മുസ്ലിം ലീഗിന്റെയും ജനാധിപത്യമുന്നണിയുടെയും യഥാർഥ നേതൃത്വം ഏറ്റെടുക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിൽനിന്നു മുസ്ലിം ലീഗ് തിരിച്ചുവിളിക്കുന്നത് പലതും മനസിൽ കണ്ടാണെന്നു വ്യക്തം. 2017 ൽ ഇ. അഹമ്മദിന്റെ മരണത്തെ തുടർന്ന് ലോക് സഭയിലേക്കു പോയ കുഞ്ഞാലിക്കുട്ടി ലീഗിന്റെ ദേശീയ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ലീഗിന്റെ സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഉന്നതാധികാര സമിതി ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്നു കുഞ്ഞാലിക്കുട്ടിയെ മാറ്റുകയും ചുമതല ഇ.ടി. മുഹമ്മദ് ബഷീറിനു കൊടുക്കുകയും ചെയ്തു. അതാണു ലീഗ്. ദേശീയ സെക്രട്ടറിയെ മാറ്റാൻ അധികാരമുള്ള സംസ്ഥാന പ്രസിഡന്റ്. കുഞ്ഞാലിക്കുട്ടിയെ തിരിച്ചുകൊണ്ടുവരാൻ നിശ്ചയിച്ച ഉന്നതാധികാര സമിതിയിൽ ഇപ്പോഴത്തെ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ സംബന്ധിച്ചില്ല.
കുഞ്ഞാലിക്കുട്ടി വരുന്നത് ഉപമുഖ്യമന്ത്രിപദം ലക്ഷ്യം വച്ചാണെന്നു പറയുന്നവരുണ്ട്. മുനീറിനായാലും കിട്ടാവുന്ന പദവിയാണത്. രമേശ് മുഖ്യമന്ത്രിയുടെ കൂടെ ഉപമുഖ്യനാവുന്നത് കുഞ്ഞാലിക്കുട്ടിക്കു കുറവാകും! അതുകൊണ്ടു മുഖ്യമന്ത്രിപദവിക്കാവും നോട്ടം. കോണ്‍ഗ്രസിലെ കലാപം മുതലാക്കി ആ പദവി നേടാൻ കുഞ്ഞാലിക്കുട്ടിക്കാവും. 1979 ൽ സി.എച്ച്. മുഹമ്മദ് കോയ നേടിയതു പോലെ ഒന്ന്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വർണ കള്ളക്കടത്തും ലഹരിക്കടത്തും എല്ലാം ജനാധിപത്യമുന്നണിക്കു വോട്ടാകുമോ? മുന്നണിക്കു തിരിച്ചെത്താനാവുമോ? ആർക്കും തീർച്ചയില്ലാത്ത യാഥാർഥ്യമാണത്.
കേരള കോണ്‍ഗ്രസുകാരിൽ കൂടുതൽ പേർ ഒപ്പമുള്ളവരെന്നു കേന്ദ്ര ഇലക്ഷൻ കമ്മീഷൻ വിധിച്ചവരെക്കൂടി (ഈ വിധി പിന്നീടു കേരള ഹൈക്കോടതി സ്റ്റേ ചെയ്തു) യുഡിഎഫ് പുറത്താക്കി. ജനതാദളും ജനാധിപത്യ മുന്നണി വിട്ടു. ഇതെല്ലാം മുന്നണിയുടെ ശക്തി ചോർത്തിയിട്ടുണ്ട്. എല്ലാം അനുകൂലമായി ഭൂരിപക്ഷം പിടിക്കാനായാൽതന്നെ ലീഗ് പുതിയ ക്രമീകരണത്തിൽ അതിശക്തമാവും. തമ്മിലടിക്കുന്ന കോണ്‍ഗ്രസോ വലിയ ബലമില്ലാത്ത ഘടകകക്ഷികളോ കുഞ്ഞാലിക്കുട്ടിയോടു കിടപിടിക്കാവുന്നവരല്ല.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടായാൽതന്നെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് മാണിയുടെ കാര്യത്തിൽ എന്നപോലെ ഇടതു മുന്നണിയിൽനിന്ന് ഒരു നീക്കം വന്നാൽ കുഞ്ഞാലിക്കുട്ടിക്കു തടസങ്ങൾ ഒന്നും ഉണ്ടാവില്ല. മാണിയല്ല കുഞ്ഞാലിക്കുട്ടി എന്ന് അറിയുക. ജനാധിപത്യമുന്നണിയിൽ ഉള്ളതിനെക്കാൾ ഉറച്ച സൗഹൃദങ്ങൾ കുഞ്ഞാലിക്കുട്ടിക്കു സിപിഎമ്മിലുണ്ട്. അതു ലീഗിന്റെയും സമുദായത്തിന്റെയും താത്പര്യങ്ങൾക്കായി അദ്ദേഹം ശരിക്കും ഉപയോഗിക്കുന്നുമുണ്ട്. പിണറായിക്കും കോടിയേരിക്കും എല്ലാംവേണ്ടി അദ്ദേഹം ജനാധിപത്യമുന്നണിയെ ഉപയോഗിച്ച സംഭവങ്ങളുമുണ്ട്.
