ഏറെക്കാലം നല്ല വിദ്യാഭ്യാസവും പരിശീലനവും നേടി നല്ലൊരു കാലത്തെ സേവനത്തിനുശേഷം ആരോഗ്യം ക്ഷയിച്ച് വിശ്രമത്തിൽ പ്രവേശിക്കുന്നവരുടെ അവകാശ- ആനുകൂല്യങ്ങൾ അധികമായി കവർന്നെടുത്ത് മറുഭാഗത്തു സുരക്ഷിതത്വം ഉറപ്പാക്കുന്നത് അനീതിയാണ്.
അങ്ങനെയെങ്കിൽ ഈ ക്ഷേമപെൻഷനുള്ള പണം എങ്ങനെ കണ്ടെത്തും? അതിനുള്ള വഴികൾ പലതുണ്ട്. സർക്കാർ ജീവനക്കാരുടെ പെൻഷൻ സാമൂഹികനീതിയിൽ അധിഷ്ഠിതമായി ആനുപാതികമാക്കുക. ഒപ്പം രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് പെൻഷൻ പരിമിതപ്പെടുത്തി ഭരണപരമായ ധൂർത്ത് ഒഴിവാക്കിയും പണം കണ്ടെത്താം. വെണ്ണപ്പാളിയിൽ ഉള്ളവർക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നത് ഒഴിവാക്കുക. വലിയ കോർപറേറ്റുകൾക്കു കൊടുക്കുന്ന അനാവശ്യ ആനുകൂല്യങ്ങൾ ഒഴിവാക്കുകയും അവരിൽനിന്ന് കൂടിയ നികുതി ഈടാക്കുകയും ചെയ്യുക.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള എല്ലാ ക്ഷേമപെൻഷനുകളും ഏകോപിപ്പിച്ച് ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള പണം കണ്ടെത്താവുന്നതാണ്. അങ്ങനെ ഈ പദ്ധതി നടപ്പിലാക്കിയാൽ പാവപ്പെട്ട വയോധികർ മക്കൾക്ക് ഒരു ഭാരമാവില്ല. അവരെ അനാഥമന്ദിരങ്ങളിൽ തള്ളുകയുമില്ല. ഈ പണം അവരുടെ ക്ഷേമത്തിനും കുടുംബത്തിന്റെ നിലനിൽപ്പിനും ഒരു കരുതൽ ആയിരിക്കുകയും ചെയ്യും.
ഡോ. എൻ.ജെ. സെലീന
(കൂത്തുപറമ്പ് നിർമലഗിരി കോളജ് റിട്ടയേർഡ് പ്രിൻസിപ്പലും സാന്പത്തികശാസ്ത്രവിദഗ്ധയുമാണു ലേഖിക)
രാജ്യത്തിന്റെ പണശേഷി പ്രധാനം
ജനങ്ങളിൽനിന്നു കൂടുതൽ പിരിച്ചെടുക്കാതെ ഒരു സമൂഹത്തിനും ഇത്തരത്തിൽ പെൻഷൻ നൽകാനാവില്ല.
രാജ്യത്തെ എല്ലാ പൗരൻമാർക്കും നിശ്ചിത പെൻഷൻ നൽകണമെങ്കിൽ സർക്കാർ ഖജനാവിൽ വേണ്ടിടത്തോളം പണം വേണം. സർക്കാരിനു രണ്ടു തലങ്ങളിൽനിന്നാണു പ്രധാനമായും വരുമാനം ലഭിക്കുന്നത്. ഒന്ന് നികുതി, രണ്ട് മണ്ണിൽനിന്നുള്ള ഖനനം. സ്വർണം, കൽക്കരി, പെട്രോളിയം തുടങ്ങിയവയിൽനിന്നു വലിയ വരുമാനമില്ലാത്ത രാജ്യത്തിനു നികുതി മാത്രമാണു പ്രധാന വരുമാനം. ജനങ്ങളിൽനിന്നു കൂടുതൽ പിരിച്ചെടുക്കാതെ ഒരു സമൂഹത്തിനും ഇത്തരത്തിൽ പെൻഷൻ നൽകാനാവില്ല. അതു സമൂഹത്തിനും സ്ഥാപനങ്ങൾക്കും എത്രത്തോളം ഭാരമുണ്ടാക്കുമെന്നു ചിന്തിക്കേണ്ടതുണ്ട്.
സർക്കാരിനു ജനങ്ങളിൽ നിന്നു മാത്രമേ പണം സമാഹരിക്കാനാകൂ. വിവിധതരം നികുതികളാണ് ഓരോ വ്യക്തിയും സർക്കാരിനു പല തരത്തിൽ നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പിരിക്കുന്ന പണമാണു ഭക്ഷണം, ചികിത്സ, വീട്, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ ക്ഷേമപദ്ധതികളായി രാജ്യത്തു ചെലവഴിക്കുന്നത്.
