രാജ്യത്തെ തൊഴില്‍ റിക്രൂട്ട്മെന്റ് നടപടികളില്‍ ചരിത്രപരവും വിപ്ലവാത്മകവുമായ പരിഷ്കരണമായ ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ രൂപീകരണത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കിയതിനുശേഷം, ഇത് രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ക്ക് അനുഗ്രഹമാണെന്നു തെളിയാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിരവധി ടെസ്റ്റുകള്‍ ഒഴിവാക്കി, വിലപ്പെട്ട സമയവും സ്രോതസുകളും സംരക്ഷിക്കാനും ഈ നടപടി സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍ആര്‍എ യുടെ രൂപീകരണം, തന്റെ ഭരണ മാതൃകയുടെ മുഖമുദ്രയായ സുതാര്യതയ്ക്ക് ആക്കം കൂട്ടുമെന്നും മോദി പറഞ്ഞു. ഗ്രൂപ്പ് ബി,സി (നോണ്‍ ടെക്നിക്കല്‍) പോസ്റ്റുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (സിഇടി) നടത്തി ഉദ്യോഗാര്‍ഥികളുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കുകയാണ് മള്‍ട്ടി ഏജന്‍സി സംവിധാനമായ ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി നിര്‍വഹിക്കുക. റെയില്‍വേ, ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, എസ്എസ്സി, ആര്‍ആര്‍ബി, ഐബിപിഎസ് എന്നിവയുടെ പ്രതിനിധികളും എന്‍ആര്‍എ യില്‍ അംഗങ്ങളായുണ്ടാകും.
നിലവില്‍, കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക്, ഉദ്യോഗാര്‍ഥികള്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന വ്യത്യസ്ത പരീക്ഷകള്‍ എഴുതണം. പ്രതിവര്‍ഷം ഏകദേശം 1.25 ലക്ഷം ഒഴിവുകളിലേക്ക് ശരാശരി 2.5 കോടി മുതല്‍ മൂന്നുകോടി വരെ ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. അടുത്തവര്‍ഷം മുതല്‍, എന്‍ആര്‍എ പൊതുപ്രവേശന പരീക്ഷ നടത്തുകയും അതിന്റെ സ്കോർ അടിസ്ഥാനത്തില്‍, അതത് ഏജന്‍സികളിലെ ഒഴിവിലേക്ക് അപേക്ഷിക്കാനാവുകയും ചെയ്യും. സമയവും വിഭവങ്ങളും സംരക്ഷിക്കുന്നതിനൊപ്പം ദശലക്ഷക്കണക്കിന് തൊഴിലന്വേഷകരുടെ ജീവിതം ലളിതമാക്കി മാറ്റുന്ന വിപ്ലവാത്മകമായ നടപടിയാണിതെന്ന് നിസംശയം പറയാം.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി, നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ നിരവധി പരിഷ്കരണ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകള്‍, ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന പഴയ സമ്പ്രദായം മാറ്റി സ്വയം സാക്ഷ്യപ്പെടുത്തലിന് അംഗീകാരം നല്‍കിയത്, താഴ്ന്ന തലത്തിലെ നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ ഒഴിവാക്കിയത്, 1500 ഓളം കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇല്ലാതാക്കിയത്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ മൂന്നു മാസം അസിസ്റ്റന്റ് സെക്രട്ടറിമാരായി കേന്ദ്ര സര്‍വീസില്‍ നിയമനം, അഴിമതി നിരോധന നിയമത്തിലെ ഭേദഗതി, പിഎം എക്സലന്‍സ് അവാര്ഡിന്റ് പുതിയ രൂപം എന്നിവയെല്ലാം ചില എടുത്തുപറയേണ്ട പരിഷ്കരണ നടപടികളാണ്. എന്നാല്‍, ഗവണ്മെന്റ് റിക്രൂട്ട്മെന്റ് നടപടികളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുന്ന ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി ഒരു തനത് മാതൃകയായി നിലകൊള്ളും. റിക്രൂട്ട്മെന്റ് , തെരഞ്ഞെടുക്കല്‍, നിയമനം എന്നീ നടപടികള്‍ ലളിതമാക്കിക്കൊണ്ട് യുവാക്കളായ തൊഴിലന്വേഷകരുടെ ജീവിതം സുഗമമാക്കുകയെന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ചേര്‍ന്നാണ് എന്‍ആര്‍എ യുടെ രൂപീകരണവും. ഇതിനുമെല്ലാമുപരിയായി, പല റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഭാരമാണ്. റിക്രൂട്ടിംഗ് ഏജന്‍സിയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാകുന്നതും ആവര്‍ത്തിതവുമായ ചെലവ്, ക്രമസമാധാന-സുരക്ഷാ പ്രശ്നങ്ങള്‍, പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയുമുണ്ട്. അതിനാല്‍, എന്‍ആര്‍എ, അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍, ഉദ്യോഗാര്‍ഥികളുടെ സൗകര്യവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ്.
