തീവ്രത കുറഞ്ഞ ദുർഗ്രഹമായ യുദ്ധം (ലോ ഇന്റൻസിറ്റി ഒപേക് വാർ) ആണ് ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ നടക്കുന്നതെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്. യഥാർഥ നിയന്ത്രണ രേഖയിലെ (ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ- എൽഎസി) ലഡാക് മേഖലയിലുള്ള പാങ്ങോംഗ് സോ തടാകത്തിന്റെ ദക്ഷിണ തീരത്താണു സംഘർഷം.
ചൈനീസ് പട്ടാളം കടന്നുകയറിയ മേഖലകളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിന് ഇന്ത്യ മറുതന്ത്രം തീർത്തതോടെ സംഘർഷത്തിനു പുതിയ മാനം കൈവന്നിട്ടുണ്ട്. ഇന്ത്യയുടെ മണ്ണിൽ വിദേശസേന കാലുകുത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം നേരത്തേ പുറത്തുവന്നതാണ്. ചൈനീസ് സേന പിന്മാറിയെന്നു വലിയ വാർത്ത നൽകിയ സർക്കാരും ചില മാധ്യമങ്ങളും ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിന്റെ വാർത്തയാണ് ഇപ്പോൾ നിറയ്ക്കുന്നത്!
ഇന്ത്യയുടെമേൽ ചൈനയുടെ ഭീഷണി തുടരുന്നു. തിരിച്ചടിക്കാൻ നമ്മുടെ സേന സജ്ജമാണ്. ഇതിനായി ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ചത് ആഘോഷമാക്കുന്നു. മൊബൈലിൽ നിരോധിച്ച പബ്ജി അടക്കമുള്ള പല ഗെയിമുകളും ലാപ്ടോപ്പിലും ഡെസ്ക് ടോപ്പിലും കളിക്കാൻ തടസമില്ലാത്തതിന്റെ യുക്തി എന്താണെന്നു ചോദിക്കരുത്.
വിമാനങ്ങൾ പറത്താനുള്ള സാങ്കേതികവിദ്യയുടെ പാരന്പര്യം മുതൽ കോവിഡിനു ചാണകവും പപ്പടവും മരുന്നാണെന്നു വരെ പറയുന്ന കേന്ദ്രമന്ത്രിമാരുള്ള രാജ്യത്തു ശാസ്ത്രബോധത്തിനും യുക്തിക്കുമെന്തു പ്രസക്തി. ചൈനയെ പ്രതിരോധിക്കാൻ ഇനി പാന്പും കോണിയും കളി കൂടി നിരോധിക്കുമോയെന്നാണു ട്രോളർമാരുടെ ചോദ്യം.
തലകുത്തി സാന്പത്തികം
ഇന്ത്യൻ സന്പദ്ഘടനയിലെ കനത്ത തകർച്ചയും കോവിഡ്-19 രോഗവ്യാപന നിരക്കിൽ ഇപ്പോൾ അമേരിക്കയെപ്പോലും പിന്നിലാക്കിയതും നിസാരമല്ല. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 23.9 ശതമാനം ഇടിവാണു സർക്കാരിന്റെ കണക്കിൽ രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങൾക്കു നിയമപരമായി നൽകേണ്ട ജിഎസ്ടി കുടിശിക കേന്ദ്രം നൽകുന്നില്ല. സമസ്ത മേഖലകളിലെയും തളർച്ചയെ തുടർന്നു ലോക്ക്ഡൗണിനു ശേഷം 2020-21 വർഷത്തെ രാജ്യത്തിന്റെ നികുതി വരുമാനത്തിൽ 12.5 ശതമാനം കുറവുണ്ടാകുമെന്നാണു റിപ്പോർട്ട്.
കാർഷിക, നിർമാണ, ടൂറിസം, ബിസിനസ്, വ്യവസായ മേഖലകളാകെ വലിയ തളർച്ചയിലാണ്. തൊഴിലാളികളും സാധാരണക്കാരുമാണ് ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത്. കർഷകരും കർഷകത്തൊഴിലാളികളും അനേക മാസങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. 11 ലക്ഷം ചെറുകിട റബർ കർഷകരുടെ വേദന മാത്രം മതിയാകും കേരളത്തിലെ കാർഷിക പ്രതിസന്ധിയുടെ ചിത്രം നൽകാൻ.
