ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ എഴുപതുകളില്‍ ഭാരതത്തിന്റെ കാര്‍ഷിക രംഗം ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. ആ മാറ്റങ്ങളാണ് ഇന്ത്യയെ ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തത നേടാന്‍ പ്രാപ്തമാക്കിയതും അതുവഴി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റിയതും.
താങ്ങുവില, പൊതു സംഭരണം, പൊതുവിതരണ സംവിധാനം എന്നീ ബലവത്തായ മൂന്ന് തൂണുകളിലാണ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ നിലനില്‍ക്കുന്നത്. ഇവ മൂന്നിനെയും തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ കുത്തകകള്‍ക്കും ദല്ലാളന്മാര്ക്കും അടിയറവയ്കുകയും അതുവഴി ഇന്ത്യന്‍ കര്ഷകന് മരണക്കുരുക്കൊരുക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കാര്‍ഷിക ബില്ലുകളിലൂടെ സംഭവിക്കുന്നത് ഏത് ബില്ലും നിയമമാകുന്നതിനു മുമ്പ് അവശ്യംവേണ്ട ഘടകമാണ് പാര്‍ലമെന്ററി തലത്തിലുള്ള ചര്‍ച്ചകളും വിശകലനങ്ങളും. എന്നാല്‍, യാതൊരു പാര്‍ലമെന്ററി മര്യാദയും കാട്ടാതെ ബില്ലുകള്‍ ക്ഷണ നേരം കൊണ്ട് പാസാക്കിയെടുക്കുകയാണ് ചെയ്തത്.
താങ്ങുവില ഇല്ലാതാകും
കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാവുക എന്നതാണ് ഇതിലെ ഏറ്റവും ഗുരുതരമായ വശം. കര്‍ഷകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ഒരേ വിലപേശല്‍ ശക്തിയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ ബില്ലിലൂടെ കാര്‍ഷികോത്പന്ന കമ്പോള സമിതികളെ ഇല്ലാതാക്കുമ്പോൾ കുറെക്കൂടി കര്‍ഷക സൗഹൃദപരമാകു ന്നതിനും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നതിനും കൃഷി ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ തുടര്ന്നുകൊണ്ടുപോകുന്നതിനുമായി ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനികൾ രൂപീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഇത് വ്യക്തമായി സൂചിപ്പിച്ചിരുന്നു.
വന്‍കിട കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം കമ്പോളം നിശ്ചയിക്കാന്‍ കഴിഞ്ഞാൽ കാര്‍ഷികോത്പന്നങ്ങളുടെ വിലനിലവാരവും അവര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും. എവിടെയും സംഭരിക്കാം എവിടെയും വില്‍ക്കാം. വില്ക്കുന്നവനല്ല വാങ്ങുന്നവനാണ് വില നിശ്ചയിക്കുന്നത് എന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തും. വന്‍കിട കമ്പനികള്‍ തന്നിഷ്ടപ്രകാരം വിപണികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതോടെ കഴുത്തറപ്പന്‍ മല്‍സരത്തില്‍നിന്ന് കൃഷിക്കാരൻ പിന്‍വാങ്ങേണ്ടി വരും. അതോടെ അവരുടെ ജീവിതമാര്‍ഗവും അടയും. അതോടൊപ്പം ഒട്ടേറെ ഗ്രാമങ്ങള്‍ നമ്മുടെ കാര്‍ഷിക വിപണിയില്‍നിന്നു പുറത്താവുകയും ചെയ്യും.
പരമ്പരാഗത മേഖല തകരും
കരാര്‍ കൃഷിക്ക് വലിയ പ്രോല്‍സാഹനമാണ് ഈ ബില്ലുകളിലെ വ്യവസ്ഥകളിലുള്ളത്. നമ്മുടെ പരമ്പരാഗത മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് കരാര്‍ കൃഷി. കര്ഷകന് എന്ത് വിള കൃഷി ചെയ്യണം. എന്ത് വിത്തും വളവും ഉപയോഗിക്കണമെന്നെല്ലാം ഇവിടെ തീരുമാനിക്കുന്നത് കുത്തക കമ്പനിയാണ്. മാത്രമല്ല ജനിതകമാറ്റം വന്ന വിത്തുകളും ഉപയോഗിച്ചേക്കാം. നമ്മുടെ കാര്‍ഷികമേഖലയുടെ കരുത്തുതന്നെ അതിലെ വൈവിധ്യമാണ്.
എന്നാല്‍, കരാര്‍ കൃഷി കാര്‍ഷികമേഖലയുടെ വൈവിധ്യത്തെ മാത്രമല്ല നമ്മുടെ പരമ്പരാഗത വിത്തിനങ്ങളെയും ഇല്ലാതാക്കും. ഇന്ത്യയില്‍ കരാര്‍ കൃഷി നേരത്തെ തന്നെയുണ്ടെങ്കിലും ഈ ബില്ലിലെ വ്യവസ്ഥകള്‍ നിയമമാകുന്നതോടെ കരാര്‍ കൃഷി ഇന്ത്യയില്‍ കൂടുതല്‍ വ്യാപിക്കുമെന്നുറപ്പാണ്. ചെറുകിട നാമമാത്ര കര്‍ഷകര്‍ ഇതോടെ പതിയെ ഇല്ലാതാവുകയും ചെയ്യും. കര്‍ഷകര്‍ക്ക് ധാരാളം സൗജന്യ സേവനങ്ങള്‍ സര്‍ക്കാരില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇനി അതെല്ലാം വില കൊടുത്തു വാങ്ങേണ്ടി വരുമോ എന്ന ഭീതിയും കർഷകര്‍ക്കുണ്ട്.
കേരളത്തിനും ആഘാതം
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യാനുള്ള അനുമതിയും കരാര്‍ കൃഷിയുമൊക്കെ കേരളത്തിലെ കാര്‍ഷികമേഖലയ്ക്കും വലിയ ആഘാതം വരുത്തിവയ്ക്കും. ചെറുകിട, ഇടത്തരം, നാമമാത്ര കര്‍ഷകര്‍ കൂടുതല്‍ ഉള്ള സംസ്ഥാനത്ത് കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് ആത്മഹത്യാപരമാണ്. കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്ന സഹകരണ മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്വതന്ത്രമായ കാര്‍ഷിക പ്രവര്‍ത്തനത്തിന് തുരങ്കം വയ്ക്കുന്ന നിര്‍ദേശങ്ങളും ഈ ബില്ലിലുണ്ട്. മാത്രമല്ല കാര്‍ഷികമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഗണ്യമായ തോതില്‍ കുറയാനും അതുവഴി കേന്ദ്ര ഇടപെടലുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. നമ്മള് കാലങ്ങളായി പിന്തുടര്ന്നുപോന്ന കാര്‍ഷിക സംസ്കാരത്തിന്റെ മരണമണിയായിരിക്കും പുതിയ കാര്‍ഷിക ബില്ലിലൂടെ ഉണ്ടാകാന്‍ പോകുന്നത്.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
കര്‍ഷകന്റെ മരണക്കുരുക്ക്
01:39 AM Sep 24, 2020 | Deepika.com