കോവിഡുമായുള്ള സഹജീവനം ജീവിതത്തില്‍ ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് . ഇതു വിഷാദത്തിന്റെയും ആധികളുടെയും കാലമായി മാറുന്നു. അണ്‍ലോക്ക് ഘട്ടങ്ങള്‍ മുന്നേറുമ്പോള്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. അതു ജീവിത താളത്തെ ബാധിക്കുന്നുമുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴില്‍പരമായ അനിശ്ചിതാവസ്ഥകളും നേരിടുന്നവര്‍ ധാരാളം. റിവേഴ്സ് ക്വാറന്റൈന് ചിട്ടകള്‍ പാലിച്ചു വീട്ടില്‍ ഒതുങ്ങിക്കൂടുന്നവരുടെ ആകുലതകൾ വേറെ. സ്കൂളുകളില്‍ പോകാന്‍ സാധിക്കാതെ ഓണ്‍ലൈന്‍ പഠനവുമായി കഴിയുന്ന കുട്ടികളുടെ സഹജഭാവങ്ങള്ക്കു ചങ്ങല വീഴുന്നതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ജോലി സാധ്യതയെയും തുടര്‍പഠനത്തെയും കുറിച്ച് ആകുലപ്പെടുന്ന യുവത്വം. സ്ത്രീകള്‍ നേരിടുന്ന വിഷമങ്ങൾ.
മധ്യവയസില്‍ ഗള്‍ഫിലെ ജോലിയും കൂലിയും നഷ്ടപ്പെട്ടു നാട്ടില്‍ തിരിച്ചുവരികയും മുമ്പോട്ടുള്ള ജീവിതത്തെക്കുറിച്ചോര്‍ത്തു മുഴുവന്‍ സമയവും ആശങ്കയില്‍ ചെലവഴിക്കുകയും ചെയ്യുന്ന എത്രയോ പ്രവാസികള്‍ ആശ്വാസം തേടി മദ്യത്തിലും ലഹരിയിലും വീണുപോകുന്നു. ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതു കാണുമ്പോള്‍ പകച്ചുനില്ക്കുന്നവരുടെ കൂട്ടത്തില്‍ പല ശ്രേണിയിലുള്ളവരുണ്ട്.
പരസ്പരം പിന്തുണയേകണം
ഈ ആകുലതകള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. സങ്കടവും ആശയക്കുഴപ്പവുമൊക്കെ വിശ്വസിക്കാവുന്നവരോടു തുറന്നുപറയണം. ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ അതു തിരിച്ചറിഞ്ഞു കേള്‍ക്കുകയുംവേണം. അകക്കണ്ണുകള്‍ തുറന്ന് സഹജീവിയുടെ മനസറിയുക. ആകാവുന്നിടത്തോളം സഹായിക്കുക. കേള്‍ക്കലും ഒരു കരുത്തു നല്‍കലാണ്. ഈ അനിശ്ചിത കാലങ്ങളില്‍ അത്രയും ചെയ്യാം. പരസ്പരം അതിജീവനത്തിനു വഴിയൊരുക്കാം.
ഈ കാലഘട്ടത്തില്‍ പരസ്പരം നന്മ കാട്ടാനും തുണയേകാനും കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് അതു ചെയ്യുക? പണത്തിനും തൊഴിലിനും പകരമായി അതുതന്നെയല്ലേ വേണ്ടതെന്ന തര്ക്കചോദ്യങ്ങള്ക്കു ചിലപ്പോള്‍ പെട്ടെന്ന് ഉത്തരം തെളിയില്ലായിരിക്കും. അതോര്‍ത്തു നൈരാശ്യത്തിന്റെ കുഴിയില്‍ വീഴാന്‍ ആരെയും അനുവദിക്കരുത്. തെറ്റിയ ചുവട് ചെറുതായി ഒന്ന് ഉറയ്ക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനും തിരിച്ചുകയറാനുമുള്ള ഇച്ഛാശക്തി ഉണര്‍ത്തും വിധത്തിലാകണം ഇടപെടലുകള്‍. ശാരീരിക അകലം പാലിച്ചുകൊണ്ട് മനസടുപ്പം കാട്ടിയാല്‍ കോവിഡിനുശേഷവും ജീവിതമുണ്ടെന്ന പ്രത്യാശ വളരും. തന്നാലാവും വിധം മറ്റൊരു മനുഷ്യജീവിയെ സഹായിക്കാനുള്ള സന്മനസ് ഉണ്ടാവേണ്ട കാലമാണിത്. അനുതാപത്തിന്റെയും പരോപകാരത്തിന്റെയും പുതിയ അധ്യായങ്ങള്‍ രചിക്കേണ്ട നാളുകൾ.
