ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളിൽ കേരളത്തിലെ ലക്ഷക്കണക്കിനു യുവാക്കൾക്ക് ഉന്നത പ്രഫഷണൽ വിദ്യാഭ്യാസം സാധ്യമായത് ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്ന തങ്ങളുടെ ഉറ്റവരുടെ സാന്പത്തികസഹായംകൊണ്ടാണ്. കേരളത്തിലെ നിരവധി വീടുകളിലെ അടുക്കള പുകയാൻ ആ മണിയോർഡർ പിന്തുണ സഹായിച്ചു.
ഗൾഫിൽ ജോലിചെയ്യുന്നവർ സഹോദരങ്ങളുടെ വിവാഹത്തിനും മാതാപിതാക്കളെ സഹായിച്ചു. അറേബ്യൻ മരുഭൂമിയിൽ പണിയെടുക്കുന്ന കേരളീയർ ഇങ്ങോട്ടയച്ച പണംകൊണ്ടാണ് സംസ്ഥാനം ഉപഭോക്തൃ വസ്തുക്കളുടെയും ആഡംബര ഉത്പന്നങ്ങളുടെയും വലിയൊരു വിപണിയായി മാറിയത്.
പല രാഷ്ട്രീയപാർട്ടികളുടെയും വിഭവസമാഹരണത്തിനുള്ള ഉറവിടവുമായിരുന്നു ഗൾഫ് മലയാളികൾ. അടുത്തയിടെ ചില രാഷ്ട്രീയക്കാരുടെ സന്ദർശനം പ്രവാസികൾക്കു വലിയ തലവേദനയായി എന്നുമാത്രം. വലിയ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത ചില പ്രവാസികൾ രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്കു ജോലിയും നൽകി. ഈ വിഐപി സന്താനങ്ങളിൽ പലർക്കും വേണ്ടത്ര മാനേജീരിയൽ- ടെക്നിക്കൽ വൈദഗ്ധ്യം ഇല്ലാതിരുന്നിട്ടും അവരെ അത്യാകർഷക വേതനങ്ങളോടെ ഉന്നതസ്ഥാനങ്ങളിലാണു പ്രതിഷ്ഠിച്ചത്. ഈ രീതി ഇപ്പോഴും തുടരുന്നത് കേരളത്തിന് ഒരുതരത്തിൽ ആശ്വാസമാണ്. അല്ലെങ്കിൽ അവർ തങ്ങളുടെ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ഔദ്യോഗികപദവി ദുരുപയോഗിച്ച് സമൂഹത്തിനു വലിയ ശല്യവും അസ്വസ്ഥതയും ഉണ്ടാക്കുമായിരുന്നു.
പ്രവാസികൾ പ്രകൃത്യാതന്നെ തങ്ങളുടെ കേരളജന്മത്തിൽ അഭിമാനം കൊള്ളുന്നവരാണ്. കേരളത്തിന്റെ ആചാരങ്ങളും സംസ്കാരങ്ങളും സാഹിത്യ താത്പര്യങ്ങളുമെല്ലാം ഗൾഫ് രാജ്യങ്ങളിലും നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നവരുമാണവർ.
കേരളത്തോടുള്ള തങ്ങളുടെ സ്നേഹം സംസ്ഥാനത്തു പ്രകൃതിദുരന്തങ്ങളുണ്ടാകുന്പോൾ ഉദാരമായി സംഭാവന ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. കേരളത്തിൽ കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കക്കാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിനു ഗൾഫിലെ മലയാളികൾ ശ്രദ്ധേയമായ സാന്പത്തികസഹായം നൽകി. കേരള മുഖ്യമന്ത്രി ചില ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും സന്പന്നരിൽനിന്നും അത്ര സന്പന്നരല്ലാത്തവരിൽനിന്നും വൻതുക സംഭാവനയായി പിരിക്കുകയും ചെയ്തു. ഗൾഫിലുള്ള മലയാളി സാങ്കേതികവിദഗ്ധരിൽ ചിലർ ദുരിതാശ്വാസ വസ്തുക്കളുടെ നീക്കത്തിനു സാങ്കേതികസഹായം നൽകി.
