അനന്തപുരി / ദ്വിജൻ
തുലനം ചെയ്യാനാവാത്ത കഥാപാത്രങ്ങളെങ്കിലും സമാനതകളുള്ള കൊറോണക്കാല ചിന്തകളായി സഞ്ജയ് ഝായും നീരജ് മാധവനും. ഒന്നാമത്തെ സാമ്യം രണ്ടുപേരും പ്രഫഷണലുകളും തങ്ങളുടെ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്നവരും ആണെന്നതാണ്. കൊറോണക്കാല ക്വാറന്റൈനിൽ കഴിയുന്ന കോണ്‍ ഗ്രസ് പ്രവർത്തകനാണ് സഞ്ജയ് ഝാ. സിനിമാ ലോകത്തെ കോവിഡ് കാല ദുരന്തമായി മാറിയ സുശാന്ത് സിംഗ് രാജ്പുത്തിനെക്കുറിച്ചുള്ള ഓർമകളിൽ മലയാള സിനിമ ലോകത്തെ ആചാരങ്ങളെക്കുറിച്ചു പറയുകയാണു നീരജ്. ഹൃദയത്തിൽ തൊട്ടുള്ള കുറിപ്പുകൾ എന്നു തോന്നും വായിച്ചാൽ. പക്ഷേ അതുണ്ടാക്കിയ പൊല്ലാപ്പുകൾതന്നെ അവയുടെ പ്രസക്തിക്ക് അടിവരയിടുന്നു.
സഞ്ജയ് ഝാ
കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനത്തു നിന്നു ജൂണ്‍ 18നു സോണിയാഗാന്ധി സഞ്ജയ് ഝായെ നീക്കം ചെയ്തു. 2013 മുതൽ കോണ്‍ഗ്രസ് പാർട്ടിയുടെ വക്താവാണ് അദ്ദേഹം. ഇക്കാലത്തെ അദ്ദേഹത്തിന്റെ പല പ്രതികരണങ്ങളും വലിയ വിവാദമായി.
തന്റെ പ്രസ്ഥാനത്തിനു വേണ്ടി ആത്മാർഥതയോടെ ജോലി ചെയ്യുന്ന ഒരു പ്രഫഷണൽ എന്ന അംഗീകാരം അദ്ദേഹം നേടി. അതല്ല അധികാരം കൊതിച്ച് എത്തിയതാണ് എന്നു പറയുന്നവരുമുണ്ട്. കോണ്‍ഗ്രസ് തകരുന്നതുമൂലം ആകെ നിരാശയിലായതുകൊണ്ട് പറയുന്നതാണ് എന്നു പറയുന്നവർ. പ്രേരണ എന്തുമാകട്ടെ ചുവരെഴുത്തുകൾ തന്നെയാണ് ഝായുടെ വാക്കുകൾ.
പ്രഫഷണൽ കോണ്‍ഗ്രസ്
ടൈംസ് ഓഫ് ഇന്ത്യയിൽ അദ്ദേഹം എഴുതിയ ലേഖനത്തിനാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായത്. എന്നാൽ, ജൂണ്‍ ഏഴിന് എഴുതിയ ലേഖനത്തിന്റെ പേരിൽ ജൂണ്‍ 18 ന് ഉണ്ടായ നടപടി തന്നെ തെളിയിക്കുന്നത് അദ്ദേഹം ആ ലേഖനത്തിൽ പറഞ്ഞതു സത്യമാണെന്നാണ്. കോണ്‍ഗ്രസ് വല്ലാത്ത ആലസ്യത്തിലാണ്. ഗതിവേഗം നഷ്ടപ്പെട്ട പ്രസ്ഥാനമായിരിക്കുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സങ്കടം.
