ഭാരതത്തിന്റെ ഭരണഘടനയിൽ ഓരോ പൗരന്റെയും കടമകളെയും അവകാശങ്ങളെയുംപറ്റി വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഓരോ പൗരനും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന കടമകൾ സത്യസന്ധമായി നിറവേറ്റാൻ ബാധ്യസ്ഥനാണ്. അതുപോലെ ഭരണകൂടത്തിൽനിന്നു ലഭിക്കേണ്ട അവകാശങ്ങളുമുണ്ട്.
ഭാരതത്തിലെ, പ്രത്യേകിച്ചു കേരളത്തിലെ, വിദ്യാഭ്യാസ- ആതുരസേവന രംഗത്ത് ഏറ്റവുമധികം സംഭാവന നല്കിയിട്ടുള്ളതും നല്കിക്കൊണ്ടിരിക്കുന്നതും ക്രൈസ്തവ സന്യാസ- സന്യാസിനിമാരാണ്. ഓരോ ശിശുവിന്റെയും നാവിൽ അക്ഷരമധുരം തൊട്ടുനല്കുന്നതുമുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ ഇവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആർക്കും വേണ്ടാത്ത മാറാരോഗികളെയും സമൂഹത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടിരിക്കുന്നവരെയും പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും മറ്റാരുമല്ല.
ഇതെല്ലാം അവർ ഏറ്റെടുത്തുചെയ്യുന്നത് അവരെ ആരും നിർബന്ധിച്ചിട്ടല്ല, ക്രിസ്തുവിശ്വാസത്തിലുള്ള സമർപ്പണവും സഹോദര സ്നേഹവും ഒന്നുകൊണ്ടു മാത്രമാണ്.
സ്വന്തം കുടുംബങ്ങളിൽനിന്നുപോലും പുറന്തള്ളപ്പെട്ടുപോകുന്നവരെ സംരക്ഷിക്കാനും പരിഗണിക്കാനും ഇവർ കാട്ടുന്ന ജാഗ്രത കാണുമ്പോൾ ഇവരെ ഭൂമിയിലെ മാലാഖമാർ എന്ന് നാം വാഴ്ത്താറുണ്ട്. അവരിൽ ഒരാളാണ് ഭാരതത്തിൽ ജീവിച്ച് അധ്വാനിച്ചു മരിച്ച വിശുദ്ധ മദർ തെരേസ. അവർ ചെയ്തുവന്ന ഉപവി പ്രവൃത്തികൾ ഇന്നു നമ്മുടെ നാട്ടിലെ സന്യാസിനികൾ ചെയ്തു വരുന്നു. മഴയത്തും വെയിലത്തും മഹാമാരിയുടെ കാലത്തും അവരുടെ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
ഈ സഹോദരങ്ങൾക്കു വേണ്ടപരിഗണന നാം നല്കാറുണ്ടോ? ഒരു സാധാരണ മനുഷ്യന് ലഭിക്കേണ്ട അവകാശങ്ങൾ അനുവദിച്ച് നല്കാറുണ്ടോ? എന്നാൽ കേരളത്തിലെ സന്യാസിനികൾക്ക് (കന്യാസ്ത്രിമഠങ്ങൾക്ക്) സ്വന്തമായി റേഷൻ കാർഡ് ഇല്ല എന്നത് പൊതുസമൂഹത്തിന് ഒരു പുതിയ അറിവായിരിക്കും. അതാണു സത്യം.
സമൂഹത്തിലെ കുറവുകൾ നികത്താനിറങ്ങുന്ന ഇവർക്ക് റേഷൻ കാർഡിന് അർഹതയില്ല. ഇത് അനീതി അല്ലേ? സാധാരണ മലയാളിയെപ്പോലെ വിശേഷ അവസരങ്ങളിൽ ലഭിക്കുന്ന സഹായങ്ങളും ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കാത്തത് അനീതി അല്ലേ? ഇവർക്കു സാധാരണ പൗരന്റെ അവകാശമായ റേഷൻ കാർഡിന് അർഹതയില്ലേ?
വാർധക്യത്തിൽ എത്തുമ്പോൾ ഓരോ പൗരനും അനുദിന ജീവിതത്തിന് അത്യാവശ്യം ഉപകരിക്കുന്നതിനായി നല്കപ്പെടുന്നതാണ് വാർധക്യ പെൻഷൻ. കേരളത്തിൽ 60വയസ് പിന്നിട്ട അർഹരായ എല്ലാവർക്കും വാർധക്യ പെൻഷൻ നല്കി വരുമ്പോൾ എന്തുകൊണ്ട് ഇവരെ ഒഴിവാക്കുന്നു? തങ്ങളുടെ ആരോഗ്യം മുഴുവൻ സമൂഹത്തിനുവേണ്ടി ഉപയോഗിച്ചുകഴിയുമ്പോൾ വാർധക്യത്തിൽ ഒരു സാധാരണ പൗരന് ലഭിക്കുന്ന പരിഗണനയ്ക്കും പെൻഷനും ഇവർക്ക് അർഹത ഇല്ലേ?
അർഹതപ്പെട്ടവർക്ക് അർഹമായത് നല്കുമ്പോഴാണ് ജനാധിപത്യ ക്ഷേമരാഷ്ട്രം രൂപപ്പെടുക. ജാതി- മത- വർഗ- ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ കാലങ്ങളായി അധ്വാനിക്കുന്ന ഇവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കു സാധിക്കും? ഔദാര്യമല്ല അവകാശമാണ് റേഷൻ കാർഡും പെൻഷനും. അതു യഥാസമയം ലഭ്യമാകുമ്പോൾ സാമൂഹൃനീതി നടപ്പിലാവുന്നു എന്ന് അഭിമാനിക്കാം.
എ എം എ ചമ്പക്കുളം
റേഷൻ കാർഡും വാർധക്യ പെൻഷനും പൗരന്റെ അവകാശം
11:18 PM Sep 03, 2020 | Deepika.com