സമീപത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍
രാജ്യത്തെ എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകുമെന്നത്, വിദൂര പ്രദേശത്തുള്ളവര്‍ക്കുപോലും സഹായകമാകും. 117 "ആസ്പിറേഷണല് ജില്ലകളില്‍' പരീക്ഷയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനമൊരുക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഈ തീരുമാനം, മലയോര, ഗ്രാമീണ, ഉള്‍നാടന്‍ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അനുഗ്രഹമാകും. വനിതാ ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം പല പരീക്ഷകള്‍ പല കേന്ദ്രങ്ങളില്‍ പലപ്പോഴായി നടത്തുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും. അതായത്, ചെലവ്, സുരക്ഷ, പ്രയത്നം എന്നിവയുടെ കാര്യത്തിലുണ്ടാകുന്ന നേട്ടം വളരെ വലുതാണ്. തൊഴിലവസരങ്ങള്‍, അന്വേഷകര്‍ക്ക് അടുത്തെത്തിക്കുക എന്നത് പുരോഗമനപരമായ നടപടിയാണ്. ഇത് യുവാക്കളുടെ ജീവിതം ലളിതമാക്കുമെന്നതില് തര്‍ക്കമില്ല. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്കായി മാതൃകാ പരീക്ഷകള്‍ നടത്താനും എന്‍ആര്‍എ വിഭാവനം ചെയ്യുന്നു. എല്ലാ ദിവസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈനും പരാതി പരിഹാര പോര്‍ട്ടലും ഇതോടൊപ്പമുണ്ടാകും.
പരീക്ഷ എഴുതുന്നതിന് കാലപരിധിയില്ല
എന്‍ആര്‍എ പ്രവേശന പരീക്ഷയുടെ മറ്റൊരു പ്രധാന സവിശേഷത, സ്കോര്‍ കാലാവധി, ഫല പ്രഖ്യാപനം നടത്തിയ ദിവസം മുതല്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും എന്നതാണ്. നിയമാനുസൃത സ്കോറുകളില്‍ ഏറ്റവും മികച്ചത്, നിലവിലെ സ്കോറായി പരിഗണിക്കും. ഉയര്‍ന്ന പ്രായ പരിധിയെത്തുന്നതുവരെ, എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാവുന്നതാണ്. എസ്സി/ എസ്ടി/ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് ഗവണ്മെന്റിന്റെ നിലവിലെ നിയമമനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കും. ഓരോ വര്‍ഷവും വിവിധ പരീക്ഷകള്‍ക്കായി നടത്തുന്ന തയാറെടുപ്പ്, സമയം, പണം എന്നിവ ലാഭിക്കുന്നതിന് ഇതു സഹായിക്കും.
