സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനും സർക്കാരിനും ഒരു കുരുക്കായി മാറുകയാണ്. എൻഐഎ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കുന്പോൾ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ സംശയത്തിന്റെ നിഴലിലാണ്. തീവ്രവാദബന്ധം അരക്കിട്ടുറപ്പിക്കുന്ന എൻഐഎ കേസിൽ ഐഎസ് റിക്രൂട്ട്മെന്റും മയക്കുമരുന്നുബന്ധവും ഹവാല ബന്ധവും മറനീക്കി പുറത്തു വന്നിരിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെയാണു സ്വർണക്കടത്ത് നടന്നതെങ്കിലും ഇതൊരു അന്താരാഷ്ട്ര ബന്ധമുള്ള കേസാണെന്നാണ് എൻഐഎ കോടതിയിൽ വെളിപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ള ഭൂരിപക്ഷം പേർക്കും തീവ്രവാദബന്ധവും ഹവാല ബന്ധവുമുണ്ടെന്നു തെളിഞ്ഞു. ഇതിനിടെയാണു മന്ത്രിമാരും നേതാക്കളും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും യുഎഇ കോണ്‍സലേറ്റിലും വലിയ ഇടപെടൽ നടത്താനുള്ള ശേഷി സ്വപ്ന നേടിയെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനോടു ബന്ധമുള്ള പ്രതി സ്വപ്നയ്ക്കു ഓഫീസിൽ സ്വാധീനം ചെലുത്താൻ ബുദ്ധിമുട്ടില്ലെന്നാണ് പ്രതിപക്ഷ ആരോപണം. സ്വപ്നയുടെ അറിവില്ലാതെ ഒരു കാര്യം പോലും യുഎഇ കോണ്‍സലേറ്റിൽ നടന്നിരുന്നില്ലെന്നും എൻഐഎ കോടതിയിൽ വെളിപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം അവർക്കു ലഭിച്ചതോടെ എല്ലാ മേഖലയിലും ഇവർ വളരുകയായിരുന്നു. കോണ്‍സലേറ്റിൽനിന്ന് സ്വപ്ന രാജിവച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോണ്‍സലേറ്റ് നൽകിയിരുന്നു. വിദേശത്തും സ്വപ്നയ്ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നു. എം. ശിവശങ്കറുമായി അടുത്ത ബന്ധമാണ് സ്വപ്ന സുരേഷ് പുലർത്തിയിരുന്നത്. തന്റെ അഭ്യുദയകാംക്ഷിയായിരുന്നു ശിവശങ്കറെന്നാണ് സ്വപ്ന എൻഐഎക്ക് നൽകിയ മൊഴി.
സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്ത് സ്വപ്നയെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കറാണ്. സ്പേസ് പാർക്ക് പ്രൊജക്ടിൽ സ്വപ്നയ്ക്ക് വൻ സ്വാധീനമുണ്ട്. സ്വർണക്കടത്തിൽ താഴെത്തട്ടിലെ കണ്ണിയല്ല, നിർണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്നയെന്നുമാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.
സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് കസ്റ്റംസ് സ്വപ്നയ്ക്കെതിരേ റിപ്പോർട്ട് നൽകിയത്. കേരള പോലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇതുപയോഗിച്ച് സ്വപ്ന പലരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്. സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നയ്ക്കെതിരേ റിപ്പോർട്ട് നൽകിയത്.
വാദി പ്രതിയാകുന്നു
സ്വപ്നയുടെ സ്വാധീനം എല്ലാ മേഖലയിലുമുണ്ടെന്ന എൻഐഎയും കസ്റ്റംസും വെളിപ്പെടുത്തുന്നതിനു പിന്നാലെ സ്വപ്ന വ്യാജ പരാതി നൽകി കുരുക്കാൻ ശ്രമിച്ച എയർ ഇന്ത്യ ഉദ്യോഗസ്ഥനു സസ്പെൻഷൻ. നിലവിൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചെന്ന പേരിലാണ് ഓഫീസറായിരുന്ന എൽ.എസ്. സിബുവിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തത്. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന, സിബുവിനെതിരേ ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്. സിബുവിനെതിരേ വ്യാജമായി പരാതി നല്കിയ കേസിൽ സ്വപ്നയും എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്.
ഇതേ കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് സിബുവിനെതിരേ എയർ ഇന്ത്യയുടെ നടപടി.
അറ്റാഷെയുടെ ഭീഷണി
സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനു തെളിവുകളുടെ പിൻബലം ലഭിക്കുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്യണമെങ്കിൽ അറ്റാഷെയെയും യുഎഇയിലുള്ള പ്രധാന പ്രതിയായ ഫൈസൽ ഫാരീദിനെയും ചോദ്യം ചെയ്യാൻ സാധിക്കണം. അറ്റാഷെ കുതന്ത്രത്തിലൂടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണു രാജ്യം വിട്ടതെന്നും അന്വേഷണസംഘം കണ്ടെത്തി. തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള നയതന്ത്ര ബാഗുകൾ പരിശോധിക്കുമെന്നു പറഞ്ഞാണ് ഭീഷണി മുഴക്കിയത്. സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് അധികൃതരോട് ഭീഷണി മുഴക്കിയതെന്നാണ് എൻഐഎയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്.
യുഎഇ കോണ്‍സൽ ജനറലിന്റെ പേരിൽ വിദേശത്തുനിന്ന് അയച്ച നയതന്ത്ര ബാഗേജ് ജൂണ്‍ 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ കോപ്ലക്സിലെത്തുന്നത്. ബാഗേജിൽ സ്വർണമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജ് വിട്ടുകൊടുക്കാതെ തടഞ്ഞുവയ്ക്കുന്നത്. തുടർന്ന് സ്വപ്ന വഴി യുഎഇ അറ്റാഷെ ബാഗേജ് വിട്ടുതരണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിച്ചുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം.
ജൂലൈ മൂന്നിന് യുഎഇ കോണ്‍സുൽ ജനറലിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയാണ് അറ്റാഷെ ബാഗ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം തകരാറിലാകുമെന്നും യുഎഇയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു വരുന്ന ബാഗേജും ഇത്തരത്തിൽ തുറന്നു പരിശോധിക്കുമെന്നും ഭീഷണിപ്പെടുത്തി.
എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ കമ്മീഷണർ വഴി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഉറപ്പാക്കി. ഇതേത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യുഎഇ അംബാസഡറുമായി സംസാരിച്ചതിനു പിന്നാലെയാണ് നയതന്ത്ര ബാഗേജ് തുറന്നു പരിശോധിക്കാൻ വഴിയൊരുങ്ങുന്നത്. അംബാസഡറുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് തുറന്ന് പരിശോധിക്കുന്നത്.
അറ്റാഷെയെ നേരിട്ട് വിളിച്ചു വരുത്തിയാണ് ബാഗ് തുറന്നു പരിശോധിച്ചത്. സ്വർണം കണ്ടെടുക്കുകയും ചെയ്തു. ഇതോടെ അറ്റാഷെ നിലപാട് മാറ്റി. താൻ നയതന്ത്ര ബാഗേജിൽ ഭക്ഷണ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നായി. ഇതിനിടെ യുഎഇ കോണ്സലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന സരിത്തിനുമേൽപഴി ചാരുകയും ചെയ്തു. പിന്നീടാണ് അറ്റാഷെ യുഎഇയിലേക്കു കടന്നത്.
ജോണ്സണ് വേങ്ങത്തടം
നിഴൽ വീണ "സ്വർണസ്രാവുകൾ'
11:46 PM Aug 06, 2020 | Deepika.com