എതിരാളികളെ നിഗ്രഹിക്കുക എക്കാലവും കമ്യൂണിസ്റ്റ് തന്ത്രമാണ്. കോണ്‍ഗ്രസിന്റെ പെരിയയിലെ കൃപേഷിനെയും ശരത് ലാലിനെയും ബിജെപിയുടെ ജയകൃഷ്ണൻ മാസ്റ്ററെയും വിനോദ് കുമാറിനെയും ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെയും പോലെ എത്രയോ പേർ ഇങ്ങനെ വധിക്കപ്പെട്ടു. സുപ്രീം കോടതിയിൽ വരെ കേസു നടത്തി അവർ പ്രതികളെ രക്ഷിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് എത്ര മന്ത്രിമാരെ കരിഓയിൽ ഒഴിച്ചു! ഇതുകണ്ടു മടുക്കുന്പോൾ ബിജെപിയല്ലേ ഇവരെ നേരിടാൻ നല്ലത് എന്ന് ആരാണു ചോദിച്ചുപോകാത്തത്?
ഈ ശൈലിയുടെ ഏറ്റവും പുതിയ മുഖമാണ് സൈബർ ആക്രമണം.കേരളത്തിലെ ചാനലുകളിലെ ചർച്ചകളെ ഇന്നലെവരെ മിക്കവാറും നിയന്ത്രിച്ചിരുന്നത് സിപിഎമ്മുകാരാണ്. മിക്കവാറും ആങ്കർമാർ ഇടതുസഹയാത്രികരാണ്. അതുകൊണ്ട് അവരും അവർ വിളിച്ചു കൊണ്ടുവരുന്ന "നിഷ്പക്ഷരും’ ചേർന്ന് ഇടതുരാഷ്ട്രീയം കളിച്ചിരുന്ന ഗോദായിൽ സ്വർണക്കടത്തു വന്നതോടെ ഇടതുനില പരുങ്ങലിലായി. പിണറായിയുടെ നടപടികളെ സംരക്ഷിക്കാൻ വകുപ്പില്ലാതായി. അതോടെ അവർ സൈബർ ആക്രമണം ആരംഭിച്ചു.
അവർ ഉദ്ദേശിച്ച ലക്ഷ്യം നേടി. ചാനലുകൾ വല്ലാതെ ഭയന്നു. ഞങ്ങളെ ആക്രമിക്കുന്നേ എന്നു വിലപിക്കുകയായി. അഭയം തേടിയതാകട്ടെ ഇതൊക്കെ ചെയ്യിക്കുന്ന മുഖ്യമന്ത്രിയുടെ അടുത്തും. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി വരെ നടത്തുന്ന പോരാട്ടത്തിനെതിരെ അദ്ദേഹത്തോടു പരാതി. അദ്ദേഹത്തിനു മനസിലായി, പോരാട്ടം ജയിച്ചു. ചർച്ചകളുടെ രീതി മാറ്റി. ഇടതുസഖാക്കൾക്ക് മേയാൻ അവസരമായി. ഇനി മാധ്യമ നൈതികതയെക്കുറിച്ചു ഒരു ക്ലാസുകൂടി ഉണ്ട്. അതോടെ ശുഭം.
ഈ തന്ത്രം പരീക്ഷിച്ചത് ബിജെപിയാണ്. ക്രൈസ്തവ സഭയെ വല്ലാതെ ആക്രമിച്ചിരുന്ന ഒരു മിടുക്കിയെയും ഒരു ഇടതുപക്ഷ യുവശിങ്കത്തെയും കുറിച്ച് ഒരു വീഡിയോ മുഖപുസ്തകത്തിൽ വൈറലായി. പോലീസ് കേസും പുക്കാറും ഉണ്ടായെങ്കിലും പിന്നീട് കുറെക്കാലത്തേക്ക് അവരെ കാണാനുണ്ടായില്ല. അതോടെ ആയുധം തേടിയവർക്കു മനസിലായി, ഇതാണു വഴി. സിപിഎമ്മും ആ വഴി സ്വീകരിച്ചു. കോണ്‍ഗ്രസ് ഒന്നുംതന്നെ ആസൂത്രിതമായി ചെയ്യാറില്ല. അതിനുള്ള ശേഷിയും സംവിധാനവും ഇല്ല.
ആങ്കർമാരുടെ പെരുമാറ്റത്തിലും മാന്യതയാവാം. അപ്രിയ ചോദ്യങ്ങൾ വേണ്ടി വരും. മാന്യമായി ചോദിക്കാനാവണം. ഇനി കോണ്‍ഗ്രസുകാരെയും ക്രൈസ്തവ സഭയെയും ആക്രമിക്കാം. വരന്പത്തു കൂലി കിട്ടില്ല. മറ്റിടങ്ങളിലെ വൃത്തികെട്ട സംഭവങ്ങൾ പോലും തമസ്കരിക്കുക. വല്ലാത്ത പത്രസ്വാതന്ത്ര്യം!
സൈബർ ആക്രമണം
12:42 AM Aug 15, 2020 | Deepika.com