“ഹലോ ഇവിടെ ആരുമില്ലേ ?’’ അടഞ്ഞുകിടന്ന വാതിലിനു മുന്നിൽ രണ്ടു തവണ വിളിച്ചുനോക്കിയിട്ടും ഒരു പ്രതികരണവുമില്ല. ഇതോടെ കോട്ടിട്ടുവന്ന ആ പയ്യൻ വാതിലിൽ ശക്തമായൊന്നു തട്ടി. പെട്ടെന്നു വാതിൽ തുറന്ന് ഒരു പെണ്കുട്ടി ചോദ്യഭാവത്തിൽ പുറത്തേക്കു തലനീട്ടി. “സാറിനെ ഒന്നു കാണാൻ വന്നതാ. സാറിന്റെ യു ട്യൂബ് ചാനലിൽ ഒരു വേക്കൻസി ഉണ്ടെന്നു പറഞ്ഞിരുന്നു.’’
“സാർ ഷൂട്ടിംഗിൽ ആണല്ലോ.. ഒരു കാര്യം ചെയ്യൂ, കയറിയിരിക്കൂ, സാറിനോടു പറയാം.’’- ഇതും പറഞ്ഞ് പെണ്കുട്ടി രണ്ടു കഷണം പഞ്ഞിയെടുത്തു രണ്ടു ചെവിയിലും തിരുകിയതിനു ശേഷം സ്റ്റുഡിയോ എന്നെഴുതിവച്ചിരിക്കുന്ന വാതിൽ തുറന്ന് അകത്തേക്കു പോയി. ചെറുപ്പക്കാരൻ ചുറ്റുമൊന്നു കണ്ണോടിച്ചു. സോഷ്യൽ മീഡിയയിൽ ഹിറ്റായ സാറിന്റെ വീഡിയോകളുടെ പോസ്റ്റർ ഭിത്തിയിലൊക്കെ പതിച്ചിട്ടുണ്ട്. കോട്ടും സ്യൂട്ടുമൊക്കെയിട്ടു സിനിമാതാരത്തിന്റെ ലുക്കിലാണ് ഡോ.പരാജയൻ സാർ. ഈ യൂ ട്യൂബ് ചാനൽ എന്നു പറഞ്ഞാൽ നല്ല കാശും പത്രാസുമൊക്കെ കിട്ടുന്ന പരിപാടിയാണെന്ന് അവനു തോന്നി.
അല്പം കഴിഞ്ഞതോടെ പെണ്കുട്ടി വീണ്ടും വാതിൽ തുറന്നുവന്നു. ചെവിയിലിരിക്കുന്ന പഞ്ഞി എടുത്തു വേസ്റ്റ് ബാസ്കറ്റിലേക്ക് ഇട്ടിട്ടു മുഖമൊന്നു കുടഞ്ഞു. “ട്രെയിനിയായി ചേരാൻ ഇന്റർവ്യൂവിനു വന്നതാണല്ലേ. സാർ പത്തു മിനിറ്റിനകം വരും’’ - ഇതും പറഞ്ഞ് അവൾ തന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. ഇത്രയും നേരം ഉള്ളിൽ വീർപ്പുമുട്ടിനിന്ന ഒരു സംശയം പയ്യനു ചോദിക്കാതിരിക്കാനായില്ല: എന്തിനാണ് മാഡം സ്റ്റുഡിയോയിലേക്കു കയറുന്പോൾ ചെവിയിൽ പഞ്ഞിവയ്ക്കുന്നത്. ശബ്ദത്തിന്റെ പ്രശ്നം മൂലമാണോ ?.
ഇതു കേട്ടതും പെണ്കുട്ടിക്കു ചിരിപൊട്ടി, അവൾ പറഞ്ഞു: ഏയ് ശബ്ദത്തിന്റെ പ്രശ്നമൊന്നുമില്ല. സാർ അകത്തു ഫെമിനിസ്റ്റുകളെക്കുറിച്ചുള്ള പുതിയ വീഡിയോ റിക്കാർഡ് ചെയ്തുകൊണ്ടിരിക്കുവാ. അതാ ഞാൻ ചെവിയിൽ പഞ്ഞിവച്ചത്. ഇതും പറഞ്ഞ് അവൾ ഗൗരവത്തിൽ കംപ്യൂട്ടറിൽ ജോലി തുടങ്ങി. പഞ്ഞിയും ഫെമിനിസവുമായുള്ള ബന്ധത്തെക്കുറിച്ച് അവൻ തലപുകയ്ക്കുന്നതിനിടയിൽ അകത്തുനിന്നു വിളിയെത്തി. ഭയഭക്തിബഹുമാനങ്ങളോടെ അവൻ കാബിനിലേക്കു കയറി. ഡോ.പരാജയൻ അവനെ അടിമുടിയൊന്നു നോക്കി. എന്നിട്ടു പറഞ്ഞു: എന്റെ ചാനൽ പരിപാടികളിൽ സഹായിക്കാൻ കഴിവുള്ള ഒരു ചെറുപ്പക്കാരനെയാണ് ആവശ്യം.