നിരാശാജനകമായ പ്രതികരണം
എന്നാൽ, നിർഭാഗ്യവശാൽ ഗൾഫിലുള്ള മലയാളികൾ കോവിഡ് മഹാമാരിയുടെ ഭീഷണികൾ നേരിട്ടപ്പോൾ നാട്ടിൽനിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നു. ധാരാളം പബ്ലിക് റിലേഷൻസ് അഭ്യാസങ്ങളും മുതലക്കണ്ണീരൊഴുക്കലും സഹതാപപ്രകടനങ്ങളുടെ അധരസേവയും ഉണ്ടായിരുന്നെങ്കിലും ജീവൻ അപകടത്തിലായ പ്രതിസന്ധിയിൽനിന്ന് അവരെ രക്ഷിക്കാൻ ആത്മാർഥമായ എന്തെങ്കിലും ശ്രമങ്ങളോ പരിപാടികളോ ഉണ്ടായില്ല. മഹാമാരി കേരളത്തിൽ സൃഷ്ടിച്ച വേദനകൾ നാം കണ്ടതാണ്. എന്നാൽ മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തികത്തകർച്ചയിൽ വിദേശത്തു ജോലി നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന പലർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
തൊഴിൽ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കുമെല്ലാം വിമാനസർവീസുകൾ നിർത്തിയതോടെ കേരളത്തിലേക്കു വരാനുള്ള വഴി അടഞ്ഞു. ഗൾഫിൽ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവർ ഇപ്പോഴും അനേകരുണ്ട്. പലർക്കും സന്പാദ്യമായി യാതൊന്നും മിച്ചവുമില്ല.
ഗൾഫിനേക്കാൾ താരതമ്യേന സുരക്ഷിതമെന്നു കരുതുന്ന കേരളത്തിലേക്കു വരാൻ കാത്തിരിക്കുന്ന അനേകം കുടുംബങ്ങൾ ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചവരെ 66,703 പ്രവാസികളാണു കേരളത്തിലെത്തിയത്. പത്തുലക്ഷത്തോളം പ്രവാസികൾ കേരളത്തിലേക്കു മടങ്ങാൻ കാത്തിരിക്കുന്നു. മണ്ണിന്റെ മക്കൾ നയം ഉടൻ നടപ്പാക്കുമെന്നു നാലു ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചതാണു മറ്റൊരു വലിയ ഭീഷണി. ജോലികൾ സ്വദേശികൾക്കായി നീക്കിവയ്ക്കുന്പോൾ പുറംനാട്ടുകാർക്കു തൊഴിൽ നഷ്ടപ്പെടും. ഗൾഫിൽനിന്നു നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാകുന്ന പ്രവാസികളുടെ എണ്ണം ഇതു വൻതോതിൽ കൂട്ടും.
അത്തരമൊരു തിരിച്ചൊഴുക്ക് കേരളത്തിന്റെ പ്രശ്നങ്ങൾ വർധിപ്പിക്കും. ഈ സാഹചര്യം നേരിടുന്നതിന് ആശ്വാസനടപടികളും പുനരധിവാസ പ്രവർത്തനങ്ങളും ആലോചിക്കുന്നതിനു പകരം, പ്രവാസികളുടെ ക്ഷേമത്തിനായി കേരളത്തിൽ രൂപീകരിക്കപ്പെട്ട വകുപ്പായ നോർക്കയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് കോവിഡ് മൂലം മടങ്ങിയെത്തുന്ന പ്രവാസികൾക്കു സർക്കാരിന്റെ മെഡിക്കൽ സഹായമൊന്നും നൽകില്ല എന്നാണ്. തൊഴിൽ നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികൾക്കുവരെ സൗജന്യഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തുകൊടുത്ത സ്ഥാനത്താണിത്. കേരളത്തിന്റെ പുരോഗതിക്കു കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി എല്ലാം നൽകിയ സഹോദരങ്ങൾ ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുന്പോൾ സംസ്ഥാന സർക്കാരിൽനിന്ന് ഇത്തരം സമീപനം നേരിടേണ്ടിവരുന്നത് ദുഃഖകരമാണ്.
യാഥാർഥ്യങ്ങളെപ്പറ്റി വിവരമില്ലാത്തവർ
ജൂൺ 25-നു ശേഷം വിദേശത്തുനിന്നു കേരളത്തിലേക്കു വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതാണു സംസ്ഥാന സർക്കാരിന്റെ ഏറ്റവും ക്രൂരമായ നടപടി. ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ നീക്കം അപ്രായോഗികമാണ്. ഗൾഫ് രാജ്യങ്ങളിലെ യാഥാർഥ്യങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എയർഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞതുപോലെ, വ്യോമയാന മന്ത്രാലയത്തിന്റെ മാർഗരേഖ അനുസരിച്ചാണ് എല്ലാവരെയും വിദേശത്തുനിന്നു നാട്ടിലെത്തിക്കുന്നത്. കേരളത്തിലേക്കു യാത്രക്കാർക്ക് ഒരു ചട്ടവും മറ്റു സംസ്ഥാനങ്ങളിലേക്കുള്ളവർക്ക് മറ്റൊരു ചട്ടവും ഏർപ്പെടുത്താൻ വിമാനക്കന്പനികൾക്ക് എങ്ങനെ കഴിയും? ഒരു വിദേശരാജ്യത്തെ വിമാനത്താവളത്തിൽനിന്നാകുന്പോൾ ഇതു തീർത്തും വിഷമകരമാണെന്ന് എയർഇന്ത്യ എക്സ്പ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
മന്ത്രിമാരെ മാത്രം ഇതിനു കുറ്റംപറയുന്നതു ശരിയാവില്ല. മുതിർന്ന ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ പഠിച്ചു നിർദേശങ്ങൾ വയ്ക്കേണ്ടത്.
