരമാവധിയാളുകളെ തങ്ങളുടെ വാണിജ്യ പരിധിയിലെത്തിക്കുക എന്ന ബിസിനസ് മാതൃകയിലേക്ക്(business model) മാധ്യമരംഗം ചുവടുമാറ്റിയതിനെപ്പറ്റിയാണ് അദ്ദേഹം വിവരിക്കുന്നത്. അത്തരമൊരു വാണിജ്യ പശ്ചാത്തലത്തില്‍ ഒരു വാര്‍ത്തയുടെ വില്പനമൂല്യം (news value) അതിപ്രധാനമാണ്.
മലയാളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ മേല്പറഞ്ഞ ചുവടുമാറ്റം എപ്രകാരമാണെന്നറിയണമെങ്കില് കത്തോലിക്കാ സഭയോടുള്ള അവരുടെ നിലപാടില്‍നിന്ന് അതു മനസിലാക്കാം - അതില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വലിയ വാര്ത്തയാക്കുന്നതും പെടും. സുപ്രധാന സംഗതികള്‍ തമസ്കരിക്കുന്നതും ഉള്‍പ്പെടും. ന്യൂസ് വാല്യു ഉള്ളതും ഇല്ലാത്തതും എന്ന് എളുപ്പത്തില്‍ പറയാവുന്ന ഇവയെ വേര്‍തിരിക്കാം.
തമസ്കരിക്കൽ
ഈയടുത്തകാലത്തു സോഷ്യല്‍ മീഡിയയില്‍ മുഖമുള്ളതും ഇല്ലാത്തതുമായ ചിലര്‍ സന്യസ്തരെ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തുകയും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജ പ്രചാരണങ്ങൾ തുടര്‍ച്ചയായി നടത്തുകയും ചെയ്യുന്നതോ അതിനെതിരേ അവര്‍ നല്കിയ 160 പരാതികളിന്മേല് ഗവണ്മെന്റ് നടപടിയെടുത്തില്ല എന്നതോ ഒന്നും വാര്‍ത്തയായില്ലെന്നു മാത്രമല്ല ചാനലുകാര് തിരിഞ്ഞുപോലും നോക്കിയില്ല.
എന്നാല്‍, വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ അയാളെ കൈയേറ്റം ചെയ്ത വനിതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ നിറഞ്ഞുനിന്നു. യൂട്യൂബ് വീഡിയോയില്‍ പരിഹസിച്ച ഇയാളെ ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും ചേര്‍ന്നു കരിയോയില്‍ ഒഴിച്ചു കൈകാര്യം ചെയ്ത സംഭവത്തെ നീതിക്കായി സ്ത്രീകള്‍തന്നെ തെരുവിലിറങ്ങണമോ എന്ന പേരില്‍ ചാനലുകള്‍ ചര്‍ച്ചയാക്കി. ആ ചര്‍ച്ചയില്‍ ചാനലുകളെല്ലാംതന്നെ ആദ്യന്തം വിമര്‍ശിച്ചതു സ്ത്രീകളെ അപമാനിച്ചിട്ടും അതിനെതിരേ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരിനെയാണ്.
ഇതില്‍നിന്നു മനസിലാക്കേണ്ടത് കത്തോലിക്കാ സന്യാസിനിക്കു ചാനലിന്റെ മാപിനി പ്രകാരം ന്യൂസ് വാല്യു ഉണ്ടാവണമെങ്കില്‍ ഒന്നുകില്‍ അവള് കിണറ്റില്‍ പോകണം അല്ലെങ്കില്‍ വൈദികന് പീഡിപ്പിച്ചതായി ആരോപണമുയര്ത്തണം എന്നാണോ? കരിയോയിലൊഴിച്ചും അസഭ്യം പറഞ്ഞും പ്രതികരിക്കുന്നവരുടെയും സെലബ്രിറ്റികളുടെയും മാത്രമല്ല സാധുക്കളായ സന്യാസിനികളുടെയും മാനാഭിമാനങ്ങള്‍ക്കു വിലയുണ്ട്.
