ബാബറി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള ലക്നൊയിലെ പ്രത്യേക സിബിഐ കോടതി വിധിയിൽ ആശ്ചര്യപ്പെടുവാൻ ഒന്നുമില്ല . വിധി മറിച്ചായിരുന്നുവെങ്കിൽ മാത്രമേ അതിൽ അത്ഭുതപ്പെടുവാൻ കഴിയുകയുള്ളു എന്ന് ഇന്ത്യയുടെ വർത്തമാന രാഷ്ട്രീയത്തെ സസൂക്ഷ്മം വിലയിരുത്തുന്ന ഏതൊരാൾക്കും മനസിലാകും . സിബിഐ മുന്നോട്ടുവച്ച എല്ലാ വാദങ്ങളെയും തള്ളിയാണ് ലക്നൊ സിബിഐ കോടതിയുടെ നിര്‍ണായക വിധി എന്നതും ശ്രദ്ധേയമാണ് .
ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബർഹാൻ കമ്മീഷന്റെ റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ 28 വര്‍ഷത്തിനു ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിൽ സിബിഐ കോടതിയുടെ 2,300 പേജുള്ള വിധി ഇപ്പോൾ വരുന്നത്. സുപ്രീം കോടതി അനുമതിയോടെ അയോധ്യയിൽ രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ് . കോടതി വിധികളോടെ നാലു പതിറ്റാണ്ടുകൾ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ പ്രക്ഷുബ്ധമാക്കിയ കൊടുങ്കാറ്റ് ഏറെക്കുറെ അവസാനിക്കുകയാണ് എന്ന് പറയാം.
അയോധ്യ പ്രക്ഷോഭം
1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപിയെ അധികാരം പിടിക്കാൻ കെൽപ്പുള്ള പാർട്ടിയാക്കി മാറ്റിയത് തൊണ്ണൂറുകളിലെ അയോധ്യാ പ്രക്ഷോഭമായിരുന്നു. 1990 ൽ സോമനാഥിൽനിന്ന് അയോധ്യയിലേക്ക് അന്നത്തെ ബിജെപി അധ്യക്ഷൻ എൽ.കെ. അഡ്വാനി നടത്തിയ രഥയാത്ര വെട്ടിമുറിച്ചത് ഉത്തരേന്ത്യയിലെ പരമ്പരാഗത ജാതി, മത വോട്ട് സമവാക്യങ്ങളായിരുന്നു. അധികാരത്തിൽ തുടരാൻ വി.പി. സിംഗ് ഉപയോഗിച്ച മണ്ഡൽ ജാതി കാർഡിന് മുകളിൽ ഹിന്ദുത്വ അജൻഡയെ സമർഥമായി പ്രതിഷ്ഠിക്കാൻ അന്ന് അയോധ്യ പ്രക്ഷോഭങ്ങളിലൂടെ സംഘപരിവാറിന് കഴിഞ്ഞു. 1990കളിലെ അയോധ്യാ പ്രക്ഷോഭത്തിലൂടെ പല ലക്ഷ്യങ്ങളാണു സംഘപരിവാർ മനസിൽക്കണ്ടത്. ഒന്നാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിക്കുക എന്നതുതന്നെ. 1925 ൽ ആർഎസ്എസ് രൂപംകൊണ്ടതിനുശേഷം ഹിന്ദുരാഷ്ട്രവാദവും പാക്കിസ്ഥാൻവിരുദ്ധ വാദവുമൊക്കെ അവർ ഉപയോഗിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഒരു നീണ്ട കാലഘട്ടത്തിലേക്ക് സംഘപരിവാറിന്റെ ഭാഗമായ ഹിന്ദുമഹാ സഭയെയും ജനസംഘത്തെയും പിന്നീട് ബിജെപിയെയും ഒരു ബദൽ അധികാര ശക്തിയായി പരിഗണിച്ചിരുന്നില്ല. ആർഎസ്എസിനെ പോലെ ശക്തമായ കേഡർ പിന്തുണ ഇല്ലാതിരുന്ന പല രാഷ്ട്രീയ പാർട്ടികളും സ്വാതന്ത്ര്യത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടുകളിൽ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നുവെങ്കിലും ബിജെപിയുടെ മുൻഗാമിയായ ജനസംഘത്തിന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുപോലും അധികാരത്തിൽ വരാൻ കഴിഞ്ഞില്ല.
