രാജ്യത്തെ കാർഷിക മേഖലയെ വലിയരീതിയിൽ സ്വാധീനിക്കാൻ പോന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ കാർഷിക നിയമങ്ങൾ. ജൂൺ അഞ്ചിന് കൊണ്ടുവന്ന ഓർഡിനൻസുകൾക്കു പകരമായാണ് കാർഷിക ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷൻ ഫെസിലിറ്റേഷൻ) ബിൽ, കർഷക (ശക്തീകരണ സംരക്ഷണ) കരാർ ബിൽ, അവശ്യസാധന ഭേദഗതി ബിൽ എന്നിവ ലോക്സഭയിൽ പാസാക്കിയത്.
കർഷകരുടെ താത്പര്യങ്ങൾക്കു വിരുദ്ധമാണ് ഈ ബില്ലുകൾ എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ഭരണമുന്നണിയിലെ കർഷക സ്വാധീന മേഖലയിൽനിന്നുള്ള പാർട്ടികളും ഉയർത്തുന്ന ആരോപണം. ഇന്ത്യയിലെ കാർഷികമേഖലയുടെ കോർപറേറ്റ് വത്കരണമാണ് ഈ ബില്ലുകൾ ലക്ഷ്യം വയ്ക്കുന്നത് എന്നതാണ് പ്രധാന ആരോപണം. എന്നാൽ കാർഷിക ഉത്പന്നങ്ങളുടെ സ്വതന്ത്ര വില്പനയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കി കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നിയമനിർമാണങ്ങൾ എന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറയുന്നത്.
സ്വതന്ത്ര വിപണി
കാർഷിക ഉത്പന്ന വ്യാപാര വാണിജ്യ നിയമം നിലവിൽവരുന്നതോടെ കാർഷികോത്പന്നങ്ങൾ വാങ്ങുന്നവരുമായി മുൻകൂർ വ്യാപാര കരാറിൽ ഏർപ്പെടാൻ കർഷകർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നാണ് സർക്കാരിന്റെ അവകാശവാദം. കരാർ നിലവിൽ വന്നതിനുശേഷം ഉത്പന്നങ്ങളുടെ വില പൊതുവിപണിയിൽ വർധിക്കുകയാണെങ്കിൽ അതിന്റെ ആനുകൂല്യവും കർഷകർക്കു ലഭിക്കുന്നതിനു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനാന്തര തലത്തിൽ കാർഷികോത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനും കർഷകർക്ക് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. കാർഷികോത്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരമാണ് നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കാർഷിക വിപണി എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ പൊളിച്ചെഴുതുകയാണ്.
എവിടെവച്ചും എപ്പോൾ വേണമെങ്കിലും കാർഷിക ഉത്പന്നങ്ങളുടെ വ്യാപാരം സാധ്യമാകും. പാൻ കാർഡ് ഉള്ള ഏതൊരാൾക്കും ഇനി കാർഷികോത്പന്നങ്ങൾ വ്യാപാരം ചെയ്യാൻ സാധിക്കും. കേന്ദ്രസർക്കാർ പിന്തുടർന്നുവരുന്ന തീവ്രവലതുപക്ഷ സാമ്പത്തിക നയങ്ങളുടെ സൃഷ്ടി കൂടിയാണ് ഈ നിയമനിർമാണങ്ങൾ എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കർഷകർക്ക് കുറെയൊക്കെ ആശ്വാസമായിരുന്ന വിപണിയിലെ സർക്കാരുകളുടെ ഇടപെടലുകൾ ഈ നിയമനിർമാണത്തോടുകൂടി പരിമിതപ്പെടുകയാണ്. എല്ലാം വിപണിയുടെ കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാവുകയും കാർഷിക വ്യാപാരങ്ങൾ വിപണികേന്ദ്രീകൃതമായി മാറുകയും ചെയ്യുമ്പോൾ സ്വാഭാവികമായും സർക്കാരിന്റെ ഇടപെടലുകൾ അവസാനിക്കുകയും അത് ദൂരവ്യാപകമായി കർഷകരുടെ താത്പര്യങ്ങൾക്ക് എതിരാവുകയും ചെയ്യും.
