റബർ വിലയിടിവ് മൂലം അതിജീവനത്തിനായി ക്ലേശിക്കുന്ന റബർ കർഷകരുടെ രോദനങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ക്രിയാത്മകമായ നടപടികൾ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നില്ലെന്നത് വേദനാജനകമാണ്. അതിനിടയിലാണ് റബർ ആക്ട് റദ്ദാക്കാനും റബർ ബോർഡ് നിർത്തലാക്കാനുമുള്ള ആലോചനകൾ നടക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. റബർ മേഖലയെ അനാഥത്വത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിതമായ നീക്കങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നു.
1947 ഏപ്രിൽ18 ന് ആക്ട് നന്പർ 24 പ്രകാരമാണ് റബർ ആക്ട് എന്ന പേരിൽ ജമ്മു കാഷ്മീർ ഒഴികെയുള്ള ഇന്ത്യ മുഴുവൻ ബാധകമാക്കി റബർ ആക്ട് നിലവിൽ വന്നത്. തന്ത്രപ്രാധാന്യമുള്ള, ശോഭനമായ വിപണനസാധ്യതകളുള്ള ഒരു തോട്ടവിള എന്ന നിലയിൽ റബർ ഉത്പാദനം വർധിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യാ ഗവണ്മെന്റിന്റെ ഭാവാത്മകമായ ഒരു നടപടിയായിരുന്നു ഇത്.
റബർ ബോർഡ്
റബർ മേഖലയിൽ ശാസ്ത്ര-സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തുക, ഗവേഷണത്തിലൂടെ നൂതനമായ സാധ്യതകൾ ഈ മേഖലയിൽ തുറന്നെടുക്കുക, റബർ കൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആവശ്യമായ ശാസ്ത്രസാങ്കേതിക വിദഗ്ധ ഉപദേശങ്ങൾ നൽകുക, വിപണന നിലവാരം ഉയർത്തുന്നതിൽ റബർ ഉത്പാദകരെ മികച്ച സംസ്കരണത്തിന് പ്രോത്സാഹിപ്പിക്കുക, റബർ അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെ ആരംഭത്തിന് മാർഗനിർദേശം നൽകുക, കേന്ദ്ര ഗവണ്മെന്റിന്റെ റബർ ഇറക്കുമതിനയം റബർ കർഷകർക്ക് അനുകൂലമായി രൂപപ്പെടുത്താൻ സമ്മർദം ചെലുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ റബർ ആക്ടിൽ വിഭാവന ചെയ്ത സംവിധാനമായിരുന്നു റബർ ബോർഡ്.
റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ വഴി ഉത്പാദനത്തിൽ 1950 കളിലെ 20,000 ടണ്‍ എന്നത് 2010 എത്തിയപ്പോൾ 10 ലക്ഷം ടണ്‍ ആയി വർധിക്കുകയുണ്ടായി. എന്നാൽ തുടർന്നുള്ള പത്ത് വർഷങ്ങളിൽ നാലു ലക്ഷം ടണ്‍ ഉത്പാദനം കുറഞ്ഞുവെന്നത് റബർ മേഖലയിലെ കനത്ത തിരിച്ചടി തന്നെയാണ്. ആർപി.എസുകൾ വഴി റബർബോർഡ് ഈ മേഖലയിൽ സജീവവും ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ നടത്തി എന്നതും വാസ്തവമാണ്.
1947ലെ റബർ ആക്ട് കാലോചിതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ആഗോളീകരണത്തിന്റെയും ആഗോള വാണിജ്യകരാറുകളുടെയും ഫലമായി വ്യത്യസ്ത സ്ഥിതിവിശേഷമാണുള്ളത്. പഞ്ചവത്സര പദ്ധതികളുടെ സ്ഥാനത്ത് "നീതി ആയോഗ്’ വന്നിരിക്കുന്നതും ഘടനാപരമായ മാറ്റം തന്നെയാണ്. കൂടാതെ, റബർ ബോർഡ് ജീവനക്കാരുടെ ബാഹുല്യം നിമിത്തം ഗവണ്മെന്റിന് ബോർഡിലൂടെ വൻ ബാധ്യത ഉണ്ടാകുന്നുവെന്ന വിമർശനവും ഉയരുന്നു. മാത്രമല്ല, കഴിഞ്ഞ പത്തു വർഷങ്ങളിൽ റബർ വിലയിടിവിനെ നേരിടുന്നതിൽ കാര്യമായ ഇടപെടൽ നടത്താൻ ബോർഡിന് കഴിയാതെ വന്നിട്ടുമുണ്ട്.
