മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ‘നീറ്റ്’ ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്ന വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് അസോസിയേഷൻ കേസിലെ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കപ്പെടേണ്ടതാണ്. ദേശതാത്പര്യങ്ങൾക്ക് വിധേയമാണ് ന്യൂനപക്ഷ അവകാശങ്ങൾ എന്ന കണ്ടെത്തലാണ് വിധിയെ പ്രധാനമായും നയിച്ചത്.
ന്യൂനപക്ഷ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നീറ്റ് ബാധകമാക്കിയ സർക്കാർ നടപടിയെ ചോദ്യംചെയ്തുകൊണ്ടാണ് ന്യൂനപക്ഷ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 30-ാം അനുഛേദം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് പ്രത്യേക സംരക്ഷണവും പദവിയും വാഗ്ദാനം ചെയ്യുകയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും ഭരണാവകാശം അതിന്റെ വിലപ്പെട്ട ഭാഗമാണെന്നും അതിൽ വിദ്യാർഥികളുടെ പ്രവേശന അധികാരവും ഉൾപ്പെടുമെന്നും ഈ പ്രവേശന അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ന്യൂനപക്ഷ മെഡിക്കൽ സ്ഥാപനങ്ങളിൽ നീറ്റ് അടിച്ചേൽപ്പിക്കുന്നത് എന്നുമായിരുന്നു പ്രധാനമായും ഉന്നയിക്കപ്പെട്ടത്.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചയെ അപലപിച്ച കോടതി മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം സംരക്ഷിക്കപ്പെടേണ്ടത് ദേശതാത്പര്യത്തിന്റെ ഭാഗമാണെന്നും ഭരണാവകാശം ദുർഭരണത്തിനുള്ള അവകാശമല്ലെന്നും മെറിറ്റ് വിട്ടുവീഴ്ചയ്ക്ക് വിധേയമാക്കാനാവില്ലെന്നുമാണ് കണ്ടെത്തിയത്. വിദ്യാഭ്യാസത്തിന്റെ യഥാർഥ സ്വഭാവം മാറിയെന്നും കരുണ നഷ്ടപ്പെട്ട് വെറും കന്പോളവസ്തുവായി അത് രൂപാന്തരപ്പെട്ടുവെന്നും വിലയിരുത്തി. അതിനാൽ നീറ്റ് ദേശതാത്പര്യത്തിന്റെ ഭാഗമായി കണ്ടറിഞ്ഞ് അംഗീകരിക്കപ്പെടണമെന്നാണ് സുപ്രീംകോടതി വെല്ലൂർ കേസിൽ ഇക്കഴിഞ്ഞ ഏപ്രിൽ 29ന് വിധിച്ചത്.
തോറ്റു നേടിയ വിജയം
2013ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കേസിൽ നീറ്റ് ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങളിൽ നീറ്റ് അടിച്ചേൽപ്പിക്കുന്നത് ന്യൂനപക്ഷാവകാശലംഘനമാണെന്നും കണ്ടെത്തിയിരുന്നു.
