ലോകത്തെങ്ങും ജീവിക്കാനാവാതെ വന്നിരിക്കുന്ന ഐഎസ്ഐഎസ് തീവ്രവാദികൾക്കു കേരളത്തിൽ താവളങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭ തന്നെ നൽകിയ മുന്നറിയിപ്പ് എന്തേ കേരളം ഗൗരവമായി എടുക്കുന്നില്ല? സർക്കാരിനെ മുൻപിൻ നോക്കാതെ കുറ്റം പറയുന്ന പ്രതിപക്ഷവും എന്തേ ഇതു വിഷയമാക്കുന്നില്ല? ചാനൽചർച്ചക്കാരും ഈ വഴി വരാത്തത് എന്ത്? തീവ്രവാദത്തിന്റെ യാഗശാലകളിൽ മലയാളി യുവതികളെ കണ്ടെത്തുന്പോഴും ഇവിടെ തീവ്രവാദികളോ ലൗ ജിഹാദോ ഇല്ലെന്ന് ഇവിടുത്തെ ബുദ്ധിജീവികൾ പോലും എന്തേ ഉച്ചത്തിൽ പറയുന്നു? വോട്ടുബാങ്കിനെയും പണത്തെയും ഭീകരമായ തിരിച്ചടികളെപ്പോലും ഭയന്നല്ലേ ഈ സമീപനം എന്ന സന്ദേഹം പ്രബലപ്പെടുന്നുണ്ട്.
കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ആവേശത്തോടെ പറയുന്ന സർക്കാരിന് ഇങ്ങനെ മതംമാറിപ്പോയ യുവതികളെ സിറിയയിൽ നിന്നു പിടികൂടിയിട്ടും സമീപനത്തിൽ മാറ്റം ഇല്ലാത്തതാണു കഷ്ടം. വർഗീയവികാരം ഉയർത്തുന്നു എന്നുപറഞ്ഞ് വിവാഹ രജിസ്ട്രേഷനുള്ള അറിയിപ്പ് ഇന്റർനെറ്റിൽ കൊടുക്കുന്നതുപോലും വേണ്ടെന്നുവച്ച മന്ത്രിയും അതിലൂടെ പ്രോത്സാഹിപ്പിക്കുന്നതു ജിഹാദികളെയല്ലേ? ജി. സുധാകരനെപ്പോലെ ഒരു മന്ത്രി അത്തരം തീരുമാനം എടുത്തതു പലർക്കും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അതോ സ്പ്രിംഗ്ളർ ഇടപാട് താൻ തന്നെ തീരുമാനിച്ചു എന്നുപറഞ്ഞ ശിവശങ്കരനാവുകയാണോ അദ്ദേഹം!
തീവ്രവാദികൾ കേരളത്തിൽ അപകടകരമായ വിധത്തിൽ വ്യാപരിക്കുന്നുണ്ടെന്നും ലൗജിഹാദിലൂടെ തങ്ങളുടെ പെണ്‍കുട്ടികൾ കെണികളിൽ പെടുത്തപ്പെടുന്നുണ്ടെന്നും വിശ്വസിക്കുന്ന മാതാപിതാക്കളടക്കമുള്ളവരെ വല്ലാതെ വേദനിപ്പിക്കുന്നതായി മന്ത്രിയുടെ വിപ്ലവ പ്രവൃത്തി!
ശക്തമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് ഇവിടത്തെ തീവ്രവാദികൾ നിശബ്ദരായി കഴിയുന്നത് എന്ന കണക്കു കൂട്ടലുമുണ്ട്. അവർക്ക് സ്വൈരമായി ജീവിക്കാനും ആൾക്കാരെ റിക്രൂട്ട് ചെയ്യാനും സാധിക്കുന്നു എന്നതുകൊണ്ട് ഇവിടെ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ല. കേരളത്തിൽ തീവ്രവാദികൾ ഇല്ലെന്നും ഇവിടെ ജിഹാദികൾ ഇല്ലെന്നും എല്ലാം വളരെ സൗഹൃദത്തിലാണ് നീങ്ങുന്നതെന്നും മത്സരിച്ചു പ്രചരിപ്പിക്കുകയാണു രാഷ്ട്രീയ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും പോലും.
