ദൈവത്തിന്റെ സ്വന്തം നാട്ടിൽ വർഗീയവാദം വിഷംചീറ്റി പത്തിവിടർത്തിയാടുകയാണോ? ആഗോള ഭീകര ശക്തികളുടെ താവളമായി കേരളം മാറിയോ? മതതീവ്രതയുടെ ചരടിൽ വിശ്വാസിസമൂഹത്തെ കോർത്തിണക്കി തെരുവിലിറക്കി ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന വിഴുപ്പലക്കലുകളും വിലപേശലുകളും സാക്ഷരകേരളത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തുന്നു. യുഎൻ മാത്രമല്ല കേന്ദ്രസർക്കാരും കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരരുടെ താവളമുണ്ടെന്നു നൽകിയിരിക്കുന്ന മുന്നറിയിപ്പ് ആശങ്കയുളവാക്കുന്നതാണ്.
ഇന്ത്യയിലെ ജനാധിപത്യ ഭരണത്തിന്റെ ചരിത്രരേഖകളിൽ അഭിമാനമുഹൂർത്തങ്ങൾ എഴുതിച്ചേർത്തവരാണു കേരള സമൂഹം. ഈ മണ്ണിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥിതികളിൽ മനംനൊന്ത് ഭ്രാന്താലയമെന്നു മുദ്രകുത്തിയപ്പോഴും മാറ്റത്തിന്റെ ശംഖൊലികൾ ഹൃദയങ്ങളിൽ ഏറ്റുവാങ്ങി, പുത്തൻ സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി പോരാടി വിജയിച്ചവരാണു നമ്മുടെ പൂർവികർ. മനുഷ്യനെ മനുഷ്യനായി കാണാനും പരസ്പര സ്നേഹത്തിന്റെയും സേവനത്തിന്റെയും തലങ്ങളിലൂടെ അവനെ കൈപിടിച്ചുയർത്താനും സർവോപരി നവോത്ഥാനത്തിന്റെ വഴികളിലൂടെ നാടിനെ നയിക്കാനും കഴിഞ്ഞ ധീരദേശസ്നേഹികളുടെ പാരന്പര്യവും പൈതൃകവും അവകാശപ്പെടുന്നവരാണ് നാം. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉൾപ്പെടെ എല്ലാ മതങ്ങളും സമുദായങ്ങളും ജാതികളും പരസ്പരം കൈകോർക്കുന്നതാണ് നമ്മുടെ സംസ്കാരം. പരസ്പര പൂരകങ്ങളായി പ്രവർത്തിക്കേണ്ട സാമുദായിക നേതൃത്വങ്ങളും രാഷ്ട്രീയ- ഭരണനേതൃത്വങ്ങളും ചേരിതിരിഞ്ഞ് പോർവിളികൾ ഉയർത്തുന്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിൽ തകർന്നുടയും.
ചരിത്രം പഠിക്കാത്തവർ
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ഒരു സമൂഹം ഇന്നലെകളിൽ നടത്തിയ നിസ്വാർഥ സേവനങ്ങളെ നിസാരവത്കരിച്ച് തമസ്കരിക്കുന്നവർ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകൾക്കുമുന്പ് കൈപിടിച്ചുയർത്തിയത് ആരെന്ന് അന്വേഷിച്ചറിയണം. മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണിൽ ശബ്ദമുയർത്തിയതും തീണ്ടലും തൊടീലും അപരിഷ്കൃതാചാരമാണെന്നും എല്ലാ മനുഷ്യർക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് പതിനഞ്ചാം നൂറ്റാണ്ടിൽ തുടക്കം കുറിച്ചതും ക്രൈസ്തവരാണെന്നുള്ളത് പലരുമിന്നു മറക്കുന്നു. ഇതിനുശേഷം രണ്ടു നൂറ്റാണ്ടു പിന്നിട്ട് 1774ലാണ് ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹൻ റായി പോലും ജനിക്കുന്നത്.
കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതികളിലെ മാറ്റങ്ങളും വളർച്ചയും അറിയാൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിനോക്കണം. ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കു യാത്ര ചെയ്യണം. നിരക്ഷരരും പട്ടിണിപ്പാവങ്ങളും ദരിദ്രരുമായ ജനവിഭാഗങ്ങൾ. വീടും കൂടുമില്ലാതെ വഴിയോരങ്ങളിൽ ഇന്നും അന്തിയുറങ്ങുന്നവർ. സവർണ സന്പന്നർക്കായി അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്ന ഇവരുടെ നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന അധികാര ശക്തികൾക്ക് പാദസേവ ചെയ്യുന്ന വർഗീയവാദികൾക്ക് മനുഷ്യന്റെ മാന്യതയ്ക്കു പട്ടുകുപ്പായമിട്ട് നവസംസ്കാരം വച്ചുവിളന്പിയവരെ പുച്ഛിക്കാൻ എന്താണവകാശം?