ലീഗിന്റെ സ്നേഹം
ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ ലീഗാവും കേരളത്തിലെ പ്രധാന പ്രതിപക്ഷം. അപ്പോൾ ഒരു മന്ത്രിയുടെ എല്ലാ ആനുകൂല്യങ്ങളോടുംകൂടെ കുഞ്ഞാലിക്കുട്ടിക്കു കളിക്കാനാവും. ഇടതുമുന്നണിയെക്കൊണ്ട് ഇപ്പോൾ ചെയ്യിക്കുന്നതുപോലെ സമുദായത്തിന്റെ താത്പര്യങ്ങൾ നേടാനുമാവും. കേരള കോണ്‍ഗ്രസിലെ വഴക്കുതീർക്കാൻ വലിയ ശ്രമമൊന്നും വേണ്ടെന്നു കുഞ്ഞാലിക്കുട്ടി തീരുമാനിച്ചതും വെറുതെയാവില്ല. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ജനാധിപത്യമുന്നണിയിൽ വരുന്നതുകൊണ്ടു ലീഗിനല്ല കോണ്‍ഗ്രസിനാണു കൂടുതൽ പ്രയോജനമെന്നു കുഞ്ഞാലിക്കുട്ടിക്കറിയാം. കേരള കോണ്‍ഗ്രസ് നേടുന്ന സീറ്റുകൾ മുന്നണിയുടെ ഭൂരിപക്ഷത്തിനു സഹായിക്കും എന്നതിനപ്പുറം ലീഗിന് അവരുടെ കൂട്ട് വലിയ പ്രയോജനം ചെയ്യില്ല.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്‍പു നടന്ന ’’ഇടപാടുകളിൽ’’ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായതു മാണിയെ സഹായിക്കാനായിരുന്നില്ല. ഹൈക്കമാൻഡ് വിടുന്ന പി.ജെ. കുര്യനെയും പി.സി. ചാക്കോയെയും വെട്ടാൻ ഉമ്മൻ ചാണ്ടിയും രമേശും ചേർന്നൊരുക്കിയ കെണിക്കു വഴിമരുന്നാവുക മാത്രമായിരുന്നു. അതിനപ്പുറമുള്ള സ്നേഹമൊന്നും കുഞ്ഞാലിക്കുട്ടി മാണിയോടു കാണിച്ചിട്ടില്ല. ഐസ് ക്രീം കേസിൽ മാണി കുഞ്ഞാലിക്കുട്ടിക്കു ചെയ്തുകൊടുത്ത സഹായവുമായി തുലനംചെയ്യുന്പോൾ!
ആ കേസിൽ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച പല വ്യക്തികളെയും ബന്ധപ്പെടുത്തിക്കൊടുത്തതു മാണി ആയിരുന്നു. കേസ് വിചാരണയ്ക്കു വന്നപ്പോൾ, നിയമമന്ത്രിയായിരുന്ന കെ.എം. മാണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിൽ ഒരാളായിരുന്ന സർക്കാർ അഭിഭാഷകൻ കേസ് മാറ്റിവയ്ക്കുന്നതിനു തൊണ്ടവേദനവരെ കാരണമാക്കിയതൊക്കെ ചരിത്രം. എന്നാൽ, മാണി വെട്ടിലാക്കപ്പെട്ടപ്പോൾ വിവാദപരമായ ബാർകോഴ കേസ് ചാർജ് ചെയ്യാൻ പാടില്ലെന്നു രമേശിനോടു പറയാൻ കുഞ്ഞാലിക്കുട്ടി മുതിർന്നില്ല.