മാറ്റിമറിക്കപ്പെട്ട ജാതി സമവാക്യങ്ങൾ
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായിരുന്ന അപ്രമാദിത്വവും എല്ലാത്തരം തത്പര ഗ്രൂപ്പുകളെയും കൂട്ടിനിർത്തിക്കൊണ്ട് കോൺഗ്രസ് രൂപീകരിച്ച മഴവില്ല് സഖ്യവും രജനി കോത്താരിയെപ്പോലെയുള്ള രാഷ്ട്രീയ ചിന്തകരുടെ അഭിപ്രായത്തിൽ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തിനു തടസമായിട്ടുണ്ടാകാം. എങ്കിലും യഥാർഥ കാരണം ഹിന്ദുമതത്തിലെ മതം എന്നതിനെക്കാൾ വൈകാരികവും യാഥാർഥ്യവുമായ ജാതി എന്ന പ്രതിഭാസമാണ്. ഇന്ത്യയിലെ ഒരു ഭൂരിപക്ഷ മതവിശ്വാസിയുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനം മതത്തെക്കാൾ ഉപരി ജാതിയാണ് എന്ന യാഥാർഥ്യമാണു ഹിന്ദുത്വവാദികൾ നീണ്ടകാലം നേരിട്ട പ്രതിസന്ധി. ജാതികളുടെയും ഉപജാതികളുടെയും മുകളിലായി ഹിന്ദുപരിവാർ എന്ന ഏകശിലാബോധം അടിച്ചേൽപ്പിക്കുകയോ രൂപീകരിക്കുകയോ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദളിതരും ആദിവാസികളും ഉൾപ്പെടെ വലിയ ഒരു വിഭാഗം സ്വാതന്ത്ര്യാനന്തര കാലം ഹിന്ദുത്വ നിർവചനത്തിനു പുറത്തുനിന്നു. വരേണ്യ ഹിന്ദുബോധത്തിന്റെ മാത്രം കണ്ണിലൂടെ കണ്ടിരുന്ന ഹിന്ദുത്വവാദത്തിന്റെ ചട്ടക്കൂടിനു പുറത്തായിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികളും എന്നത് സംഘപരിവാറിന് അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ തടസമായി അവശേഷിച്ചു.
ഈ കടമ്പ മറികടക്കാനുള്ള തന്ത്രപരമായ അടവായിരുന്നു അയോധ്യയെ മുന്നിൽ നിർത്തിയുള്ള പ്രക്ഷോഭങ്ങൾ. ബാബറി മസ്ജിദിന്റെ അസ്തിവാരം ഇളക്കുക എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തെ അപനിർമിക്കലാണ്. തകർക്കപ്പെട്ടുപോയ രാമക്ഷേത്രത്തെ അധിനിവേശത്തിൽ അടിച്ചമർത്തപ്പെട്ട ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി ചിത്രീകരിച്ച് വൈകാരികമായ ഒരു സ്വത്വബോധം രൂപീകരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘപരിവാറിന്റെ പാഠശാലകളിൽ ഉണ്ടായി.
മന്ദിറും മസ്ജിദും
മന്ദിറും മസ്ജിദും സംഘപരിവാറിനു വലിയ പ്രതീകങ്ങളായിരുന്നു. മസ്ജിദ് എന്നതു അധിനിവേശങ്ങളിൽ തമസ്കരിക്കപ്പെട്ടുപോയ ഹിന്ദുബോധ ചരിത്രത്തിന്റെ പ്രതീകമാണെങ്കിൽ മന്ദിർ എന്നത് ഹിന്ദുവിന്റെ ആത്മാഭിമാനത്തിന്റെയും വർഗബോധത്തിന്റെയും തമസ്കരിക്കപ്പെട്ടുപോയ ചരിത്രത്തോടുള്ള പ്രതിഷേധത്തിന്റെയും കലഹത്തിന്റെയും പ്രതീകമായിരുന്നു. ഈ പ്രതീകങ്ങളെ 1980 കളുടെ അവസാനം മുതൽ സംഘപരിവാർ വളരെ കൃത്യമായും വിജയകരമായും മാർക്കറ്റ് ചെയ്തു.
ബാബ്റി മസ്ജിദിനെ മുന്നിൽനിർത്തി 1980 കളിൽ ജാതികൾക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുക എന്ന അജൻഡയിലൂന്നി സംഘപരിവാർ നടത്തിയ ശ്രമങ്ങൾക്കു മറ്റൊരു കാരണം ഇതേ കാലത്തുതന്നെ ഇന്ത്യയിൽ ശക്തിപ്പെട്ട ദളിത് മുന്നേറ്റങ്ങളായിരുന്നു.
1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം കാൽ നൂറ്റാണ്ടു പിന്നിടുമ്പോള്‍ സംഘപരിവാർ അവരുടെ ലക്ഷ്യങ്ങളിൽ കുറെയൊക്കെ നേടി എന്നുതന്നെ പറയാം. അയോധ്യ പ്രക്ഷോഭത്തിനു മുന്‍പ് ലോക്സഭയിൽ രണ്ടക്കത്തിൽ ഒതുങ്ങിനിന്ന ബിജെപി ഇന്നു സ്വന്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. അയോധ്യ മാറ്റിമറിച്ച ഇന്ത്യയുടെ രാഷ്ട്രീയം പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യൻ രാഷ്ട്രീയം പഠനവിധേയമാക്കുന്ന ഏതൊരാൾക്കും കൃത്യമായിത്തന്നെ അടയാളപ്പെടുത്താൻ കഴിയുന്ന ഒന്നായിരിക്കും.
പ്രഫ. റോണി കെ. ബേബി
അയോധ്യ: മാറ്റിമറിക്കപ്പെട്ട ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിക
12:10 AM Oct 01, 2020 | Deepika.com