വ്യക്തിത്വഹത്യ, അടച്ചാക്ഷേപം
ഗൗരവതരമായ ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതു പോരാഞ്ഞിട്ട് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിരന്തരം കത്തോലിക്കാസഭാ മേലധ്യക്ഷന്മാരെയും വൈദികരെയും കടന്നാക്രമിക്കുന്നതിലും മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ ഒട്ടും പിന്നിലല്ല. അതാണ് ന്യൂസ് വാല്യൂ ഉള്ള സംഗതികള്‍.
അഭയ കേസ്, ബിഷപ് ഫ്രാങ്കോയ്ക്കെതിരായ മാനഭംഗ കേസ്, കര്‍ദിനാളിനെതിരേ ഭൂമികച്ചവട ആരോപണം തുടങ്ങിയ കേസുകളിലെ കുറ്റാരോപിതര്‍ക്കും മനുഷ്യാവകാശങ്ങളും മുകളില്‍ പറഞ്ഞ ന്യായങ്ങളുമൊക്കെ ബാധകമാണ്. പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കോടതിയും ഇവിടത്തെ നിയമസംവിധാനങ്ങളും അവരെ ശിക്ഷിക്കട്ടെ. അത്രത്തോളമെങ്കിലും ക്ഷമ കാണിച്ചു കൂടേ? അതിനും മുമ്പ് അവരെയൊക്കെ ദോഷികളായി ചാപ്പ കുത്തി ചാനല്‍ മുറിയില്‍ കശാപ്പു ചെയ്യണോ?
കുറ്റവാളിയെന്നു തെളിയിക്കപ്പെടും വരെ നിരപരാധിയായി കണക്കാക്കപ്പെടാനുള്ള ഏതൊരാളിന്റെയും അവകാശം(presumed innocent until proven guilty) എന്ന നമ്മുടെ നിയമവ്യവസ്ഥയുടെ തനിമ മറന്നു പ്രവർത്തിച്ചാൽ, അഥവാ കാളപെറ്റന്നു കേട്ടു കയറെടുത്താല്‍, അതേ കയറിന്റെയറ്റത്തു നീതിദേവതയെത്തന്നെ തൂക്കിലിടുകയാവും ചെയ്യുന്നത്. അതുകൊണ്ടല്ലേ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കു കുറ്റാരോപിതന് എന്ന വാക്കു മാത്രമേ ഉപയോഗിക്കാവൂ എന്നു നിങ്ങളെ ജേണലിസം ക്ലാസില്‍ അധ്യാപകര്‍ പഠിപ്പിച്ചത്! മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠങ്ങള്‍ മറക്കാമോ?
വ്യക്തികളെ അവരുടെ സ്വകാര്യതയിലേക്കു കടന്നുകയറി ആക്രമിക്കുന്ന ശൈലി കേരളത്തിലെ മാധ്യമപ്രവർത്തകര്‍ക്കും അന്യമല്ല. ചാനലുകാര് കടന്നാക്രമിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മനുഷ്യാവകാശങ്ങളെപ്പറ്റി സാംസ്കാരിക ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഉണ്ടായ വെളിപാട് ഇക്കാര്യത്തില്‍ ശുഭോദര്ക്കമായൊരു സംഗതിയാണ്. പാര്‍ട്ടി ഓഫീസില്‍നിന്നു ജയരാജന് സഖാവ് പറഞ്ഞതുപോലെ കാപ്സ്യൂള്‍ സ്വീകരിച്ചു പ്രതികരിച്ചതായാല് പോലും ചാനല്‍ ചര്‍ച്ചകള്‍ തകര്‍ക്കുന്ന ജീവിതങ്ങളെപ്പറ്റി അവര്‍ പ്രതികരിച്ചതു ചെറിയ കാര്യമല്ല.
