കേരളത്തിലെ നിയമപാലകർക്കിടയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർധിച്ചുവരുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. പോലീസ്, ജയിൽ, ഫോറസ്റ്റ് ജീവനക്കാർക്കിടയിൽ ഇത്തരത്തിലുള്ളവരുടെ എണ്ണം പെരുകി എന്നതു വലിയ അസ്വസ്ഥതയാണ് ഉളവാക്കുന്നത്. ഈ വകുപ്പുകളുടെ സമീപകാല പ്രകടനങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്പോൾ നേട്ടങ്ങളെക്കാളേറെ കോട്ടങ്ങളാണ് എന്നത് ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ പരാജയത്തെയാണു സൂചിപ്പിക്കുന്നത്.
2011ൽ കേരള ഹൈക്കോടതി നിർദേശപ്രകാരം കേരള പോലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ കണ്ടെത്തുന്നതിനായി ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ ഒരു ഉന്നത അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവിക്കു പുറമേ, ഇന്റലിജൻസ് ഐജി, ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി , സൂപ്രണ്ട് ഓഫ് പോലീസ് (സെക്യൂരിറ്റി), സൂപ്രണ്ട് ഓഫ് പോലീസ് (എൻആർഐ സെൽ) എന്നിവരായിരുന്നു സമിതി അംഗങ്ങൾ. കേരള പോലീസിലെ 1,129 പേർക്ക് വിവിധ ക്രിമിനൽ കേസുകളിൽ ബന്ധമുള്ളതായി ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഈ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ചു തുടരന്വേഷണങ്ങൾ ഉണ്ടാവുകയും കേസിന്റെ ഗൗരവമനുസരിച്ചു പട്ടിക തയാറാക്കുകയും അതിൽത്തന്നെ 59 ഉദ്യോഗസ്ഥർ അതീവ ഗൗരവമായ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടവരാണെന്നു കണ്ടെത്തുകയും ചെയ്തു.
2018ൽ കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ലോക്നാഥ് ബഹ്റ കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷന് (എസ് എച്ച് ആർ സി) സമർപ്പിച്ച റിപ്പോർട്ടിൽ 387 പോലീസ് ഉദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് അറിയിച്ചിരുന്നു. കേരള പോലീസ് ആക്ട് 86 പ്രകാരം ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടികൾക്കു മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഗൗരവതരമായ പല കേസുകളിലും അലംഭാവത്തോടെ സ്വീകരിച്ച തുടർനടപടികൾ കേരള പോലീസിനു നാണക്കേടാവുകയും വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തിട്ടുണ്ട്. 2005ലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസും കോട്ടയം സ്വദേശി കെവിനെ കാണാതായ പരാതിയിൽ പോലീസ് കാണിച്ച അലംഭാവവും പാലത്തായി പീഡനക്കേസിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ് സംഭാഷണം പുറത്തായതും വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി പീഡന വിവാദങ്ങളും ലൗ ജിഹാദ് ആരോപണങ്ങളിൽ പോലീസിന്റെ നിഷ്ക്രിയത്വവും 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ കേരള പോലീസിനെതിരായ ഗുരുതരമായ പരാമർശങ്ങളുമൊക്കെ വേലി തന്നെ വിളവ് തിന്നുന്നതിന്റെ സൂചനകളാണ്.
മനുഷ്യാവകാശ ലംഘനങ്ങളായ ഇത്തരം കാര്യങ്ങളിൽ ജനാധിപത്യപരമായ വിമർശനങ്ങളും അന്വേഷണങ്ങളും നടത്തുകയും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യേണ്ടതു പോലീസിന്റെ അഭിമാന പ്രശ്നമാണ്.
വിവാദമായ സ്വർണക്കടത്തു കേസിൽ കേരള പോലീസിന്റെ മൂക്കിൻതുന്പിലുണ്ടായിരുന്ന പ്രതി അതീവ സുരക്ഷാ വലകൾ ഭേദിച്ച് സംസ്ഥാന അതിർത്തി കടന്ന് രക്ഷപ്പെട്ടു ബംഗളൂരുവിൽ എത്തിച്ചേർന്നത് ജാഗ്രതക്കുറവിന്റെയും അലംഭാവത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും സൂചന കാണിക്കുന്നു.
പ്രമാദമായ പല കേസുകളിലും പ്രതികളെ പ്രദർശിപ്പിച്ചോ അല്ലാതെയോ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്കു മുന്നിൽ കുറ്റാന്വേഷണത്തിന്റെ വിവരങ്ങൾ വിളന്പുന്നത് പൊതുവേ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുരോഗമനസമൂഹത്തിനു ചേരാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കോടതി വിചാരണയോ വിധിയോ കഴിയാത്ത ഇത്തരം കേസുകളിൽ നടത്തുന്ന പൊതു പരാമർശങ്ങൾ എന്ന് ഉന്നത ഉദ്യോഗസ്ഥരെങ്കിലും മനസിലാക്കണം. ശരിയായ അക്കാദമിക പരിശീലനം ഉദ്യോഗസ്ഥർക്കു പരിശീലന കാലഘട്ടത്തിൽ ഉറപ്പുവരുത്തി അവരുടെ നിലവാരം ഉയർത്തുകയും ചെയ്യണം. കൂടത്തായി കൂട്ടക്കൊലക്കേസിലും നടൻ ദിലീപിനെതിരായ കേസിലും ബിഷപ് ഫ്രാങ്കോയ്ക്ക് എതിരായ പരാതിയിലും സ്വീകരിച്ച ഇത്തരം സമീപനങ്ങൾ കേരള പോലീസിന്റെ "അണ് പ്രഫഷണലിസ’ മാണു വെളിവാക്കിയത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിയമാനുസൃതമല്ലാതെ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ അസ്വാഭാവിക മരണവും കേരളത്തിലെ ജയിലുകളിൽ ചില തടവുകുറ്റവാളികൾക്കു ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചുള്ള വാർത്തകളും സർക്കാരും നിയമസംവിധാനങ്ങളും ഗൗരവത്തിലെടുക്കുകയും നിയമവാഴ്ച ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കുകയും വേണം.
വിപിൻ തോമസ്, കണ്ണൂർ
നിയമപാലനം പ്രതിക്കൂട്ടിലാകരുത്
01:03 AM Sep 08, 2020 | Deepika.com