അതിനുമുന്‍പ് മാർച്ച് മൂന്നിന് അദ്ദേഹവും അദ്ദേഹത്തിന്റെ മാതൃസംഘടനയായ അഖിലേന്ത്യാ പ്രഫഷണൽ കോണ്‍ഗ്രസിലെ സൽമാൻ സോസും ചേർന്ന് കോണ്‍ഗ്രസിനെ എങ്ങനെ യുവത്വവത്കരിക്കണം എന്നതിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം മാത്രമായിരുന്നു ജൂണ്‍ ഏഴിലെ ലേഖനം. ശശി തരൂർ ചെയർമാനായുള്ള കോണ്‍ഗ്രസിലെ ബുദ്ധിജീവികളുടെ സംഘടനയാണ് അഖിലേന്ത്യാ പ്രഫഷണൽ കോണ്‍ഗ്രസ്. പ്രഫഷണൽ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച യുവാക്കളാണ് ഏറെ. ശശി തരൂരാവും അവരിലെ ഏറ്റവും പ്രായംകൂടിയയാൾ. കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രഫഷണലായ പരിഹാരങ്ങൾ അവർ നിർദേശിക്കാറുണ്ട്.
രാഹുൽ ഗാന്ധിയുടെ രാജിയെ തുടർന്ന് അധ്യക്ഷനില്ലാതെ രണ്ടു മാസത്തോളം പാർട്ടി പ്രവർത്തിച്ച കാലത്ത് അവർ ഒരു നിർദേശം വച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. ആരുമാകട്ടെ, വോട്ടെടുപ്പിലൂടെ നിർണയിക്കപ്പെടണം. പക്ഷേ ആരും കേട്ടില്ല. തരൂർ വിമത പക്ഷത്ത് എന്നു പ്രചരിപ്പിച്ച് സോണിയയുടെ നല്ലപിള്ളയാകുവാൻ ശ്രമിച്ചവർ അക്കാലത്ത് ഏറെ ഉണ്ടായിരുന്നു. തരൂരിനെ പുറത്താക്കിയാൽ തങ്ങൾക്ക് അവസരം കിട്ടുമോ എന്നു കരുതിയവർ വരെ. അന്നു തരൂരും കൂട്ടരും പറഞ്ഞത് ആരും കേട്ടില്ല.
2019 ഓഗസ്റ്റ് 19ന് കോൺഗ്രസിന്റെ താത്കാലിക പ്രസിഡന്റായി സോണിയ തിരിച്ചെത്തി. ഒരു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇതുവരെ പാർട്ടിക്കായില്ല. കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചും അതിലൂടെ തങ്ങളുടെ ഭാവിയിലും പല സ്വപ്നങ്ങളും നെയ്തിട്ടുള്ളവർക്കെല്ലാം അപായസൂചന തോന്നുന്നതു സ്വാഭാവികമല്ലേ?
ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ അധികാരം മാത്രമാണു ലക്ഷ്യമെന്നും ആദർശപരമായ നിലപാടുകൾ ഇല്ലെന്നും ഉള്ളവർക്ക് ഓടിക്കയറാൻ ബിജെപി ഉണ്ട്. എന്നാൽ, ഉറച്ച നിലപാടുകൾ ഉള്ളവർക്ക് ജനാധിപത്യ പാർട്ടിയായ കോണ്‍ഗ്രസ് ശക്തമാവുക തന്നെ വേണം. പാർട്ടി വക്താവ് സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വാർത്തയോടു ഝാ നടത്തിയ പ്രതികരണം അദ്ദേഹം നിലപാടുകളുള്ള വ്യക്തിയാണ് എന്ന് അടിവരയിടുന്നു. നെഹ്റുവിന്റെ നിലപാടുകളെ ഹൃദയത്തിൽ നിറച്ച് പാർട്ടിയുടെ വിശ്വസ്ത പ്രവർത്തകനായി തുടരും എന്നായിരുന്നു ഝായുടെ നിലപാട്.
അസ്തിത്വ പ്രതിസന്ധിയോ?
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും വികസന ദർശനങ്ങളോടുള്ള പ്രതിബദ്ധത മൂലം കോണ്‍ഗ്രസാണ് ഭാരതത്തിനുള്ള ഏറ്റവും നല്ല സാധ്യത എന്നു വിശ്വസിക്കുന്നവർക്ക് പാർട്ടിയുടെ ആത്മവിനാശകരമായ ഈ യാത്രയിൽ ഭീതിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാൽ ആത്മവിനാശകരമാവും കാര്യങ്ങൾ എന്ന് അദ്ദേഹം ഭയപ്പെടുന്നു. കോണ്‍ഗ്രസ് ശക്തമാകണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഭീതി ഈ വാക്കുകളിൽ ഇല്ലേ?
