ചാനൽ ചർച്ച സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറന്പിൽ ഉദ്ഘാടനംചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ച് പ്രധാന സ്തൂപങ്ങളായ സംലഭ്യത, തുല്യത, ഗുണമേന്മ, ചെലവുകുറവ്, ദിവ്യാംഗ വ്യക്തികളോടുള്ള തുറവി എന്നിവ പരാമർശിച്ചുകൊണ്ട് ചർച്ചയ്ക്ക് അദ്ദേഹം തുടക്കംകുറിച്ചു. സിഎംഐ സഭയുടെ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ ഫാ.ഡോ. മാർട്ടിൻ മള്ളാത്ത് സ്വാഗതമരുളി. ഡോ. ജയ്സൺ മുളേരിക്കൽ മോഡറേറ്ററായിരുന്നു.
ഡോ. ശശി തരൂർ എംപി
1986ലെ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) പരിഷ്കരിക്കണമെന്ന ആവശ്യമുയർന്നിരുന്നു. കോത്താരി കമ്മീഷൻ വിഭാവനം ചെയ്ത ആറു ശതമാനത്തിനു പകരം ജിഡിപിയുടെ മൂന്നു ശതമാനം മാത്രമേ വിദ്യാഭ്യാസത്തിനായി ചെലവഴിക്കൂ എന്ന ഇപ്പോഴത്തെ ഗവൺമെന്റിന്റെ നയത്തിൽ സംശയമുണ്ട്.
ഗവേഷണത്തിനും നവീകരണത്തിനുമുള്ള ചെലവ് 2008ൽ ജിഡിപിയുടെ 0.84 ശതമാനത്തിൽനിന്ന് കുറഞ്ഞു. ഡോ. മൻമോഹൻ സിംഗിന്റെ കാലത്ത് ഇത് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. കന്പനികളുടെ ധനസഹായങ്ങൾ മികച്ച അക്കാദമിക് വ്യവസായ ഇന്റർഫേസ് സൃഷ്ടിക്കും. ഇന്ത്യയിലെ സ്വകാര്യമേഖലയും ഉന്നതവിദ്യാഭ്യാസ മേഖലയും തമ്മിൽ ഒരു സഹകരണം ഉണ്ടാകണം.
കളിസ്ഥലങ്ങളിൽ ശരിയായ ശുചിത്വസംവിധാനം ഉൾപ്പെടെയുള്ള സ്കൂൾ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിൽ എൻഇപി ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഇതു പെൺകുട്ടികൾക്കിടയിലെ സ്കൂൾ കൊഴിഞ്ഞുപോകൽ അനുപാതം വർധിപ്പിക്കും. ടോയ്ലറ്റുകളുടെ അഭാവം കാരണം അവർ സ്കൂളുകളിൽ വരുന്നത് നിർത്തിയേക്കാം.
യോഗ്യതയുള്ള അധ്യാപകരുടെയും ഫണ്ടുകളുടെയും കുറവുണ്ട്. കുട്ടികളെ പോറ്റാൻ മതിയായ ഫണ്ട് അങ്കണവാടിക്കു പോലും ഇല്ല. കുറഞ്ഞ സാധ്യതയോടുകൂടിയ വളരെ ഉയർന്ന അഭിലാഷത്തിന്റെ സ്വഭാവമുള്ള ഈ നയം എങ്ങനെ സാധ്യമാകും എന്നുള്ള ചിന്തയുമുണ്ട്. ശക്തമായ കേന്ദ്രീകരണത്തിനുള്ള പ്രവണതയും പുതിയ നയം പ്രകടമാക്കുന്നു.
