യൂറോപ്യൻ രാജ്യങ്ങൾക്ക് അപരിചിതമായ പുതിയൊരു പ്രതിഭാസം ഇപ്പോൾ രാജ്യാതിർത്തികൾ ഭേദിച്ച് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ‘വന്യവത്കരണം’ എന്നൊരു വാക്കുകൊണ്ടാണ് ഫ്രഞ്ച് മാധ്യമങ്ങൾ ഈ പുത്തൻ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ‘സാമൂഹ്യനാട്ടുനടപ്പുകളുടെ വന്യവത്കരണം’ എന്നു വ്യഖ്യാനിക്കാം.
സമൂഹത്തിൽ വ്യാപകമായി തീർന്നിരിക്കുന്ന ക്രമസമാധാന തകർച്ച, ദൈനംദിന ജീവിതത്തിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന അക്രമപ്രവൃത്തികൾ - ഇവയാണ് ഈ വന്യവത്കരണത്തിന്റെ അടയാളങ്ങൾ. രാഷ്ട്രത്തോടും രാഷ്ട്രത്തിന്റെ അധികാരം പ്രായോഗികമായി അനുഭവപ്പെടുത്തുന്ന ഏജൻസികളിൽ ഏറ്റവും പ്രധാനപ്പെട്ട ക്രമസമാധാന പാലകരോടുമുള്ള പുച്ഛവും ധിക്കാരവുമാണ് മറ്റൊരു അടയാളം.
ജനാധിപത്യവും മതേതരത്വവും നിയമവാഴ്ചയും പുലർന്നിരുന്ന പാശ്ചാത്യരാജ്യങ്ങളിൽ ഈ രൂപാന്തരം സംഭവിച്ചത് അതിവേഗത്തിലാണ്. രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്കു മുന്പ് അചിന്ത്യമായിരുന്ന കാര്യം. മൂന്നാം ലോകരാജ്യങ്ങളിൽനിന്നോ അല്ലെങ്കിൽ അത്യപൂർവമായോ കേട്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ കൺമുന്പിൽ അരങ്ങേറുകയാണ്.
പെരുകുന്ന കുറ്റകൃത്യങ്ങൾ
കഴിഞ്ഞ ജൂലൈ എട്ടിനു ബയോൺ എന്ന ഫ്രഞ്ച് പട്ടണത്തിൽ ബസ് ഡ്രൈവർ ഫിലിപ്പ് മോൺഗ്വിയോ(58)യെ നാലു മൊറോക്കൻ അഭയാർഥികൾ മർദിച്ചു കൊന്നു. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതും കോവിഡ് ബാധ തടയാൻ മാസ്ക് ധരിക്കാൻ നിർദേശിച്ചതുമാണ് ഡ്രൈവർ ചെയ്ത കുറ്റം. ജൂലൈ ആറിനു മെലാനി ലെമേ (25) എന്ന പോലീസ് ഉദ്യോഗസ്ഥയെ ട്രാഫിക് കൺട്രോൾ വേളയിൽ ഒരു ആഫ്രിക്കൻ അഭയാർഥി കാർ കയറ്റി കൊന്നു. മയക്കുമരുന്നിന് അടിമയായ അയാളുടെ വാഹന ലൈസൻസ് ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ആക്സെൽ ഡോറിയർ (23) എന്ന നഴ്സിനെ ജൂലൈ 19-ന് മറ്റൊരു അഭയാർഥി കാർ കയറ്റി 800 മീറ്റർ വലിച്ചിഴച്ചുകൊണ്ടുപോയതാണു വേറൊരു ദാരുണ സംഭവം.
പോലീസുകാരോ അഗ്നിശമനസേനാംഗങ്ങളോ പൊതുജനങ്ങളോ ആരുമായിക്കൊള്ളട്ടെ, ഒരു നോട്ടമോ വാക്കോ മതി കൊലപാതകത്തിലേക്കു നയിക്കാൻ; പാരീസിൽ അഭിഭാഷകനായ തിപോ ദെ മോംബ്രി പറയുന്നു.