കുഞ്ഞാപ്പയുടെ വഴികൾ
പിണറായിയെപ്പോലെ പാർട്ടിക്കാർക്കു വേണ്ടതെല്ലാം ചെയ്തുകൊടുക്കാൻ കുഞ്ഞാപ്പയും വഴികൾ കണ്ടു. അതുകൊണ്ടാണ് ഐസ്ക്രീം കേസ് പോലുള്ള വിവാദത്തിൽ എരിഞ്ഞില്ലാതാകാതിരുന്നതും വി.എസിനെപ്പോലുള്ള ശക്തരായ മുഖ്യമന്ത്രിയുടെ പിന്തുണയോടെ റൗഫിനെപ്പോലെയുള്ള സ്വന്തക്കാർ പിന്നിൽനിന്നു കുത്തിയിട്ടും വീഴാതെ ഒന്നാം നിരയിൽതന്നെ നിലകൊണ്ടതും.
മാണിയെയും കുഞ്ഞാപ്പ സമർഥമായി ഉപയോഗിച്ചു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫിനെ കൂടെക്കൂട്ടിയതിനടക്കം പല കാരണം പറഞ്ഞു പാലായിലടക്കം ചതിക്കപ്പെട്ടതിൽ കുപിതനായി നിന്ന മാണിയെ ധനവകുപ്പു കൊടുത്ത് അനുനയിപ്പിച്ചതും മന്ത്രിസഭ ഉണ്ടാക്കാൻ ഉമ്മൻചാണ്ടിക്കു വഴി ഒരുക്കിയതും കുഞ്ഞാപ്പയായിരുന്നു. കേരള കോണ്‍ഗ്രസ് ഇല്ലെങ്കിൽ മന്ത്രിസഭ ഉണ്ടാകില്ല എന്ന നില വന്നിട്ടും പാർട്ടിക്കുവേണ്ടി മാണി വിലപേശിയില്ല. മാണിക്കു കിട്ടിയതു രണ്ടു മന്ത്രിസ്ഥാനം മാത്രം. എന്നാൽ, കുഞ്ഞാലിക്കുട്ടി ശരിക്കും വിലപേശി ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം വാങ്ങിച്ചു.
കരുണാകരന്റെ കാലം മുതലുള്ള ലീഗ് മന്ത്രിമാരുടെ നിയമനങ്ങളും ഇടപാടുകളും പരിശോധിച്ചാൽ തങ്ങൾക്കു വേണ്ടപ്പെട്ട കാര്യങ്ങൾ മറ്റൊന്നും നോക്കാതെ നേടിയെടുക്കാൻ അവർ ശ്രമിച്ചിട്ടുള്ളതു കാണാം. അതുകൊണ്ട് ഏതു കൊടുങ്കാറ്റിലും ലീഗ് കേന്ദ്രങ്ങൾ കുഞ്ഞാപ്പക്ക് ഒപ്പംനിൽക്കും.
പുതിയ സഖ്യങ്ങൾ
ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായികൂടി സഖ്യത്തിനു ലീഗ് തയാറായതോടെ ജനാധിപത്യമുന്നണി മുസ്ലിംലീഗ് പറയുന്നതു മാത്രം നടക്കുന്ന മുന്നണിയാവുകയാണ്. പണ്ടും ലീഗിനെ കോണ്‍ഗ്രസിനു പേടിയായിരുന്നു. വ്യവസായം, മരാമത്ത്, വിദ്യാഭ്യാസം, ഐ.ടി., തദ്ദേശസ്വയംഭരണം തുടങ്ങിയ പ്രധാന വകുപ്പുകൾ ലീഗിന്. കേരള കോണ്‍ഗ്രസിന് ഉണ്ടായിട്ടുള്ളതുപോലെ ഒരു നീതികേടും ലിഗിനു മുന്നണിയിൽനിന്നുണ്ടായിട്ടില്ല.
കേരള കോണ്‍ഗ്രസിന്റെ ധനവകുപ്പ് പിടിച്ചെടുത്തതുപോലെയോ സ്വന്തം ധനമന്ത്രിയുടെ മിച്ച ബജറ്റ് കമ്മിയോ എന്ന സംശയം പ്രകടിപ്പിച്ചതുപോലെയോ ഇടുക്കിയിലെ കർഷകർക്കു പട്ടയം കൊടുക്കാൻ നീക്കം നടത്തിയ ജോസഫിനു തടസമുണ്ടാക്കിയതുപോലെയോ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിസ്ഥാനം മാണിയുടെ കപ്പിനും ചുണ്ടിനും ഇടയിൽ തട്ടിക്കളഞ്ഞതുപോലെയോ ഒന്നും ലീഗിന് അനുഭവിക്കേണ്ടി വന്നിട്ടില്ല. ബാർകോഴ കേസിൽ മാണിയെ കുടുക്കാൻ ചിലർ കണ്ടുപിടിച്ച ലളിതകുമാരിക്കേസ് പിന്നീടാരും കേട്ടിട്ടില്ല!