ഡോ. രാജൻ ഗുരുക്കൾ
ഈ നയരേഖയുടെ ചില പൊരുത്തക്കേടുകളിലേക്കും വൈരുധ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ്. ഈ രേഖ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഒരു അഭിലാഷമാണ് എന്നു പറയുന്പോൾത്തന്നെ ഈ ആശയങ്ങൾ എങ്ങനെ നേടിയെടുക്കണം എന്നു പറയാൻ സാധിക്കാത്തത് ആശയങ്ങളും ലക്ഷ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ടല്ലേ? 21-ാം നൂറ്റാണ്ടിനെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തണം എന്നു പറയുന്പോൾത്തന്നെ ഇന്ത്യൻ പാരന്പര്യങ്ങളും മൂല്യങ്ങളും എങ്ങനെ 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസവുമായി പൊരുത്തപ്പെടും എന്നും ചോദിക്കേണ്ടിയിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ എല്ലാവർക്കും തുല്യനീതിയും തുല്യ അവകാശങ്ങളും ഉറപ്പാക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന പൗരന്മാരുടെ സമീകൃതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഈ രേഖ കൊണ്ട് എങ്ങനെയാണു സാധിക്കുക?
വിദ്യാഭ്യാസം ഇന്ത്യയുടെ പ്രാചീന പൈതൃകം പുനരുജ്ജീവിപ്പിക്കണമെന്നു പറയുന്നു. അതേസമയം അതു പുതു സഹസ്രാബ്ദത്തിലേക്കു യുവതയെ ഒരുക്കണമെന്നും പറയുന്നു. ഇന്ത്യൻ മണ്ണിൽ വേരൂന്നിക്കൊണ്ട് ഇന്ത്യയെ സുസ്ഥിരമായി പരിവർത്തനം ചെയ്യാൻ സാധിക്കുന്ന തരത്തിൽ എല്ലാവർക്കും തുല്യവും ഊർജസ്വലവുമായ അറിവ് നല്കിക്കൊണ്ട് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടിയെടുക്കാനും അതുവഴി ഇന്ത്യയെ ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം എന്നു പറയുന്പോൾത്തന്നെ ഒത്തിരിയേറെ പൊരുത്തക്കേടുകൾ ഇതിലുള്ളതായി നാം മനസിലാക്കുന്നു.
യുക്തിസഹമായി ചിന്തിക്കുകയും പഠിക്കുകയും ശാസ്ത്രീയ മനോഭാവങ്ങളും സ്വർഗാത്മകതയും മികച്ച മൂല്യങ്ങളും ഉള്ള ഒരു തലമുറയെ വാർത്തെടുക്കണം എന്നു പറയുന്പോൾത്തന്നെ ഇന്ത്യൻ പാരന്പര്യങ്ങളും ഇന്ത്യൻ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് വളർത്തണം എന്നു പറയുന്നതിൽ ധാരാളമായ പൊരുത്തക്കേടുകളുണ്ട്. ഇന്ത്യ അനുവർത്തിച്ചുവരുന്ന ഏതു തരത്തിലുള്ള പാരന്പര്യങ്ങളാണു പുതിയ തലമുറയ്ക്കു നാം കാട്ടിക്കൊടുക്കേണ്ടത് എന്ന ചോദ്യം അവശേഷിക്കുന്നു.
ഡോ. കെ.എസ്. രാധാകൃഷ്ണൻ
പുതിയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്ന ദർശനം വലിയ ഒരു മാറ്റത്തിനാണു തുടക്കംകുറിക്കുക. നിശ്ചലമായ അവസ്ഥയിൽനിന്ന് ഊർജസ്വലമായ അറിവിന്റെ തലത്തിലേക്കുള്ള വലിയ മാറ്റം. നിശ്ചല വിജ്ഞാനസമൂഹം അടിസ്ഥാനപരമായി നരവംശകേന്ദ്രീകൃത സമൂഹമാണ്. എന്നാൽ, വിജ്ഞാനസമൂഹം പരിസ്ഥിതി കേന്ദ്രീകൃതമാണ്. മനുഷ്യനാണ് എല്ലാറ്റിന്റെയും കേന്ദ്രം, എല്ലാ അളവുകളും മനുഷ്യനെ ചുറ്റിപ്പറ്റിയാവണം എന്നുള്ള ചിന്ത ഇവിടെയില്ല. മറിച്ച് പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും പരിപാലിക്കുന്നതിലൂടെ മാത്രമേ മനുഷ്യനു ജീവിക്കാൻ സാധിക്കൂ എന്ന കാഴ്ചപ്പാടാണു പരിസ്ഥിതി കേന്ദ്രീകൃതം ആയിട്ടുള്ള കാഴ്ചപ്പാട് എന്നും വിജ്ഞാനസമൂഹം ഇതിലേക്കുള്ള വളർച്ചയിൽ ആയിരിക്കണമെന്നും ഈ ഡോക്യുമെന്റ് പറഞ്ഞുവയ്ക്കുന്നു.
