മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു സ്ത്രീ ഇടപെട്ടു എന്ന് ആരോപിക്കപ്പെടുന്ന ഒരു കള്ളക്കടത്ത് കേസിന്റെ പേരിൽ കോവിഡ് കാല ഭീതി പോലും മറന്ന് കേരളം തിളച്ചുമറിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവർക്കുള്ള ബന്ധത്തിന്റെ പ്രധാന കണ്ണിയായി ചിത്രീകരിക്കപ്പെടുന്ന, മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥൻ പുറത്താക്കപ്പെടുന്നു. ആ ഉദ്യോഗസ്ഥനാകട്ടെ കോവിഡ് കാലത്ത് വിവാദങ്ങളായ നിരവധി തീരുമാനങ്ങളെടുത്ത് സമൂഹത്തിൽ ഏറെ സംശയങ്ങൾ ഉയർത്തിയയാൾ. ഓരോ അവസരത്തിലും മുഖ്യമന്ത്രി കൈമെയ് നോക്കാതെ സംരക്ഷിച്ചയാൾ.
സ്ത്രീയെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ അവിശ്വസനീയങ്ങളാണ്. കേരള സർക്കാരിന്റെ മുദ്രയും കാറും വരെ ഉപയോഗിച്ചിരുന്നയാൾ. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ മുഖ്യമന്ത്രിക്കടുത്ത് അവർ ഇരിക്കുന്ന ഫോട്ടോകൾ പരക്കുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനും അവരുടെ സുഹൃത്ത്. ലോക കേരളസഭയുടെ സംഘാടനത്തിലും ഇവർ ഉണ്ടായിരുന്നത്രെ! ഇത്രയും വലിയ പദവിക്കും ദൗത്യത്തിനുമുള്ള അവരുടെ യോഗ്യത എന്തെന്ന് ആർക്കുമറിയില്ല.
ചതിയൻ ചന്തുമാർ!
അറേബ്യയിലെ ഏറ്റവും മികച്ച പരിമളതൈലത്തിനും അകറ്റാനാവാത്ത ദുർഗന്ധങ്ങൾ പരക്കുന്ന പ്രതീതി! പ്രതിപക്ഷത്തിനു സർക്കാരിനെതിരെ കൊണ്ടുകയറാൻ ഇതിനപ്പുറം എന്തു വേണം? ഇക്കാര്യത്തിൽ സിപിഎം കാണിച്ചിട്ടുള്ള മാതൃക ആർക്കു മറക്കാനാവും? ചാനലുകൾക്ക് ആഘോഷിക്കാൻ ഇതിലും നല്ല വിഷയമുണ്ടോ? എല്ലാം എവിടെയെത്തും? മുഖ്യമന്ത്രിയുടെ രാജി! ഭരണമുന്നണിയിൽ വല്ലവരും ആഗ്രഹിക്കുന്നുണ്ടാവാം. എങ്കിലും പ്രതിപക്ഷം പോലും അങ്ങനെ കരുതുന്നുണ്ടാവില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിയുടെ വിജയം! അതു സംഭവിച്ചാൽ ഇടതുമുന്നണിക്ക് ഇക്കാര്യം ന്യായമാക്കാനായേക്കും. എങ്കിലും ചരിത്രം തരുന്ന പാഠം അതല്ല. തൊട്ടുമുമ്പ് ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ പതനം സോളർ കൊണ്ടുണ്ടായതാണോ? അല്ല. മുന്നണിയിലും പാർട്ടികളിലും വളർന്നുവന്ന പരസ്പര അവിശ്വാസവും ചതിയുമല്ലേ അവരെ വീഴ്ത്തിയത്? ഇടതുമുന്നണിയും വീണാൽ അതാവും യഥാർഥ കാരണം.
പടനായകനെ പിന്നിൽനിന്നു കുത്തുന്ന ചതിയൻചന്തുമാരാണു വിഷയം. വിവാദത്തിൽ അവസാനം വല്ല കോണ്ഗ്രസ് നേതാക്കളും നായകരായാലും അത്ഭുതം വേണ്ട.