ഈ ചെലവുകളെ മറികടക്കുംവിധം ഭാരിച്ച പെൻഷൻപദ്ധതികൾ നടപ്പാക്കാൻ ഇന്നത്തെ നിലയിൽ രാജ്യത്തിനു സാധിക്കുമോ, അത് ഖജനാവിനെ ഏതു തരത്തിൽ ബാധിക്കും എന്നതാണു ചോദ്യം. ഇത്തരത്തിലൊരു പെൻഷൻ പദ്ധതി പ്രായോഗികമോ എന്നതിൽ വിശദമായ പഠനം വേണ്ടിയിരിക്കുന്നു.
ജസ്റ്റീസ് കെ.ടി. തോമസ്
കൃഷിക്കാർക്കും സാധാരണക്കാർക്കും അർഹമായതു നൽകണം
വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാരുടെ ശന്പളത്തിനും പെൻഷനും സർക്കാരിന്റെ പലിശ ചെലവിനുമാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നത്. വർഷംതോറും അതിന്റെ ശതമാനം വർധിച്ചുകൊണ്ടിരിക്കുന്നു. ഒന്നിലധികം പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരും രാഷ്ട്രീയനേതാക്കളും ഇവിടെയുണ്ട്.
ശന്പളവും പെൻഷനും വലിയ തോതിൽ വർധിച്ചുതുടങ്ങിയത് തൊണ്ണൂറുകൾ മുതൽക്കാണ്. അന്നു തുടക്കമിട്ട പുതിയ സാന്പത്തികനയപ്രകാരം ശന്പളം സംബന്ധിച്ച് സ്വകാര്യമേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പരിധികളും സർക്കാർ നീക്കി. അതിന്റെ ചുവടുപിടിച്ച് കേന്ദ്രസർക്കാർ പിന്നീടു നിയമിച്ച ശന്പള പരിഷ്കരണ കമ്മീഷൻ ജീവനക്കാരുടെ ശന്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പതിന്മടങ്ങ് വർധിപ്പിക്കുകയും സമർഥന്മാരെ സർക്കാർ സർവീസിലേക്ക് ആകർഷിക്കുന്നതിനുതകുന്ന ശന്പളഘടനയും പെൻഷനും നടപ്പാക്കുകയും ചെയ്തു. കേന്ദ്ര ശന്പളപരിഷ്കരണത്തിന്റെ അനുപാതത്തിൽ ശന്പളം വർധിപ്പിക്കാൻ പിന്നീടു സംസ്ഥാന സർക്കാരുകൾ നിർബന്ധിതരായി.
ശന്പളവും പെൻഷനും വലിയ ബാധ്യതയായി മാറുമെന്നു മനസിലാക്കിയ കേന്ദ്രസർക്കാർ 2004 മുതൽ ജീവനക്കാരുടെ ശന്പളത്തിൽ നിന്ന് നിശ്ചിത ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്ന പങ്കാളിത്ത പെൻഷൻ സന്പ്രദായം നടപ്പാക്കി. 2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിച്ചവർക്ക് കേരളത്തിൽ പങ്കാളിത്ത പെൻഷനാണ് നിലവിലുള്ളത്.
കേന്ദ്ര-സംസ്ഥാന സർവീസുകളിലെ ജീവനക്കാരുടെ ശന്പള-പെൻഷൻ ഘടനയിലും വിരമിക്കൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. ഏകീകൃതമായ ഒരു സേവന-വേതന വ്യവസ്ഥ നമ്മുടെ രാജ്യത്ത് ഇതുവരെ നടപ്പായിട്ടില്ല.
ഗാന്ധിജിയും ജയപ്രകാശ് നാരായണനും ഉദ്യോഗസ്ഥരുടെ ശന്പളത്തിൽ ഏകീകരണവും സമീകരണവും ഉണ്ടാക്കണമെന്നും കുറഞ്ഞ വേതനവും കൂടിയ വേതനവും തമ്മിൽ അഞ്ചിരട്ടിയിൽ കൂടുതൽ അന്തരം പാടില്ലെന്നും പറഞ്ഞിട്ടുള്ളത് ആരും ഉൾക്കൊണ്ടില്ല.