കൂടുതൽ ഞെട്ടിച്ചതു കോവിഡ് ബാധിച്ചവരെ കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ വേണമെന്ന നിർദേശമാണ്. ലോകമെന്പാടുമുള്ള വിമാനത്താവളങ്ങൾ അനുവർത്തിക്കുന്ന നടപടിക്രമങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് ഇത്തരമൊരു നിർദേശം വച്ചത്. വിമാനക്കൂലിപോലും കൊടുക്കാൻ ബുദ്ധിമുട്ടുന്പോൾ 1000-1500 ദിർഹം (ഏകദേശം 20,000-30,000 രൂപ) മുടക്കി കോവിഡ്-19 ടെസ്റ്റ് നടത്തുമെന്ന് എങ്ങനെയാണു പ്രതീക്ഷിക്കാൻ കഴിയുക? ഇവരിൽ പലരും കഴിഞ്ഞ മൂന്നുമാസമായി നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്നവരാണ്. ജോലി നഷ്ടപ്പെട്ടവരാണു പലരും. കൈയിൽ ശേഷിച്ച പണംകൊണ്ടു ഭക്ഷണം കഴിക്കാൻപോലും ബുദ്ധിമുട്ടുന്നവർ.
മാന്യമായി പരിഗണിക്കുക
സർക്കാരിനെ ഉപദേശിക്കാൻ കുറച്ചുകൂടി വിവരമുള്ള ഉദ്യോഗസ്ഥരെ കേരളം അർഹിക്കുന്നുണ്ട്. പ്രവാസികൾ അല്പംകൂടി മാന്യമായ പരിഗണന അർഹിക്കുന്നു. സംസ്ഥാനവും കേന്ദ്രവും ഓരോ ദിവസവും പരസ്പരം കുറ്റം പറയുന്നതു സ്ഥിതിഗതികൾ വഷളാക്കാനേ ഉപകരിക്കൂ. ഗൾഫിലുള്ള തങ്ങളുടെ ആളുകളെ നാട്ടിലെത്തിക്കാൻ പാക്കിസ്ഥാനും ശ്രീലങ്കയും ഒരുമാസം മുന്പേ വിമാനസർവീസുകൾ നടത്തിയതു മറക്കരുത്.
കേന്ദ്രമായാലും സംസ്ഥാനമായാലും പ്രവാസികളോട് ഈ വിധത്തിൽ പെരുമാറുന്നത് ക്രൂരതയാണ്. ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാരോട് ഇതിനകംതന്നെ മാനുഷികപരിഗണന കാട്ടിയിട്ടുണ്ട്. തങ്ങളുടേതല്ലാത്തെ കുറ്റംകൊണ്ട് ബുദ്ധിമുട്ടുന്ന പൗരന്മാരെ നാട്ടിലെത്തിക്കേണ്ട ചുമതല ഇന്ത്യയിലെ അധികൃതർക്കാണ്. ഇറാക്ക് യുദ്ധകാലത്ത്, യുദ്ധസാഹചര്യങ്ങൾക്കിടയിലും എല്ലാ ഇന്ത്യൻ പൗരന്മാരെയും കേന്ദ്രസർക്കാർ സൗജന്യമായി നാട്ടിലെത്തിച്ച കാര്യം ഓർക്കുക.
ഇന്ത്യയിലേക്കു മടങ്ങിയെത്താൻ കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട്. നാട്ടിലെത്താനുള്ള സൗകര്യങ്ങൾ അവർക്കു നിഷേധിക്കുന്നത് അതിക്രൂരമായ നടപടിയാണ്. നിർണായകസമയത്ത് രാജ്യത്തിനു വിദേശനാണ്യം നൽകുകയും നാട്ടിലുള്ള പലരെയും സഹായിക്കുകയും ചെയ്തവരാണവർ.
പ്രവാസികൾക്ക് അതിക്രൂര പ്രഹരം
12:12 AM Jun 22, 2020 | Deepika.com