വളരെയധികം കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ന്യൂ എജ്യുക്കേഷൻ പോളിസി (എൻഇപി 2020). പാർലമെന്റിലും അതിന്റെ കമ്മിറ്റികളിലും ഒന്നും ചർച്ച നടത്താതെ രൂപീകരിക്കപ്പെട്ടിരിക്കുന്ന ഈ വിദ്യാഭ്യാസ നയംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എന്തെങ്കിലും കാതലായ പരിവർത്തനം നടത്തുവാൻ സാധിക്കുമോയെന്ന് സംശയമാണ്. വളരെ സുന്ദരമായ വാക്കുകളിൽകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തുവാൻപോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നതു വായിക്കുന്പോൾ വളരെ എളുപ്പത്തിൽ സാധിച്ചെടുക്കാവുന്ന കാര്യങ്ങളായിട്ടാണ് ഇവയെ കാണുന്നതെന്നു തോന്നുന്നു.
കൂടുതൽ ഉദ്യോഗസ്ഥ വൃന്ദങ്ങളെ സൃഷ്ടിക്കുവാനും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്ന പല നല്ല യൂണിവേഴ്സിറ്റികളുടെയും കലാലയങ്ങളുടെയും പ്രവർത്തനം നിർജീവപ്പെടുത്താനുമുള്ള ഒരു പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതായിട്ട് തോന്നുന്നു. "ഇന്ത്യയുടെ ഭാവി അവളുടെ ക്ലാസ്മുറികളിലാണ് രൂപപ്പെടുന്നത്.. വിദ്യാഭ്യാസമാണ് രാഷ്ട്രത്തിന്റെ സുസ്ഥിതിയും സാന്പത്തികോന്നമനവും സാധിച്ചെടുക്കുന്നത്’ എന്ന 1966-ലെ കോത്താരി കമ്മീഷന്റെ നയത്തിൽനിന്നു വളരെ വിഭിന്നമാണ് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാട്.
ഭാരതീയ ധർമം
വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളായ സ്വഭാവ രൂപവത്കരണത്തിനും മൂല്യബോധനത്തിനും പ്രാധാന്യം കൊടുക്കാത്ത ഒരു നയമാണ് ഇതിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. കൂടുതൽ പ്രാധാന്യം ഭാരതീയ ധർമത്തിനു കൊടുക്കണമെന്നു പറയന്നുണ്ട്. പക്ഷേ, എന്താണിതെന്നു വ്യക്തമായി പറയുന്നില്ല. ഇതുവരെയും ഇവിടുത്തെ കലാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും പഠിച്ചവർക്കൊന്നും യാതൊരു ഭാരതീയത്വവും ഇല്ലെന്നുള്ള ഒരു ധ്വനിയാണ് കൂടുതൽ മുഴങ്ങുന്നത്.
1947 ഡിസംബറിൽ അലഹബാദ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയുണ്ടായി. യൂണിവേഴ്സിറ്റികൾ വളർത്തേണ്ട ഗുണങ്ങൾ മാനവികതയും സഹിഷ്ണുതയും പുരോഗതിയും ആശയസംവാദങ്ങളും ബൗദ്ധിക വികസനവുമൊക്കെയാണെന്നത്രെ നെഹ്റു വിഭാവനം ചെയ്യുന്നത്. അദ്ദേഹം, ഇടുങ്ങിയ മനസ്ഥിതി വന്നാലുണ്ടാകുന്ന ദൂഷ്യത്തെക്കുറിച്ചു മുന്നറിയിപ്പുംകൊടുത്തു. "വിദ്യാദാനത്തിന്റെ ക്ഷേത്രങ്ങൾ ഇടുങ്ങിയ ചിന്താഗതികളുടെയും ചെറിയ വീക്ഷണങ്ങളുടെയും സൂക്ഷിപ്പുകാരായി മാറുന്പോൾ, രാഷ്ട്രത്തിനു പുരോഗതി ഉണ്ടാകുകയില്ല.'
ഗവേഷണം
ഗവേഷണത്തെക്കുറിച്ചു വളരെ ഊന്നിപ്പറയുന്നുണ്ട് ഈ നയത്തിൽ. പക്ഷേ, എല്ലാവർക്കും ഗവേഷകരാകുവാൻ പറ്റുകയില്ല. അതിനുള്ള ബുദ്ധിവൈഭവവും അന്വേഷണ ചാതുര്യവും മാനസികമായ തയാറെടുപ്പുമുള്ളവർക്കേ അതു സാധിക്കുകയുള്ളു. എല്ലാ കലാലയങ്ങളും യൂണിവേഴ്സിറ്റികളും ഗവേഷണ കേന്ദ്രങ്ങളാക്കണമെന്നു പറയുന്നതു പ്രായോഗികമായ ഒരു സമീപനമല്ല.