നീറ്റ് റദ്ദാക്കിയ 2013-ലെ സുപ്രീംകോടതി വിധി 2016-ൽ പുനഃപരിശോധനാ ഹർജിയിലൂടെ പിൻവലിക്കപ്പെട്ടെങ്കിലും ന്യൂനപക്ഷ അവകാശലംഘനങ്ങളുടെ പശ്ചാത്തലത്തിൽ നീറ്റ് വിലയിരുത്തപ്പെടുന്പോൾ 2013-ലെ വിധിയിൽ പ്രതിപാദിക്കുന്ന ശ്രദ്ധേയമായ ചില വസ്തുതകളുണ്ട്. അതിവിടെ, പ്രസക്തവുമാണ്. വിധിയുടെ 160-ാം ഖണ്ഡികയിൽ സുപ്രീംകോടതി ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി. മെഡിക്കൽ രംഗത്ത് അക്കാദമിക് മികവിന് ഉപരിയായി ഒരു ശുശ്രൂഷാമനോഭാവവും അനിവാര്യമാണ്. സാധാരണ ജനങ്ങളുടെ പ്രത്യേകിച്ച് ഗ്രാമീണ ജനതയുടെ ശുശ്രൂഷയ്ക്ക് ആവശ്യം അർപ്പണ മനോഭാവമുള്ള, ഏതുസമയത്തും അത്യാസന്ന ഘട്ടങ്ങളിലും എളുപ്പം സമീപിക്കാവുന്ന, ഡോക്ടർമാരെയാണ്. രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിൽ വസിക്കുന്പോൾ രാജ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെക്കാൾ ഗ്രാമങ്ങളിൽ സേവനം ചെയ്യുന്ന, ഗ്രാമീണ സേവനത്തിൽ ആനന്ദം കണ്ടെത്തുന്ന മിഷനറി ഡോക്ടർമാരെയാണ് ആവശ്യം. ഈ സന്നദ്ധതയും അഭിരുചിയും കണ്ടെത്തുന്നതിന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിലുള്ള പ്രവേശനമാനദണ്ഡങ്ങളിലൂടെ വിദ്യാർഥിപ്രവേശനത്തിന് അനുമതി നൽകപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ ഇത്തരമൊരു വിലയിരുത്തൽ 2020ലെ സുപ്രീംകോടതി വിധിയിൽ കാണപ്പെടുന്നില്ല.
ദേശതാത്പര്യത്തിന്റെ അവിഭാജ്യഘടകം
ഭരണഘടനയിൽ ദേശതാത്പര്യങ്ങൾക്കും പൊതുതാത്പര്യങ്ങൾക്കും പ്രധാന സ്ഥാനമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന ഘടകങ്ങളാണവ. എന്നാൽ ഇവിടെ വിസ്മരിക്കപ്പെട്ടത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശം ദേശതാത്പര്യത്തിന്റെയും പൊതുതാത്പര്യത്തിന്റെയും അവിഭാജ്യഘടകമാണെന്നുള്ളതാണ്. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ തുല്യരാക്കുന്നതിനും അവരിൽ ആത്മവിശ്വാസവും സുരക്ഷിതബോധവും വളർത്തിയെടുക്കുന്നതിനുമാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ഭരണഘടനാസംരക്ഷണം വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് ടിഎംഎ പൈ ഫൗണ്ടേഷൻ കേസിലെ 2002-ലെ വിധിന്യായത്തിലെ 149-ാം ഖണ്ഡികയിൽ പതിനൊന്നംഗബഞ്ചിനെ നയിച്ച ചീഫ് ജസ്റ്റീസ് ബി.എൻ. കിർപാൽ വ്യക്തമാക്കിയത്.
അവകാശങ്ങൾക്കപ്പുറമുള്ള ഭരണഘടനാപദവി
ഭരണഘടനയുടെ 30-ാം അനുഛേദത്തിൽ അടങ്ങിയിരിക്കുന്ന തത്വം വെറുമൊരു അവകാശമല്ല. അതിനപ്പുറത്തായി കാണേണ്ടതായ പ്രത്യേക സംരക്ഷണവും പദവിയുമാണ്. അവകാശത്തെക്കാൾ ഉപരിയായി ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു “പ്രിവിലേജ്” ആണെന്നാണ് 2005ൽ സുപ്രീംകോടതിയുടെ ഏഴംഗബഞ്ച് പി.എ. ഇനംദാർ കേസിൽ വ്യക്തമാക്കിയത്. അതിനാൽത്തന്നെ അതിന്റെ വ്യാപ്തി വിപുലമാക്കാം. ചുരുക്കാനാവില്ല. ശക്തിപ്പെടുത്താം, ദുർബലപ്പെടുത്താനാവില്ല. ടി.എം.എ. പൈ കേസിലെ പതിനൊന്നംഗബഞ്ചിന്റെ വിധിയും ഇനംദാർ കേസിലെ ഏഴംഗബഞ്ചിന്റെ വിധിയും ന്യൂനപക്ഷ അവകാശങ്ങളെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്തതെങ്കിൽ വെല്ലൂർ കേസിലെ വിധിയിലൂടെ ഈ അവകാശം ദുർബലമാക്കപ്പെടുകയാണുണ്ടായത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പെരുമയും സ്വയംഭരണാവകാശവും നഷ്ടപ്പെടാതെ സുതാര്യവും നീതിയുക്തവുമായ രീതിയിൽ പ്രവേശനരീതിയും പ്രവേശനപ്രക്രിയയും സ്വന്തം നിലയിൽ നിശ്ചയിക്കുവാനുള്ള അധികാരം പ്രസ്തുത വിധികൾ നൽകിയിരുന്നു. അതിനായി സ്വന്തം നിലയിൽ പ്രവേശന പരീക്ഷകൾ നടത്താമെന്നും വ്യക്തമാക്കിയിരുന്നു. 1991-ലെ സെന്റ് സ്റ്റീഫൻസ് കോളജ് കേസിലും ഈ നിലപാട് കാണാം. എന്നാൽ വെല്ലൂർ കേസിലെ വിധിയിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈ പ്രവേശന അധികാരമാണ് നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്.