നല്ല ഭാഷയും ആവേശവും ധൈര്യവും ഉണ്ടാകണം. ആ യോഗ്യതകളൊക്കെ താങ്കൾക്കുണ്ടോ?
ഇതു കേട്ടതും ഫയലിൽനിന്നു സർട്ടിഫിക്കറ്റുകളുടെയും അംഗീകാരങ്ങളുടെയും വലിയൊരു കെട്ട് എടുത്തു ചെറുപ്പക്കാരൻ അഭിമാനത്തോടെ നീട്ടി. എന്നാൽ, ഡോ.പരാജയന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു: എടോ ഇതുകൊണ്ടൊന്നും ഇവിടെ പണികിട്ടില്ല. താൻ തെറി വിളിക്കാറുണ്ടോ ?. “അയ്യോ ഇല്ല സാർ, അത്തരം മോശപ്പെട്ട സ്വഭാവമൊന്നും എനിക്കില്ല.’’- പയ്യൻ പരുങ്ങി.
“ഓഹോ ഇതൊന്നും അറിയാതെയാണോ കുറെ ഡിഗ്രി സർട്ടിഫിക്കറ്റും തൂക്കി വന്നിരിക്കുന്നത്. എടോ ഇവിടെ പണി വേണേൽ താൻ ആദ്യം പോയി ഡിഗ്രികൂടിയ പച്ചത്തെറി പത്തെണ്ണം പഠിക്കണം. പിന്നെ കാമറ കാണുന്പോൾ ചമ്മലോ പമ്മലോ ഇല്ലാതെ അശ്ലീലം തട്ടിവിടണം. കേൾക്കുന്നവർ ചെവി പൊത്തുന്ന സാധനമാണേൽ ഡിമാന്റ് കൂടും. പിന്നെ പരദൂഷണത്തിൽ ഡിപ്ലോമയുണ്ടെങ്കിൽ നല്ലത്. അപവാദം, കുത്തിത്തിരിപ്പ്, അവഹേളനം, അധിക്ഷേപം ഇവയിൽ മുൻപരിചയം അഭിലഷണീയം. എല്ലാത്തിനും പുറമേ നല്ല തൊലിക്കട്ടിയും വേണം. ഇത്തിരി കരിയോയിൽ തലവഴി വീണാലും ഇങ്ങനെ തല ഉയർത്തി നിൽക്കണം.’’ - പരാജയൻ പറഞ്ഞുനിർത്തി.
“ഇതൊക്കെ ഇനി എവിടെച്ചെന്നു പഠിക്കാൻ കഴിയും സാർ ?’’ - പയ്യന്റെ നിഷ്കളങ്ക ചോദ്യം.
“താനൊരു കാര്യം ചെയ്യ്. എന്റെ ചാനൽ പതിവായൊന്നു കാണ്. പിന്നെ നാട്ടുകാർ മഞ്ഞയെന്നും പച്ചയെന്നുമൊക്കെ വിളിക്കുന്ന കുറെ ഓണ്ലൈൻ പത്രങ്ങളുണ്ടല്ലോ. അതൊക്കെ മുടങ്ങാതെ വായിക്കണം. ഒരു മൂന്നു മാസം കഴിയുന്പോൾ താൻ എന്നേക്കാൾ മിടുക്കനായ ഒരു യൂ ട്യൂബറാകാൻ യോഗ്യനാകും!’’
മിസ്ഡ് കോൾ
= ശിവശങ്കറിന് അവധി, വിവാദമായപ്പോൾ പിൻവലിച്ചു.
- വാർത്ത
= ഇവിടെ വിവാദങ്ങൾക്ക് അവധിയില്ല!
ഒരു സുഖം, ഒരു മനസുഖം, അത്രേയുള്ളൂ!
11:25 PM Oct 01, 2020 | Deepika.com