ഗവേഷണത്തിന് കോടിക്കണക്കിനു സാന്പത്തികസഹായം ആവശ്യമുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കുവാനുള്ള crestor എന്ന ടാബ്ലറ്റ് ഉണ്ടാക്കുന്നതിനു മൂന്നു ബില്യൻ ഡോളർ ചെലവാക്കിയെന്നു പറയുന്പോൾ എന്തുമാത്രം സാന്പത്തിക സഹായവും ഗവേഷണ ചാതുര്യവും ഗവേഷണത്തിന് ആവശ്യമാണെന്ന് മനസിലാകും. അമേരിക്കയിൽ ഗവേഷണങ്ങൾക്കൊക്കെ സഹായംചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്ന പ്രസ്ഥാനത്തിന് യുഎസ് ഗവൺമെന്റ് 2020-ൽ മാറ്റിവച്ചത് 41 ബില്യൻ ഡോളർ ആണ്. ഇന്ത്യയിൽ ഇതു സാധിക്കുമോ?
സൗകര്യങ്ങൾ വർധിപ്പിക്കണം
നമ്മൾക്കുള്ള കലാലയങ്ങളെയും യൂണിവേഴ്സിറ്റികളെയും സഹായിക്കുകയും അവയൊന്നും ഇല്ലാത്ത സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പുതിയവ സ്ഥാപിക്കുകയും ചെയ്താലേ ഇന്ത്യയിലെ യുവജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം കിട്ടുകയുള്ളു. ഉള്ളതിനെ ഇല്ലാതാക്കി, പുതിയ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുവാൻപോകുന്പോൾ, ഇപ്പോഴുള്ള സൗകര്യങ്ങൾപോലും ഇന്ത്യയിലെ യുവജനങ്ങൾക്കു കിട്ടാതാകും.
ഇത്രയും നാൾ ഇന്ത്യയിലെ കലാലയങ്ങളിൽ പഠിച്ച് ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തിയവർ നിലവാരംകുറഞ്ഞ കലാലയങ്ങളിൽനിന്നു വന്നതാണെന്നു പറഞ്ഞാൽ സ്വീകരിക്കാൻ വളരെ പ്രയാസമാണ്. ഇവിടുത്തെ യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും പഠിച്ചവർ അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ കലാലയങ്ങളിൽ പഠിച്ച് ഉന്നത ബിരുദങ്ങൾ നേടി അധ്യാപകരായും ഗവേഷകരായും ജോലിചെയ്തുകൊണ്ടിരിക്കുന്നു.
ഡിഗ്രി കോഴ്സുകൾ
അഫിലിയേറ്റിംഗ് യൂണിവേഴ്സിറ്റികൾ നിർത്തണമെന്നും കലാലയങ്ങൾക്കു സ്വയംഭരണം കൊടുക്കണമെന്നും വളരെ നാളുകൾക്കു മുന്പ് ആവശ്യപ്പെട്ടിരുന്നതാണ്. കേരളത്തിലെ ചില യൂണിവേഴ്സിറ്റികൾ, കലാലയങ്ങളിലെ അഡ്മിഷൻ കൂടി ഏറ്റെടുത്തു നടത്തുകയാണ്! അങ്ങനെ അധഃപതിക്കുന്ന യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ ഡിഗ്രി കോഴ്സ് നാലുകൊല്ലത്തേക്ക് ആക്കുന്നത് അന്തർദേശീയമായ ഡിഗ്രി കോഴ്സിന് തുല്യമാകും. അത്, വിദേശത്തു പഠിക്കുവാൻപോകുന്നവർക്കു വളരെ സഹായകമാകും.
പക്ഷേ, ഇടയ്ക്കുവച്ച് പഠിത്തം നിർത്തിപ്പോകുന്നവർക്കു ഡിപ്ലോമ കൊടുത്തു പറഞ്ഞുവിടുന്നത് അനൗചിത്യമാണ്. ബുദ്ധിമുട്ടി പഠിച്ച് കോഴ്സ് തീർത്ത് ഡിഗ്രിമേടിച്ചു പോകുന്നവർ വളരെ കുറയും. ദരിദ്രസമൂഹത്തിൽനിന്നു വരുന്ന വിദ്യാർഥികളായിരിക്കും പഠനം പൂർത്തിയാക്കാതെ പോകുന്നത്.
ഇംഗ്ലീഷ് ഭാഷ
ഇംഗ്ലീഷ് ഭാഷയോട് ഒരു അകൽച്ച കാണിക്കുന്ന മനോഭാവമാണ് ഈ നയത്തിൽ കാണുന്നത്. ഇംഗ്ലീഷ് ഭാഷയെ ഇന്ത്യയിലെ ഒരു ഭാഷയായി കണക്കാക്കണം. ഇന്ന് ഇന്ത്യക്കുണ്ടായ വിദ്യാഭ്യാസപരവും സാന്പത്തികവുമായ പുരോഗതി ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം ജനങ്ങൾക്കുണ്ടായതുകൊണ്ടാണ്. ഐടി മേഖലകളിൽ ജോലി സന്പാദിക്കുവാൻ ഇന്ത്യൻ യുവാക്കൾക്കു കഴിഞ്ഞത് ഇംഗ്ലീഷിലുള്ള വ്യുൽപത്തികൊണ്ടാണ്. ജപ്പാനും ചൈനയുമൊക്കെ എത്രയോ മില്യൻ ഡോളറുകളാണ് ഇംഗ്ലീഷ് പഠിക്കുന്നതിനുവേണ്ടി ചെലവാക്കിക്കൊണ്ടിരിക്കുന്നത്.