തൊഴിലില്ലായ്മ 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ നിലയിലെത്തി. ഇന്ത്യയിൽ 12 കോടി തൊഴിൽ നഷ്ടമുണ്ടെന്നു ബ്ലൂംബർഗിന്റെ മേയിലെ റിപ്പോർട്ടിലുണ്ട്. കൊടിയ ദുരിതം അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകൾക്കു സാന്പത്തിക സഹായമെത്തിക്കാതെ ജനതയും രാജ്യത്തെ ബിസിനസും രക്ഷപ്പെടില്ല. വീണ്ടുവിചാരമില്ലാതെ രാജ്യമാകെ മാസങ്ങളോളം അടച്ചിട്ടിട്ടും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് ഇപ്പോൾ സംശയമില്ലാതെ ബോധ്യപ്പെടും.
അതു ദൈവത്തിൽ ചാരി
രാജ്യത്തിന്റെ വളർച്ചയെക്കാളും വികസനത്തെക്കാളും ജനക്ഷേമത്തെക്കാളും വർഗീയമായ അജൻഡകൾക്കു പ്രാമുഖ്യം നൽകുന്പോൾ വീഴ്ചകളും തകർച്ചകളും സ്വാഭാവികം. ഇതിനെല്ലാം ദൈവത്തെ പഴിചാരി രക്ഷപ്പെടാമെന്ന വ്യാമോഹം ആപത്താണ്. ജിഡിപിയിലെ റിക്കാർഡ് ഇടിവിനു കാരണം ദൈവിക നടപടി (ആക്ട് ഓഫ് ഗോഡ്) ആണെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ വാദം ഉൗരാക്കുടുക്കിൽ നിന്നു തലയൂരാനാണ്. മനുഷ്യനിർമിത ദുരന്തങ്ങളെ മറയ്ക്കാനുള്ള ശ്രമം.
പ്രധാനമന്ത്രി മോദി സൃഷ്ടിച്ച ദുരന്തങ്ങളിലാണ് ഇന്ത്യ നട്ടം തിരിയുന്നതെന്ന കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം തീരെ തള്ളാനാകില്ല. നോട്ട് നിരോധനമാണു സന്പദ്ഘടനയുടെ നട്ടെല്ലൊടിച്ചതെന്നു ഡോ. മൻമോഹൻ സിംഗ് അടക്കമുള്ളവർ പറഞ്ഞതു വെറുതെയല്ല. കണക്കുകൾക്കു കള്ളം പറയാനാകില്ല.
സാന്പത്തിക തകർച്ചയും പ്രതീക്ഷകളെ മറികടന്നുള്ള കോവിഡ് വ്യാപനവുമെല്ലാം സൃഷ്ടിക്കുന്ന ഗുരുതര പ്രതിസന്ധിക്കിടെയാണു അതിർത്തിയിൽ ചൈനയുടെ മസിൽ പിടുത്തം. ചൈനയെ നിസാരമായി കാണാനാകില്ല. മിക്ക അയൽരാജ്യങ്ങളും ഇന്ത്യയെ വെല്ലുവിളിക്കാനും തുടങ്ങി. ചൈനയോടു ചേർന്നു പാക്കിസ്ഥാനും നേപ്പാളും ഭീഷണിയായി. പൗരത്വ നിയമത്തിന്റെ പേരിൽ ബംഗ്ലാദേശും ഇന്ത്യയോടു രസത്തിലല്ല. ശ്രീലങ്ക, മാലിദ്വീപ് പോലുള്ള രാജ്യങ്ങളിലും ചൈന പിടിമുറുക്കുകയാണ്.