റബർ ആക്ട് പരിഷ്കരിക്കുകയും ബോർഡ് കാലോചിതമായി പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നതിനുമുന്‍പു വ്യക്തവും സമഗ്രവുമായ പഠനം റബർ മേഖലയിൽ നടത്തണം. റബർ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും വിദഗ്ധ പ്രതിനിധികൾ ഉൾപ്പെട്ട കർഷകർക്ക് പ്രാമുഖ്യമുള്ള ശാസ്ത്രീയമായ പഠനം ഇവിടെ നടക്കണം.
കർഷകരുടെ ദയനീയാവസ്ഥ
ഇന്ന് കേരളത്തിലെ 12 ലക്ഷം റബർ കർഷകരുടെ സ്ഥിതി പരമദയനീയമാണ്. കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടുമായി ബന്ധപ്പെട്ട സബ്സിഡി വിതരണം കഴിഞ്ഞ ആറുമാസത്തിലധികമായി മുടങ്ങിക്കിടക്കുകയാണ്. 2017ൽ റബർ ബോർഡ് നടത്തിയ പഠനത്തിൽ ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കർഷകന് 172 രൂപ ചെലവുണ്ട് എന്നു കണ്ടെത്തയിരുന്നു. എന്നാൽ റബർ വില 125 രൂപയിൽ താഴെ വന്നതും സബ്സിഡി മുടങ്ങിയതും കർഷകരെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
കൊറോണ വ്യാപനം മൂലം വ്യവസായ സംരംഭങ്ങളിൽ നല്ലൊരു ഭാഗവും ഉത്പാദനം 50% കുറച്ചതോടെ അസംസ്കൃത റബറിന്റെ ആവശ്യത്തിന് വീണ്ടും ഇടിവുണ്ടായിരിക്കുന്നു. ചെറുകിട കച്ചവടക്കാർക്ക് ഒട്ടുപാൽ പോലും വാങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. വിവിധ കർഷക സഹകരണ സംഘങ്ങൾ സംഭരിച്ചിരിക്കുന്ന ഷീറ്റും ഒട്ടുപാലും വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നു. മലയോര പ്രദേശങ്ങളിലെ കാർഷിക സംഘങ്ങളിലും ടണ്‍ കണക്കിനു റബർ കെട്ടിക്കിടക്കുന്നു.
മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതോടെ സ്വാഭാവിക റബർ ഉത്പാദനം കുറയുമെന്നതിനാൽ വില വധിക്കുകയായിരുന്നു പതിവ്. എന്നാൽ, ഈ വർഷം റബർഷീറ്റ്, ലാറ്റെക്സ് എന്നിവയ്ക്ക് ആവശ്യക്കാരില്ലാത്തതിനാൽ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. ചെറുകിട കർഷകർ ഷീറ്റ് രീതി ഉപേക്ഷിച്ച് കപ് ലംന്പ് (ചിരട്ടപ്പാൽ) ആക്കുന്ന രീതി വളർത്തിയിരിക്കുന്നു. ചെലവും ജോലിഭാരവും കുറയും എന്നതാണ് കാരണം.
പരിഹാര മാർഗങ്ങൾ
റബർ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാവേണ്ടത് റബർ കർഷകരുടെ കേരളത്തിലെ സന്പദ് വ്യവസ്ഥയുടെ സുസ്ഥിതിക്കും ആവശ്യമാണ്. താഴെപ്പറയുന്ന പരിഹാരമാർഗങ്ങൾ ബന്ധപ്പെട്ടവർ പരിഗണിക്കണം.
1. റബറിന്റെ ഉത്പാദനച്ചെലവ് കണക്കിലെടുത്ത് അടിസ്ഥാന വില നിശ്ചയിക്കുക. അടിസ്ഥാന വിലയിൽനിന്നു കുറവുണ്ടായാൽ അടിസ്ഥാനവില കർഷകർക്ക് ഉറപ്പാക്കാനുള്ള സംവിധാനം കാര്യക്ഷമമായി നടപ്പിൽ വരുത്തുക.
