ചൈനീസ് ഉത്പന്ന ബഹിഷ്കരണം എന്നടിച്ച ബാനറുകൾ, സ്റ്റിക്കറുകൾ, ടീ ഷർട്ടുകൾ, ബലൂണുകൾ എന്നിവയ്ക്കായിരിക്കും വരുംദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വലിയ വിപണി എന്നുകണ്ട് അതിന്റെ നിർമാണം ചൈന തുടങ്ങിക്കഴിഞ്ഞു എന്നൊരു തമാശ പ്രചരിക്കുന്നുണ്ട്! അതിലല്പം കാര്യമില്ലാതെയും ഇല്ല. ചൈനീസ് ഉത്പന്ന വിപണി അത്രമേൽ നമ്മെ കീഴടക്കിയിരിക്കുന്നു.
ഉദാഹരണത്തിന് ഷവോമി, വിവോ, റിയൽമി, ഓപ്പോ എന്നീ നാലു ചൈന കമ്പനികളാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ 76 ശതമാനവും കൈയടക്കിയിരിക്കുന്നത്. സിനിമാ- ക്രിക്കറ്റ് താരങ്ങളോട് ചൈനീസ് ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടന- കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (സിഎഐടി) മുന്നോട്ടുവന്നിട്ടുണ്ട്. ഇനിമുതല്‍ ചൈനീസ് ഉത്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് താരങ്ങൾക്ക് നിര്‍ദ്ദേശം നല്കി. എന്നാൽ, വലിയ ക്രിക്കറ്റ് മത്സരങ്ങൾ പലതിന്റെയും സ്പോൺസർമാർ ചൈനീസ് കമ്പനികളാണെന്നുള്ള വൈരുധ്യവും ഉണ്ട്.
അതിർത്തി സംഘർഷത്തിനു പിന്നാലെ, ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ റെയിൽവേ റദ്ദാക്കിയതു പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. പഞ്ചാബ് മുതൽ ജാർഖണ്ഡ് വരെയുള്ള ചരക്കുഗതാഗത ഇടനാഴി പദ്ധതിയിൽ നിന്നാണ് പ്രമുഖ ചൈനീസ് കമ്പനിയായ ചൈനാ റെയിൽവേ സിഗ്നൽസ് ആൻഡ് കമ്യൂണിക്കേഷൻസിനെ (സിആർഎസ്സി) ഒഴിവാക്കുന്നത്. ഇതിനുള്ള നടപടി തുടങ്ങിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ ഭാവ്പുരിൽനിന്ന് മുഗൾസരായ് വരെ 413 കിലോമീറ്റർ ദൈർഘ്യത്തിൽ ടെലികമ്യൂണിക്കേഷൻസ്, സിഗ്നലിംഗ് ജോലികൾക്ക് 500 കോടി രൂപയുടെ കരാറാണ് സിആർഎസ്സിയുമായി ഉള്ളത്.
പല ഇന്ത്യൻ കമ്പനികൾക്കും ചൈനയിൽ ഫാക്ടറികളുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലനിയന്ത്രണം ചൈനയിൽ വ്യവസായ പുരോഗതിയെ സഹായിക്കുന്ന ഒരു ഘടകമാണ്. തൊഴിൽ നിയമങ്ങൾക്കു വലിയ വിലയില്ലാത്ത ചൈനയിൽ പന്ത്രണ്ടു മണിക്കൂർ ജോലിസമയം സാധാരണം. ഫലമോ മികച്ച ഉത്പന്നം വിലക്കുറവിൽ വിപണിയിൽ എത്തിക്കാൻ അവർക്കു സാധിക്കുന്നു. അവിടത്തെ ഇന്ത്യൻ കമ്പനികളെല്ലാം അടച്ചുപൂട്ടാൻ ചൈന പറയുകയാണെങ്കിൽ നമുക്കുണ്ടാകുന്ന നഷ്ടം വലുതായിരിക്കും.
ചൈനീസ് ഉത്പന്നങ്ങളുടെ വിലക്കുറവാണ് ഇന്ത്യക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ ഹാൻഡ്സെറ്റ് മാർക്കറ്റിൽ 50 ശതമാനവും വാഴുന്നത് ചൈനീസ് ഉത്പന്നങ്ങളാണ്. ലാപ്ടോപ്, സ്റ്റൈബിലൈസർ, ഡയോഡ് പോലുള്ള ഉത്പന്നങ്ങളും ഭൂരിഭാഗവും വരുന്നത് ചൈനയിൽ നിന്നു തന്നെ. ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്ന വിപണി ചൈനയുടെ കൈയിലാണെന്നു പറയാം. ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ഇരുമ്പയിര്, കോട്ടൺ നൂൽ എന്നിവയാണ്.