ഈ അക്രമോത്സുകത ഫ്രാൻസിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. സാമൂഹ്യശാസ്ത്രജ്ഞന്മാർ ഇതിനു പല കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുവെങ്കിലും യൂറോപ്യൻ ജനതയുടെ പ്രബലമായ നിലപാട്, കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും നിയമവിരുദ്ധമായി പ്രവേശിക്കുന്ന മറ്റാളുകളുടെയും സാന്നിധ്യം ഇതിനു പ്രേരകമാകുന്നുണ്ട് എന്നാണ്. രാഷ്ട്രത്തിന്റെ പരമാധികാരം നഷ്ടമാകുന്നതായി മനസിലാക്കുന്ന കുറ്റവാളികൾ നിയമം കൈയിലെടുക്കാൻ തയാറാകുന്നു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ, ജയിൽമോചിതനായ ഒരു കുറ്റവാളി ഒരു ഇരുപത്തിമൂന്നുകാരനെ കുത്തിക്കൊലപ്പെടുത്തിയത് ഒരുദാഹരണമാണ്.
ഏതാനും ആഴ്ചകൾക്കുമുന്പ് ജർമനിയിലെ ചെറിയൊരു ഉൾനാടൻ പട്ടണമായ ഡീറ്റ്സൻബാക്കിൽ അന്പതോളം ചെറുപ്പക്കാർ യാതൊരു പ്രകോപനവുംകൂടാതെ പട്ടണത്തിൽ തീയിടുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. വിദേശ കുടിയേറ്റക്കാരെ സാമൂഹ്യഘടനയിൽ ഉൾച്ചേർക്കാൻ സർക്കാർ ഡീറ്റ്സൻബാക്കിൽ ചെലവാക്കിയ പണം മുഴുവൻ വെറുതെയായി! സ്റ്റുട്ഗാർട്ട്, ഹാംബർഗ്, ലൈപ്സിഗ്, ബെർലിൻ മുതലായ ജർമനിയിലെ വൻ നഗരങ്ങളിലെല്ലാം അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടം തുടർക്കഥയാണ്.
യുകെയിലും സ്പെയിനിലും യുഎസിലും മറ്റും ഇതുതന്നെ അവസ്ഥ. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരൻ നിയമം പാലിക്കാൻ ആവശ്യപ്പെട്ടാൽതന്നെ എന്തിനും തയാറായ ഒരുപറ്റം ചെറുപ്പക്കാർ ഓടിയെത്തുകയായി. അസഭ്യം പറഞ്ഞും കല്ലെറിഞ്ഞും കടകൾ കൊള്ളയടിച്ചും അവർ മുന്നേറും.
അച്ചടക്കരാഹിത്യം പരിചിതമല്ലാത്ത യൂറോപ്യൻ ജനതയ്ക്ക്, പ്രത്യേകിച്ചും മുതിർന്ന തലമുറയ്ക്ക്, ഈ സംഭവവികാസങ്ങൾ ഉത്്കണ്ഠാജനകമാണെന്നു പറയേണ്ടതില്ല; വീടുകളിലും സമൂഹത്തിലുമൊക്കെ ജനാധിപത്യപരമായി ഇടപെടാൻ പരിശീലിപ്പിക്കപ്പെടുന്ന യുവതലമുറയ്ക്കും. ഇസ്ലാമിനെപ്പറ്റി വിമർശനാത്മകമായി സംസാരിച്ച ഒരു പതിനാറുകാരിക്കു നേരിടേണ്ടിവന്ന ഭീഷണികൾ അത്ര ഭയാനകമായിരുന്നതിനാൽ അവൾക്കു പിന്നീടു സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഒളിവിൽ പോകേണ്ടതായും വന്നു. ഫെമിനിസ്റ്റുകൾ പോലും ആ കുട്ടിയെ സംരക്ഷിക്കാൻ എത്തിയില്ല. ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ സ്വയം ഇരകളായി കാണുന്നു എന്ന വിചിത്ര സംഗതിയുമുണ്ട്.