നമ്മുടെ വിജ്ഞാനസന്പ്രദായം ഒരു യൂറോ സെൻട്രിക് ലോകത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതിൽനിന്നു ചുറ്റുപാടിലേക്കും, ജീവിക്കുന്ന ചുറ്റുവട്ടത്തേക്കും നോക്കി കാര്യങ്ങളെ ഗ്രഹിക്കാനും മനസിലാക്കാനും ഒരാൾ നടത്തുന്ന പ്രയത്നം ചുറ്റുവട്ടങ്ങളിലുള്ള ബഹുമുഖങ്ങളായിട്ടുള്ള കാര്യങ്ങളെ മനസിലാക്കി അതിനോടുള്ള ഒരുവന്റെ നിലപാടുകൾ അവന്റെ വിജ്ഞാനസന്പാദനത്തിന്റെ ഏറ്റവും അടിസ്ഥാനമാണെന്നുള്ള തിരിച്ചറിവാണ് ഈ പുതിയ നയം വ്യക്തമാക്കുക.
സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി കാര്യങ്ങൾ പഠിക്കുന്നുണ്ടെങ്കിലും നേടിയ അറിവ് പ്രായോഗികമായി പരിശീലിക്കാൻ കഴിയുന്ന തരത്തിലുള്ള വിജ്ഞാന സന്പാദനം ഏറ്റവും ആവശ്യമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. സിദ്ധാന്തം ഇല്ലാതെയുള്ള പ്രായോഗികതയും പ്രായോഗികമായ അറിവ് ഇല്ലാതെയുള്ള വിജ്ഞാന സന്പാദനവും ഫലശൂന്യമാണെന്ന് പറയാതെ തരമില്ല. സന്ദർഭോചിതമായ പ്രായോഗികത ഇന്നിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ അടിസ്ഥാനപരമായ ഒന്നാണ്.
ഡോ. ഷക്കീല ഷംസു
ഈ സഹസ്രാബ്ദത്തിലെ ആദ്യ ദേശീയ വിദ്യാഭ്യാസ നയം, നാലാം വ്യാവസായിക വിപ്ലവത്തിനു രാജ്യത്തെ ഒരുക്കുന്നതാണ്. വിദ്യാർഥി ആഭിമുഖ്യത്തോടെ അധ്യാപകരെ കേന്ദ്രീകൃതമായാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം അടുത്ത 20 വർഷത്തേക്കെങ്കിലും വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു കുട്ടി മൂന്നു വയസിൽ അധ്യയനം തുടങ്ങുന്നതു മുതൽ ഉന്നത വിദ്യാഭ്യാസം നേടുന്നതുവരെ വഴക്കമുള്ള, ലിബറലായ, പുരോഗമനപരമായ ഒരു വിദ്യാഭ്യാസ പദ്ധതി അവതരിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വയംഭരണ കോളജുകളും സർവകലാശാലകളുമായി ഇപ്പോഴത്തെ സ്ഥാപനങ്ങൾ മാറണമെന്നു പറയുന്പോൾ ഗ്രാമങ്ങളിൽ ഇപ്പോഴുള്ള കോളജുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഇല്ലാതെ നോക്കും.
വിദ്യാർഥികൾ ആർജിക്കുന്ന ക്രെഡിറ്റ് അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിൽ അവർക്കു സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രികൾ കൊടുക്കുന്ന അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉണ്ടാകും. എംഫിൽ ഇല്ലാതാകുമെങ്കിലും അത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നവർക്കു ബാധകമല്ല. ദേശീയ ഗവേഷണ ഏജൻസി ആർക്കു ഗ്രാന്റ് കൊടുക്കണമെന്നതിൽ ഇടപെടില്ല. ഇപ്പോഴുള്ള ഗവേഷണസഹായ ഏജൻസികൾ തുടരും.
