ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തിൽ ഒരു സാധാരണ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്നതിനപ്പുറത്തേക്കു തലനാരിഴ കീറിയുള്ള പരിശോധനയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്തിനു ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കേസ് മുറുകുന്പോള് രാഷ്ട്രീയ, ഉദ്യോഗസ്ഥ മേലാളന്മാരെല്ലാം ഭീതിയിലാണ്. കേസ് അട്ടിമറിക്കപ്പെടാനുള്ള പഴുതുകളാണ് പലരും നോക്കുന്നത്. സ്വപ്നയെ വിളിച്ചവരും അവരെ സംരക്ഷിച്ചവരുമായ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിലുണ്ടെന്ന യാഥാർഥ്യത്തിലേക്ക് അന്വേഷണ ഏജന്‍സികള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.
സ്വപ്നയെ സന്ദര്‍ശിച്ചവരും ഫോണില്‍ വിളിച്ചവരും തോളില്‍ തട്ടിയവരും അവര്‍ കസേരയില്‍ പിടിച്ചിരുത്തിയവരും സംശയത്തിന്റെ മുനയിലാണ്. ഭരണതലത്തിലെ ഉന്നതരും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സ്വര്‍ണക്കടത്തുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും അവിഹിത ബന്ധങ്ങളും നിയമവിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേസില്‍ നിരവധി പേരാണ് ഇതിനകം അറസ്റ്റിലായത്. യുഎഇ കോണ്‍സലേറ്റ് പോലുള്ള സുപ്രധാന കേന്ദ്രത്തില്‍ ജോലിക്കു നിയമിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് അടക്കം സുരക്ഷാ പരിശോധനകള്‍ ആവശ്യമാണ്. എന്നാൽ സ്വപ്ന സുരേഷിന്റെ ഉന്നത സ്വാധീനത്താല്‍ ഇതൊഴിവാക്കി നിരവധിപ്പേരെ നിയമിച്ചുവെന്ന ആരോപണം ശക്തമാണ്.
ദുബായ് പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിനെ യുഎഇ വിട്ടുകൊടുക്കേണ്ടതുണ്ട്. പെട്ടെന്നു കിട്ടുമെന്നു പറയുന്പോഴും വൈകുമെന്ന വാര്‍ത്തയും പുറത്തുവരുന്നു. അറ്റാഷെ, ഫൈസല്‍, കള്ളക്കടത്തിന്റെ ആണിക്കല്ലായ റമീസ് തുടങ്ങിയവരെല്ലാം തെളിവുകളാണ്. ഇവരെ കൈയില്‍ കിട്ടിയാല്‍ മാത്രമേ കാര്യങ്ങള്‍ എളുപ്പമാകൂ. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ ഏജന്‍സികളുടെ യാത്ര. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പോലും അന്വേഷണപരിധിയില്‍നിന്നു വെളിയില്‍ ചാടാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു ഗണ്മാനില് മാത്രം പോലീസ് സാന്നിധ്യം ഒതുങ്ങില്ല. പ്രതികളുമായി സൗഹൃദം സൂക്ഷിച്ചിരുന്ന ഉന്നത പോലീസ് അധികാരികളിലേക്കും കേസ് വന്നാല്‍ അഭ്ഭുതപ്പെടേണ്ടിവരില്ല. എന്‍ഐഎ അന്വേഷിക്കുന്നതുകൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാന്‍ കോടതി തല്കാലം തയാറാകുന്നില്ല. കേസിന്റെ വിവിധ വശങ്ങള് പരിശോധിക്കാന്‍ എന്‍ഐഎക്കു സാധിക്കുമെന്നുതന്നെയാണ് കോടതി വ്യക്തമാക്കുന്നത്.
