തിരശീലയിൽ തെളിയുന്ന ക്രൈസ്തവ വിരുദ്ധത-2 / ബി. തോമസ്
ഇനിയും ചിത്രീകരണം തുടങ്ങിയിട്ടില്ലാത്ത ’’ആന്റപ്പന്റെ അത്ഭുത പ്രവൃത്തികൾ’’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വിവാദമായിക്കഴിഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ആ സിനിമയുടെ പോസ്റ്റർ വന്നത്. ക്രിസ്തുവിന്റെ അന്ത്യാത്താഴം വളരെ വികലമായാണ് ഈ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് ആഭാസന്മാരെയും മദ്യപാനികളെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ തന്നെ കേന്ദ്ര സ്ഥാനത്തുള്ള അന്ത്യാത്താഴത്തെ വികലമായി ചിത്രീകരിച്ച ഈ പോസ്റ്ററിനിതിരേ ഇതിനകം ഏറെ പ്രതിഷേധം വന്നു കഴിഞ്ഞു.
ക്ലൈമാക്സിലെ മാറ്റങ്ങൾ
യുവനിരയിലെ ശ്രദ്ധേയനായ ഒരു നടൻ നായകനായി ഈ വർഷം റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യത്തെ ക്ലൈമാക്സ് അല്ല സിനിമയായപ്പോൾ ചിത്രീകരിച്ചത്. ചിത്രത്തിന്റെ കഥ ഒരു വർഷം മുന്പ് കേട്ട പ്രമുഖ നിർമാതാവാണ് അടുത്തിടെ ഇതു വെളിപ്പെടുത്തിയത്. അടിമുടി ക്രൈസ്തവ വിരുദ്ധത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രത്തിന്റെ അവസാനം പക്ഷേ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന പോസിറ്റീവായ ക്ലൈമാക്സാണ് താൻ കേട്ടതെന്നും പിന്നീട് സിനിമയായപ്പോൾ ഇതിനു കടകവിരുദ്ധമായാണ് കാണാനായതെന്നും നിർമാതാവ് പറയുന്നു. തിരക്കഥകളിൽ വരുത്തുന്ന ഈ പൊളിച്ചു മാറ്റങ്ങൾ വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു. ഇത്തരം ബോധപൂർവമുള്ള ഇടപെടലുകൾ പല സിനിമകളുടെയും അണിയറയിൽ നടക്കുന്നുണ്ട്.
ഉദാഹരണങ്ങൾ ഒട്ടേറെ...
സെൻസർ ബോർഡ് കുരുക്കിൽപ്പെട്ട “പിതാവിനും പുത്രനും’’ എന്ന ചിത്രത്തിൽ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും അപമാനിച്ചും വികലമായും ചിത്രീകരിച്ചിരിക്കുന്നു. അടുത്തകാലത്ത് ഹിറ്റായ ഒരു ചിത്രത്തിൽ പുരോഹിതനെ ഗുണ്ടാത്തലവനായാണ് ചിത്രീകരിച്ചിരിക്കുന്നത്. കറുത്ത കുപ്പായമാണ് വേഷം. ശത്രുവിനെ ബലമായി ശാരീരിക പീഡനമേൽപ്പിക്കും മുന്പ് പ്രാർഥിക്കുകയും ളോഹ ഊരിമാറ്റി തനി ചട്ടന്പിയാകുകയും ചെയ്യുന്നു. മറ്റൊരു ചിത്രത്തിലാകട്ടെ പ്രതികാര ദാഹിയായ വില്ലൻ ഓരോരുത്തരെ കൊല്ലാനും ബൈബിൾ വചനത്തെയാണ് കൂട്ടുപിടിക്കുന്നത്. ഒപ്പം പ്രതീകാത്മകമായി കുരിശു രൂപത്തെ കാണിക്കുകയും ചെയ്യുന്നു.
