ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം മുറുകുന്നതിനിടെ പ്രകോപനം സൃഷ്ടിക്കുന്ന പുതിയ നീക്കവുമായി പാക്കിസ്ഥാൻ. പാക് അധീന കാഷ്മീരിലുള്ള ഗിൽജിത്-ബാൾട്ടിസ്ഥാനെ പാക്കിസ്ഥാനിലെ പൂർണപദവിയുള്ള പ്രവിശ്യയായി അംഗീകരിച്ചുകൊണ്ടാണ് പാക് സർക്കാരിന്റെ പുതിയ നീക്കം. പാക് അധീന കാഷ്മീർ മേഖലയിൽ ചൈനയും പാക്കിസ്ഥാനും ചേർന്നു നടത്തുന്ന സാന്പത്തിക ഇടനാഴി പദ്ധതി നിയമവിധേയമാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
1947ലെ കടന്നുകയറ്റത്തെത്തുടർന്നു പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന കാഷ്മീർ പ്രദേശങ്ങളെയാണ് പാക് അധീന കാഷ്മീർ എന്നു വിളിക്കുന്നത്. ആ പ്രദേശങ്ങൾ നിയമപരമായി കാഷ്മീരിന്റെയും ഇന്ത്യയുടെയും ഭാഗമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും കൈവശമുള്ള കാഷ്മീർ പ്രദേശങ്ങളെ വേർതിരിക്കുന്ന അതിർത്തിക്ക് നിയന്ത്രണ രേഖ എന്നാണു വിളിച്ചുവരുന്നത്. കഴിഞ്ഞ 73 വർഷമായുള്ള സ്ഥിതി അതാണ്. ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്നു പ്രഖ്യാപിക്കുക വഴി നിയന്ത്രരേഖയെ അന്താരാഷ്ട്ര അതിർത്തിയായി മാറ്റുകയാണു പാക്കിസ്ഥാൻ.
ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖല പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രവിശ്യയാക്കുന്നതോടെ ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പദ്ധതിക്കു നിയമപ്രാബല്യം ലഭിക്കുമെന്നാണ് അവരുടെ കണക്കൂട്ടൽ. അതു ചൈനയ്ക്ക് ആ പ്രദേശത്തു കൂടുതൽ സജീവമായ ഇടപെടലിനു വഴിയൊരുക്കും. മാത്രമല്ല ഇന്ത്യ-ചൈന സംഘർഷം കൂടുതൽ മൂർച്ഛിക്കുകയാണെങ്കിൽ പാക്കിസ്ഥാനു കാഷ്മീരിൽ പുതിയൊരു സംഘർഷമുഖം തുറക്കുകയും ചെയ്യാം. കാഷ്മീർ പ്രശ്നം അങ്ങനെ കൂടുതൽ അന്താരാഷ്ട്രവത്കരിക്കപ്പെടും. അതിന്റെ പേരിൽ യുഎൻ ഇടപെടലിനും മുറവിളിയുണ്ടാകാം. ഇന്ത്യ ഇതൊക്കെ മുൻകൂട്ടി കാണുന്നുണ്ട്.
പ്രകോപനം സൃഷ്ടിക്കാൻ തന്നെയാണു പാക്കിസ്ഥാന്റെ പുറപ്പാടെന്നാണ് അവരുടെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 15നു നടന്ന ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ മീറ്റിംഗിൽ അവർ ഉപയോഗിച്ച പതാകയിലെ ഭൂപടം അതിന്റെ സൂചനയാണ്. കാഷ്മീരിനെ കൂടാതെ സർ ക്രീക്ക്, ജുനഗഡ്, സിയാച്ചിൻ തുടങ്ങിയ ഇന്ത്യൻ പ്രദേശങ്ങളും അതിൽ പാക്കിസ്ഥാൻ പ്രദേശങ്ങളായി ചിത്രീകരിച്ചിരുന്നു. ഇത്തരം തെറ്റായ ഭൂപടങ്ങൾ ഉപയോഗിക്കുന്നതു ഷാംഗ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണ്. ചൈനയുടെ നേതൃത്വത്തിലുള്ള സംഘടനയാണിത്. പാക്കിസ്ഥാൻ പ്രദർശിപ്പിച്ച ഭൂപടത്തിൽ ലഡാക്കിലെ അതിർത്തികൾ കൃത്യമായി തിരിച്ചിട്ടുമില്ല. ചൈനയുടെ മൗനാനുവാദത്തോടെയാണു പാക്കിസ്ഥാന്റെ നടപടി എന്നാണിതു സൂചിപ്പിക്കുന്നത്.