എങ്ങും എത്താനിടയില്ല!
കള്ളക്കടത്തുകേസ് എങ്ങുമെത്താതെ തീരാനാണു സാധ്യത. ഇതുവരെ എത്തിച്ചേർന്ന പരിണാമം തരുന്ന സൂചനയും അതാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന എൻഐഎ അന്വേഷണം എവിടെയെത്തുമെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും തിട്ടമില്ല. കേന്ദ്ര പോലീസിൽ അത്ര വിശ്വാസമായിട്ടുണ്ടു ജനത്തിന്! പിണറായി വിജയൻ ഉൾപ്പെട്ട ലാവ്ലിൻ കേസ് അഞ്ചു വർഷമായി സുപ്രീം കോടതിയിൽ തുറക്കാൻ സമ്മതിക്കാത്ത കേന്ദ്ര സർക്കാരിന്റെ പോലീസിൽ മുഖ്യമന്ത്രിക്കു നല്ല വിശ്വാസമുണ്ടാകുക സ്വാഭാവികം. കസ്റ്റംസിന്റെ അന്വേഷണം നന്നായി നടക്കുന്നുവെന്നു മുഖ്യമന്ത്രി സമ്മതിക്കുന്നു. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടില്ലേ? അതാണു കേന്ദ്രത്തിൽ പിടിയുള്ളവരുടെ കേന്ദ്ര പോലീസിലുള്ള വിശ്വാസം!
സിപിഎം സങ്കടപ്പെടുന്നതുപോലെ ഇവിടെ കൊണ്ടുവന്ന സ്വർണം ആർക്കുവേണ്ടി ആയിരുന്നു എന്നത് ആർക്കും വിഷയമാകുന്നില്ല എന്നതു വല്ലാത്ത കഥയാണ്. വെള്ളാപ്പള്ളിയാണു താൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് എഴുതിവച്ച് അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകൻ ജീവനൊടുക്കിയിട്ട് അക്കാര്യം ആർക്കും വിഷയമാകാത്തതുപോലെയാവും സ്വർണത്തിന്റെ യഥാർഥ വിലാസക്കാരന്റെ വിവരവും. ആ ആളെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസിനും എന്തെങ്കിലും സൂചന പോലും പറയാൻ മാധ്യമങ്ങൾക്കും ഭയമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ്
അടുത്ത വിഷയം, മുഖ്യമന്ത്രിയുടെ ഓഫീസും കള്ളക്കടത്തിൽ കുറ്റാരോപിതയെന്നു പറയുന്ന സ്ത്രീയും തമ്മിൽ എന്താണു ബന്ധം എന്നതാണ്. തനിക്കു മുഖ്യമന്ത്രിയുമായുള്ളത് ഒൗദ്യോഗിക ബന്ധം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ പോയിട്ടേയില്ലെന്നും അവർ പറയുന്നു. ഇനി അവിടെ ചെന്നതിന്റെ വല്ല ചിത്രങ്ങളും വന്നാൽ മുഖ്യമന്ത്രി കൂടുതൽ ക്ലേശത്തിലാകും. സോളാർ കാലത്ത് അങ്ങനെയായിരുന്നല്ലോ കഥ പുരോഗമിച്ചിരുന്നത്. ആ സ്ത്രീ മുഖ്യമന്ത്രിയുടെ വീട്ടിൽ പലവട്ടം പോയിട്ടുണ്ടെന്നും വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇതുസംബന്ധിച്ച സത്യങ്ങൾ പുറത്തുവരുമെന്നും ഒക്കെയാണു പ്രതിപക്ഷം പറയുന്നത്.
