ആകാശം കാട്ടിത്തന്നത് അച്ഛൻ. ലോകത്തെ കാണിക്കാൻ ചുമലിൽ കയറ്റിനിർത്തിയതും അച്ഛൻ. കാലിടറുമ്പോൾ കൈ നീട്ടിത്തന്ന് സാരമില്ല എന്ന് ആത്മവിശ്വാസം നല്കിയതും അച്ഛൻ. ശബ്ദം ഇടറുമ്പോൾ ചേർത്തു നിർത്തുന്നതും അച്ഛൻ. ഉയർച്ചകളെയും താഴ്ചകളെയും ഒരുപോലെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും അച്ഛൻ.
പറന്നുയരാൻ ചിറകുകളും ഉറച്ചുനില്ക്കുവാൻ മൂല്യങ്ങളാകുന്ന വേരുകളും നല്കുന്നതും അച്ഛൻ. തന്നോളമാകുമ്പോൾ അവകാശവാദങ്ങളൊന്നുമില്ലാതെ അഭിമാനത്തോടെ മനംനിറഞ്ഞു നില്ക്കുന്നതും അച്ഛൻ.
ഇതല്ലേ അച്ഛൻ? ഇതായിരിക്കണം അച്ഛൻ. അന്നും ഇന്നും എന്നും.
കുറെയേറെ അപ്പന്മാരെ ഈ കാലം നമുക്കു കാട്ടിത്തന്നു. നാം കരുതേണ്ട, നമ്മുടെ കണ്ണു തുറപ്പിക്കേണ്ട, നമ്മുടെ കണ്ണ് നനയിപ്പിക്കുക തന്നെ ചെയ്ത അപ്പന്മാർ.
രാജ്യസുരക്ഷയ്ക്കായി വീരമൃതു വരിച്ച ജവാൻമാരായ അപ്പന്മാർ. വീട്ടിലെത്താനായി അനേകം കാതങ്ങൾ താണ്ടി, തളർന്നും അപകടങ്ങളിൽ പെട്ടും ജീവൻ തന്നെ നഷ്ടമായ അതിഥിത്തൊഴിലാളികളായ അപ്പന്മാർ.
കുടുംബാംഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സാഹചര്യമില്ലാതെ നിസഹായരായി ആത്മഹത്യയിൽ അഭയം പ്രാപിച്ച അപ്പന്മാർ. അതല്ലെങ്കിൽ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവത്തിലുള്ള കുടുംബാംഗങ്ങളുടെ ആത്മഹത്യയുടെ പേരിൽ നിസഹായരായിപ്പോയ അപ്പന്മാർ.
ഉറ്റവർക്കായി ചെറുപ്രായത്തിൽ തുടങ്ങിയ പ്രവാസ ജീവിതം അവിടെത്തന്നെ അവസാനിപ്പിക്കേണ്ടി വന്ന (കൊറോണ മൂലം ) പ്രവാസി അപ്പന്മാർ.
വരുംതലമുറയുടെ സുരക്ഷിതത്വത്തിനായി അമ്മമാരെ നാട്ടിലെത്തിക്കാനായി അക്ഷീണം യത്നിച്ച് അകാലത്തിൽ പൊലിഞ്ഞ പ്രവാസി അപ്പൻ. കൂടെയുള്ളവരുടെ വഞ്ചനയാൽ ജീവൻ വെടിയേണ്ടിവന്ന വ്യവസായ പ്രമുഖനായ ഒരപ്പൻ.
ഇതിനപവാദങ്ങളും ഇല്ലാതില്ല. മൂല്യബോധത്തിന്റെ അഭാവത്താലും കാലഹരണപ്പെട്ട കടുപിടുത്ത നിലപാടുകളാലും അപ്പനെന്ന സാന്നിധ്യത്തെ ഉൾക്കൊള്ളാനാവാതെവരുന്ന ഒരു തലമുറയെയും നാം കാണാതിരുന്നു കൂടാ.
മൂല്യങ്ങൾ കാട്ടിക്കൊടുത്തുകൊണ്ടു മാതൃകയാവുന്നതിലാണു പിതാവിന്റെ മൂല്യം എന്നു തിരിച്ചറിയാം. അച്ഛൻ കൊണ്ട വെയിലാണ് ഇന്നെന്റെ തണൽ എന്നു വരുംതലമുറയ്ക്കു പറയാൻ ഇടയാവട്ടെ.
എ.പി. തോമസ്
അച്ഛൻ കൊണ്ട വെയിലാണ് ഇന്നെന്റെ തണൽ
12:29 AM Jun 21, 2020 | Deepika.com