വിവാദം പോലും മറയോ?
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്റെ അടുത്ത സുഹൃത്തുക്കൾ നടത്തിയ കള്ളക്കടത്തിലൂടെ ഉണ്ടാക്കിയ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചതെന്ന തിരിച്ചറിവോടെ എൻഐഎ തന്നെ അന്വേഷണത്തിനിറങ്ങിയിട്ടും ഐക്യരാഷ്ട്രസഭ നൽകിയ മുന്നറിയിപ്പ് എവിടെയും വിഷയമാകുന്നില്ല. തങ്ങളുടെ സ്വൈരവിഹാരത്തിന് മറയുണ്ടാക്കാൻ അവർ ഉണ്ടാക്കിയ പുകമറയാണോ ഈ വിവാദം എന്നുപോലും സംശയിക്കണം.
കള്ളക്കടത്തും ഹവാലയും ഇന്നലെ തുടങ്ങിയതല്ല. കേരളത്തിലെ ഡിജിപി ആയിരുന്ന ജേക്കബ് പുന്നൂസ് കേരളത്തിൽ ഒരുലക്ഷം കോടിയിലധികം രൂപ ഹവാല കള്ളപ്പണമായി വരുന്നു എന്ന് എത്രയോ കാലം മുന്‍പേ മുന്നറിയിപ്പു കൊടുത്തു? 2007 ൽ വിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ ചില റെയ്ഡുകൾ നടക്കുകയും കുറെപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിൽ തീവ്രവാദികൾ ഇല്ലെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നവരുടെ നിറുകയിൽ കിട്ടിയ അടിയായിരുന്നു 2008 ൽ നാലു മലയാളി തീവ്രവാദികൾ കാഷ്മീരിൽ വച്ച് കൊല്ലപ്പെട്ടത്. അവർ പാക്കിസ്ഥാനിലേക്ക് ഒളിച്ചുകടക്കാൻ നോക്കുകയായിരുന്നു. അങ്ങനെ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ രൂപീകരിക്കപ്പെട്ട പോലീസിലെ ടെററിസ്റ്റ് സ്ക്വാഡ് ശക്തമായ ചില നടപടികൾ സ്വീകരിച്ചു. അവസാനം ചിലരുടെ പ്രീതിക്കായി എല്ലാം മന്ദഗതിയിലാക്കുകയോ വിട്ടുകളയുകയോ ചെയ്തു.
തെരഞ്ഞെടുപ്പ്
കേരളം തെരഞ്ഞെടുപ്പു ചൂടിലേക്കു പതിക്കുകയാണ്. ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്. കേരളത്തിൽ രണ്ടു മുന്നണികളാണുള്ളത്. ഇടതും വലതും. ഇതിൽ വലതു മുന്നണിയിലാണ് ഇത്തിരി കൂടുതൽ ജനം എന്ന് വിശ്വസിപ്പിക്കുന്നവയാണു കണക്കുകൾ. വലിയ വ്യത്യാസം ഒന്നുമില്ല.
ജനാധിപത്യമുന്നണിക്കൊപ്പമുള്ള ഈ നേരിയ ഭൂരിപക്ഷത്തെ പലതരത്തിൽ ഭിന്നിപ്പിച്ചും ഇടതുമുന്നണിയുടെ ഐക്യം ശക്തമാക്കിയും വേണം ഇടതുമുന്നണിക്കു ജയിക്കാൻ. എതിരാളികൾ നടത്തുന്ന സമരമോ ചാനൽചർച്ചകളോ ഒന്നും മുന്നണി ഐക്യത്തോടെ നിന്നാൽ ജനഹിതത്തെ മാറ്റാറില്ല എന്നതാണ് അനുഭവം. വലിയ വിവാദങ്ങളിൽ പെട്ട നായകർ പോലും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചു വരുന്നതാണ് സാധാരണ അനുഭവം. ജനാധിപത്യമുന്നണി അന്പേ തോറ്റിട്ടും മാണിയും അടൂർ പ്രകാശും ഒക്കെ ജയിച്ചതും ഉപതെരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥി തോറ്റതും കാണുക.