വളരുന്ന തീവ്രവാദം
ജർമനിയിലെ സ്റ്റുട്ഗാർട്ട് നഗരത്തിൽ ജൂൺ 15-നു നടന്ന അക്രമത്തിൽ ‘അല്ലാഹു അക്ബർ’ എന്നുച്ചത്തിൽ സ്വരമുയർത്തിക്കൊണ്ടാണ് കച്ചവടസ്ഥാപനങ്ങൾ കൊള്ളയടിച്ചത്. അഭയാർഥികളായി എത്തിയിട്ടുള്ള ഇസ്ലാം മതസ്ഥരിൽ തീവ്രവാദ ആഭിമുഖ്യം വളരുന്നതായി അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ അഹമ്മദ് മൻസൂർ നിരീക്ഷിച്ചിട്ടുണ്ട്. തീവ്രവാദികളെ നയിക്കുന്ന ആശയങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച് തുറന്ന ചർച്ച വേണമെന്ന് അദ്ദേഹം പറയുന്നു. ഭരണകൂട അധികാരത്തോടുള്ള പുച്ഛവും അക്രമവാസനയും കൈമുതലായുള്ള തീവ്ര ഇടതുപക്ഷക്കാരും മതമൗലികവാദം തലയ്ക്കുപിടിച്ച അഭയാർഥികളുമാണ് സ്റ്റുട്ഗാർട്ടിനെ യുദ്ധക്കളമാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
2015 ഡിസംബർ 31-നു രാത്രിയിൽ ജർമനിയിലെ കൊളോൺ നഗരത്തിൽ പുതുവർഷത്തെ എതിരേൽക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിൽനിന്ന് ജർമൻ സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത സാമൂഹ്യവിരുദ്ധരിലും ഭൂരിപക്ഷം പേരും അഭയാർഥികളായിവന്ന പശ്ചിമേഷ്യക്കാരും ഉത്തരാഫ്രിക്കക്കാരുമായിരുന്നു. വിവിധ രാജ്യങ്ങളിലെ അഭയാർഥി ക്യാന്പുകളിൽപോലും തീവ്രവാദികളായ അഭയാർഥികൾ തങ്ങളെപ്പോലെതന്നെ അഭയാർഥികളായ ഇതര മതസ്ഥരെ മർദിക്കുന്നതും മതം മാറാൻ നിർബന്ധിക്കുന്നതും പതിവായിരുന്നു.
സ്വീഡനിലെ മാൽമോ പട്ടണത്തിൽ തീവ്ര വലതുപക്ഷക്കാരെ മതഗ്രന്ഥം കത്തിക്കുന്നതിലേക്കു നയിച്ചതിന്റെ കാരണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയില്ല. അഭയാർഥികളായി എത്തുന്നവർ യജമാനന്മാരാണെന്നാണു നടിക്കുന്നത്. സ്ത്രീകൾ വെറും ഉപഭോഗവസ്തുക്കളാണെന്നു കരുതുകയും പെരുമാറുകയും ചെയ്യുന്നു. യൂറോപ്യൻ ജനത, സർക്കാർ ഉദ്യോഗസ്ഥരും പോലീസുകാരും രാഷ്ട്രീയ പ്രവർത്തകരും, മറ്റുള്ളവരോടു പുലർത്തുന്ന ആദരവും മര്യാദയും സഹിഷ്ണുതയുമൊന്നും അതേപോലെ മനസിലാക്കാൻ പലർക്കും കഴിയുന്നില്ല; അതുപോലെ ജനാധിപത്യമൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സ്ത്രീ-പുരുഷ സമത്വവും മനുഷ്യമഹത്വവും.
ക്രൈസ്തവർക്കു നേരെയും
പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ക്രൈസ്തവ ദേവാലയങ്ങളുടെ നേർക്കു തിരിയുന്നതുകൊണ്ട് അവയുടെ പിന്നിലുള്ള തീവ്രവാദ അജൻഡകൾ കൃത്യമായി മനസിലാക്കാം. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ വിപ്ലവം, രാജ്യവ്യാപകമായി പള്ളികൾ കത്തിക്കുന്നതിലേക്കും വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ തകർക്കുന്നതിലേക്കും ഭിത്തികളിലും മതിലുകളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എഴുതുന്നതിലേക്കും മാറുന്നതിന്റെ കാരണം മറ്റെന്താണ്? നൈജീരിയയിലെ ക്രൈസ്തവരെ ആയിരക്കണക്കായി കൊന്നുതള്ളുന്ന മതഭീകരർക്കെതിരെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ഉരിയാടുന്നില്ലല്ലോ. കറുത്ത ജീവിതങ്ങൾക്കും വിലവ്യത്യാസമുണ്ട് എന്നർഥം.