റെയിൽ ഗതാഗതവും പ്ലെയിൻ യാത്രയും യാതൊരു മടിയുംകൂടാതെ നമുക്ക് സ്വീകരിക്കാമെങ്കിൽ, എന്തിന് ഇംഗ്ലീഷിലുള്ള വിദ്യാഭ്യാസത്തെ തള്ളിക്കളയണം? സംസ്കൃതം പഠിക്കുവാൻ ഇഷ്ടമുള്ളവർ സംസ്കൃതം പഠിക്കട്ടെ. അതുപഠിച്ച്, എത്രപേർക്കു ജോലി സന്പാദിക്കാനാവും?
ന്യൂയോർക്ക് ടൈംസിലെ ലേഖകനായ തോമസ് ഫ്രൈഡ്മാൻ അദ്ദേഹത്തിന്റെ "വേൾഡ് ഈസ് ഫ്ലാറ്റ്' എന്ന പുസ്തകത്തിൽ പറയുകയാണ്."ഞങ്ങളൊക്കെ ചെറുപ്പമായിരുന്നപ്പോൾ മാതാപിതാക്കൾ പറയുമായിരുന്നു, പ്ലെയിറ്റിലുള്ളതു മുഴുവൻ ഭക്ഷിക്കുവാൻ. ചൈനയിലൊക്കെ കുട്ടികൾക്ക് ആഹാരത്തിനു പ്രയാസമാണ്. ഇന്നു ഞങ്ങൾ മക്കളോട് പറയും, ഗൃഹപാഠം തീർക്കുക. അല്ലെങ്കിൽ ചൈനയിലെയും ഇന്ത്യയിലെയും യുവാക്കൾ നിങ്ങളുടെ ജോലി കൊണ്ടുപോകുമെന്ന്’.
രാഷ്ട്രീയ ഇടപെടൽ
വേറൊരു അപകടം യുജിസി മുതലായവയെ നിർത്തലാക്കി വിദ്യാഭ്യാസ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നിയന്ത്രണത്തിൽ കലാലയങ്ങളെയും യൂണിവേഴ്സിറ്റികളെയും ആക്കുക എന്നതാണ്. അതു രാഷ്ട്രീയമായ ഇടപെടലുകൾക്കുള്ള സാധ്യത വളർത്തുകയായിരിക്കും ചെയ്യുന്നത്.
അതുപോലെ ഒരു പ്രദേശത്തുള്ള കലാലയങ്ങളെയൊക്കെ ഒരു ഗ്രൂപ്പ് ആക്കി (clusters) മാറ്റുകയെന്നതാണ്. കലാലയങ്ങൾ ബാങ്കുകളെപ്പോലെ യോജിപ്പിക്കാവുന്നവയല്ല. ഓരോന്നും വ്യത്യസ്തമായ രീതിയിലും അധ്യയന നിലവാരത്തിലും വളരുന്നവയാണ്. അധ്യാപകരും പ്രിൻസിപ്പലുമൊക്കെ യോജിച്ചു പ്രവർത്തിച്ച് വിദ്യാർഥികൾക്കു ബൗദ്ധികമായ വളർച്ച കൊടുക്കുന്നതിനൊപ്പം അവരുടെ സ്വഭാവ രൂപവത്കരണവും നടത്തുന്നുണ്ട്. അതെല്ലാം ഒരു കച്ചവടമനസ്ഥിതിയിൽ കാണുന്നത് ഗുണം ചെയ്യുകയില്ല.
ഇപ്പോഴുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക. കൂടുതൽ കോളജുകളും സ്കൂളുകളും അവികസിത പ്രദേശങ്ങളിൽ സ്ഥാപിക്കുക. ഭരണഘടന സംവിധാനംചെയ്തിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങൾ വിദ്യാഭ്യാസ പരിഷ്കരണത്തിലും സംരക്ഷിക്കുക. കൂടുതൽ ഗ്രാന്റുകളും സൗകര്യങ്ങളും ഇപ്പോഴുള്ള യൂണിവേഴ്സിറ്റികൾക്കും കലാലയങ്ങൾക്കും കൊടുത്തുകൊണ്ട് വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കുക.
റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ
(ലേഖകൻ ഇന്റർ ചർച്ച് കൗൺസിൽ ജോയിന്റ് സെക്രട്ടറിയാണ്.)
പുതിയ നയം വിദ്യാഭ്യാസവിപ്ലവം സൃഷ്ടിക്കുമോ?
11:16 PM Aug 13, 2020 | Deepika.com