2. റബർ ഇറക്കുമതി നയത്തിൽ കർഷകരുടെ താത്പര്യത്തിന് മുൻഗണന ലഭ്യമാക്കുക. ആഭ്യന്തര റബർ മുഴുവൻ ഉപയോഗപ്പെടുത്തിയ ശേഷം മാത്രം വ്യവസായികൾക്ക് ഇറക്കുമതിക്കുള്ള അനുവാദം നൽകുക. കൃത്രിമ റബർ ഇറക്കുമതിയുടെ കാര്യത്തിലും ഈ തത്വം പാലിക്കുക
3. വ്യവസായ യൂണിറ്റുകൾ ഉത്പാദനത്തിന് അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്ന കാർബണ്‍ ആഗികരണം ചെയ്യുന്നതിൽ റബർ ഉൾപ്പെടെയുള്ള കാർഷിക മരങ്ങളും ചെടികളും വഹിക്കുന്ന പങ്ക് ഗണ്യമാണ്. അതുകൊണ്ടുതന്നെ വ്യവസായ ഭീമൻമാരിൽനിന്നു സംഭരിക്കുന്ന "കാർബണ്‍ ഫണ്ടി’ന്റെ ഒരു വിഹിതം കർഷകർക്ക് ഗുണകരമാകുന്ന പദ്ധതികൾക്കായി വിനിയോഗിക്കണം
4. വിദേശരാജ്യങ്ങളിൽനിന്നു സ്വാഭാവിക റബർ ഇറക്കുമതി ചെയ്യുന്പോൾ ആഭ്യന്തര വിലയേക്കാൾ പ്രസ്തുത രാജ്യങ്ങളിലെ റബർ വില കുറവാണെങ്കിൽ കൂടിയ ഇറക്കുമതി ചുങ്കത്തിലൂടെ കർഷകരെ സംരക്ഷിക്കുന്ന ഇറക്കുമതി നയം നടപ്പിലാക്കണം.
5. റബർ ഉപയോഗത്തിന്റെ ലാഭകരമായ സാധ്യതകൾ തുറന്ന് എടുക്കുന്നതിൽ ശ്രദ്ധിക്കുക. ഉദാ: റോഡ് റബറൈസേഷൻ. റബർ മേഖലയിൽ മൂല്യവർധിത ഉത്പന്നങ്ങൾക്കുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കർഷകസംഘങ്ങൾക്കു സൗകര്യങ്ങൾ നൽകുക.
6. റബർ മേഖലയിൽ ഇ-വ്യാപാരം ഏർപ്പെടുത്തുക. ഇടനിലക്കാർ ആവശ്യമില്ലാത്തതിനാൽ വിപണിയുടെ പരമാവധി വിഹിതം കർഷകരിലെത്തിക്കുവാൻ ഇ-വ്യാപാരം വഴി സാധിക്കും.
7. റബർ ബോർഡിന് കീഴിലുള്ള ആർപിഎസുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുവാനാവശ്യമായ കാര്യക്ഷമമായ പദ്ധതികൾ ആസൂത്രണം ചെയ്യുക.
8. ആഗോള വാണിജ്യ കരാറുകളെ സംബന്ധിച്ച് ഒരു പുനർവിചിന്തനം നടത്തുക. ഈ കരാറുകൾക്കുമുന്പ് കർഷകർക്ക് ലഭിച്ചിരുന്ന വിലയും നിലവിലെ വിലക്കയറ്റ സൂചികയും കണക്കിലെടുത്ത് ന്യായവില റബർ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾക്ക് ലഭ്യമാക്കുക.
9. റബ്ബർ ബോർഡിലും അനുബന്ധ ഓഫീസുകളിലുമുള്ള വൻ സാന്പത്തിക ബാധ്യത ഒഴിവാക്കാൻ ഐടി സംവിധാനം ഏർപ്പെടുത്തി കാലോചിതമാക്കുക.
10. റബർ നയത്തിലെ കർഷകവിരുദ്ധത മൂലമാണ് റബർ വിലയിടിവ് ഉണ്ടായത്. റബർ കൃഷി ഉപേക്ഷിക്കാൻ കർഷകരെ ഇപ്പോൾ പ്രേരിപ്പിക്കുന്നത് മറ്റൊന്നു ഫലപ്രദമായി ഇല്ലാത്തതിനാൽ ഗുണകരമല്ല. കേരളത്തിലെ മലയോരമേഖലകളിൽ ഏറ്റവും ഫലപ്രദമായ തോട്ടവിള തന്നെയാണ് ഇപ്പോഴും റബർ.
ബിഷപ് ജേക്കബ് മുരിക്കൻ
റബർ കർഷകരെ സംരക്ഷിക്കണം
11:09 PM Aug 04, 2020 | Deepika.com