ഏതായാലും സോളാറിലെ സ്ത്രീയെപ്പോലെ അവർ ഇപ്പോൾ സർക്കാരിനെതിരല്ല. എന്നാൽ, അവർ ബിജെപിക്കാരിയാണെന്ന സിപിഎം സങ്കടം സത്യമായാൽ അവർ അന്നത്തെ സ്ത്രീയെപ്പോലെ സർക്കാരിനെതിരെ തിരിയാം. അതുണ്ടാകുമോ എന്നു കണ്ടറിയണം.
കാനമാണു താരം!
പ്രതിപക്ഷത്തെക്കാൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും ശ്വാസംമുട്ടിക്കുന്നതു സഹപ്രവർത്തകനായ കാനം രാജേന്ദ്രനാണ് എന്നതു കൗതുകകരമാണ്. കേരള രാഷ്ട്രീയത്തിൽ പൊന്തിവന്ന മിക്കവാറും എല്ലാ സ്ത്രീകഥകളിലും എതിരാളികളെക്കാൾ കുളംകലക്കിയതു സ്വന്തം ആൾക്കാരായിരുന്നു എന്നതും ചരിത്രം.
1960കളിൽ കേരളത്തെ പിടിച്ചുകുലുക്കിയ പി.ടി. ചാക്കോയുടെ പീച്ചി വിവാദം മുതൽ സോളാർ കേസിൽ വരെ നേതാവിനെ വീഴ്ത്തിയതു പ്രതിപക്ഷ സമരമായിരുന്നില്ല. സ്വന്തം പാർട്ടിക്കാരുടെയും മുന്നണിക്കാരുടെയും കുത്തായിരുന്നു. ആദർശം കൊണ്ടു വീർപ്പുമുട്ടി നിയമസഭയിൽ സത്യഗ്രഹമിരുന്നു പി.ടി. ചാക്കോയെ വീഴ്ത്തിയ മാടായി ഗോപാലൻ കോണ്ഗ്രസുകാരനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ കൂടെയുണ്ടായിരുന്ന കെ. ബാബുവിനും അടൂർ പ്രകാശിനുമെല്ലാം കുഴി കുത്തിയതിൽ ചില കോൺഗ്രസ് നേതാക്കൾക്കുള്ള പങ്ക് മറക്കാനാവുമോ? മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയായിരുന്നില്ല പ്രതിപക്ഷ നേതൃസ്ഥാനത്തിനായിരുന്നു കോണ്ഗ്രസ് കളി.
വലിയ നേതാക്കൾക്കു വരെ വല്ലാത്ത ഭീഷണി ഉണ്ടായത് സ്വന്തം ചേരിയിൽ നിന്നല്ലേ? ജനാധിപത്യചേരി ഒന്നിച്ചുനിന്നാൽ തോൽപ്പിക്കാൻ കഴിയാത്തിടത്തു തോൽപ്പിക്കാനാവുന്നത് ഈ കുതികാൽ വെട്ടിലൂടെയാണ്. എതിരാളികൾക്ക് ആളും അർഥവും കൊടുത്തു സഹായിച്ച കോണ്ഗ്രസ് നേതാക്കളെക്കുറിച്ച് കോണ്ഗ്രസ് തന്നെ കണ്ടെത്തിയില്ലേ? ഇപ്പോൾ ഇടതുമുന്നണിയിൽ കാനം കളിക്കുന്നതുപോലുള്ള കളി! ബാർകോഴക്കേസിൽ സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന ജഡ്ജിയുടെ ആഗ്രഹപ്രകടനം അക്കാലത്ത് ഇടതുപക്ഷത്തിനു പകർന്ന ആവേശം ഇപ്പോൾ പ്രതിപക്ഷത്തിനു കാനം കൊടുക്കുന്നു!
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണം എന്നു കാനം പറഞ്ഞതു വെറുതെയാണോ? കാനം ഇപ്പോൾ പത്രക്കാരെ നോക്കി മാത്രമായി കളി. ഇടതുമുന്നണിയിൽ പറയേണ്ട കാര്യങ്ങൾ പത്രക്കാരോടായി. 1969ലെപ്പോലെ സിപിഐയുടെ മനസ് ഗൂഢമായ കളികളിലാണോ ആവോ? മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള പരാമർശം മുന്നണിമര്യാദയ്ക്കു നിരക്കുന്നതാണോ? ജനതാദളിന്റെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആരാകണമെന്നു സിപിഎം തീരുമാനിക്കാമോ?