ജനാധിപത്യമുന്നണി
അധികാരം ഇല്ലാത്തപ്പോൾ ജനാധിപത്യമുന്നണിയുടെ ഐക്യം സാധാരണ കൂടുതൽ ശക്തമാകാറുണ്ട്. അധികാരം കിട്ടിയാൽ പരസ്പരം കാലുവാരിയും തമ്മിൽ തല്ലിയും ജനാധിപത്യമുന്നണി കലാപശാലയാകും. അത്ര തന്ത്രജ്ഞനല്ലെങ്കിൽ അവരുടെ മുഖ്യമന്ത്രിക്കു പാതിവഴി ഇട്ടിട്ടുപോകേണ്ടി വരും. എ.കെ. ആന്റണി തന്നെ ഉദാഹരണം. അത്ര തമ്മിൽ തല്ലും തോന്ന്യവാസവും കച്ചവടവും ആ ഭരണകാലത്ത് നടക്കും. പരസ്പരം ഒതുക്കാൻ നോക്കും. മിടുക്കന്മാരെ കേസുകളിൽ പോലും കുടുക്കും. അങ്ങനെ യാദവകുലം പോലാകും. പലരും വോട്ടുചെയ്യാൻ പോലും മടിക്കും. തമ്മിൽ തല്ലിന്റെ ആവേശത്തോടെ പോളിംഗ് നടക്കുന്പോൾ ഇടതു മുന്നണി അനായാസമായി കടന്നുകൂടും.
ഇടതുമുന്നണിയുടെ ഭരണകാലത്തെ കൊള്ളരുതായ്മകൾ ഒന്നൊന്നായി വരുന്പോൾ എല്ലാം മറന്ന് ഒന്നിക്കുന്നതാണ് രീതി. ഒരു നേതാവിന്റെ കീഴിൽ ലക്ഷ്യബോധത്തോടെ ഒന്നിച്ചു പോരാടും. പക്ഷേ ഇക്കുറി പല തടസങ്ങളുണ്ട്. രമേശ് ചെന്നിത്തല ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഇനിയും മാറിയിട്ടില്ല. മുഖ്യമന്ത്രിപദ മോഹവുമായി വേറെ പലരും അണിയറയിൽ എങ്കിലുമുണ്ട്. അവർ സാധിക്കുന്ന പണികൾ നടത്തുന്നുമുണ്ട്.
കമ്യൂണിസ്റ്റ് വിരുദ്ധർക്കുള്ള ഏക സാധ്യതയല്ല ഇന്ന് ജനാധിപത്യമുന്നണി. ബിജെപി ശക്തമാണ്. കൂടുതൽ ചിട്ടയായ പ്രവർത്തനം അവരുടെതാണ്. സിപിഎമ്മിനു വരന്പത്തു കൂലി അവരാണ് കൊടുക്കുന്നത്. മാർക്സിസ്റ്റ് വിരുദ്ധ, ലീഗ് വിരുദ്ധ വോട്ടർക്ക് അവരാണ് കൂടുതൽ പഥ്യമായി വരുന്നത്.
കോണ്‍ഗ്രസിന്റെ ചില പ്രീണനത്തെക്കുറിച്ച് കോണ്‍ഗ്രസ് ചേരിയിൽ നിൽക്കുന്ന ക്രൈസ്തവർക്കിടയിൽ തന്നെ ശക്തമായ അമർഷമുണ്ട്. തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മോസ്ക് ആക്കിയതിനെതിരെ ഒരക്ഷരം പോലും പറയാൻ കോണ്‍ഗ്രസിനായില്ല. ലീഗാകട്ടെ ആ നടപടിയ സ്വാഗതം ചെയ്യുകയും ചെയ്തു.
ജനാധിപത്യചേരിയിൽ ശക്തമായ ചോർച്ച ഉണ്ടാക്കിയ സംഭവമായി കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പ്. രണ്ടായി ഒരു മുന്നണിയിൽ നിൽക്കുന്നതിലും നല്ലതാവും രണ്ടായി മാറിയത് എങ്കിലും അതിലൂടെ ജനാധിപത്യചേരിയോടൊപ്പം നിന്ന ധാരാളം വോട്ട് മാറിപ്പോയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയോടും കൂടാതെനിന്ന് ശക്തി തെളിയിക്കാനാണ് ഒരു കൂട്ടരുടെ നീക്കം.