ഇടിമിന്നലേറ്റു സിസിടിവി
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായിട്ടുള്ള സൗഹൃദത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണം നേരിടുന്നതിനാല്‍ എല്ലാവരും വലിയ ജാഗ്രതയിലാണ്. അതിനിടയിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ് വര്‍ക്ക് സ്വിച്ച് മാറ്റി സ്ഥാപിച്ചു എന്ന ആരോപണം പുറത്തുവരുന്നത്. ഇടിമിന്നലേറ്റതിനെത്തുടര്ന്നു സിസിടിവി സംവിധാനം ഏറെനാളായി പ്രവര്‍ത്തനരഹിതമാണെന്നും അതിനാല്‍ മാറ്റിസ്ഥാപിച്ചു എന്നുമാണ് രേഖയില്‍ പറയുന്നത്. ഇത് അന്വേഷണം അട്ടിമറിക്കാന്‍ തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിന് എതിര്‍വശമാണ് ഐടി സെക്രട്ടറിയുടെ ഓഫീസ്. മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ അടുത്തേക്കുവന്നവരെക്കുറിച്ച് അറിയാനുള്ള എളുപ്പമാര്‍ഗമായിരുന്നു സിസിടിവി. മേയിൽ അവസാനത്തോടെയാണ് സിസിടിവി സ്വിച്ച് മാറ്റി സ്ഥാപിച്ചതെന്നാണ് പറയുന്നത്. മാറ്റിസ്ഥാപിച്ച കന്പനിക്ക് പണം നല്‍കാനായി ഉത്തരവിറങ്ങിയിരിക്കുന്നതു ജൂലൈ 13നും. ദൃശ്യങ്ങള്‍ കൈമാറാതിരിക്കാന്‍ വേണ്ടി മനഃപൂര്‍വം കാമറ പ്രവര്‍ത്തനരഹിതമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ചെയ്ത നടപടിയാണെന്നാണ് ആരോപണം.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ രാജ്യത്തിനെതിരേയുള്ള ഗൂഢാലോചനയും സാന്പത്തിക കുറ്റകൃത്യവും ഭീകരവാദവുമുണ്ടെന്നു തെളിയിക്കാൻ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകൾ കോടതിയില്‍ എൻഐഎ ഹാജരാക്കിയിട്ടുണ്ട്. വിദേശത്തുനിന്നു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തി രാജ്യത്തിന്റെ സാന്പത്തിക സ്ഥിരത തകരാറിലാക്കാനുള്ള ശ്രമമാണു പ്രതികള്‍ നടത്തിയതെന്നും ഇതില്‍നിന്നുള്ള പണം വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരപ്രവര്‍ത്തനത്തിനു നല്‍കിയതായി സംശയിക്കുന്നുവെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയായ സന്ദീപ് നായരുമായി തിരുവനന്തപുരത്തു നടത്തിയ തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോർഡര്‍ (ഡിവിആര്‍) നിര്‍ണായക തെളിവാകുമെന്നാണ് എന്‍ഐഎ കരുതുന്നത്. പ്രതികള്‍ കൂടിക്കാഴ്ച നടത്തിയ ആളുകളെക്കുറിച്ചും ഡിവിആറിലെ ദൃശ്യങ്ങളില്‍നിന്നു വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ.
അടുത്ത ഊഴം കസ്റ്റംസിന്
എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നതിനു കസ്റ്റംസിന് എന്‍ഐഎ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും എന്‍ഐഎ ആവശ്യപ്പെട്ടതുപ്രകാരം കോടതി ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിനല്‍കുകയായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഉപയോഗപ്പെടുത്തി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താമെന്ന ആശയം മുന്നോട്ടുവച്ചതു സന്ദീപാണ്. ഈ ശ്രമത്തിനു പിന്നില്‍ റമീസാണെന്നും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം സ്വര്‍ണം കടത്തുന്നത്. അതിനിടെ സ്വര്‍ണക്കള്ളക്കടത്തു കേസ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, ഫൈസല്‍ ഫരീദ്, സരിത് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് കേസ്. പ്രതികള്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചിട്ടുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
ജോണ്സണ് വേങ്ങത്തടം
നേരറിയാന്‍ ഡിജിറ്റല്‍ തെളിവുകള്‍
10:55 PM Jul 22, 2020 | Deepika.com