അവനവനു നോവുന്പോൾ
മക്കള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു പിതാവിനെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ കുറ്റപ്പെടുത്താന്‍ പാടില്ല; അതൊക്കെ അവരവരുടെ വ്യക്തിപരമായ കുറ്റകൃത്യമാണ്; സ്വര്‍ണക്കടത്ത് അന്വേഷണം പൂര്‍ത്തിയാവട്ടെ; കോടതിയില്‍ കുറ്റം തെളിയട്ടെ എന്നൊക്കെ ചാനല്‍ ബുദ്ധിജീവികളില്‍നിന്നു കേള്‍ക്കാന്‍ ഈ ആയുസില്‍ തന്നെ ഭാഗ്യം സിദ്ധിച്ചതു മലയാളികളുടെ പുണ്യമെന്നല്ലാതെ എന്തു പറയാന്‍. കേസന്വേഷണം ചാനല്‍ ഫ്ളോറിലോ വിധിവിസ്താരം ടെലിവിഷന്‍ സ്ക്രീനിലോ അല്ല നടക്കേണ്ടത് എന്ന തിരിച്ചറിവ് ഓരോ കൂട്ടര്ക്കുമുണ്ടാവുന്നത് അവനവന്റെ ശരീരം നോവുമ്പോഴാണ്. അപ്പോള്‍ പിന്നെ ചാനല്‍ ബഹിഷ്കരണവും ഇറങ്ങിപ്പോക്കുമല്ലാതെ മറ്റു വഴിയില്ല.
മാധ്യമങ്ങളുടെ ക്രോസ് വിസ്താര വേട്ടയില്‍ ജീവിതം തകര്‍ന്ന് മാനാഭിമാനത്തിനു ക്ഷതമേറ്റ നൂറു കണക്കിനാളുകളുടെ നോവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മനസിലായി വരുന്നുണ്ട് എന്നതാണിപ്പോള്‍ ഹൈലൈറ്റ്. റേറ്റിംഗ് യുദ്ധത്തില്‍ ചാവേറാകാന്‍ താല്പര്യമില്ലാത്തതിന്റെ പേരില്‍ ചാനലില്‍ അന്തിച്ചര്‍ച്ചയ്ക്കു വന്നിരുന്നു മറുപടി പറയാതിരുന്ന സാധുമനുഷ്യരുടെയും അഭിമാനത്തിനും വിലയുണ്ടായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നതു തികച്ചും നല്ലതാണ്.
സഭാവിരുദ്ധരുടെ പാനലും ചാനലും
സീറോ മലബാര്‍ സഭാ മാധ്യമ കമ്മീഷന് ഔദ്യോഗിക വക്താക്കളുടെ വിവരങ്ങള്‍ ചാനലുകള്‍ക്കു കൈമാറിയിട്ടുണ്ടെങ്കിലും അവരെ ചര്‍ച്ചയ്ക്കു വിളിക്കാതെ സഭാവിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി ചില ഏകാംഗ കടലാസു സംഘടനക്കാരെയും ചിലപ്പോഴെല്ലാം സഭാവിരോധികളെയും ക്ഷണിക്കുന്നത് ക്രൈസ്തവ വിരുദ്ധതയല്ലാതെ മറ്റെന്താണ്? സ്വയം പ്രഖ്യാപിത സഭാവക്താക്കളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍കൊണ്ടു സഭയെ പൊതുസമൂഹത്തില്‍ അപഹാസ്യയായി ചിത്രീകരിക്കല്‍ തന്നെയല്ലേ ചാനലുകളുടെ ഉദ്ദേശ്യമെന്നു സംശയിച്ചാല്‍
സഭയെ കുറ്റം പറയാനൊക്കുമോ?