ഫ്രാൻസിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലുമുണ്ടായ സമാന അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ഭൂതകാല പശ്ചാത്തലം പഠനവിധേയമാക്കിയ മോറിസ് ബെർഗർ പറയുന്നത്, സംഘർഷങ്ങൾ നിറഞ്ഞ അവരുടെ സംസ്കാരഭൂമികയാണ് അവരുടെ പെരുമാറ്റശൈലിയെ നിയന്ത്രിക്കുന്നത് എന്നാണ്. കൗമാരക്കാരും യുവാക്കളുമായ ഇത്തരം കുറ്റവാളികളിൽ 80 ശതമാനത്തിലേറെയും മാതാപിതാക്കളുടെ പരസ്പര അവിശ്വാസവും കുടുംബകലഹവും മൂലം ബാല്യത്തിൽതന്നെ മാനസിക പ്രശ്നങ്ങൾക്കു വിധേയരായിട്ടുള്ളവരാണ്. സ്ത്രീ-പുരുഷ സമത്വം നിരസിക്കപ്പെടുകയും നിർബന്ധിത വിവാഹങ്ങൾ സാധാരണമാകുകയും ബഹുഭാര്യാത്വം നിലവിലിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തിൽ സാമൂഹ്യവിരുദ്ധ പ്രവണതകൾ തലപൊക്കും. അതോടൊപ്പം മതതീവ്രവാദം തൊഴിലില്ലായ്മയ്ക്കുള്ള മറുമരുന്നായും യുവാക്കൾക്ക് അനുഭവപ്പെടും.
യൂറോപ്പിന്റെ ആധുനികചരിത്രത്തിലെ ഗുരുതരമായ ഒരു പ്രതിസന്ധിക്കാണു കുടിയേറ്റക്കാരും നാട്ടുകാരും തമ്മിലുള്ള സംഘർഷം വഴിതെളിച്ചിരിക്കുന്നത്. വലതുപക്ഷ തീവ്രവാദികളുടെയും നവനാസികളുടെയും സ്വാധീനം പെരുകാൻ തീവ്ര ഇടതുപക്ഷ- മതമൗലികവാദ കൂട്ടുകെട്ട് ഇടയാക്കിയിട്ടുണ്ട് എന്നതൊരു പരമാർഥമാണ്. തീവ്രവാദം തീവ്രവാദത്തെ ജനിപ്പിക്കും. ജനാധിപത്യപരവും മതേതരവുമായ ആധുനിക യൂറോപ്യൻ സംസ്കാരത്തിന് അന്യമായ ശൈലികൾ അതിന്റെ ഉപജ്ഞാതാക്കൾക്കുതന്നെ വിനയായിത്തീരാനാണു സാധ്യത.
കർശനമാക്കുന്ന നിയമങ്ങൾ
അഭയാർഥികളെ സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് നിർമിക്കുന്ന പുതിയ നിയമങ്ങൾ കൂടുതൽ കർശനമായ വ്യവസ്ഥകളാണു വിഭാവനം ചെയ്യുന്നത്. അഭയാർഥികളുടെ അപേക്ഷകളിൽ ഉടനടി തീരുമാനമെടുക്കാനും തിരസ്കൃതരെ അതിവേഗം സ്വരാജ്യങ്ങളിൽ എത്തിക്കാനും പുതിയ നിയമം ശിപാർശ ചെയ്യുന്നു.
യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായി കാണുന്ന ഗ്രീസിനും ഇറ്റലിക്കും യൂറോപ്യൻ യൂണിയൻ കൂടുതൽ സഹായം നൽകും. ഓസ്ട്രിയ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ഹോളണ്ട് എന്നീ രാജ്യങ്ങൾ വിദേശ അഭയാർഥികളെ ഇനി സ്വീകരിക്കുകയില്ലെന്ന നിലപാടിലാണ്. സ്വീഡൻ ഉൾപ്പെടെയുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളും തങ്ങളുടെ നയങ്ങൾ തിരുത്താനുള്ള തയാറെടുപ്പിലാണ്.
യൂറോപ്യൻ ക്രൈസ്തവരുടെ വിവിധ സംഘടനകൾ, അഭയാർഥികളോട് കൂടുതൽ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് സെപ്റ്റംബർ 23-ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഭയാർഥികൾക്ക് അഭയവും തദ്ദേശീയർക്കു സുരക്ഷയും നൽകുന്ന ഒരു സാമൂഹ്യസാഹചര്യം യൂറോപ്പിൽ സൃഷ്ടിക്കപ്പെടുമോ എന്നു ലോകം ചോദിക്കുകയാണ്.
ഡോ. ജോർജുകുട്ടി ഫിലിപ്പ്
അസ്വസ്ഥതകൾ പടരുന്ന പാശ്ചാത്യലോകം
12:02 AM Sep 27, 2020 | Deepika.com