മാർച്ച് മൂന്നിലെയും ജൂണ്‍ ഏഴിലെയും ലേഖനങ്ങളിലായി അദ്ദേഹം കുറെ യഥാർഥ്യങ്ങൾ പറയുന്നു. ഭാരതത്തിൽ നടന്ന 17 തെരഞ്ഞെടുപ്പിൽ 10 ലും ജനം തെരഞ്ഞെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. 1984ൽ 540ൽ 404 സീറ്റ് നേടിയ പാർട്ടിക്ക് പക്ഷേ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കൂടി കിട്ടിയത് 96 സീറ്റ്. എന്നിട്ടും ഭാരത ജനതയുടെ 20 ശതമാനം കോണ്‍ഗ്രസിന് ഒപ്പം നിൽക്കുന്നു.
ലോകത്തിലെ ഇടത്തരം കന്പനികളിൽ പോലും ഒരു ക്വാർട്ടറിലെ ഫലം മോശമായാൽ കർക്കശമായ ആത്മവിമർശനവും വിദഗ്ധപഠനവും വിലയിരുത്തലും നടത്തുകയും സിഇഒ അടക്കമുള്ള എല്ലാവരുടെയും രീതികളെയും സമീപനങ്ങളെയും അവലോകനം ചെയ്യുകയും ചെയ്യില്ലേ? അടിയന്തര- ഹ്രസ്വകാല- ദീർഘകാല പുനരുദ്ധാരണ കർമപദ്ധതികൾ നടപ്പാക്കില്ലേ? എന്നാൽ, ഇത്തരത്തിലൊന്നും എന്തേ കോണ്‍ഗ്രസിനില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. അസ്തിത്വ പ്രതിസന്ധിയിലാണു കോണ്‍ഗ്രസ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
2014 ൽ എ.കെ. ആന്റണി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് എവിടെയാണ് ? ആ റിപ്പോർട്ടിന് എന്തു സംഭവിച്ചു? പാർട്ടിക്കുള്ളിൽ ഇതൊന്നും ചോദിക്കാനോ പറയാനോ ഫോറങ്ങളില്ല എന്ന് ഝാ പറയുന്നു. അതൊന്നും ആരുടെയും പ്രധാന വിഷയവും ആകുന്നില്ല. എന്തെങ്കിലും പറഞ്ഞ് മുതിർന്ന നേതാക്കളുടെ അനിഷ്ടം സന്പാദിക്കാൻ എല്ലാവർക്കും ഭയമാണ്.
ജയിക്കണമെന്ന ദാഹമേ ഇല്ല
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളുടെ ഘട്ടത്തിൽ ജനങ്ങൾക്കു മുന്നിൽവയ്ക്കാൻ ഒന്നുമില്ലാതെ പകച്ചുനിൽക്കുകയാണ് ദേശീയ നേതൃത്വം. ബിജെപി സ്ഥാപനങ്ങളെ നിസാരവത്കരിക്കുന്നു, സമൂഹത്തെ വർഗീയമാക്കുന്നു, പാവങ്ങളെ പ്രാന്തവത്കരിക്കുന്നു, ജനാധിപത്യത്തിന്റെ മൗലിക അടിത്തറകളെ തകർക്കുന്നു എന്നെല്ലാം പറയുമ്പോൾ അതിനെതിരെ എന്തു കർമപദ്ധതിയാണു കോണ്‍ഗ്രസിനുള്ളത്? സംഘടനാപരമായി നിശ്ചലതയാണ്. പ്രതികരണത്തിനു പോലും ഏറെ കാലതാമസം വരുന്നു.
ഗ്രൂപ്പുവഴക്കും പ്രീണനതന്ത്രങ്ങളും ഇപ്പോഴും വാഴുന്നു. കൃത്യമായ മാർഗരേഖയില്ലാത്ത അവസ്ഥ. എത്ര ദയനീയമായ അവസ്ഥയായിരുന്നു 2019 ൽ ബിജെപിക്ക്! എന്നിട്ടും അവർക്കു ജയിക്കാനായത് എന്തുകൊണ്ട് എന്നു ചിന്തിക്കണം. സോഷ്യൽ മീഡിയയിലെ ചില പൊടിക്കൈകൾ കൊണ്ടു പ്രയോജനം ഉണ്ടാവില്ലെന്നു ഝാ പറയുന്നു.