ഉദാഹരണത്തിനു സന്യാസം ഉള്‍പ്പെടുന്ന വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ യഥാര്‍ഥ സന്യാസ ചൈതന്യത്തില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സന്യസ്തരെ ക്ഷണിക്കാതെ സഭയെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന ചില സന്യസ്തരെയും അച്ചടക്കനടപടികളാല് പുറത്തായ സന്യസ്തരെയുമൊക്കെ ക്ഷണിക്കുന്നതിലെ യുക്തി അവരുടെ ചെലവില്‍ സഭയെ പുലഭ്യം പറയുക എന്നതാണല്ലോ. ചുരുക്കത്തില്‍ പശുവിന്റെ ചൊറിച്ചിലും തീരും കാക്കയുടെ വിശപ്പും മാറും എന്നുള്ള ഒരിടപാട്.
ഒരു വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെപ്പറ്റി അറിയാവുന്നവരുടെയും വിദഗ്ധരുടെയും അഭിപ്രായമെടുക്കേണ്ടതിനു പകരം ഇതില്‍ ഏറ്റവമധികം ഭള്ള് പറയുന്നയാളെ കണ്ടെത്തി ചര്ച്ചയ്ക്കിരുത്തുകയാണ് അഭിപ്രായമെടുക്കല്. ഇനി ഔദ്യോഗികമായി ഒരാള്‍ വന്നിരുന്നാല്‍ പറയാനുള്ള സമയമനുവദിക്കാതെ തങ്ങളുദ്ദേശിക്കുന്ന ഉത്തരം അവരെക്കൊണ്ട് പറയിക്കാന്‍ ബദ്ധപ്പെടുന്ന ചാനല്‍ അവതാരകരെയാണ് അവിടെ കാണാന്‍ കഴിയുന്നത്.
ചാനല്‍ ചര്‍ച്ചയുടെ തിരക്കഥ
ചാനല്‍ ചര്‍ച്ചകളെപ്പറ്റി ലോകത്തിന്റെ പലഭാഗത്തായി നടന്നിട്ടുള്ള പഠനങ്ങളില്‍ അവയെ ഉപമിക്കുന്നത് വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് അഥവാ wwe ഗുസ്തി മത്സരങ്ങളോടാണ്. യഥാര്‍ഥത്തില്‍ ഗുസ്തിയായി തോന്നുമെങ്കിലും അതിലെ ഓരോ നീക്കങ്ങളും മുന്‍ നിശ്ചയപ്രകാരമുള്ള തിരക്കഥയനുസരിച്ചു നീങ്ങുന്ന ഒന്നാണ്. ഗുസ്തിയില്‍ മത്സരവിജയി മുന്‍നിശ്ചയിക്കപ്പെട്ട ആളായിരിക്കും എന്നതുപോലെ ചര്‍ച്ചയുടെ ദിശ തങ്ങളാഗ്രഹിക്കുന്ന സമാപനത്തിലെത്തിക്കാന് അവതാരകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതാണതിന്റെ തിരക്കഥ.
ചര്‍ച്ചയ്ക്കുള്ള ന്യൂസ് അവര്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ ഏറ്റവും വിപണിമൂല്യമുള്ള സഭാവിരുദ്ധതയുടെ തിരക്കഥയും ചര്‍ച്ചയുടെ ഉപസംഹാരവും തയാറാക്കി വച്ചിരിക്കും. ഏതെങ്കിലും ചര്‍ച്ചാ പാനലിസ്റ്റ് തങ്ങളാഗ്രഹിക്കുന്ന ഫലത്തിലേക്ക് എത്താന്‍ വിസമ്മതിക്കുന്നെങ്കില്‍ ആ ചര്‍ച്ചയില്‍ പിന്നെ അദ്ദേഹത്തിന് അവസരമില്ലെന്നു മാത്രമല്ല അതയാള്‍ ക്ഷണിക്കപ്പെടുന്ന അവസാന ചാനല്‍ ചര്‍ച്ചയുമായിരിക്കും.