സാധാരണക്കാർ ഇന്ത്യൻ ഉത്പന്നങ്ങളെന്നു കരുതുന്ന പലതും നിർമിക്കുന്നതു ചൈനയിലാണെന്നതാണു യാഥാർഥ്യം. ഇന്ത്യൻ നിർമിതമെന്നു നാം കരുതുന്ന കുടകൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ചൈന ഇന്ത്യയെ കാണുന്നത് തങ്ങളുടെ വൻ വിപണിയായാണ്. ഇന്ത്യൻ വിപണിയിലെത്തിക്കുന്ന തങ്ങളുടെ ഉത്പന്നങ്ങളിലൂടെ ഒരു വർഷം 7,700 കോടി യുഎസ് ഡോളറാണ് ചൈന നേടുന്നത്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1,900 കോടി യുഎസ് ഡോളറിനേയുള്ളൂ. ഇന്ത്യൻ വിപണിയിൽ നിന്ന് ചൈനയെ പൂർണമായും വിലക്കുന്നത് രണ്ട് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ വഴി ചൈനീസ് ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുക, ചൈനീസ് ഉത്പന്നത്തിനു പകരം ഉത്പന്നങ്ങൾ നിർമിക്കാൻ ആരംഭിക്കുക എന്നിവയൊക്കെയാണ്. ചൈനയ്ക്കു പകരം മറ്റു രാജ്യങ്ങളുടെ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുകയാണു മറ്റൊരു മാർഗം. സ്വയംപര്യാപ്തമായ ഇന്ത്യയാകാൻ സമയമെടുക്കും. നിർമാണ വിപ്ലവം ആരംഭിക്കുക മാത്രമാണ് ചൈനീസ് വ്യാപാര അധിനിവേശം ചെറുക്കാനുള്ള പോംവഴി.
ഒരു പ്രധാന തടസം ചൈനയിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികളുടെയും ചൈനീസ് കമ്പനികളിൽ ജോലി ചെയ്യുന്ന പ്രഫഷണലുകളുടെയും കാര്യമാണ്. ഏതു തരത്തിലുള്ള വ്യാപാര ബഹിഷ്കരണവും ഇവരെ നേരിട്ട് ബാധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി കണക്കുകൾ പരിശോധിച്ചാൽ ബഹിഷ്കരണം ഇന്ത്യക്കും തിരിച്ചടിയുണ്ടാക്കുമെന്നു വിദഗ്ധർ വിലയിരുത്തുന്നു.
ചൈനാ ബഹിഷ്കരണം പ്രായോഗിക തലത്തിൽ അത്ര എളുപ്പമല്ലെന്നു നയതന്ത്ര വിദഗ്ധർ പറയുന്നതിനു നിരവധി കാരണങ്ങളുണ്ട് . ഉത്പന്ന നിർമാണത്തിൽ ചൈനയോടു മത്സരിക്കാവുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കാതെ വ്യാപാര വിലക്കുകൊണ്ടോ താരിഫ് വർധനകൊണ്ടോ ചൈനയെ നേരിടുകയെന്ന രീതി പ്രായോഗികമല്ല. ആവശ്യാനുസരണമുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ ലഭ്യതയും അതിന്റെ സ്വീകാര്യതയും ഉണ്ടാക്കി മറുനാടൻ ഉത്പന്ന ബഹിഷ്കരണമാണ് ഉണ്ടാകേണ്ടത്.
ശേഷിയുള്ളവർ ശേഷിക്കുമെന്ന പരിണാമ സിദ്ധാന്ത വാദങ്ങൾ രാജ്യങ്ങളുടെ ബലാബലത്തിലും പരമാർഥമാണെന്നു പറയാതിരിക്കാനാവില്ല, വ്യാപാരത്തിൽ പ്രത്യേകിച്ചും.
ഡോ. സന്തോഷ് വേരനാനി
ചൈനീസ് ഉത്പന്ന ബഹിഷ്കരണം നടക്കുമോ?
10:49 PM Jun 23, 2020 | Deepika.com