ജനങ്ങളിൽനിന്നു പാർട്ടി വല്ലാതെ വേർപെട്ടിരിക്കുന്നു. ജയിക്കണമെന്ന ദാഹമേ ഇല്ലാതായി. കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പുതിയ ആൾക്കോരോ ആശയങ്ങളോ കടന്നുവരുന്നില്ല. എല്ലാം നോമിനേഷനാണ്. ഇഷ്ടപ്പെട്ടവർക്കുള്ള സമ്മാനങ്ങൾ.
കൊറോണ വൈറസ് മൂലം ദുരിതത്തിലായ ജനത്തിനു മുന്പിൽ എന്തേ ഒരു ബദൽ ധവളപത്രം വയ്ക്കാൻ കോണ്‍ഗ്രസിനാവുന്നില്ല? നിശബ്ദതയക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു ഝാ മുന്നറിയിപ്പു നല്കുന്നു. ഏറ്റവും അടുത്ത സുഹൃത്തിന്റെ പോലും പിന്തുണ കിട്ടാതെ വന്നാലും നീ ചെയ്യേണ്ടതു ചെയ്യണം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു.
ആഭ്യന്തര വിമർശനം
ആഭ്യന്തര വിമർശനം ഉണ്ടാവണമെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിലെ ഏകാധിപത്യത്തെക്കുറിച്ച് വ്യാജപ്പേരിൽ വിമർശന ലേഖനം എഴുതിയ നെഹ്റുവിന്റെ മാതൃക ഝാ ചൂണ്ടിക്കാണിക്കുന്നു. പ്രഫഷണൽ കോണ്‍ഗ്രസിലെപ്പോലെ നാലു റീജണൽ പ്രസിഡന്റുമാരെ നിയമിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം സമർപ്പിക്കുന്നു.
ഇത്തരം നാവുകളെ പുറത്താക്കുക എളുപ്പമാണ്. അതുകൊണ്ടു നഷ്ടം ആർക്കാണ്? ഒരിക്കൽ ദേശീയ പ്രസ്ഥാനമായിരുന്ന പാർട്ടി കുടുംബ സ്വത്തുപോലെ ആയിരിക്കുന്നു. അടിയന്തരാവസ്ഥയിൽ ഇന്ദിരയെ വിമർശിക്കുകയും പാർട്ടിക്കു വിധേയയാകാതെ പാർട്ടിയെ തനിക്കു വിധേയമാക്കുവാൻ ശ്രമിച്ചതിന് ഇന്ദിരയെ എതിർക്കുകയും ചെയ്ത തന്റെ ആദർശത്തിനു ലഭിച്ച തിരിച്ചടി അറിയുന്ന ആന്റണിയെപ്പോലുള്ളവർ കുടുംബവാഴ്ചക്കെതിരെ എന്തെങ്കിലും പറയുമോ? അന്ന് ആന്റണിയെ തിരിച്ചെടുക്കുന്നതു തനിക്കു ഭീഷണി ആകുമെങ്കിലും പാർട്ടിക്ക് ആവശ്യമാണെന്ന് നിശ്ചയമുള്ള, കെ. കരുണാകരനെപ്പോലുള്ള ജനവികാരം അറിയുന്ന നേതാക്കന്മാർ ഉണ്ടായിരുന്നു. എന്നാൽ, പിന്നീടു വന്നത് ആശ്രിതരുടെ കാലമാണ്. ആശ്രിതരായി തലപ്പത്തെത്തിയവർ അവിടെ എത്തിയശേഷം ജനാധിപത്യമൂല്യങ്ങളെക്കുറിച്ചു പറഞ്ഞാൽ ആരാണ് അംഗീകരിക്കുക?
ഝാ പറഞ്ഞതിലെ കാര്യവും നിർദേശങ്ങളിലെ കാന്പും ഗൗരവമായി എടുക്കുന്നത് കോണ്‍ഗ്രസിനു മാത്രമല്ല നാടിനു തന്നെ നല്ലതാണ്.