കാനം നല്ല ലക്ഷ്യങ്ങളോടെ കളിക്കുന്നു എന്നു കരുതാനാവില്ല. അഥവാ ഏതെങ്കിലും ഉദ്യോഗസ്ഥനെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടായാൽ പറയേണ്ടതു മുന്നണിയിലല്ലേ? സർക്കാരിന്റെ കാലാവധി തീരാൻ പോകുന്ന സമയത്തു കാനം വല്ലാത്ത കളിയാണ്. പണ്ടു തോമസ് ചാണ്ടിയുടെ വിഷയം വന്നപ്പോൾ അദ്ദേഹം പാർട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിനു വിട്ടില്ല എന്നതു മറക്കരുത്!
സിപിഎം ശൈലി
കേരളം ആദരിച്ച എത്രയോ രാഷ്ട്രീയ മഹാരഥന്മാരെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥകളിലൂടെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച, അതിനുള്ള മാധ്യമ ആഘോഷങ്ങളിൽ മഥിച്ച, മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ മാധ്യമധർമത്തെക്കുറിച്ചും ‘തട്ടിപ്പു’കാരിയായ ഒരു സ്ത്രീയുടെ വാക്കിനു മാധ്യമങ്ങൾ കൊടുക്കുന്ന വിലയെക്കുറിച്ചുമെല്ലാം വിലപിക്കുന്നു! സോളാർ സ്ത്രീയെയും അന്നത്തെ മുഖ്യമന്ത്രിയെയും ദുഃസൂചനകളോടെ ചിത്രീകരിക്കുന്ന ബോർഡുകൾ കേരളത്തിലാകെ വച്ച് രസിച്ചതാരാണ്? സോളാർ കേസിന്റെ കാര്യം പറഞ്ഞുവന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലച്ചുവയുള്ള പരാമർശങ്ങൾക്കു മുതിർന്നതും സ്പീക്കർക്ക് ആ വാക്കുകൾ രേഖയിൽനിന്നു നീക്കം ചെയ്യേണ്ടിവന്നതും മറന്നോ?
ഇപ്പോൾ പിണറായിയുടെ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയോ രമേശോ ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ എന്താകുമായിരുന്നു സിപിഎം കൊണ്ടാട്ടം! സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സ്ഥാനത്ത് ശക്തനോ വലതുമുന്നണിയിലെ വേറെയാരെങ്കിലുമോ ആയിരുന്നെങ്കിൽ സഭ കൂടാൻ സമ്മതിക്കുമായിരുന്നോ സിപിഎം? ഒരുകോടി രൂപ കൈക്കൂലി കൊടുത്തിട്ടും ബാർ ലൈസൻസ് നല്കിയില്ല എന്ന് ഒരു കള്ളുകച്ചവടക്കാരൻ പറഞ്ഞതു കേട്ടു കെ.എം. മാണിക്കെതിരെ നിയമസഭയിൽ അവർ നടത്തിയ ആക്ഷേപങ്ങൾ എത്ര അപമാനകരമായിരുന്നു. വിജിലൻസ് എത്രവട്ടം അന്വേഷിച്ചിട്ടും തെളിവില്ലെന്നു പറഞ്ഞപ്പോൾ വിശ്വാസം വരാത്ത ജഡ്ജിമാരും സിപിഎമ്മും ഒക്കെ ഇപ്പോൾ എടുക്കുന്ന സമീപനങ്ങൾ ചിന്തനീയമാണ്!
അനന്തപുരി /ദ്വിജൻ
ചതിയൻ ചന്തുമാരാണ് അപകടം!
11:18 PM Jul 11, 2020 | Deepika.com