അടുത്തകാലത്ത് കേരളത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഒരു ജനകീയ മുന്നേറ്റമാണ് 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ എന്ന ആശയം. വാർധക്യത്തിന്റെ അവശതയിലും അരക്ഷിതാവസ്ഥയിലും പതിനായിരം രൂപ സർക്കാർ നൽകിയാൽ അതു ഒരു വലിയ ഭാഗ്യമായതുകൊണ്ടാണ് ഈ ചിന്തയെ പൊതുജനസമൂഹം നെഞ്ചിലേറ്റിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രണ്ടു കൂട്ടർ മാത്രമേ സന്പന്നരായിട്ടുള്ളൂ- വലിയ രാഷ്ട്രീയ നേതാക്കളും സർക്കാർ ജീവനക്കാരും. ഇവരോ പത്തു ശതമാനം പോലും വരികില്ല.
ഭാരതം ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ രൂപപ്പെട്ട രാജ്യമാണ്. എല്ലാ ജനതകൾക്കും ആവേശമുള്ള ആശയമാണു സോഷ്യലിസം. എല്ലാവർക്കും തുല്യ അവകാശം, തുല്യനീതി, തുല്യ വിതരണം. ഈ തത്വം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനെതിരേ ഉണ്ടാകുന്ന പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും ജനങ്ങൾ കൊണ്ടാടും. കാരണം എത്ര അധ്വാനിച്ചാലും കഷ്ടപ്പെട്ടാലും സാധാരണക്കാർക്കു വാർധക്യത്തിലെത്തുന്പോൾ കൈയിൽ ഒന്നും ഉണ്ടാകുന്നില്ല. ഉള്ളവർക്കു വീണ്ടും ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇല്ലാത്തവർക്കുകൂടി ഉണ്ടായാൽ മതി.
ഭാരതത്തിൽ എല്ലാവർക്കും പെൻഷൻ ഉണ്ടാകണമെങ്കിൽ ജനകീയ പ്രബുദ്ധതയും മുന്നേറ്റവും ഉണ്ടാകണം. തങ്ങൾക്കും ഉദ്യോഗസ്ഥർക്കും എല്ലാം സുരക്ഷിതമാക്കിയിട്ടു ജനതയുടെ കണ്ണിൽ പൊടിയിടാൻ ചില ആനുകൂല്യങ്ങൾ നൽകുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ പതിവ്. പിടിപ്പുകേടും പ്രീണനവും രാഷ്ട്രീയത്തിൽ ശക്തമാണ്. ചില്ലറ സഹായങ്ങൾ നൽകുകയല്ല, സ്ഥായിയായ വരുമാനത്തിനായി പെൻഷൻ എങ്കിലും നൽകുകയാണു വേണ്ടത്.
ലോകത്തിലെ നൂറോളം രാജ്യങ്ങളിൽ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സാമൂഹിക പെൻഷൻ ഉണ്ട്. ദാരിദ്ര്യലഘൂകരണത്തിനു പെൻഷൻ വളരെ സഹായിക്കും. ഒരാളുടെ പക്കൽ പതിനായിരം രൂപ ഒരു മാസം ലഭിക്കുന്പോൾ അതു രാജ്യത്തെ സാന്പത്തികവ്യവസ്ഥയിൽ വൻ കുതിപ്പ് ഉണ്ടാക്കും. പണം മാർക്കറ്റിൽ ഇറങ്ങുന്നതോടുകൂടി ബിസിനസുകളും സംരംഭങ്ങളും വർധിക്കും. ചെറുകിട മേഖലകൾക്കു ഉണർവുണ്ടാകും. നികുതിപ്പണം സർക്കാരിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.
രാജ്യത്ത് ഇത്രയും പേർക്ക് മാസം പതിനായിരം രൂപ വച്ച് കൊടുക്കാൻ ധനശേഷി ഉണ്ടോ എന്ന ഒരു ചോദ്യം നിലനിൽക്കുന്നുണ്ട്. ധനശേഷി രാജ്യത്തിനുണ്ട് എന്ന് തറപ്പിച്ചുപറയാനാകും.
ഫാ. ലൂക്ക് പൂത്തൃക്കയിൽ
60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ
11:00 PM Aug 01, 2020 | Deepika.com