വിനോദമാകുന്ന വാര്‍ത്താവ്യവസായം
അര്‍ണബ് ഗോസ്വാമിയെയോ മലയാളത്തിലെ മുന്‍നിര ചാനല്‍ അവതാരകരെയോ ഒക്കെ ജനങ്ങളിരുന്നു കാണുന്നത് അവര്‍ മഹത്തായ മാധ്യമപ്രവര്‍ത്തകരായതുകൊണ്ടല്ല മറിച്ച് അവര്‍ മികച്ച തിരക്കഥയുടെ അകമ്പടിയോടെ തങ്ങളെ ആനന്ദിപ്പിക്കുന്ന മാധ്യമപ്രവർത്തകരായതിനാലാണ് എന്നുവേണം കരുതാന്‍. കണ്ണീര് പരമ്പരകളെയും റിയാലിറ്റി ഷോകളെയും എന്തിനേറെ ബിഗ് ബോസ് പരിപാടിയേക്കാളും മികച്ച രീതിയില്‍ വിനോദം പകരുന്നതിനാലാണത്.
ഇതാണ് ദയാ കിഷന് തുസു എന്ന വാര്‍ത്താവിനിമയ ഗവേഷകന് തന്റെ News as Entertainment എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നത്. അവിടെ പറയുന്നതോ ചര്‍ച്ച ചെയ്യുന്നതോ സത്യമാകണമെന്നില്ല. ചര്‍ച്ചകളാകുമ്പോള്‍ വാര്‍ത്തയുടെ ലേബലില്‍ എന്തും എങ്ങനെയും അവതരിപ്പിക്കാം. ഒരു ചാനല്‍ സഭയ്ക്കെതിരായി ചര്‍ച്ച തയാറാക്കി റേറ്റിംഗ് ഒന്നാകെ സ്വന്തമാക്കുന്നതിലെ അസ്വസ്ഥതയില്‍ മറ്റു ചാനലുകള്‍ അതിലേറെ സഭാവിരുദ്ധത തിരുകിക്കയറ്റി റേറ്റിംഗ് ഉയര്‍ത്താന്‍ ശ്രമിക്കും.
ജനാധിപത്യ മര്യാദകളും മാധ്യമ ധാര്‍മികതയും മറന്ന് ടെലിവിഷന്‍ റേറ്റിംഗ് പോയിന്റിനു പിന്നാലെ പരക്കം പായുന്ന ഇവര്‍ ഏതെങ്കിലുമൊരു സംഭവവുമായി ബന്ധപ്പെട്ട വ്യക്തികളുടെ അഭിമാനത്തെ പൊതുസമക്ഷം നഗ്നമാക്കി ബലാത്കാരം ചെയ്ത് ഇരുട്ടിലേക്ക് അവരെ തള്ളിവിടുന്ന സമകാലീന പ്രതിഭാസത്തെ മാധ്യമപ്രവർത്തനവും തങ്ങളുടെ തൊഴിലുമായി കണക്കാക്കുന്നു. ഏതൊരു സമുദായത്തിനും അവരുടേതായ അഭിമാനബോധവും വ്യക്തികള്‍ക്കു സ്വകാര്യത, മനുഷ്യാവകാശങ്ങള്‍ എന്നൊക്കെയുണ്ടെന്നത് ചാനല്‍ ജഡ്ജിമാരും ചര്‍ച്ചക്കാരും ഓര്‍ക്കുന്നതു നല്ലതാണ്. ഇന്ന് ഏറ്റവും വിപണിമൂല്യമുള്ള ക്രൈസ്തവാവഹേളനം നടത്തി ചീര്‍ക്കുന്ന മാധ്യമരക്ഷസുകളുടെ ചോരക്കൊതിക്ക് ഒരു അവസാനമുണ്ടാകുമോ?
ജെ. ഇലഞ്ഞിമറ്റം
ചാനല്‍ ചര്‍ച്ചകളിലെ ക്രൈസ്തവവിരുദ്ധ തിരക്കഥ
11:43 PM Oct 03, 2020 | Deepika.com