വിഷാദമകറ്റാം, പ്രത്യാശ വളര്‍ത്താം
കൊറോണ വൈറസുമായുള്ള സഹജീവന നാളുകളില്‍ സമൂഹത്തില്‍ പല തരം പ്രതിസന്ധികള്‍ ഉണ്ടാകാനിടയുണ്ട്. തൊഴില്‍ നഷ്ടം, വരുമാനത്തിലെ ഇടിവ്, കൂട്ടായ്മകള്‍ ഇല്ലാത്തതുകൊണ്ടുള്ള നൈരാശ്യം ഇങ്ങനെ പലതും വിഷമങ്ങള്‍ ഉണ്ടാക്കും. വിഷാദത്തിനു പൊട്ടിമുളയ്ക്കാനുള്ള വളക്കൂറുള്ള മണ്ണാണിത്. ഉറ്റവരിലോ ഉടയവരിലോ അതു തല നീട്ടുന്നുണ്ടോയെന്നു നോക്കണം. രണ്ടാഴ്ചയിലധികം നീളുന്ന സങ്കടഭാവങ്ങള്‍ തള്ളിക്കളയരുത്. ഒന്നിലും താത്പര്യം കാട്ടാതെ ഉള്‍വലിയുന്നതും പ്രത്യാശ നഷ്ടമായ രീതിയില്‍ സംസാരിക്കുന്നതും അപായ സൂചനകളാണ്.
എന്താണു വിഷമമെന്നു ചോദിക്കാനും ആ വിഷമങ്ങള്‍ കുറ്റപ്പെടുത്താതെ ക്ഷമയോടെ കേള്‍ക്കാനുമുള്ള മനസുണ്ടാകണം. ദുഃഖം പെയ്തൊഴിയാനുള്ള സാഹചര്യം ഉണ്ടാക്കണം. ചിലര്‍ക്കു മാനസികാരോഗ്യ സഹായം വേണ്ടിവരും. മറ്റു ചിലരെ അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കാനുള്ള സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ടിവരും. ജീവിക്കുന്ന കൊച്ചുലോകത്തേക്കു നോക്കുക. അസ്വസ്ഥനായ കുട്ടിയെ കാണാം. പതിവ് ആരാധനാലയ സന്ദര്‍ശനങ്ങളും സാമൂഹിക സമ്പര്‍ക്കങ്ങളും ഇല്ലാതെ വീട്ടില്‍ കഴിയുന്നതുകൊണ്ട് ഒറ്റപ്പെടലില്‍ കുടുങ്ങിപ്പോയ വൃദ്ധജനങ്ങളുണ്ടാകും. വരുമാനനഷ്ടം മൂലം ആത്മഹത്യാ ചിന്ത പേറുന്ന ഗൃഹനാഥനെ കാണാം. ഒപ്പമുണ്ടെന്നും ഒരുമിച്ചു നേരിടുമെന്നുമുള്ള പ്രത്യാശ നല്കിയാല് പല വിഷമങ്ങളും അലിഞ്ഞുപോകാം. എന്നാല്‍ മാത്രമേ പിടിച്ചുനില്‍ക്കാനും കൂടുതല്‍ ശക്തിയോടെ കൂട്ടായി തിരിച്ചുകയറാനും സാധിക്കൂ.
ജാഗ്രത കുറയരുത്
കൃത്യമായി പ്രയോഗിച്ചാല്‍ മാസ്കും സോപ്പും ഗ്യാപ്പും കോവിഡ് രോഗത്തിന് ചിറകെട്ടുമെന്നും രോഗം തടയുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ കൊറോണ കയറിക്കൂടുമെന്നുമുള്ള യാഥാര്‍ഥ്യം ആത്മാര്‍ഥമായി വിശ്വസിക്കണം. രോഗബാധിതർ കൂടുമ്പോള്‍ ഇത്തരം ചിട്ടകളോടുള്ള വിശ്വാസം കുറയാന്‍ ഇടയുണ്ട്. ഈ ശീലങ്ങള്‍കൊണ്ട് സ്വയം സുരക്ഷിതനായെന്ന വസ്തുത മറക്കരുത്. മറ്റുള്ളവര്‍ എന്തുചെയ്യുന്നുവെന്നു നോക്കേണ്ടെന്നും എന്റെ കാര്യം ഞാന്‍ നോക്കിയാല്‍ മതിയെന്നുമുള്ള നിലപാട് പകര്‍ച്ചവ്യാധി നാളുകളില്‍ പറ്റില്ല. ആരോഗ്യശീലങ്ങള്‍ പകര്‍ച്ച വ്യാധിയെക്കാള്‍ വേഗതയില്‍ മറ്റുള്ളവരിലേക്കും എത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നതാണു മറ്റൊരു വസ്തുത.
കോവിഡ് മുക്ത ലോകമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ പോന്ന വിധത്തില്‍ പോരാടുന്ന മനസ് പ്രധാനമാണ്. കൊറോണ വൈറസുമായുള്ള സഹജീവനനാളുകളില് തളരാതെ നില്‍ക്കാനും അതിജീവനവഴികള്‍ തേടാനുള്ള ഇച്ഛാശക്തി നിലനിര്‍ത്താനും ശ്രദ്ധിക്കണം. കോവിഡിനും അപ്പുറം ജീവിതമുണ്ടെന്നു മറക്കരുത്.
ഡോ. സി.ജെ. ജോണ്‍
(കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനാണു ലേഖകന്‍)
കോവിഡ്: മനസിന്റെ താഴുകള്‍ തുറക്കാം
11:01 PM Sep 24, 2020 | Deepika.com