ചൈനയുടെ അശ്വമേധം
ആഗോളതലത്തിൽ തങ്ങൾക്കു വെല്ലുവിളിയാകുന്ന രാജ്യങ്ങളോടു കൊന്പുകോർക്കുകയാണു ചൈന. ലോകത്തിലെ ഏറ്റവും വന്പൻ ശക്തിയായി ചൈനയെ വളർത്തുകയും ചോദ്യം ചെയ്യപ്പെടാത്ത ആഗോള നേതാവായി വളരുകയുമാണു ഷി ജിംഗ്പിംഗിന്റെ ലക്ഷ്യം. നിലവിലെ വൻശക്തിയായ അമേരിക്കയും മേഖലയിലെ പ്രബല ശക്തിയായ ഇന്ത്യയുമാണു ചൈനയുടെസന്പൂർണ മേധാവിത്വത്തിനുള്ള തടസം. ഏതാനും മാസങ്ങളായി അമേരിക്കയോടും ഇന്ത്യയോടും മാറി മാറി ചൈന മസിൽ കാണിക്കുന്നതിന്റെ ലക്ഷ്യം വ്യക്തം.
ദക്ഷിണ ചൈന കടലിൽ മേധാവിത്വത്തിനായി ചൈന നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയടക്കം മേഖലയിലെ രാജ്യങ്ങളെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. തർക്കപ്രദേശമായ സ്പാർട്ട്ലി ദ്വീപിനോടു ചേർന്നു ചൈന അടുത്തിടെ നടത്തിയ മധ്യദൂര മിസൈൽ പരീക്ഷണങ്ങൾ ഇന്ത്യ- പസഫിക് മേഖലയിലെ അമേരിക്കയുടെ മേധാവിത്വത്തിനു വെല്ലുവിളി ഉയർത്താനാണെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ലഡാക്ക് അതിർത്തിയിലെ ഇന്ത്യയുമായുള്ള സംഘർഷം മൂർച്ഛിപ്പിക്കുന്നതിനു പിന്നിലും മേധാവിത്വം ഉറപ്പിക്കലാണു ലക്ഷ്യം.
ലഡാക്കിലെ സംഘർഷം യുദ്ധത്തിലേക്കോ, യുദ്ധസമാനമായ സൈനിക നടപടികളിലേക്കോ കടക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. കടന്നുകയറ്റം പ്രതിരോധിക്കാൻ നിയന്ത്രണ രേഖലയിലെ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ ശക്തമായ സൈനിക സന്നാഹം ഒരുക്കിയിട്ടുണ്ടെ ന്നു സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചിരുന്നു.
കഴിഞ്ഞ മേയ് അഞ്ചുമുതൽ ദക്ഷിണ പാങ്ങോംഗ് തടാകത്തിന്റെ ചില പ്രദേശങ്ങളിൽ തുടങ്ങിയ സംഘർഷം അയവില്ലാതെ നീട്ടുന്നതിനു പിന്നിൽ ചൈനയുടെ ന്യായമല്ലാത്ത താത്പര്യം കാണാം. ജൂണ് 20ന് നടന്ന സംഘട്ടനത്തിൽ സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഇന്ത്യയുടെ 20 സൈനികർ വീരമ്യുത്യു വരിച്ചതിന്റെ തുടർച്ച.
പാഴായ വീരവാദങ്ങൾ
ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിംഗിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും തമ്മിൽ ചില സമാനതകളും സാദൃശ്യങ്ങളും തോന്നിയാൽ പാടേ തെറ്റാകില്ല. പഴയ മാവോ സേ തൂംഗിനെക്കാളും ചരിത്രത്തിലെ ചൈനയുടെ ഏറ്റവും പ്രബലനായ നേതാവാകാനുള്ള ഷി ജിംഗ്പിംഗിന്റെ മോഹം അത്ര രഹസ്യമാകില്ല. മാവോയെ പോലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ ചെയർമാൻ സ്ഥാനം പുനരുജ്ജീവിപ്പിക്കാൻ ഷി നീക്കം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
കോവിഡും ലോക്ക്ഡൗണും മൂലം തകർച്ചയിലായ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധിക്കേണ്ട സമയത്താണ് ഇന്ത്യയെ കൂടുതൽ തളർത്താനായി അതിർത്തിയിൽ ചൈന തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്നത്. സാന്പത്തികമായും സൈനികമായും ആഗോളതലത്തിൽ പ്രബല ശക്തിയായി വളരുന്നതിനിടെയാണ് ഇന്ത്യക്കെതിരേയുള്ള ചൈനയുടെ കടന്നുകയറ്റങ്ങൾ. കൊറോണ വൈറസിനു തുടക്കമിട്ട ചൈന ലോകത്തെ ഇരുട്ടിൽ നിർത്തി കോവിഡ് വ്യാപനം പിടിച്ചുകെട്ടി.