മാനദണ്ഡങ്ങള്‍ക്കനുസൃതമായ പരീക്ഷകള്‍
സ്റ്റാഫ് സെലക്ഷന് കമ്മീഷന്, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന് എന്നിവ നോണ്‍ടെക്നിക്കല്‍ പോസ്റ്റിലേക്കു നടത്തുന്ന മൂന്ന് തലത്തിലുള്ള പരീക്ഷകളും വ്യത്യസ്തമായി എന്‍ആര്‍എ നടത്തും. അതായത് ബിരുദ, ഹയര്‍സെക്കൻഡറി (12-ാം ക്ലാസ് ജയം), മെട്രിക്കുലേറ്റ് (10-ാം ക്ലാസ് ജയം) തല പരീക്ഷകള്‍ക്കായി, വ്യത്യസ്ത പരീക്ഷകളാകും നടത്തുക. പൊതുപ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന സ്കോറിനെ ആധാരമാക്കി, തെരഞ്ഞെടുക്കുന്നവര്‍ക്ക് അന്തിമ റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് പ്രത്യേകം തുടര്‍പരീക്ഷകള്‍ (Tier II, III മുതലായവ), അതത് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തും. പൊതുപരീക്ഷയ്ക്ക്, ഒരേ നിലവാരമുള്ള പൊതു പാഠ്യപദ്ധതിയാണുണ്ടാകുക. ഓരോ പരീക്ഷയ്ക്കും, വ്യത്യസ്ത പാഠ്യപദ്ധതിക്കനുസരിച്ച് തയാറെടുപ്പ് നടത്തേണ്ടിവരികയെന്ന ഉദ്യോഗാര്‍ഥിയുടെ പ്രയാസം, ഇതിലൂടെ പരിഹരിക്കാനാവും.
പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കല്‍
ഉദ്യോഗാര്‍ഥിക്ക് ഒരു പൊതു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം, പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്. ലഭ്യതയ്ക്കനുസരിച്ച് സെന്റ്റുകള്‍ ലഭിക്കും. ഉദ്യോഗാര്‍ഥിക്ക് അവരുടെ പരീക്ഷ സ്വന്തമായി ഷെഡ്യൂള്‍ ചെയ്ത്, അവര്‍ തെരഞ്ഞെടുത്ത കേന്ദ്രത്തില്‍ പരീക്ഷയെഴുതാനാകണം എന്നതാണ് ആത്യന്തിക ലക്ഷ്യം.
ബഹുഭാഷാ സൗകര്യം
പൊതുപ്രവേശന പരീക്ഷ നിരവധി ഭാഷകളില്‍ നടത്തും. രാജ്യത്തെ ഏത് പ്രദേശത്തുള്ളവര്‍ക്കും പരീക്ഷയെഴുതാന്‍ കഴിയുന്നതിലൂടെ തെരഞ്ഞെടുപ്പിനുള്ള തുല്യ അവസരം ലഭിക്കുന്നു എന്നതാണിതിന്റെ സവിശേഷത. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ നിശ്ചിത സമയപരിധിക്കുള്ളില്‍ 12 ഭാഷകളില്‍ കൂടി പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ ഭരണഘടനയുടെ എട്ടാം അനുബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകളിലും പരീക്ഷ നടത്താനുള്ള ശ്രമങ്ങളുമുണ്ടാകും. ആരംഭഘട്ടത്തില്‍ പൊതുപ്രവേശന പരീക്ഷാ സ്കോര്‍, മൂന്ന് പ്രധാന റിക്രൂട്ടിംഗ് ഏജന്‍സികളാകും ഉപയോഗിക്കുക. എന്നിരുന്നാലും, മറ്റ് കേന്ദ്ര സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളും ഇതു സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് പൊതു, സ്വകാര്യ മേഖലയിലെ ഏജന്‍സികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അവര്‍ക്കും ഇതു സ്വീകരിക്കാനുള്ള അവസരം നല്‍കും.
ഭാവിയില്‍ സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ അന്തഃസത്ത ഉള്‍ക്കൊണ്ട്, മറ്റു കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, പൊതുമേഖലാ, സ്വകാര്യ മേഖല എന്നിവിടങ്ങളിലെ റിക്രൂട്ടിംഗ് ഏജന്‍സികളും എന്‍ആര്‍എ പൊതുപ്രവേശന പരീക്ഷാ സ്കോര്‍ സ്വീകരിക്കുമെന്നു പ്രത്യാശിക്കാം.
ഡോ. ജിതേന്ദ്ര സിംഗ്, കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല)
തൊഴിൽ അന്വേഷണം സുഗമമാക്കാൻ ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി
11:42 PM Aug 27, 2020 | Deepika.com