ഇന്ത്യയോടും ഇന്ത്യക്കാരോടും അമേരിക്കയുടെ മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണുണ്ടായിരുന്ന വെറുപ്പും വിദ്വേഷവും വെളിപ്പെടുത്തിക്കൊണ്ട് "ദ ന്യൂയോർക്ക് ടൈംസ്' ഈ മാസം മൂന്നിന് ഒരു അസാധാരണ ലേഖനം പ്രസിദ്ധീകരിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടിനെ നിശിതമായി വിമർശിച്ച "ദ ബ്ലഡ് ടെലിഗ്രാം' എന്ന പുസ്തകത്തിന്റെ രചയിതാവും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രഫസറുമായ ഗാരി ബാസ് ആണ് ന്യൂയോർക്ക് ടൈംസിലെ ആ അസാധാരണ ലേഖനത്തിന്റെ കർത്താവ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് മറ്റൊരു റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ ഡീക്ലാസിഫൈ ചെയ്ത രേഖകളെ ഉദ്ധരിച്ച് ഗാരി ബാസ് ലേഖനമെഴുതിയിരിക്കുന്നത്. അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ നിക്സൺ ഒട്ടും മോശമല്ലെന്നു രേഖകൾ പറയുന്നു.
സോവ്യറ്റ് ചേരിയിലേക്കുള്ള ഇന്ത്യയുടെ നീക്കത്തിൽ ചൊടിച്ച നിക്സണും സംഘവും ഇന്ത്യയെ, പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകളെ അവഹേളിക്കുന്നതിൽ രസം കണ്ടെത്തി എന്നാണു രേഖകൾ പറയുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നതാണ് സ്ത്രീകളെ അവഹേളിക്കാൻ കാരണം. ബംഗ്ലാദേശ് യുദ്ധത്തിലെ ഇന്ത്യൻ നിലപാടിനെതിരേ അന്നത്തെ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ഹെൻട്രി കിസിഞ്ജറും നിശിതവിമർശനം ഉന്നയിച്ചിരുന്നതായി രേഖകൾ പറയുന്നു.
ജർമനിയിൽ ഹിറ്റ്ലറിന്റെ നാസി ഭരണകാലത്ത് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന്റെ പാരന്പര്യമുള്ള ജൂതകുടുംബാംഗമായിരുന്നു കിസിഞ്ജർ. എന്നിട്ടും വംശീയകലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽ അതു തടയാൻ ഇടപെട്ട ഇന്ത്യയുടെ നീക്കത്തെ നിക്സണൊപ്പം കിസിഞ്ജറും എതിർത്തു. തോട്ടിപ്പണിക്കാരിൽനിന്ന് വ്യാജവാർത്തകളുടെ സ്രഷ്ടാക്കളായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.
കിഴക്കൻ പാക്കിസ്ഥാനെ മോചിപ്പിച്ച് സ്വതന്ത്ര ബംഗ്ലാദേശാക്കി മാറ്റിയ ഇന്ത്യയുടെ നയതന്ത്ര-യുദ്ധ നീക്കത്തെയാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് വിമർശിച്ചതെങ്കിൽ, ഇന്ത്യയെന്ന രാജ്യത്തെയും ഇവിടത്തെ സ്ത്രീകളെയും അവഹേളിക്കുകയാണ് നിക്സൺ ചെയ്തത്. സോവ്യറ്റ് യൂണിയനുമായി ഇന്ത്യ അടുക്കുന്നതിൽ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ തികഞ്ഞ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാവാം ഇന്ദിരയോടുള്ള അനിഷ്ടത്തിനു പ്രധാന കാരണം.