ഡോ. ജോൺ ദയാൽ
വിദ്യാഭ്യാസം എന്നു പറയുന്നത് ഒരു തുടർച്ചയാണ്. അത് ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ തുടർച്ച മാത്രമല്ല ഒരു കുടുംബത്തിന്റെ തുടർച്ചകൂടിയാണ്. പാർലമെന്റിൽ ചർച്ചചെയ്യപ്പെടാത്ത ഒരു നയമാണ് നടപ്പാക്കാനായി ശ്രമിക്കുന്നത്.
ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റു പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളെക്കുറിച്ച് ഈ നയം ഒന്നും പറയുന്നില്ല. അവയെ സംരക്ഷിക്കാനുള്ള കരുതലുകൾ കാണുന്നില്ല. ഇത് ഈ വിഭാഗങ്ങളിൽ ഒരു ഭയം സൃഷ്ടിക്കുന്നു. ആ ഭയം മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടന്നുവരുന്പോൾ അവർ ദരിദ്രരെ പരിഗണിക്കണമെന്നു നിർദേശിക്കുമോ? അവ സംവരണം കൊടുക്കണമെന്നു പറയുമോ? വ്യക്തമാക്കണം. പുതിയ നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതോടൊപ്പംതന്നെ ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ സാധിക്കുമോ?
വിദേശ യൂണിവേഴ്സിറ്റികൾ ഇന്ത്യയിലേക്കു വരുന്നു എന്നു പറയുന്പോൾ ഒരു കത്തോലിക്കാ യൂണിവേഴ്സിറ്റി ഇന്ത്യയിൽ ആരംഭിക്കാൻ അനുവദിക്കുമോ? ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആദിവാസികൾക്കും ദരിദ്രർക്കും അവശ വിഭാഗങ്ങൾക്കും കൊടുക്കാൻ എന്താണു സർക്കാരിന് ചെയ്യാൻ സാധിക്കുക? പ്രത്യക്ഷത്തിൽ എല്ലാം മനോഹരമായി തോന്നുന്പോൾ പോലും സർക്കാരിന്റെ അത്യന്തികമായ ലക്ഷ്യത്തെക്കുറിച്ചുള്ള ഭയം പലരുടെയും മനസിലുണ്ട്.
ഡോ. ഫ്രാൻസിസ് ജോസഫ്
അധ്യാപകനെന്ന നിലയിൽ സ്വപ്നം കണ്ട ചില കാര്യങ്ങളെങ്കിലും സാധ്യമാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ പുതിയ നയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വളർച്ചയിൽ സമഗ്രമായ ഒരു മാറ്റം ഇതു പ്രദാനംചെയ്യുന്നു. കുട്ടികൾക്കു കൃത്യമായ ഒരു അടിസ്ഥാനം ഉണ്ടാക്കി മുന്നോട്ടുപോകാൻ അവർക്കു കൃത്യമായ ഒരു അടിത്തറ പാകാൻ തൊഴിലധിഷ്ഠിതമായ പ്രായോഗിക വിദ്യാഭ്യാസം അവർക്ക് ലഭിക്കാൻ ഈ നയം ഇടയാക്കുന്നുണ്ട്.
മൂന്നു മുതൽ ആറു വരെ വയസ് പ്രായമുള്ള കുട്ടികൾക്ക് അടിസ്ഥാന ഗണിതശാസ്ത്ര പ്രവർത്തനങ്ങൾ നടത്താൻ ഫൗണ്ടേഷൻ സാക്ഷരത സംഖ്യാ പ്രോഗ്രാം പ്രാപ്തമാക്കുന്നു. ഇത് തൊഴിൽ, പാഠ്യ പ്രവർത്തനങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്കു നയിക്കുന്നു. ഒപ്പംതന്നെ ഭാഷകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കു കഴിയും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ നയത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്.