ഗിൽജിത്-ബാൾട്ടിസ്ഥാനു പാക്കിസ്ഥാനിലെ ഇമ്രാൻഖാൻ ഭരണകൂടം ഭരണഘടനാ അവകാശങ്ങൾ നൽകുന്നതായി കാഷ്മീർ കാര്യമന്ത്രി അലി അമീൻഖാൻ ഗണ്ടപൂർ ആണ് സെപ്റ്റംബർ 16-നു പ്രഖ്യാപിച്ചത്. ലോകത്തിലെ അവസാന കോളനിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
1947-ലെ യുദ്ധത്തിലാണ് പാക്കിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ ഗോത്രവർഗക്കാർ പാക് അധീന കാഷ്മീർ പ്രദേശത്തെ പ്രധാന കാഷ്മീർ ഭാഗത്തുനിന്ന് അടർത്തിയെടുത്തത്. 1949 ഏപ്രിലിൽ പാക്കിസ്ഥാനും പാക് അധീന കാഷ്മീരിലെ പ്രസിഡന്റും തമ്മിലുണ്ടാക്കിയ കറാച്ചി കരാർ പ്രകാരം പാക് അധീന കാഷ്മീർ പാക്കിസ്ഥാന്റെയോ കാഷ്മീരിന്റെയോ ഭാഗമല്ലാത്ത ഒരു പ്രത്യേക പ്രദേശമാണ്. പാക്കിസ്ഥാൻ സർക്കാരിന്റെ കാഷ്മീർ കാര്യ മന്ത്രിക്കായിരിക്കും അതിന്റെ നിയന്ത്രണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
പാക് അധീന കാഷ്മീരിന്റെ പദവി മാറ്റാൻ പാക്കിസ്ഥാൻ സുപ്രീംകോടതിപോലും തയാറായിരുന്നില്ല. കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാന്റെ നിലപാടിനെ അതു ദുർബലപ്പെടുത്തുമെന്നായിരുന്നു കോടതിയുടെ നിലപാട്. അതാണിപ്പോൾ പാക് ഭരണകൂടം മാറ്റിമറിച്ചിരിക്കുന്നത്.
നവംബറിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് പാക് ഭരണകൂടം ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നു വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ രണ്ടു പ്രധാന പ്രതിപക്ഷ കക്ഷികളായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയെയും പാക്കിസ്ഥാൻ മുസ്ലിം ലീഗിനെയും (നവാസ് വിഭാഗം) മറികടന്നു നേട്ടമുണ്ടാക്കാൻ ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രിക് കെ ഇൻസാഫ് പാർട്ടിക്കു കഴിയില്ലെന്നും വിലയിരുത്തുന്നവരുണ്ട്.
പാക്കിസ്ഥാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതു സൈന്യമാണ്. സൈന്യത്തിന്റെ സമ്മതമില്ലാതെ പാക് ഭരണകൂടം ഇത്തരം സുപ്രധാന തീരുമാനങ്ങളൊന്നുമെടുക്കില്ല. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ജനങ്ങൾക്കു കൂടുതൽ പൗരാവകാശങ്ങൾ നൽകാൻ സൈന്യത്തിനു താത്പര്യമില്ല.
ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ പാക്കിസ്ഥാന്റെ അധികാരം നിയമവിധേയമാണെന്നു പ്രഖ്യാപിക്കപ്പെട്ടാൽ ചൈനയിൽനിന്നുള്ള നിക്ഷേപകർക്ക് അവിടെ സ്ഥലം വാങ്ങാനോ വ്യവസായശാലകൾ സ്ഥാപിക്കാനോ കഴിയും. ബാങ്ക് വായ്പകൾക്കും മറ്റുമുള്ള സാങ്കേതിക തടങ്ങളും നീങ്ങും. അതെന്തായാലും ഇന്ത്യ-ചൈന സംഘർഷം മൂർച്ഛിച്ചുനിൽക്കുന്പോൾ പാക്കിസ്ഥാൻ ഇത്തരമൊരു തീരുമാനമെടുത്തത് ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശത്തിന്റെ വികസനം മാത്രം മുന്നിൽക്കണ്ടല്ല എന്നു തീർച്ച.
ഗിൽജിത്തിൽ പാക്കിസ്ഥാന്റെ കൈവിട്ട കളി
11:55 PM Sep 22, 2020 | Deepika.com