കോർപറേറ്റുകൾക്കു വഴിയൊരുക്കൽ
കാർഷിക വിപണികളിലേക്കു വൻകിട കോർപറേറ്റുകളുടെ വ്യാപകമായ കടന്നുവരവിന് ഈ നിയമനിർമാണങ്ങൾ വഴിയൊരുക്കും. ഇപ്പോൾത്തന്നെ റിലയൻസിനെ പോലെയുള്ള വ്യവസായ ഭീമൻമാർ നമ്മുടെ കാർഷിക മേഖലയിലേക്കു കടന്നുവന്നിട്ടുണ്ട്. കർഷകർക്കു മുൻകൂറായി പണം നൽകി വ്യാപകമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ കരാർ കൃഷികൾ ചെയ്തുവരുന്നുണ്ട്. ഈ നിയമനിർമാണത്തിലൂടെ ഇത്തരം കരാർ കൃഷികൾക്ക് നിയമസാധുത ലഭിക്കുകയും ഭാവിയിൽ ഇത് വ്യാപകമാവുകയും ചെയ്യും.
പൊതുവിപണിയെക്കാളും മെച്ചപ്പെട്ട വിലയിൽ ആകൃഷ്ടരായി ഇത്തരം കോർപറേറ്റ് ഭീമന്മാരുമായി കർഷകർ കരാറുകളിൽ ഏർപ്പെടുന്നതിൽ വലിയ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇതിലൂടെ ഭാവിയിൽ പൊതുവിപണികൾ തന്നെ ഇല്ലാതാവുകയും കാർഷികോത്പന്നങ്ങളുടെ വിപണനത്തിലെ കുത്തക ഇവരിൽ എത്തുകയുംചെയ്യുമ്പോൾ വില ഇവർതന്നെ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് കാർഷിക മേഖലയുടെ കുത്തകവത്കരണത്തിന് കാരണമാകും എന്നുമാത്രമല്ല കർഷകരുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കാർഷികോത്പന്നങ്ങളുടെ വില മാത്രമല്ല കർഷകർ കൃഷി ചെയ്യേണ്ട വിളകളും അതിന് ഉപയോഗിക്കേണ്ട വിത്ത് ഇനങ്ങളും കുത്തകകൾ തന്നെ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകും.ഇത്തരം കോർപറേറ്റ് ഭീമന്മാരമായി ബന്ധപ്പെട്ട കരാർ കൃഷി വ്യാപകമാകുന്നതോടെ ചെറുകിട കർഷകർ വലിയ പ്രതിസന്ധിയിലാകും. കാരണം വൻകിട ഭൂവുടമകൾക്ക് മാത്രമേ ഇത്തരം കോർപറേറ്റുകളുടെ വാണിജ്യ താത്പര്യങ്ങൾക്ക് അനുകൂലമായി കാർഷിക ഉത്പാദനം നടത്തുവാൻ സാധിക്കുകയുള്ളൂ. കോർപറേറ്റ് കമ്പനികൾക്ക് താത്പര്യമുള്ള കാർഷികവിളകളുടെ ഉത്പാദനം മാത്രമേ ഭാവിയിൽ പ്രോത്സാഹിപ്പിക്കപ്പെടുകയുള്ളു എന്ന വിമർശനം കൂടിയുണ്ട്. ഇത്രയുംകാലം കർഷകരുടെ താത്പര്യങ്ങളായിരുന്നു കൃഷിയിടങ്ങളിൽ പരീക്ഷിക്കപ്പെട്ടിരുന്നത് എങ്കിൽ ഇനി വരാൻപോകുന്നത് കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കപ്പെടുക എന്നതാണ്. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന വിപണിയിൽ കർഷകർ നിസഹായരായി നിൽക്കേണ്ടിവരും. വ്യാപകമായ കർഷക ചൂഷണങ്ങളായിരിക്കും ഇതിലൂടെ സംഭവിക്കുന്നത്.