എന്നാൽ 21 ദിവസം കൊണ്ടു യുദ്ധം ജയിക്കുമെന്നു വീരവാദം മുഴക്കി പാട്ട കൊട്ടാനും ടോർച്ചടിക്കാനും ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെല്ലാം പാഴായി. കഴിഞ്ഞ ദിവസങ്ങളിലും ആഴ്ചകളിലും ലോകരാജ്യങ്ങളിൽ ഏറ്റവുമധികം കോവിഡ് രോഗബാധ ഉണ്ടായത് ഇന്ത്യയിലാണ്. ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി നാണക്കേടിന്റെ ഒന്നാം സ്ഥാനത്തെത്തുന്പോഴും അവകാശവാദങ്ങളും കലിപ്പു ഡയലോഗുകളും മോദി ഉപേക്ഷിച്ചിട്ടില്ല.
സർവതിനും മീതെ സമാധാനം
ഇന്ത്യ നേരിടുന്ന ഭീഷണികളും വെല്ലുവിളികളും ചെറുതല്ല. സാന്പത്തിക മേഖലയിലെ തളർച്ച 90 ശതമാനം സാധാരണക്കാരെയും പാവങ്ങളെയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. ചൈനയുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കേണ്ടി വരുന്പോൾ രാജ്യം കൂടുതൽ പ്രതിസന്ധിലാകും. വിദേശ, ഭീകര ഭീഷണികളിൽ നിന്നു രാജ്യത്തെ സംരക്ഷിക്കുക പരമപ്രധാനമാണ്.
ഇതിനിടയിലും ആർഎസ്എസിന്റെ മതപരവും വർഗീയവുമായ അജൻഡകൾക്കാണു കേന്ദ്രസർക്കാർ പ്രാമുഖ്യം നൽകുന്നത്. ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനുമായുള്ള നടപടികളാണ് മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി അവർ തന്നെ ഉയർത്തിക്കാട്ടുന്നത്. ജമ്മു കാഷ്മീരിന്റെ അനുച്ഛേദം 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം, മുത്തലാക്ക് വിരുദ്ധ നിയമം എന്നിവ മുതൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനു തുടക്കം കുറിച്ചതു വരെയുള്ളവ ചർച്ചയാക്കുന്പോഴും രാജ്യത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരമില്ലെന്നതാണു ദുരന്തം. രാജ്യരക്ഷയും ജനക്ഷേമവും സാന്പത്തിക വളർച്ചയും വികസനവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ നേട്ടങ്ങളും ഉറപ്പാക്കാനാകട്ടെ സർക്കാരിന്റെ മുഖ്യശ്രദ്ധ.
ചൈനയുമായുള്ള സംഘർഷത്തിനു നയതന്ത്രചർച്ചകളിലൂടെയും ആഗോള സമ്മർദ്ദത്തിലൂടെയും ശക്തമായ പ്രതിരോധത്തിലൂടെയുമാകണം പരിഹാരമുണ്ടാക്കേണ്ട ത്. യുദ്ധം ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങളും ദുരിതങ്ങളും വഷളാക്കാനേ യുദ്ധം സഹായിക്കൂ. രാജ്യത്തും മേഖലയിലാകെയും സമാധാനം പുലർന്നെങ്കിലേ ഇന്ത്യക്കു വളർച്ചയും വികസനവും ജനക്ഷേമവും സുരക്ഷാബോധവും നേടാനാകൂ. അതിനാകട്ടെ രാജ്യത്തിന്റെ ഐക്യത്തോടെയുള്ള ശ്രമങ്ങൾ.
ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
ചൈനയ്ക്കു മരുന്ന് ആപ് നിരോധനം!
01:52 AM Sep 05, 2020 | Deepika.com