ഇന്ത്യന്‍ ഭരണഘടന നല്കുന്ന അധികാരങ്ങളും ചുമതലകളും അനുസരിച്ച് മുഖ്യമന്ത്രി എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവാണ്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഗവര്‍ണര്‍ മന്ത്രിമാരെ നിയമിക്കുകയും അത്തരത്തില്‍ രൂപീകരിക്കപ്പെടുന്ന മന്ത്രിസഭ അഥവാ കാബിനറ്റ് സംസ്ഥാനത്തിന്റെ ഭരണം നടത്തുകയും ചെയ്യുന്നു. വലിയ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണ് മുഖ്യമന്ത്രി എന്ന പദവിയില്‍ ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും വീഴ്ചവരുത്തുന്ന ഒരു വ്യക്തിക്ക് ആ കസേരയില്‍ തുടര്‍ന്നിരിക്കാനുള്ള ധാര്‍മികമായ അധികാരവും അവകാശവും നഷ്ടപ്പെടുകയും ചെയ്യും.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിണറായി വിജയന് രാജിവയ്ക്കണമെന്നു കേരളത്തിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത് ഇതു മുന്‍ നിര്‍ത്തിയാണ്. രാജ്യദ്രോഹപരമായ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രധാനപ്രതികള്ക്കു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായി ഉറ്റ ബന്ധമുണ്ടായിരുന്നെന്നും അവര്‍ക്കു ശിവശങ്കറിന്റെ സഹായമുണ്ടായെന്നും തെളിവുകള്‍ സഹിതം പുറത്തുവന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് എന്നത് അവിടെയുള്ള ഉദ്യേഗസ്ഥരല്ല, മറിച്ച് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ പേരില്‍ ഏതു വ്യക്തിയോടും സ്ഥാപനത്തോടും സംസാരിക്കാനും കത്തിടപാടുകള്‍ നടത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയ ആളാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ. ആ വ്യക്തി അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അതിനുത്തരവാദി മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ്? രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടല്ല ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വിശുദ്ധമായ സങ്കല്‍പ്പങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പിന്തുണയോടും ഒത്താശയോടും കൂടിയാണു കള്ളക്കടത്ത് കേസിലെ പ്രതികള്‍ കേരളത്തില്‍നിന്നു കടന്നതെന്നു ന്യായമായും സംശയിക്കാം. വഴിനീളെ പൊലീസ് പരിശോധന ഉള്ള ഒരു ഘട്ടത്തില്‍ തിരുവനന്തപുരത്തുനിന്നു ബംഗളൂരുവരെ ഈ കേസിലെ പ്രതികള്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാനും ഓഡിയോ ക്ലിപ്പിംഗ് ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കാനും ആരാണ് സൗകര്യം ചെയ്തുകൊടുത്തത്? പോലീസിന്റെ സഹായം ഇല്ലാതെ ഇവര്‍ക്ക് എങ്ങനെ ഇതൊക്കെ സാധിക്കും?
രാജ്യത്തെ തന്നെ ഞെട്ടിച്ച ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം പുറത്തുവന്നിട്ടും അതിലെ പ്രതികളുടെ നീക്കങ്ങള്‍ എന്തുകൊണ്ട് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം ശ്രദ്ധിച്ചില്ല? അത് അവരുടെ ചുമതലയല്ലേ? കേസന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എന്തുകൊണ്ട് അതുസംബന്ധിച്ച് വിവരം നല്‍കിയില്ല? കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്നു പറഞ്ഞ് സംസ്ഥാന പോലീസ് ഒഴിഞ്ഞുമാറിയതു സംശയാസ്പദമാണ്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കർ ചെയ്തിരുന്ന ഔദ്യോഗിക കൃത്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ പേരിലാണ് എന്നതുകൊണ്ടു സ്വാഭാവികമായും ഉത്തരവാദിത്തം മുഖ്യമന്ത്രിയിലാണെത്തുന്നത്. ഇതു പരിഗണിക്കുമ്പോള്‍, സ്വപ്ന സുരേഷിന്റെ നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും സ്വാഭാവികമായി അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഡിജിപിയും തമ്മിലുള്ള ബന്ധം ഇതിനകംതന്നെ പൊതുമധ്യത്തില്‍ വന്നിട്ടുണ്ട്.
കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം
നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കള്ളക്കടത്തുമായി തന്റെ ഓഫീസിന്റെ ബന്ധം പകല്‍പോലെ വ്യക്തമായിട്ടും മുഖ്യമന്ത്രി നിരപരാധി ചമഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് എങ്ങനെ മുഖ്യമന്ത്രിയുടെ വകുപ്പായ ഐ ടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയില്‍ വന്‍ തുക ശമ്പളം പറ്റിക്കൊണ്ടു ജോലിക്കു കയറി? യാതൊരു യോഗ്യതയുമില്ലാത്ത ഇവരുടെ നിയമനം നിയമവിരുദ്ധമായിരുന്നെന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടെ സമതി തന്നെ കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ആരാണ് അവരെ അനധികൃതമായി നിയമിച്ചത്? അതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ തന്നെയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍ഐ എ കടക്കാനൊരുങ്ങുകയാണ്. ഇനിയെങ്ങിനെയാണ് ആ ഓഫീസിന് ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാവുക?
കൊഴുത്തുതടിച്ചത് അഴിമതി
കഴിഞ്ഞ നാല് വര്‍ഷമായി പിണറായി വിജയന്റെ ഭരണം കനത്ത ഇരുമ്പുമറയ്ക്കകത്തായിരുന്നു. പൊതുജനങ്ങള്‍ക്ക് മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് പോലും ഭരണത്തിന്റെ പൂമുഖത്തേക്ക് എത്തിനോക്കാനെങ്കിലും കഴിഞ്ഞിരുന്നില്ല. ഘടക കക്ഷികള്‍ക്ക് അങ്ങോട്ട് പ്രവേശനമേ ഇല്ലായിരുന്നു. പാര്‍ട്ടിയും മുന്നണിയും മുഖ്യമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നു. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ കാണാറുള്ള ഏകാധിപത്യ ഭരണത്തിന്റെ മിനിയേച്ചര്‍ രൂപമാണ് രൂപപ്പെട്ടത്.
എന്നാല്‍ ആ ഇരുമ്പുമറയ്ക്കകത്ത് വന്‍കിട കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സികളുടെ ഏജന്റ്മാരും ശിവശങ്കർമാരും കള്ളക്കടത്തുകാരും കളംനിറഞ്ഞാടുകയായിരുന്നു. കമ്മീഷന് എന്ന ഒറ്റ താല്പര്യം മുന്‍ നിര്‍ത്തിയാണ് ഈ കണ്‍സള്‍ട്ടന്‍സികളെയെല്ലാം അരങ്ങത്ത് കൊണ്ടുവന്നത്.
ബിവറേജസ് കോര്‍പറേഷനെ അടച്ചു പൂട്ടിക്കുന്ന തരത്തില്‍ മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പുണ്ടാക്കിയത്, പമ്പാ ത്രിവേണിയില്‍ പ്രളയകാലത്ത് അടിഞ്ഞ് കൂടിയ കോടികളുടെ മണല്‍ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനിക്ക് മറിച്ച് വില്‍ക്കാനുള്ള നീക്കം, 4500 കോടി രൂപയുടെ ഇ-മൊബിലിറ്റി പദ്ധതിയില്‍ ടെൻഡര്‍ പോലും വിളിക്കാതെ പിന്‍വാതിലിലൂടെ പി.ഡബ്ളിയു.സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് തുടങ്ങി അഴിമതിയുടെ കുത്തൊഴുക്കാണ് ഉണ്ടായത്. ശബരിമല വിമാനത്താവളത്തിനു സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാകും മുന്‍പ് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ വിഴുങ്ങിയതാണ് ഏറ്റവും ഒടുവില്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന അഴിമതി. കെ ഫോണ്‍, ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി എന്നിവയുടെ കണ്‍സണ്‍ട്ടന്‍സി നിയമനവും സംശയത്തിന്റെ നിഴലിലാണ്.
സ്വര്‍ണക്കടത്ത് പുറത്തുവന്നതോടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ട പിണറായി വിജയനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ് ഈ അഴിമതി പരമ്പരകള്‍. അത് കൊണ്ടാണ് മുഖ്യമന്ത്രി രാജി വച്ച് ഈ അഴിമതികളെക്കുറിച്ചെല്ലാം ഒരു സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതു മുന്‍നിര്‍ത്തിയാണ് ഇന്ന് ’സ്പീക്ക അപ് കേരള’ എന്ന സമര പരിപാടിയുടെ ഭാഗമായി എം പിമാരും എം.എല്‍എമാരും യുഡിഎഫ് നേതാക്കളും അവരുടെ വസതികളിലോ പാര്‍ട്ടി ഓഫീസുകളിലോ സത്യഗ്രഹമിരിക്കുന്നത്.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
എന്തുകൊണ്ടു മുഖ്യമന്ത്രി രാജിവയ്ക്കണം?
11:28 PM Aug 02, 2020 | Deepika.com