താങ്ങുവില അസ്തമിക്കും
കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി നിയമം നിലവിൽ വന്നതിനു ശേഷവും കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കുന്നത് സർക്കാർ തന്നെ ആയിരിക്കുമെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. കാരണം സ്വതന്ത്ര വിപണിയിലേക്ക് തുറന്നു കൊടുക്കപ്പെട്ട എല്ലാ മേഖലകളുടെയും നിയന്ത്രണ സംവിധാനങ്ങൾ കാലക്രമേണ സർക്കാരിൽനിന്നു നഷ്ടപ്പെട്ടതാണ് സമീപകാല അനുഭവം.
ഇന്ത്യയിലെ കാർഷികോത്പന്നങ്ങളുടെ വിപണനത്തിൽ കർഷകർക്കു പ്രതികൂലമായി നിൽക്കുന്നു എന്ന് എല്ലാക്കാലത്തും വലിയ വിമർശനം ഏറ്റുവാങ്ങുന്ന ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും നേരിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നിയമനിർമാണങ്ങൾ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇടനിലക്കാരെ ഒഴിവാക്കുന്നതു മൂലമുള്ള ഗുണം കർഷകർക്ക് നേരിട്ടു ലഭിക്കുമെന്നു സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും വളരെ പിന്നാക്ക സാഹചര്യങ്ങളിൽ നിലനിൽക്കുന്നതിനാൽ ഇ -കൊമേഴ്സ് പോലുള്ള അത്യാധുനിക മാർഗങ്ങളിലൂടെ അവർക്ക് എത്രമാത്രം ഇടനിലക്കാരുടെ സഹായമില്ലാതെ നഗരങ്ങളിൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാൻ സാധിക്കുമെന്നത് സംശയകരമാണ്.
ഈ നിയമങ്ങളിലൂടെ കർഷകരുടെ മുമ്പിൽ കൂടുതൽ സാധ്യതകളും അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കു മത്സരാധിഷ്ഠിത വിപണനവും മെച്ചപ്പെട്ട വിലയും ലഭിക്കുമെന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, മത്സരാധിഷ്ഠിത വിപണികൾ കുത്തകകളുടെ കൈകളിലേക്ക് എത്തുമ്പോൾ കർഷകരുടെ വിലപേശലിനുളള സാധ്യതകൾ അവസാനിക്കുമെന്നാണ് ആഗോളീകരണം നമ്മളെ പഠിപ്പിക്കുന്നത്.
വിലക്കയറ്റത്തിനും സാധ്യത
അവശ്യവസ്തു നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവും വളരെ ആശങ്കകൾ ഉയർത്തുന്നതാണ് . അവശ്യവസ്തു നിയമം മൂലമാണ് പല അവശ്യസാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാകാതെ കമ്പോളത്തിൽ പിടിച്ചുനിർത്തുന്നത്. ഈ നിയമം മാറ്റുന്നതോടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമാവുകയും അവശ്യവസ്തുക്കളുടെ വില നിയന്ത്രണം സർക്കാരിന് നഷ്ടപ്പെടുകയും ചെയ്യും. ഇതും ഫലത്തിൽ സഹായകരമാവുക കുത്തകകൾക്കായിരിക്കും . സമീപകാലത്തു തന്നെ സവോള, ഭക്ഷ്യ എണ്ണ തുടങ്ങിയ പ്രധാനപ്പെട്ട സാധനങ്ങളെ അവശ്യവസ്തുക്കളുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു . ഈ നിയമങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ ഇവ കർഷക കേന്ദ്രീകൃതമല്ല എന്നു വ്യക്തമാകും. ഈ നിയമനിർമാണങ്ങളുടെ ലക്ഷ്യം കാർഷികോത്പന്ന വിപണന മേഖലയുടെ കോർപറേറ്റ് വത്കരണം തന്നെയാണ്.
പ്രഫ. റോണി കെ. ബേബി
കൃഷിയുടെ കോർപറേറ്റ്വത്കരണം ആർക്കുവേണ്ടി?
10:41 PM Sep 19, 2020 | Deepika.com