ധ്യാന കേന്ദ്രങ്ങളിലെ പ്രാർഥനയുടെയും ശുശ്രൂഷയുടെയും വികലമായ ചിത്രീകരണം, പള്ളിയിലെ അപ്പവും വീഞ്ഞും മോഷ്ടിക്കുന്ന അൾത്താര ബാലന്മാർ, കന്യാസ്ത്രീയെ പ്രേമിക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന നായകൻ, കന്യാസ്ത്രീകളെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്ഷേപിക്കൽ തുടങ്ങി ക്രൈസ്തവ വിരുദ്ധത പ്രകടമാക്കുന്ന നിരവധി സിനിമകളാണ് അടുത്തകാലത്തുണ്ടായിരിക്കുന്നത്.
സെൻസർബോർഡിന്റെ പ്രസക്തി
ആവിഷ്കാര സ്വാതന്ത്ര്യമുള്ള നമ്മുടെ രാജ്യത്ത് സെൻസർബോർഡും ഉണ്ടെന്നോർക്കണം. സെൻസറിംഗ് ഇല്ലാതെ സിനിമകൾ ജനങ്ങളുടെ മുന്നിലെത്താൻ നിയമമില്ല. പക്ഷേ പല കാര്യങ്ങളിലും സെൻസർബോർഡ് ഉറക്കം നടിക്കുകയാണ്. മതപരമായ അവഹേളനങ്ങളും വികലമായ അവതരണങ്ങളുമൊന്നും സെൻസർബോർഡ് കാണുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല. ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി വ്യക്തവും സുതാര്യവുമായ നിലപാടുകൾ ഈ സ്ഥാപനം കൈക്കൊള്ളേണ്ടിയിരിക്കുന്നു. അത്തരമൊരു വിവേകബുദ്ധി സെൻസർബോർഡ് പുലർത്തുകയാണെങ്കിൽ അകാരണമായും നെഗറ്റീവ് പബ്ലസിറ്റിക്കുവേണ്ടിയും മത പശ്ചാത്തലം ഉപയോഗിക്കുന്ന ട്രെൻഡിന് അറുതി വരിക തന്നെ ചെയ്യും.
പ്രതികരിക്കാൻ സമയമായി
മനുഷ്യമനസുകളെ ഇത്രയധികം സ്വാധീനിക്കുന്ന ഒരു കലാരൂപം സിനിമ പോലെ മറ്റൊന്നില്ല. അതിനാൽ സിനിമയിൽ ദൃശ്യവത്കരിക്കുന്ന എന്തിനും പ്രസക്തിയുണ്ട്. സിനിമയിലല്ലേ എന്നമട്ടിൽ അതിനെ നിസാരവത്കരിക്കാൻ സാധ്യമല്ല. അത്രയേറെ കാഴ്ചക്കാരെ സ്വാധീനിക്കാൻ സിനിമയ്ക്കു കഴിയും. അതുകൊണ്ടു തന്നെ ഈ രംഗത്തെ മോശം പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു. സിനിമയിൽ കാണുന്നതെല്ലാം സത്യമാണെന്നു ധരിച്ചുവശാകുന്ന ഒരു സമൂഹം, പ്രത്യേകിച്ചും ചെറുപ്പക്കാർ ഇവിടെയുണ്ട്. അവരുടെയിടലേക്കാണ് തികഞ്ഞ ക്രൈസ്തവ വിരുദ്ധതയുമായി സിനിമകളെത്തുന്നത്. അതിനെതിരെ പ്രതികരിച്ചാൽ അത് അസഹിഷ്ണുതയായും വിമർശനങ്ങളെ പേടിക്കുന്നതുകൊണ്ടാണെന്നും വരുത്തിത്തീർക്കാൻ ചിലരെങ്കിലുമുണ്ട്.
എന്തായാലും മലയാളസിനിമയിൽ അടുത്തകാലത്തുണ്ടായിരിക്കുന്ന ഈ പ്രവണത വെറുതെ എഴുതിത്തള്ളാനാകില്ല. തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധതയ്ക്കു പിന്നിൽ ചില രഹസ്യ അജൻഡകളുണ്ടെന്നും കരുതേണ്ടയിരിക്കുന്നു. അതിനെ പൊളിച്ചെഴുതേണ്ടത് ക്രൈസ്തവരുടെ മാത്രമല്ല സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും കടമയാണ്.
(അവസാനിച്ചു).
അവഹേളനം പോസ്റ്ററുകളിലും
11:44 PM Sep 29, 2020 | Deepika.com