പ്രത്യേകവിഭാഗം
ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രത്യേക ഭരണഘടനാ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കേണ്ടതായ പ്രത്യേക വിഭാഗമാണ്. ഇത് തുല്യതാ സിദ്ധാന്തത്തിന് എതിരല്ല. തുല്യതയ്ക്കു വേണ്ടിയുള്ള വേർതിരിവാണിത്. മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായോ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താരതമ്യം ചെയ്യാനാവില്ല. മറ്റുസ്ഥാപനങ്ങൾക്ക് ബാധകമാകുന്ന നിയന്ത്രണങ്ങൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേൽ ഏർപ്പെടുത്താനാവില്ല. വെറും ഉപജീവനമായോ തൊഴിലായോ നടത്തിക്കൊണ്ടുപോകുന്നവയല്ല ഇവ. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയും സ്ഥാപകദർശനങ്ങളോടെയും ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടവയാണവ. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാ വിരുദ്ധമാണ്.
ഭരണഘടനയുടെ 93-ാം ഭേദഗതിയിലൂടെ കൊണ്ടുവന്ന 15(5) വ്യവസ്ഥയുടെ പരിധിയിൽനിന്നു ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രത്യേകം ഒഴിവാക്കിയിരുന്നു. സാന്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരുവാൻ ഭരണകൂടത്തെ അധികാരപ്പെടുത്തുന്നതാണ് 15 (5) അനുഛേദം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയ നടപടി ശരിവച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച് ന്യൂനപക്ഷ മേഖലയിലെ എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2009-ലെ വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലെന്നും വിധിയെഴുതി. 1973-ലെ കേശവാനന്ദ ഭാരതി കേസിലെ പതിമൂന്നംഗ ബഞ്ചിന്റെ വിധിയിൽ ജസ്റ്റീസ് സിക്രി അഭിപ്രായപ്പെട്ടത് ന്യൂനപക്ഷാവകാശം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണെന്നും പാർലമെന്റിന് നിയമനിർമാണ അധികാരത്തിലൂടെയോ ഭരണഘടനാ ഭേദഗതിയിലൂടെയോ ഇത് നിഷേധിക്കാനാവില്ലെന്നുമാണ്. അർഥപൂർണവും ശ്രദ്ധേയവുമായ ഈ നിരീക്ഷണത്തെ മുറുകെപ്പിടിക്കുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാബഞ്ചിനുവേണ്ടി ജസ്റ്റീസ് എ.കെ. പട്നായിക് എഴുതിയ പ്രമാദി കേസിലെ വിധി. ഇതിലെ 45, 46 ഖണ്ഡികകൾ ഈ നിലപാട് വിശദീകരിക്കുന്നതാണ്.
വീണ്ടെടുക്കാം അവകാശങ്ങൾ
ന്യൂനപക്ഷ അവകാശം യഥാർഥവും ഫലപ്രദവുമായ ഒരു മൗലികാവകാശമാണ്. പൊള്ളയായ വാഗ്ദാനമല്ല. നീതിയുക്തവും സുതാര്യവുമായ രീതിയിൽ പ്രവേശനവും പ്രവേശനപ്രക്രിയയും നിശ്ചയിക്കുവാനുള്ള അധികാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുണ്ടാകണം. ദേശീയ പരീക്ഷ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാക്കാനും ന്യൂനപക്ഷാവകാശം നിഷേധിക്കുവാനുമുള്ള മറയാവരുത്.