ഭീകരവാദികളുടെ ചട്ടുകങ്ങൾ
ആദർശത്തിന്റെയും ആശയത്തിന്റെയും പ്രവർത്തന പദ്ധതികളുടെയും പ്രതിച്ഛായയുമായി ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പും തന്റേടവുമുള്ള രാഷ്ട്രീയ- ഭരണനേതൃത്വങ്ങൾ നമുക്കുണ്ടോ? കൊള്ളയും കള്ളക്കടത്തും കൊലയും അഴിമതിയും കൈമുതലാക്കി ആദർശശുദ്ധിയും സേവനമനോഭാവവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന മേഖലകളിൽനിന്ന് ആധുനിക തലമുറ ഓടിയകന്ന് വർഗീയഭീകരവാദികളുടെ ചട്ടുകങ്ങളാകുന്നുണ്ടെങ്കിൽ ഇതിനു കുട പിടിക്കുന്നതു രാഷ്ട്രീയ- ഭരണസംവിധാനങ്ങളാണ്.
രാഷ്ട്രവും ഭരണവും ജനസമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണ്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളും പ്രവർത്തനശൈലികളുമുള്ള പ്രസ്ഥാനങ്ങളെയും സംഘടനകളെയും സമുദായങ്ങളെയും അവരുടെ അനവധിയായ ആവശ്യങ്ങളെയും സഹിഷ്ണുതയോടെയും അതേസമയം കാര്യഗൗരവത്തോടെ പഠിച്ചും പരിഗണിച്ചും സമന്വയത്തിന്റെ വഴികൾ തേടി നാടിനെ നയിക്കുന്പോൾ മാത്രമേ ഭരണരംഗം വിജയിക്കുകയുള്ളൂ.
ഇന്ത്യൻ ഭരണഘടന പ്രഗൽഭരുടെ ദീർഘവീക്ഷണത്തിന്റെയും ജീവിതസമർപ്പണത്തിന്റെയും നിരന്തര അധ്വാനത്തിന്റെയും പൂർത്തീകരണമാണ്. ജനാധിപത്യ ഭരണസംവിധാനത്തെ അട്ടിമറിക്കുന്ന സാമുദായിക-രാഷ്ട്രീയ-ഭരണവെല്ലുവിളികൾ നമ്മെ തകർച്ചയിലേക്കു നയിക്കും. വർഗീയഭീകരശക്തികളുടെ പിൻബലത്തിൽ അധികാരത്തിലെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഫലമോ സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ വക്താക്കൾ പൊതുസമൂഹത്തിൽ നിന്ന് പുറംതള്ളപ്പെടും. ജനാധിപത്യ രാഷ്ട്രീയ തലത്തിൽ വൻ മൂല്യച്യുതി അനുഭവപ്പെടും. ഇത്തരം ഒരു പ്രതിസന്ധിയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്.
പതിറ്റാണ്ടുകൾ രാജ്യം ഭരിച്ചവർക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം സംരക്ഷിക്കാനായില്ല. ഇവരുടെ ഭരണപരാജയമാണു വർഗീയഭീകരവാദത്തിനു ജന്മം നൽകിയത്. മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന ഇത്തരം ശക്തികളെ തുടക്കത്തിലേ നുള്ളിക്കളയാൻ ശ്രമിക്കാതെ ഭരണത്തിലിരുന്ന ഉത്തരവാദിത്വപ്പെട്ടവർ ഈ സാമൂഹ്യ വിപത്തിനെ സ്വന്തം നിലനിൽപ്പിനായി പ്രോത്സാഹിപ്പിച്ച് ഉപയോഗിച്ചു. ഇതിന്റെ അനന്തരഫലവും ബാക്കിപത്രവുമാണ് ഇന്ന് ഭാരത ജനതയുടെ ചങ്കിൽ കുത്തിയിറക്കുന്ന വർഗീയതയുടെയും ഭീകരതയുടെയും വിഷബീജങ്ങൾ.
മതങ്ങളും സമുദായങ്ങളും സ്നേഹത്തിന്റെ സാക്ഷ്യങ്ങളാകണം. സേവനത്തിന്റെ മകുടോദാഹരണങ്ങളും നന്മയുടെ വഴികാട്ടികളുമാകണം. മതവികാരങ്ങളിൽ വിഷപ്പുകയുയർത്തി, തീവ്രവാദം കുത്തിവച്ചു തമ്മിലടിച്ച് ഭീകരവാദികളാക്കി തകരുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങൾക്ക് ഈ മണ്ണിനെ വിട്ടുകൊടുക്കരുത്. വീണ്ടും ഇവിടം ഒരു ഭ്രാന്താലയമാകുവാൻ പാടില്ല.
അറിവിന്റെയും ആദർശത്തിന്റെയും അഭിമാനത്തിന്റെയും ഉന്നത മേഖലകളിലൂടെ ആഗോളതലങ്ങളിൽ സഞ്ചരിക്കുന്ന ഒരു ജനതയെ വർഗീയവിഷം ചീറ്റി തെരുവിലിറങ്ങി കൊലയ്ക്കുകൊടുക്കാൻ ഭീകരവാദികൾ മദമിളകി ഉൗരുചുറ്റുന്പോൾ മതനിരപേക്ഷത ഉയർത്തിക്കാട്ടി തന്റേടത്തോടെ നിവർന്നുനിന്ന് പ്രതികരിക്കാൻ രാജ്യസ്നേഹികൾ ഉണരണം.
ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ
വിഷംചീറ്റുന്ന വർഗീയ ഭീകരവാദം
01:53 AM Sep 21, 2020 | Deepika.com