1961ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ യുഎസ് സന്ദർശന സംഘത്തിൽ ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. പിതാവിനൊപ്പം രാഷ്ട്രീയ, നയതന്ത്ര ചർച്ചയിൽ പങ്കെടുക്കുന്ന ഇന്ദിരയോട് അന്നത്തെ യുഎസ് പ്രഥമ വനിത ജാക്വിലിൻ കെന്നഡിക്ക് അതൃപ്തി തോന്നിയിരുന്നുവെന്നതാണ് മറ്റൊരു വെളിപ്പെടുത്തൽ. പ്രസിഡന്റായ ഭർത്താവ് ജോൺ എഫ്. കെന്നഡിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇന്ദിരയ്ക്കായി വിരുന്നു സംഘടിപ്പിച്ചതെന്ന് 1964ൽ ചിത്രീകരിച്ച ഒരു ഇന്റർവ്യൂവിൽ ജാക്വിലിൻ പറഞ്ഞിരുന്നു. മാർട്ടിൻ ലൂഥർ കിംഗിനെ വരെ വ്യാജനെന്നു വിശേഷിപ്പിച്ച ജാക്വിലിനിൽനിന്ന് ഇതിൽ മികച്ചൊരു നിരീക്ഷണം ആരും പ്രതീക്ഷിക്കുന്നില്ലെന്നും ഗാരി ബാസ് ലേഖനത്തിൽ പറയുന്നു.
1966ൽ പ്രധാനമന്ത്രിയായശേഷം ഇന്ദിരാഗാന്ധി ആദ്യമായി യുഎസിലേക്കാണ് വിദേശയാത്ര നടത്തിയത്. രൂപയുടെ മൂല്യം കുറയ്ക്കണമെന്ന് ഇന്ത്യയോട് അന്താരാഷ്ട്ര നാണ്യനിധി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ഭക്ഷ്യോത്പാദനം അന്ന് അപര്യാപ്തമായിരുന്നു. ഈ അവസരത്തിലാണ് ഇന്ദിരയുടെ യുഎസ് സന്ദർശനം.
ഡെമോക്രാറ്റിക് പാർട്ടിക്കാരനായ അന്നത്തെ യുഎസ് പ്രസിഡന്റ് ലിൻഡൻ ജോൺസൻ ഇന്ദിരയെ ഊഷ്മളമായി സ്വീകരിച്ചു. ഇന്ത്യൻ അംബാസഡറുടെ ഔദ്യോഗിക വസതിയിൽ പ്രോട്ടോക്കോൾ മറന്ന് ഇരുനേതാക്കളും സ്വകാര്യവിരുന്നിൽ സംബന്ധിച്ചു. വൈറ്റ്ഹൗസിൽ സംഘടിപ്പിച്ച വിരുന്നിനിടെ ഇന്ദിരയ്ക്കൊപ്പം നൃത്തം ചെയ്യണമെന്നു ജോൺസൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവർ സ്നേഹപൂർവം അതു നിരസിച്ചു. ഇന്ത്യയുടെ സംസ്കാരത്തിന് അതു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ദിര ക്ഷണം നിരസിച്ചത്.
സന്ദർശനത്തിനുശേഷം ഇന്ദിര മടങ്ങുന്പോൾ മുപ്പതുലക്ഷം ടൺ ധാന്യവും 90 ലക്ഷം ഡോളറുമാണ് അമേരിക്ക ഇന്ത്യക്കു സഹായം വാഗ്ദാനം ചെയ്തത്. കാഷ്മീർ വിഷയത്തിൽ ഹിതപരിശോധന നടത്തണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യത്തെ സന്ദർശനത്തിനിടെ ഇന്ദിര തള്ളി. രാജ്യത്തെ മതപരമായി വിഭജിക്കാൻ അനുവദിക്കില്ലെന്ന് അവർ നിലപാടെടുത്തു.
പ്രധാനമന്ത്രിയായി ഇന്ദിര നടത്തിയ ആദ്യ യുഎസ് സന്ദർശനം വിജയമായിരുന്നു. ഇന്ദിരയിലെ മികച്ച നയതന്ത്രജ്ഞയെയാണ് ഈ യാത്രയിൽ കണ്ടത്.