ഇടതു വഴി
എത്ര വിവാദം ഉണ്ടായിട്ടും ഇടതു മുന്നണി ഒറ്റക്കെട്ടാണ്.അവരുടെ നേതാക്കൾക്കെതിരെ വന്ന ആരോപണങ്ങളെല്ലാം അവർ കൂട്ടായി നേരിട്ടു. ജയരാജനും ശശീന്ദ്രനും ജലീലും എല്ലാം രക്ഷപ്പെട്ടുനിൽക്കുന്നു.
എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്ന ഇടതുമുന്നണി എല്ലാം ശരിയാക്കിക്കഴിഞ്ഞു. അബ്കാരികൾക്കും കണ്സൽട്ടൻസിക്കാർക്കും നല്ലകാലമായി. എന്തിനെല്ലാമാണ് കണ്‍സൽട്ടൻസി? ലൈഫ് മിഷനു പോലും കണ്‍സൽട്ടൻസി! കണ്‍സൽട്ടൻസി കിട്ടുന്നവൻ വെറുതെ കിട്ടുന്ന പണത്തിൽ ഒരു പങ്ക് നല്ല മനസോടെ പാർട്ടി ഖജനാവിൽ കൊടുക്കാതിരിക്കുമോ? ജീവനക്കാർക്കു വൻ തുക ബോണസ് വാങ്ങിച്ചു കൊടുത്ത് അതിലൊരു പങ്ക് തട്ടുന്നതിന്റെ പുതിയ രൂപം. നിയമനം എല്ലാം കരാറടിസ്ഥാനത്തിൽ. പിഎസ്സിക്കു വിലയില്ല. കരാറായി നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നു. വരുമാനം ചില്ലറയാവുമോ? ഒപ്പം കൂറും.
സംസ്ഥാനം വലിയ സാന്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്പോൾ ഒരുകൂട്ടം ജീവനക്കാർക്ക് സിഐടിയു പറഞ്ഞിട്ട് കൂട്ടിക്കൊടുത്തത് പ്രതിമാസം 9000 രൂപ. അരിയേഴ്സ് കിട്ടുന്പോൾ മറക്കുമോ പാർട്ടിയെ? സിപിഐയും തങ്ങൾക്കു പറ്റുന്നതൊക്കെ ചെയ്യുന്നു. ഓണത്തിന് വെളിച്ചെണ്ണ വാങ്ങുന്നതുപോലും സർക്കാർ സ്ഥാപനങ്ങളെ മറികടന്ന് സ്വകാര്യ മേഖലയിൽ നിന്ന്. അതായത് തെരഞ്ഞെടുപ്പിലെ ഒന്നാം ഘടകമായ പണം ഇഷ്ടംപോലെ ഉണ്ടാക്കിയിട്ടുണ്ട്.
ജനാധിപത്യമുന്നണിയെ ദുർബലപ്പെടുത്താനുള്ള വഴികളും വിടുന്നില്ല. ആ യുദ്ധപ്രഖ്യാപനമാണ് ജൂലൈ 31 ലെ ദേശാഭിമാനി ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ നടത്തിയത്. കേരളത്തിലെ വോട്ടർമാരിൽ ഇന്നും ഭൂരിപക്ഷം ഹിന്ദുക്കളാണ്. ജാതി നോക്കുന്നവരുടെ വോട്ട് ബിജെപിക്കു തന്നെ കിട്ടാൻ കോടിയേരി ശ്രമിക്കുന്നു. രമേശിനെ ആർഎസ്എസ് ആക്കുന്നതും അതിനുകൂടിയാണ്. അന്പലത്തിൽ പൂമൂടൽ പൂജ നടത്തിയ നിരീശ്വരനാണു കോടിയേരി. താൻ ആർഎസ്എസ് അല്ല എന്ന് കാണിക്കാൻ വിപ്ലവം പറഞ്ഞ് അവരെ പിണക്കിയാൽ അത്രയും ആയില്ലേ?
അനന്തപുരി /ദ്വിജൻ
ആപത്താണ് ഈ സമീപനങ്ങൾ
11:07 PM Aug 01, 2020 | Deepika.com