നീരജ് മാധവൻ
നടൻ സുശാന്തിന്റെ ആത്മഹത്യയിലേക്കു നയിച്ച ഹിന്ദി ചലച്ചിത്രലോകത്തിലെ അരമനക്കഥകൾ കൊങ്കണ റാവാത്ത് എന്ന നടി പുറത്തുപറഞ്ഞപ്പോഴാണ് മലയാള സിനിമാ ലോകത്തെ അണിയറക്കഥകളിലേക്കു നീരജ് മാധവൻ സൂചനകൾ തന്നത്. ഒതുക്കാനും ഇല്ലാതാക്കാനുമുള്ള സംഘടിതവും ബോധപൂർവവുമായ ശ്രമങ്ങൾ മലയാള സിനിമയിലും ഉണ്ടെന്നാണു നീരജിന്റെ അനുഭവം.
സൂക്ഷിച്ചുപോയാൽ കൊള്ളാം എന്ന് ഒരു പ്രൊഡക്ഷൻ കണ്ട്രോളർ തനിക്കും തന്ന മുന്നറിയിപ്പിനെക്കുറിച്ചും നീരജ് സൂചിപ്പിച്ചു. ആരാണ് ആ പറഞ്ഞത് എന്ന മട്ടിലായി ഫെഫ്ക. അവനെ കാണിച്ചുകൊടുക്കാം എന്ന ഭാവത്തിൽ, അനുഭവിച്ച നീ പറയണ്ട കേട്ട ഞാൻ പറയാം എന്ന മട്ടിലായി അവർ.
നീരജ് പറഞ്ഞ ഉദാഹരണങ്ങളിൽ ചിലത് നീരജിന്റെ തന്നെ പക്വതക്കുറവ് എന്നും കരുതുന്നവരുണ്ട്. എല്ലാവരും കാപ്പി കുടിക്കാൻ ഇരിക്കുന്നു. കുറെ ഗ്ലാസ് കപ്പുകളിലും സ്റ്റീൽ കപ്പുകളിലും എല്ലാമാണ് കാപ്പി വച്ചിരിക്കുന്നത്. സീനിയേഴ്സിനു ഗ്ലാസ് കപ്പ് നൽകുക എന്നതു മലയാളികളുടെ മര്യാദയാവില്ലേ? നീരജ് പറഞ്ഞ ഒരു ഉദാഹരണത്തെക്കുറിച്ച് ഉയരുന്ന ചോദ്യമാണത്. ജൂണിയേഴ്സ് സ്റ്റീൽ കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നു ശാഠ്യം പിടിക്കുന്നതാണു കഷ്ടം. അത്തരക്കാർ എത്ര പഴയകാലത്താവും ജീവിക്കുക? ആദരം പിടിച്ചുവാങ്ങിയാൽ കിട്ടുമോ?
കാലിന്മേൽ കാലു വച്ചിരുന്നാൽ ആളൊരു അഹങ്കാരിയാണ് എന്നു പറയുക നാട്ടിലെ ശീലമാണ്. നാം സാധാരണ കാണിക്കുന്ന ആദരപ്രകടനങ്ങളിൽ ഒന്ന് ബഹുമാനമുള്ളവരെ കാണുന്പോൾ കാലു താഴ്ത്തിവയ്ക്കലാണ്. വിധേയത്വം, സഹകരണം, എളിമ ഇതൊക്കെ ആരുടെയും വ്യക്തിത്വത്തെ ഇന്നും വലുതാക്കുന്ന ഘടകങ്ങളാണ്. അതൊക്കെയുള്ളവനേ ഉയർച്ച ഉണ്ടാവുകയുള്ളു.
സീനിയേഴ്സ് ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്പോൾ ജൂണിയേഴ്സും അതാണു മഹത്വത്തിലേക്കുള്ള വഴി എന്നു സംശയിക്കും. ചിലർക്കു മാത്രം എല്ലാ സ്വാതന്ത്ര്യവും ചിലർക്ക് ഒന്നിനും സ്വാതന്ത്ര്യം ഇല്ലാത്ത സ്ഥിതിയും. അതാണു മോശം.
സഞ്ജയ് ഝായും നീരജ് മാധവനും
12:28 AM Jun 21, 2020 | Deepika.com