1971 വരെ മലബാർ പ്രദേശത്തു റിസേർവ് ഫോറസ്റ്റ് ഇല്ലായിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടായിരുന്ന സ്വകാര്യ വനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1971ലെ ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് അനുസരിച്ചു സ്വകാര്യവ്യക്തികളിൽ നിന്ന് സർക്കാർ പിടിച്ചെടുത്ത റവന്യു ഭൂമി ഭൂരഹിതർക്കു പതിച്ചുനൽകാനുള്ളതായിരുന്നു. അങ്ങനെ പതിച്ചുനൽകാതെ കിടന്ന റവന്യു ഭൂമി വെസ്റ്റഡ് ഫോറസ്റ്റ് ആയി മാറി. പിന്നീട് അത്തരം വെസ്റ്റഡ് ഫോറസ്റ്റുകളെ വനം അധികൃതർ വെസ്റ്റഡ് റിസർവ് ഫോറസ്റ്റ് ആക്കി പ്രഖ്യാപനം നടത്തി. തുടർന്ന് ചെമ്പനോട, ചക്കിട്ടപാറ വില്ലേജുകളിലെ അത്തരം ഭൂപ്രദേശങ്ങളിലെ 74.22 ച.കി. മി ഭൂമി വന്യജീവി സങ്കേതം ആക്കി മാറ്റിയിരിക്കുന്നു.
വന്യജീവി സങ്കേതങ്ങൾ രൂപപ്പെടുത്തുമ്പോൾ
1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ചു പാലിക്കേണ്ട സെക്ഷൻ 18 മുതൽ 26 വരെയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും അതിന്റെ തുടർച്ചയായി അഡ്വൈസറി കമ്മിറ്റി രൂപപ്പെടുത്താതെയുമാണ് ഇതു നടപ്പിലാക്കിയത്. തുടർന്ന് അതിനു ചുറ്റുമുള്ള കർഷകരുടെയും മറ്റു പാവപ്പെട്ടവരുടെയും, മതിയായ രേഖകളോടെ തലമുറകളായി കൈവശം വച്ച് അനുഭവിച്ചുവരുന്ന, റവന്യു ഭൂമി ഇപ്പോൾ പരിസ്ഥിതി സംവേദക മേഖലയാക്കി പ്രഖ്യാപിച്ചു പിടിച്ചെടുത്ത് 1927ലെയും 1972 ലെയും 1980ലെയും വനനിയമങ്ങളും 1986ലെ പരിസ്ഥിതിസംരക്ഷണനിയമവും ബാധകമാക്കി വനമാക്കി മാറ്റാൻ ശ്രമിക്കുന്നു.
എന്തൊരു വിരോധാഭാസമാണിത്? സംസ്ഥാന സർക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും അറിവോടെയും സമ്മതത്തോടെയും ആണ് ഈ വലിയ അധാർമികതയും കരിനിയമവും കാടൻ നിയമവും അനീതിയും തുടരുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ ടൂറിസ്റ്റ് ലോബിക്കുവേണ്ടി ഇക്കോ ടൂറിസം കൊണ്ടുവന്ന്, കൃഷിയും കർഷകരും നശിപ്പിക്കപ്പെടാൻ സാഹചര്യം ഒരുക്കുകയാണ്. ഇതു തികച്ചും അപലപനീയമാണ്. ഇതാണോ സംസ്ഥാന സർക്കാർ കണ്ണടച്ച് കൂട്ടുനിൽക്കുന്ന ജനക്ഷേമം? ഇപ്പോഴത്തെ ബഫർസോൺ പ്രശ്നത്തിന്റെ തുടക്കം ഈ അനീതിയിൽനിന്നാണെന്ന് വിവിധ കർഷകസംഘടനകളുടെ അഭിമുഖ്യത്തിലുള്ള കർഷകരക്ഷാ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള റവന്യു ഭൂമിയെ ബഫർസോൺ ആക്കാനുള്ള സംസ്ഥാനസർക്കാർ ശിപാർശ പിൻവലിച്ചും കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനത്തിന് വേണ്ടി സംസ്ഥാനസർക്കാർ നൽകിയ ശിപാർശയിലെ തെറ്റുകൾ തിരുത്തി നല്കിയും പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പൊതുജന പ്രക്ഷോഭവുമായി മുമ്പോട്ടുപോകാനാണു സമിതിയുടെ തീരുമാനം.
ഡോ. ചാക്കോ കാളംപറമ്പിൽ
മലബാർ വന്യജീവി സങ്കേതം ജനവഞ്ചനയുടെ തുടർക്കഥ
11:31 PM Sep 08, 2020 | Deepika.com