നമ്മുടെ സുഘടിതമായ സാംസ്കാരിക പാരന്പര്യത്തിന്റെ മേന്മയേറിയ ഇഴകളാണ് ന്യൂനപക്ഷങ്ങൾ. സാധാരണ നിയമങ്ങളെ സമീപിക്കുന്ന കാഴ്ചപ്പാടോടുകൂടി ന്യൂനപക്ഷവകാശങ്ങളെ വ്രണപ്പെടുത്തുന്ന വ്യവസ്ഥകളെ വ്യാഖ്യാനിക്കുവാനാകില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾക്ക് വെറും ന്യായീകരണമല്ല, അസാധാരണമായ നീതീകരണവും അങ്ങേയറ്റം സാധൂകരണവും അത്യന്തം പ്രകടമായ ഭരണഘടനാലക്ഷ്യങ്ങളും ആവശ്യമാണ്. മുഖ്യമൗലികാവകാശങ്ങളുടെമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അപഗ്രഥിക്കുന്പോൾ അമേരിക്കൻ സുപ്രീംകോടതി പിന്തുടരുന്ന ഭരണഘടനാ സിദ്ധാന്തമായ “ടയേർഡ് റിവ്യു’’വും അസാധാരണ നീതീകരണതത്വവും ന്യൂനപക്ഷാവകാശങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ വിലയിരുത്തുന്ന കാര്യത്തിലും പിന്തുടരണം. ഭരണഘടനയുടെ കാവൽക്കാരനും മൗലികാവകാശങ്ങളുടെ സംരക്ഷകനുമായ ഉന്നത നീതിപീഠം തന്നെ ന്യൂനപക്ഷാവകാശങ്ങളിൽ ഉടലെടുത്ത വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുമെന്ന് പ്രത്യാശിക്കാം.
കാലാവധിയില്ലാത്ത അവകാശം
ഇന്ത്യൻ ഭരണഘടനയുടെ 30 (1) അനുഛേദം മത ന്യൂനപക്ഷങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങൾക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും അവ നടത്തിക്കൊണ്ടുപോകുന്നതിനും അധികാരം നൽകുന്നു. ഇത് നിയന്ത്രിക്കപ്പെടാനാവാത്ത ഒരു പ്രത്യേക അവകാശവും സവിശേഷ സംരക്ഷണവുമാണ്. ഇത് മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഭരണഘടനാ പദവിയാണ്. ഇതിന് കാലാവധിയില്ല. ഇത്തരമൊരു അവകാശത്തിന്റെ അനിവാര്യത മനസിലാക്കിയതുകൊണ്ടാണ് നിയന്ത്രിക്കപ്പെടാനാവാത്ത, നിയന്ത്രണങ്ങൾക്ക് വിധേയമല്ലാത്ത സവിശേഷ അവകാശമായി ഇതിനെ ഉൾക്കൊള്ളിച്ചത്. ഇന്ത്യൻ ജനത ഒന്നായി നിലകൊണ്ട് ഭരണഘടനാപിതാക്കന്മാരിലൂടെ കൽപ്പിച്ചു നൽകിയ കലർപ്പില്ലാത്തതും വെള്ളം ചേർക്കാനാവാത്തതുമായ അവകാശമാണിത്. അത് ഭരണഘടനയുടെ മുഖമുദ്രയാണ്. ഭരണഘടനയ്ക്കുമാത്രം വിധേയവും. പാർലമെന്റിന് ഭരണഘടനാ ഭേദഗതിയിലൂടെ പോലും ഈ അവകാശത്തെ ഇല്ലായ്മ ചെയ്യുവാനോ അതിന്റെ വ്യാപ്തിക്കോ രൂപഭാവങ്ങൾക്കോ മങ്ങലേൽപ്പിക്കുവാനോ കഴിയുകയില്ല. നിർമ്മലമായ ഈ അവകാശത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ആദരിക്കണം.
ഡോ. പോളി മാത്യു മുരിക്കൻ
ദുർബലമാക്കരുത് ന്യൂനപക്ഷ അവകാശങ്ങൾ
10:56 PM Sep 15, 2020 | Deepika.com