എന്നാൽ, യുഎസ് പ്രസിഡന്റായി പിന്നീട് അധികാരത്തിലെത്തിയ റിച്ചാർഡ് നിക്സൺ ഇന്ദിരയോടു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി ഡീക്ലാസിഫൈ ചെയ്ത രേഖകൾ വ്യക്തമാക്കുന്നു. റിച്ചാർഡ് നിക്സൺ പ്രസിഡൻഷ്യൻ ലൈബ്രറി ആൻഡ് മ്യൂസിയത്തിൽനിന്നാണ് ഗാരി ബാസിനു രേഖകൾ ലഭിച്ചത്. ""കറുത്ത വർഗക്കാരിൽപോലും ഒരു ഓജസ് നമുക്കു കാണാൻ സാധിക്കും, പക്ഷേ ഇന്ത്യക്കാർ ദയനീയമാണ്''എന്ന് പ്രസിഡന്റിന്റെ ഓവൽ ഓഫീസിൽ വച്ച് നിക്സൺ പറഞ്ഞതായി ന്യൂയോർക്ക് ടൈസ് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
വ്യക്തിതാത്പര്യങ്ങൾക്കനുസരിച്ച് വിദേശനയം രൂപവത്കരിച്ച നിക്സൺ കാലഘട്ടത്തിലെ പാളിച്ചകളാണ് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്ക് ഇതിനോട് സാദൃശ്യമുണ്ടെന്നും അഭിപ്രായപ്പെടുന്നു.
പാക്കിസ്ഥാനും ചൈനയുമായി അടുത്തബന്ധം പുലർത്തിയിരുന്ന നിക്സൺ, സോവ്യറ്റ് യൂണിയനോട് അടുക്കുന്ന ഇന്ത്യയെ വലിയ സംശയത്തോടെയാണ് കണ്ടത്. 1960ൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോൺ എഫ്. കെന്നഡിയോട് പരാജപ്പെട്ട നിക്സൺ പത്തുവർഷക്കാലം രാഷ്ട്രീയ വനവാസത്തിലായിരുന്നു. 1967ൽ ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച 20 മിനിറ്റ് പിന്നിട്ടപ്പോൾ നിക്സണോടുള്ള അതൃപ്തി ഇന്ദിര ഹിന്ദിയിൽ പ്രകടിപ്പിച്ചു. ഇന്ദിര പറഞ്ഞതിന്റെ അർഥം മനസിലായില്ലെങ്കിലും ശബ്ദവ്യതിയാനം നിക്സണു മനസിലായെന്നും ലേഖനത്തിൽ പറയുന്നു.
1971 ലെ ബംഗ്ലാദേശ് യുദ്ധവിജയം ഇന്ദിരയുടെ ആഗോള പ്രശസ്തി വർധിപ്പിച്ചു. 1971ൽ യുഎസിൽ നടന്ന അഭിപ്രായസർവേയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഇന്ദിരയെയാണ് തെരഞ്ഞെടുത്തത്. വാട്ടർഗേറ്റ് വിവാദത്തിൽ കുടുങ്ങി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന നിക്സണ് ഇന്ദിരയോടുള്ള അതൃപ്തി ഒരുകാലത്തും മാറിയിരുന്നില്ല എന്നു കരുതണം. ഉന്നത ഭരണാധികാരികളിൽ പോലും വംശീയതയുടെയും പരപുച്ഛത്തിന്റെയും താൻപോരിമയുടെയും അടയാളങ്ങൾ കാണപ്പെടുന്നത് അവരുടെ "വലിപ്പക്കുറവി'നെയാണു സൂചിപ്പിക്കുന്നത്.
സെബിൻ ജോസഫ്
നിക്സന്റെ വെറുപ്പും ഇന്ദിരയുടെ കൗശലവും
01:05 AM Sep 08, 2020 | Deepika.com