സംഘടിത വിഭാഗങ്ങളുടെ ശന്പളവും ക്ഷാമബത്തയും പെൻഷനും വർധിപ്പിച്ചുകൊടുക്കുന്ന സർക്കാരുകൾക്കു സമൂഹത്തിന്റെ പിന്നാന്പുറത്തുള്ള കൃഷിക്കാർക്കും മറ്റു സാധാരണക്കാർക്കും അർഹമായതു നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള കടമയുണ്ട്. ഏറ്റവും കുറഞ്ഞ അടിസ്ഥാന വരുമാനം സർക്കാർ നിശ്ചയിക്കുകയും അത് അവർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
വളരെ വലിയ അന്തരം സ്വത്തിലും സന്പത്തിലും ശന്പളത്തിലും പെൻഷനിലും നിലവിലുള്ള രാജ്യത്ത് അതിനു മാറ്റമുണ്ടാക്കാതെ ഒരു ഇന്ത്യ ഒരേ പെൻഷൻ സന്പ്രദായം നടപ്പാക്കാൻ സാധിക്കുകയില്ല.
ഡോ. ജോസ് മാത്യു
(സർവോദയ മണ്ഡലം പ്രസിഡന്റാണു ലേഖകൻ)
സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വരുമാനം വേണം
പ്രായമായവർക്കു ബുദ്ധിയിലും ശക്തിയിലും കായികക്ഷമതയിലും ചിന്തയിലും കാഴ്ചശക്തിയിലും കേഴ്വിയിലും ഏറ്റക്കുറവ് വരുന്നു എന്ന കാഴ്ചപ്പാടിലാണ് നിശ്ചിത പ്രായമായവരെ ഉത്തരവാദിത്വപ്പെട്ട ജോലിയിൽനിന്നു ഘട്ടംഘട്ടമായി മാറ്റിനിർത്തിയോ തൊഴിൽരംഗത്തുനിന്നു പിൻതിരിപ്പിച്ച് വിശ്രമജീവിതത്തിലേക്ക് ആനയിക്കുകയോ ചെയ്യുന്നത്. ഇങ്ങനെ വിശ്രമജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് മതിയായ സംരക്ഷണവും സുരക്ഷിതത്വവും നല്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഗവൺമെന്റിന്റെയും ചുമതലയും കർത്തവ്യവുമാകുന്നു. പല വികസിതരാജ്യങ്ങളിലും ഇതു ഫലപ്രദമായി നടപ്പിലാക്കിവരുന്നു.
വയോധികർക്കു സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ അടിസ്ഥാന വരുമാനം വലിയ ഘടകമാണ്. ഇതാണ് വൺ ഇന്ത്യ, വൺ പെൻഷൻ എന്നതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സംഘടിതരായ ന്യൂനപക്ഷവിഭാഗത്തിലെ ചിലരെങ്കിലും ഇതിനെ സംശയത്തോടെ കാണുന്നു. ഇന്ത്യയിലെ അസംഘടിതരായ സ്ഥിരവരുമാനം ഇല്ലാത്ത സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾ, കർഷകർ, കർഷകത്തൊഴിലാളികൾ, ചെറുകിട നാമമാത്ര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, ഇങ്ങനെ വിവിധ രംഗങ്ങളിൽ ജോലിചെയ്യുന്ന നിയമസംരക്ഷണം ഇല്ലാത്ത ജനവിഭാഗമാണ് വൺ ഇന്ത്യ, വൺ പെൻഷൻ ആശയത്തിന്റെ കരുത്ത്.
കേരളത്തിലെ മിക്ക കാർഷിക ഉത്പന്നങ്ങൾക്കും ഉത്പാദനച്ചെലവിനേക്കാൾ താഴ്ന്ന കന്പോളവിലയാണു ലഭിക്കുന്നത്. കൃഷിക്കാരൻ കടത്തിൽ ജനിച്ച്, കടത്തിൽ ജീവിച്ച്, കടത്തിൽ മരിക്കുന്നു. തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ജീവൻ പണയംവച്ച് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. കൃഷി ലാഭകരമല്ലാത്തതിനാൽ പലരും കാർഷികവൃത്തിയിൽനിന്നു പിൻതിരിയുന്നു. ആയതിനാൽ കർഷകരുടെയും മറ്റു സ്ഥിരവരുമാനം ഇല്ലാത്തവരുടെയും ജീവിതനിലവാരം താഴ്ന്നുപോകുന്നു. ക്രയവിക്രയശേഷി അവർക്ക് ഇല്ലാതെപോകുന്നു.
ഇതിന്റെ മറുവശത്ത് ജീവിതസൂചികയുടെയും ജീവിതനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിക്കുന്ന ശന്പളവർധനവിന്റെ അടിസ്ഥാനത്തിൽ സാന്പത്തികസമത്വം മരീചികയായി മാറുന്നു.
ജോജി വാളിപ്ലാക്കൽ
(ഇൻഫാം- കർഷകവേദി, തോട്ടം, പുരയിടം സംയുക്തസമിതി ജനറൽ കൺവീനർ)